Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ വിമർശിക്കുന്ന ദേശീയത; ഇന്ത്യൻ മുസ്‌ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന മതേതര വാദം; അമിത് ഷായേയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിക്കുന്ന തന്റേടം; കാത്സ്യം കുത്തി വച്ചാൽ പോലും കോൺഗ്രസിന് രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ മൂന്നാം പക്ഷത്തിന്റെ ശബ്ദം; ഹൈദരാബാദുകാരൻ ബീഹാറിലും അക്കൗണ്ടും തുറന്നു; ഇന്ത്യ മുഴുവൻ വേരോട്ടമുണ്ടാക്കാൻ മജ്‌ലിസ് പാർട്ടി; ദേശീയ മുസ്ലീമിന്റെ ശബ്ദമായി ഒവൈസി മാറുമ്പോൾ

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ വിമർശിക്കുന്ന ദേശീയത; ഇന്ത്യൻ മുസ്‌ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന മതേതര വാദം; അമിത് ഷായേയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിക്കുന്ന തന്റേടം; കാത്സ്യം കുത്തി വച്ചാൽ പോലും കോൺഗ്രസിന് രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ മൂന്നാം പക്ഷത്തിന്റെ ശബ്ദം; ഹൈദരാബാദുകാരൻ ബീഹാറിലും അക്കൗണ്ടും തുറന്നു; ഇന്ത്യ മുഴുവൻ വേരോട്ടമുണ്ടാക്കാൻ മജ്‌ലിസ് പാർട്ടി; ദേശീയ മുസ്ലീമിന്റെ ശബ്ദമായി ഒവൈസി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഇന്ത്യ മുഴുവൻ വേരുകളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് അസദുദ്ദീൻ ഒവൈസിക്കുള്ളത്. ഹൈദരാബാദിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നെത്തി അസാധ്യമെന്ന് കരുതിയത് നേടുകയാണ് ഒവൈസി. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം തന്റെ പക്ഷത്തെത്തിച്ച് പുതിയൊരു രാഷ്ട്രീയ അധികാര കേന്ദ്രമാവുകയാണ് ഒവൈസിയുടെ വിജയം. ഒവൈസിയുടെ മജ്‌ലിസ് പാർട്ടി (എ.ഐ.എം.ഐ.എം.) ഒരു സീറ്റിൽ വിജയിച്ച് ബിഹാർ നിയമസഭയിൽ അക്കൗണ്ട് തുറക്കുമ്പോൾ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും തനിക്ക് വേരോട്ടമുണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ ഹൈദരാബാദുകാരൻ.

ബീഹാറിൽ കിഷൻഗഞ്ചിൽ ബിജെപി.യുടെ സ്വീറ്റി സിങ്ങിനെയാണ് മജ്‌ലിസ് പാർട്ടിയുടെ ഖമറുൽ ഹൂഡ പരാജയപ്പെടുത്തിയത്. 10,204 വോട്ടിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ ജാവേദ് ആലം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറുമണ്ഡലങ്ങളിലേക്ക് പാർട്ടി മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഈ കഥ മാറ്റി മറിക്കുന്നതാണ് ഒവൈസിയുടെ സ്ഥാനാർത്ഥിയുടെ വമ്പൻ വിജയം. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്ത് ഒവൈസി നേടുന്നതിന് തെളിവാണ് ബീഹാറിലെ ജയം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ അമിത് ഷായെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് ഒവൈസി ചർച്ചകളിൽ നിറഞ്ഞിരുന്നു. തെലങ്കാനയിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. ഇതിൽ 13 ശതമാനം വരുന്ന മുസ്ലിം വോട്ടുകളിൽ തെലങ്കാന രാഷ്ട്രസമിതിക്കും കോൺഗ്രസിനും കണ്ണുണ്ട്. 40 മണ്ഡലങ്ങളിൽ വിധി നിർണയിക്കുന്ന ഈ ഘടകം തെലുങ്കാന രാഷ്ട്ര സമിതിക്ക് അനുകൂലമാക്കാൻ ചന്ദ്രശേഖര റാവുവിന് തുണയായത് അസദ്ദുദ്ദീൻ ഒവൈസിയാണ്. ധൈര്യമുണ്ടെങ്കിൽ ഹൈദരാബാദിൽ മത്സരിക്കൂ എന്ന് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഒവൈസി വെല്ലുവിളിച്ചിരുന്നു . അതിൽ നിന്ന് പിന്നോട്ടില്ല. അവർ വന്ന് മത്സരിക്കട്ടെ. മോദി പ്രഭാവവും മഹാസഖ്യവും പരീക്ഷിക്കപ്പെടട്ടെയെന്നാതായിരുന്നു നിലപാട്. ഇങ്ങനെ കോൺഗ്രസിനേയും ബിജെപിയേയും പരിഹസിച്ച് ആന്ധ്രയ്ക്ക് പുറത്തും വോട്ട് നേടുകയാണ് ഒവൈസി ഇപ്പോൾ. ഇതിന് തെളിവാണ് ബീഹാർ നിയമസഭയിലെ അക്കൗണ്ട് തുറക്കൽ.

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉന്നിയിക്കുന്ന ദേശീയ നേതാവ് കൂടിയാണ് അസദുദ്ദീൻ ഒവൈസി. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ അതിൽ ഇടപെടരുതെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. ആവശ്യമില്ലാതെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ തലയിടരുതെന്നാണ് ഒവൈസിയുടെ വിമർശനം. കാശ്മീരിലെ യുവസമൂഹം ഇന്ത്യയ്ക്ക് വേണ്ടപ്പെട്ടതാണെന്നും ഒവൈസി കൂട്ടിച്ചേർത്തിരുന്നു. അങ്ങനെ ദേശീയ നിലപാടുമായി വോട്ടുകൾ നേടുകയാണ് ഒവൈസിയെന്ന രാഷ്ട്രീയക്കാരൻ. ഇന്ത്യൻ മുസ്‌ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന ഒവൈസി ഒരേ സമയം ബിജെപിയേയും കോൺഗ്രസിനേയും വിമർശിച്ചാണ് മുന്നോട്ട് പോകുന്നത്. തെലുങ്കാനയിൽ വൈഎസ് ആർ റഡ്ഡിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും ഒവൈസിയുടെ തന്ത്രമാണ്.

കോൺഗ്രസ് പൂർണ്ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവച്ചാൽ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ഒവൈസി വിമർശിക്കുന്നു. കോൺഗ്രസ് പാർട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുൽ ഗാന്ധി കപ്പൽ മുങ്ങുന്നതിന് മുൻപ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടുവെന്നും ഒവൈസിയുടെ പരിഹാസം ദേശീയ രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതുമാണ്. ഇത് മനസ്സിലാക്കിയാണ് തെലുങ്കാനായിൽ മൂന്നാം ബദലിനൊപ്പം ഒവൈസി നിലകൊണ്ടത്. 'ഇന്ത്യൻ മുസ്‌ലിംകളെ പാക്കിസ്ഥാനികൾ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരണം. കുറ്റക്കാരെ മൂന്നു വർഷം ജയിലിൽ അടയ്ക്കണം. മുഹമ്മദലി ജിന്നയുടെ 'രണ്ടു രാജ്യം' എന്ന ആവശ്യത്തെ നിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിംകൾ. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്‌ലിംകളെ കാണുന്നതെന്നും ഒവൈസി പറയുമ്പോൾ നിറയുന്നത് രാജ്യ സ്‌നേഹമാണ്.

ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിന് ചില സന്ദശേങ്ങളാണ് എന്നും നൽകിയത്. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വഹാദ് ഉവൈസി, മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിയെൻനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഒവൈസി 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ അച്ഛൻ അന്തരിച്ചു. സഹോദരൻ അക്‌ബറുദ്ദീൻ ഉവൈസി തെലുങ്കാന നിയമസഭയിലെ അംഗമാണ്. ഇളയ സഹോദരൻ ബുർഹാനുദ്ദീൻ ഉവൈസിയാണ് ഇമെമ്മിലെ എഡിറ്റർ.

2004 മുതൽ ഹൈദരാബാദ് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലിം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം സമൂഹം അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്. ബീഹാറിലും മതാടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണത്തിലാണ് ഒവൈസിയും ഊന്നുന്നത്. ഇംഗൽഷിലും ഉറുദുവിലും ഹിന്ദിയിലും തീപ്പൊരിപ്രസംഗങ്ങൾ നടത്തുന്ന ഒവൈസി അവകാശപ്പെടുന്നത് താൻ ഇന്ത്യൻ മുസ്ലിങ്ങളുടെ ശബ്ദമാണെന്നാണ്. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം മുസ്ലിങ്ങളിലുണ്ടായിട്ടുള്ള ആശങ്കയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ചില ബിജെപി. നേതാക്കളുടെ തീവ്രഹിന്ദുത്വസമീപനങ്ങൾ മുസ്ലിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഹിന്ദുക്കളെ രാം കാ ബച്ചാ എന്നും മറ്റുള്ളവരെ ഹറാം കാ ബച്ചാ എന്നും വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ പോകട്ടെ എന്നുവരെയുള്ള ചില പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ ഒവൈസി ചൂണ്ടിക്കാട്ടുന്നു.

ലണ്ടിനിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയിട്ടുള്ള ഈ നാൽപ്പത്തിയാറുകാരൻ ലക്ഷ്യമിടുന്നത് മുസ്ലിം യുവാക്കളെയാണ്. നഗരങ്ങളിലെ 13 ശതമാനത്തോളം മുസ്ലിം യുവാക്കൾ തൊഴിൽരഹിതരാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായുള്ള അംഗസംഖ്യ നിയമസഭകളിലോ പാർലമെന്റിലോ ഇല്ലെന്നുകാണിക്കാൻ അദ്ദേഹം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നു. തേതരപാർട്ടികൾ മുസ്ലിങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ഒരു മുസ്ലിം പാർട്ടിയായ എം.ഐ.എമ്മിനെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. ''മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ്'' ഒവൈസിയുടെ പ്രസംഗങ്ങളിൽ ഈ ശബ്ദം ഉയർന്നുകേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP