Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാംഗെറാ സമുദായാംഗമായ അനിത ഒളിച്ചോടിയത് മുസ്ലിം യുവാവുമായെന്ന അഭ്യൂഹം വർഗ്ഗീയ ലഹളയ്ക്ക് അടുത്തെത്തി; പൊലീസ് സ്‌റ്റേഷന് തീയിട്ടതോടെ യുവതിയെ അന്വേഷിച്ചിറങ്ങിയവർ കണ്ടെത്തിയത് ഗർഭ നിരോധന ഗുളികയിൽ വിഷം പുരട്ടി കൊടുക്കുന്ന കായിക ആധ്യാപകനെ; കല്യാണം കഴിക്കാമെന്ന് മോഹിപ്പിച്ച് കാമുകിമാരെ വലയിലാക്കി കൊന്ന് എല്ലാം ആത്മഹത്യയാക്കിയത് സീരിയൽ കില്ലറുടെ ബുദ്ധി സമാർത്ഥ്യവും; അങ്കനവാടിക്കാരിയുടെ കൊലയിൽ ശിക്ഷാവിധി എത്തുന്നു; സയനൈഡ് മോഹൻ വീണ്ടും ചർച്ചയാകുമ്പോൾ

ബാംഗെറാ സമുദായാംഗമായ അനിത ഒളിച്ചോടിയത് മുസ്ലിം യുവാവുമായെന്ന അഭ്യൂഹം വർഗ്ഗീയ ലഹളയ്ക്ക് അടുത്തെത്തി; പൊലീസ് സ്‌റ്റേഷന് തീയിട്ടതോടെ യുവതിയെ അന്വേഷിച്ചിറങ്ങിയവർ കണ്ടെത്തിയത് ഗർഭ നിരോധന ഗുളികയിൽ വിഷം പുരട്ടി കൊടുക്കുന്ന കായിക ആധ്യാപകനെ; കല്യാണം കഴിക്കാമെന്ന് മോഹിപ്പിച്ച് കാമുകിമാരെ വലയിലാക്കി കൊന്ന് എല്ലാം ആത്മഹത്യയാക്കിയത് സീരിയൽ കില്ലറുടെ ബുദ്ധി സമാർത്ഥ്യവും; അങ്കനവാടിക്കാരിയുടെ കൊലയിൽ ശിക്ഷാവിധി എത്തുന്നു; സയനൈഡ് മോഹൻ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കൂടത്തായിയിലെ സയനൈയ്ഡ് ജോളിയുടെ ക്രൂരതകൾ ചർച്ചയാകുമ്പോൾ അങ്കനവാടി ജീവനക്കാരിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി സയനൈഡ് മോഹന് ശിക്ഷ ഒക്ടോബർ 24 നു നടക്കുന്ന വാദത്തിനു ശേഷം വിധിക്കും. ഇത് വരെ പതിനേഴ് കേസുകളിൽ മോഹൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കായിക അദ്ധ്യാപകനായിരുന്ന മോഹൻകുമാർ 20032009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ.

സ്ത്രീധനമില്ലാതെ കല്യാണം കഴിക്കാമെന്ന് ആദ്യം മോഹിപ്പിക്കും അതിന് ശേഷം ഒളിച്ചോടി എവിടെയെങ്കിലും പോയി അടിച്ചുപൊളിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നൽകും. അണിഞ്ഞൊരുങ്ങി സർവ ആഭരണങ്ങളും പെട്ടിയിൽ എടുത്തുപുറപ്പെടുന്ന യുവതികളെ ആദ്യം ലോഡ്ജിൽ എത്തിക്കും. കല്യാണത്തലേന്ന് ഇരകളുമായി സെക്സിൽ ഏർപ്പെടും. രാത്രി നടക്കാനിറങ്ങുമ്പോൾ ഗർഭനിരോധന ഗുളികകൾ നൽകും. ഇങ്ങനെ സയനൈഡ് പുരട്ടിയ ഗുളികകൾ കഴിച്ച് കൊല്ലപ്പെട്ടത് 20 യുവതികളാണ്. കൂടത്തായിക്കും മുമ്പ് വാർത്തകളിൽ നിറഞ്ഞ സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥ ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകനായിരുന്നു മോഹൻ കുമാർ (56). ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ രീതി. കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അദ്ധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണ് ഒടുവിലത്തെ ശിക്ഷാവിധി. 2007 മെയ് 29നാണ് പൂർണിമയെ ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്.

2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞ് ഇവരെ ബെംഗളൂരുവിൽ എത്തിച്ചു. ഹോട്ടലിൽ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാൻ പോകണമെന്നും ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വയ്ക്കാനും മോഹൻ നിർദ്ദേശിച്ചു.

ദക്ഷിണകന്നഡയിൽ ഉൾപ്പെട്ട ജില്ലയിലെ ബന്ത്വൽ സ്വദേശിയാണ് മോഹൻ കുമാർ. ഇവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യപകനുമായിരുന്നു. അതിന് ശേഷമാണ് പല പേരുകളിൽ പല നാടുകളിൽ പല ജോലിക്കാരനായി കൊലപാതകങ്ങൾ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. മധ്യവർഗത്തിൽ പെട്ട താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെയാണ് നോട്ടമിടുക. ബസ്സ്റ്റോപ്പുകളിലും മറ്റും അവരുമായി ചങ്ങാത്തത്തിലാകും, പതിയെ അടുത്ത് വിവാഹ വാഗ്ദാനം നടത്തും. സ്ത്രീധനം വേണ്ടെന്ന് ആദ്യമേ പറയും. ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറയും. 12 ഓളം പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഇരയുടെ അതേ ജാതിയിൽ പെട്ടതാണെന്ന് കാട്ടാൻ ഇതേ സർനെയിം ഉപയോഗിക്കും, ഏതെങ്കിലും ഒരു ചെറിയ ലോഡ്ജിൽ എത്തിച്ച ശേഷം യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. കല്യാണത്തലേന്നായിരിക്കും അത. ഈ പ്രദേശങ്ങളിൽ സ്ത്രീധനം ചോദിക്കാതിരിക്കുക വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ മോഹനനെ പോലുള്ളവർ വന്ന വിളിച്ചാൽ, യുവതികൾ ഇറങ്ങിപ്പോരുന്ന സാഹചര്യമാണ്. തങ്ങൾക്കുള്ള നല്ല വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്ത് അവർ പുറത്തിറങ്ങും. മോഹന്റെ ഇരകളിൽ ഒരാളായ സുനന്ദ പൂജാരി ഒളിച്ചോടും മുമ്പ് 25,000 രൂപയുടെ ബാങ്ക് വായ്പയും എടുത്തിരുന്നു.

എല്ലാ മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നായിട്ടും ആറു വർഷത്തോളം പൊലീസുകാർ അതേപ്പറ്റി അന്വേഷിച്ചില്ല. സയനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകൾക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടുകൂടി അന്വേഷണങ്ങളുണ്ടായില്ല. പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്. അതിനു കാരണമാകുന്നത് ഒരു വർഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലിം യുവാവുമായാണ് എന്നാരോപിച്ച് സംഗതി ഒരു ലഹളയുടെ വക്കുവരെ എത്തി. ബാംഗെറകൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ അവരെ മടക്കിയയച്ചു. എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു.

പൊലീസ് അനിതയുടെ കാൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കാണാതാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അനിത രാത്രി ഏറെ വൈകിയും ഒരു അജ്ഞാത നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തു വന്നതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണ്മാനില്ല എന്നതായിരുന്നു പൊലീസിനെ കൂടുതൽ സംശയത്തിലാക്കിയത്. പൊലീസ് അടുത്തതായി പരിശോധിച്ചത് ആ നമ്പറിന്റെ കോൾ റെക്കോർഡുകളാണ്. അതിൽ, കാവേരിയുടെ കുടുംബക്കാർക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നതായി കണ്ടു. ഈ നമ്പറാകട്ടെ കാസർകോട് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. അതും മാസങ്ങളായി കാണ്മാനില്ലാത്ത ഒരു യുവതി. അതിലെ കോൾ റെക്കോർഡുകൾ പൊലീസിനെ കാണാതായ മറ്റൊരു യുവതി, വിനുത പിജിന എന്ന പുത്തൂർ സ്വദേശിയിലേക്കെത്തിച്ചു. അങ്ങനെ ആ ലീഡുകൾ ഒന്നിന് പിറകെ ഒന്നായി കാണ്മാനില്ലാത്ത പല യുവതികളിലേക്കും നീണ്ടു.

അതോടെ പൊലീസിന് ഒരു കാര്യം ബോധ്യമായി. ഇത് ഒരു 'സീരിയൽ കില്ലിങ്ങ്' ആണ്. അതോടെ സൈബർ അനലിറ്റിക്‌സ് വിങ്ങിന്റെ സഹായം പൊലീസ് തേടി. അതുവരെ ലഭ്യമായ സകല കോൾ റെക്കോർഡുകളും ഒന്നിച്ചു ചേർത്ത് ശാസ്ത്രീയമായ വിശകലനങ്ങൾ നടത്താൻ പൊലീസ് തയ്യാറായി. അതിൽ നിന്നാണ് നിർണായകമായ മറ്റൊരു വിവരം പൊലീസിന് കിട്ടുന്നത്. ഈ സിമ്മുകൾ എല്ലാം തന്നെ എന്നെങ്കിലും ഒരിക്കൽ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തിൽ വെച്ച് ആക്റ്റീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും കേറിയിറങ്ങി പരിശോധിച്ചു. ആ ഘട്ടത്തിൽ പൊലീസ് കരുതിയത് അത് ഏതോ ഒരു 'പ്രോസ്റ്റിട്യൂഷൻ റാക്കറ്റ്' ആണെന്നായിരുന്നു. അതായിരുന്നു അവരുടെ ഹോട്ടൽ റെയ്ഡുകൾക്ക് പിന്നിലെ പ്രേരണ. ആ റെയ്ഡുകൾ പുരോഗമിക്കെ പൊലീസിന് സൈബർ സെല്ലിൽ നിന്ന് ഏറെ നിർണായകമായ ഒരു വിവരം കിട്ടുന്നു. മേൽപ്പറഞ്ഞ സിമ്മുകളിൽ ഒന്ന്, കാവേരിയുടെ ഫോൺ, ഏതാനും നിമിഷങ്ങൾക്ക് മുമ്പ്, ദേരളകട്ടയിൽ വെച്ച് ആക്റ്റീവ് ആയിട്ടുണ്ട്. ആ വിവരത്തെ പിന്തുടർന്ന് ചെന്ന പൊലീസ് പിടികൂടിയത്, ധനുഷ് എന്ന ഒരു ചെറുപ്പക്കാരനെയാണ്.

പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ വിരണ്ടുപോയ ആ പയ്യൻ, തനിക്ക് കാണാതായ യുവതികളെപ്പറ്റി യാതൊന്നുമറിയില്ല എന്ന് വ്യക്തമാക്കി. ആ ഫോണും സിമ്മും തനിക്ക് തന്റെ അമ്മാവനായ മോഹൻ കുമാർ എന്ന മോഹൻ മാസ്റ്റർ തന്നതാണ് എന്നും അവൻ പൊലീസിനോട് പറഞ്ഞു. അതോടെ, ഒന്നുകിൽ ഒരു മാംസക്കച്ചവടറാക്കറ്റ്, അല്ലെങ്കിൽ ഒരു സീരിയൽ കില്ലർ. രണ്ടിലൊന്നിന്റെ തൊട്ടടുത്ത് തങ്ങളെത്തി എന്ന് പൊലീസിന് ഉറപ്പായി. അത് രണ്ടാമത്തേതായിരുന്നു. ഒരു സീരിയൽ കില്ലർ. മോഹൻ മാസ്റ്റർ എന്ന സീരിയൽ കില്ലർ. ആ സമയത്ത് പുതുതായി പരിചയപ്പെട്ട യുവതിയുമായുള്ള പ്രണയഭാഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്ന മോഹൻ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ന ഭാവേന വിളിച്ചു വരുത്തി, അറസ്റ്റുചെയ്തു.

മോഹൻ കുമാറിന്റെ മരണ വലയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു യുവതിയാണ് ഇയാളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ മോഹൻ കുമാർ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാൻഡിൽ എത്തിച്ച ശേഷം ഗുളിക നൽകി, സ്റ്റാൻഡിലെ മൂത്രപ്പുരയിലേക്ക് പറഞ്ഞു വിട്ടു. എന്നാൽ ഗുളിക വിഴുങ്ങുന്നതിനു പകരം അവൾ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടൻ നിലത്തു വീണു. എന്നാൽ ഭാഗ്യവശാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവൾ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്നായിരുന്നു ആശുപത്രിയിൽ യുവതി പറഞ്ഞിരുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവളുടെ വിവാഹവും നടന്നു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയതോടെ മോഹൻ കുമാറിനെതിരെ മൊഴി നൽകാൻ യുവതി തയാറതോടെ സീരിയൽ കില്ലർ അഴിക്കുള്ളിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP