Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോളിയുടെ മൊഴി മുഴുവൻ തള്ളിയ ഷാജുവിനേയും സഖറിയാസിനേയും വിട്ടയച്ചെങ്കിലും പൊലീസ് പിന്നാലെ തന്നെ; ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തിട്ടും നിഗമനത്തിൽ ഏത്താനാവാതെ പൊലീസ്; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സയനെയ്ഡ് സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്താൻ അന്വേഷണ സംഘം; ഷാജുവിന്റെ അമ്മ ഫിലോമിനയേയും ചോദ്യം ചെയ്തു പൊലീസ്; കൂടത്തായി കൊലക്കേസിൽ ഇനിയും വ്യക്തമായ തുമ്പുകൾ ഇല്ലാത്ത ആശങ്കയിൽ പൊലീസ്

ജോളിയുടെ മൊഴി മുഴുവൻ തള്ളിയ ഷാജുവിനേയും സഖറിയാസിനേയും വിട്ടയച്ചെങ്കിലും പൊലീസ് പിന്നാലെ തന്നെ; ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തിട്ടും നിഗമനത്തിൽ ഏത്താനാവാതെ പൊലീസ്; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സയനെയ്ഡ് സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്താൻ അന്വേഷണ സംഘം; ഷാജുവിന്റെ അമ്മ ഫിലോമിനയേയും ചോദ്യം ചെയ്തു പൊലീസ്; കൂടത്തായി കൊലക്കേസിൽ ഇനിയും വ്യക്തമായ തുമ്പുകൾ ഇല്ലാത്ത ആശങ്കയിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിൽ പൊലീസിനെ കൂടുതൽ കുഴച്ച് ഷാജുവിന്റെ മൊഴി. മകളുടെയും ഭാര്യ സിലിയുടെയും കൊലപാതകം തന്റെ അറിവോടെയെന്ന ജോളിയുടെ വാക്കുകൾ തന്നെ കുരുക്കാനാണെന്ന് ഭർത്താവ് ഷാജു. ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ജോളി തനിക്ക് നൽകിയിട്ടില്ലെന്നും ഷാജു അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. എൻഐടിയിൽ താൻ എത്താതിരിക്കാൻ ജോളി തന്ത്രപൂർവം ശ്രമിച്ചു. താൻ മദ്യപിക്കാറില്ല. ജോളി മദ്യപിച്ചിരുന്നതായി അറിയില്ലെന്നും ഷാജു മൊഴി നൽകിയതായാണ് സൂചന.

2016 ൽ ജോളിയിൽ നിന്ന് എട്ടേകാൽ പവൻ സ്വർണം വാങ്ങി സ്വകാര്യ ബാങ്കിൽ പണയം വച്ചിരുന്നതായി സുഹൃത്ത് ജോൺസൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് സിലിയുടെ സ്വർണമാണോ എന്ന് അന്വേഷണസംഘം പരിശോധിക്കും. ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് സയനൈഡെന്ന് സംശയിക്കുന്ന വെളുത്തപൊടി കണ്ടെടുത്തതും ഏറെ നിർണ്ണായകമാണ്. കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. സിലി വധക്കേസിൽ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. സഖറിയാസും ജോളിയെ തള്ളി പറയുന്ന മൊഴിയാണ് പൊലീസിന് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പൊലീസ് അകെ കുഴഞ്ഞ മട്ടാണ്. ആരുടെ ഭാഗത്താണ് ശരിയെന്ന് പൊലീസിന് തിരിച്ചറിയാൻ കഴിയുന്നില്ല. ജോൺസണിനെതിരേയും പൊലീസിന് ജോളിയുടെ മൊഴിയുണ്ട്. എങ്കിലും ഇത് ഉറപ്പിക്കാനുള്ള തെളിവും കിട്ടുന്നില്ല. ജോളിയുടെ മൊഴി മുഴുവൻ തള്ളിയ ഷാജുവിനേയും സഖറിയാസിനേയും വിട്ടയച്ചെങ്കിലും പൊലീസ് പിന്നാലെ തന്നെയുണ്ട്.

ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തിട്ടും നിഗമനത്തിൽ ഏത്താനാവാതെ പൊലീസ് കുഴയുന്നുണ്ട്. ജോളിയുടെ കാറിന്റെ രഹസ്യ അറിയിൽ സയനെയ്ഡ് സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്താൻ അന്വേഷണ സംഘം പരിശോധനകളും നടത്തും. ഷാജുവിന്റെ അമ്മ ഫിലോമിനയേയും ചോദ്യം ചെയ്തു. കൂടത്തായി കൊലക്കേസിൽ ഇനിയും വ്യക്തമായ തുമ്പുകൾ ഇല്ലാത്തതു ആശങ്കപ്പെടുത്തി പൊലീസ് വൃത്തങ്ങൾ മുമ്പോട്ട് പോവുകയാണ്. അതിനിടേയും സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ചോദ്യംചെയ്യലിനിടെ ജോളി മൊഴി നൽകി. സിലി മരിച്ചതിനുശേഷം ഷാജുവിന്റെ മൊബൈലിലേക്ക് 'എവരിതിങ് ക്ലിയർ' എന്ന് മെസേജ് അയച്ചു. ഷാജുവുമായുള്ള അടുപ്പം സിലി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽ എത്തുന്നത് വിലക്കാൻ സിലി ശ്രമിച്ചു. സിലിയുടെ നീക്കങ്ങളിൽ ഷാജുവിന്റെ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നുവെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. സിലി വധക്കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജോളി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും ബുധനാഴ്ചയും അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. ഷാജുവിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള മൊഴി ജോളി നിരന്തരം നൽകിയിട്ടും കുരുക്കൊരുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനകം നാലുതവണ ഷാജുവിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതിനുപുറമെ, അന്വേഷണസംഘം കൂടത്തായിയിലെ വീട്ടിലെത്തിയും മൊഴി രേഖപ്പെടുത്തിയിരുന്നു. നടന്ന ആറു കൊലപാതകത്തെക്കുറിച്ചും ഷാജുവിനറിയാമെന്നാണ് ജോളി നേരത്തെ തന്നെ, മൊഴിനൽകിയത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞും കൊല്ലപ്പെട്ടത് ഷാജുവിന്റെ അറിവോടെയാണെന്ന മൊഴി ജോളി ആവർത്തിക്കുകയാണ്. എന്നാലിത് അംഗീകരിക്കാൻ ഷാജു കൂട്ടാക്കിയില്ല. ജോളി ബോധപൂർവം പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നാണ് ഷാജുവിന്റെ മൊഴി.

ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി.

സിലി വധക്കേസിൽ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം. സിലി മരണദിവസം അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആശുപത്രിയിൽനിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങൾ കണ്ടെത്തണമന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജോളിയെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സിലിയുടെ മരണം ഉറപ്പാക്കാൻ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചെന്നാണ് ആരോപണം. അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദ്ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP