Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാരിവട്ടത്തെ പാലം നിർമ്മിക്കുക ശിവൻ കുട്ടി ഓടിച്ചു വിടാൻ ശ്രമിച്ച അതേ ഇ ശ്രീധരൻ; മെട്രോ മാനെ മുന്നിൽ നിർത്തി ഊരാളുങ്കലിന് 18 കോടി നൽകാനുള്ള നീക്കം പൊളിഞ്ഞു; പാലാരിവട്ടത്തെ പാലം ഡിഎംആർസി തന്നെ നിർമ്മിക്കും; പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്ന ശ്രീധരന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ; പാലാരിവട്ടത്ത് ഇനി പഞ്ചവടി പാലം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് മന്ത്രിസഭാ തീരുമാനം; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ

പാലാരിവട്ടത്തെ പാലം നിർമ്മിക്കുക ശിവൻ കുട്ടി ഓടിച്ചു വിടാൻ ശ്രമിച്ച അതേ ഇ ശ്രീധരൻ; മെട്രോ മാനെ മുന്നിൽ നിർത്തി ഊരാളുങ്കലിന് 18 കോടി നൽകാനുള്ള നീക്കം പൊളിഞ്ഞു; പാലാരിവട്ടത്തെ പാലം ഡിഎംആർസി തന്നെ നിർമ്മിക്കും; പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്ന ശ്രീധരന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ; പാലാരിവട്ടത്ത് ഇനി പഞ്ചവടി പാലം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് മന്ത്രിസഭാ തീരുമാനം; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിണറായി സർക്കാർ പിന്മാറി. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ മന്ത്രിസങ തീരുമാനിച്ചതോടെയാണ് ഇത്. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരൻ സർക്കാരിനു നൽകിയ റിപ്പോർട്ട്. കൊച്ചി മെട്രോയിലെ വിവാദങ്ങളോടെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ശ്രീധരൻ അകലം പാലിച്ചിരുന്നു. എന്നിട്ടും നിർണ്ണായക ഘട്ടത്തിൽ ശ്രീധരൻ പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്.

പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിച്ചു. പാലത്തിന്റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന് നിർദ്ദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു. പാലം പുനർനിർമ്മാണത്തിന് ശ്രീധരൻ മേൽനോട്ടം വഹിക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. അതിനിടെയാണ് ഊരാളുങ്കലിനെ പണി ഏൽപ്പിക്കാനുള്ള നീക്കം ചർച്ചയായത്. സർക്കാരിന്റെ ഈ നീക്കം പുറത്തു പറഞ്ഞത് ശ്രീധരനുമാണ്. ഇതോടെയാണ് പാലാരിവട്ടത്തെ പാലം പൊളിക്കുന്നത് ഊരാളുങ്കലിന് വേണ്ടിയാണോ എന്ന സംശയം സജീവമായത്.

ഊരാളുങ്കലുമായി സഹകരിക്കാൻ ശ്രീധരന് താൽപ്പര്യവുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് വിവാദം ഒഴിവാക്കാൻ പാലം പണി ഡിഎംആർസിക്ക് നൽകുന്നത്. ഊരാളുങ്കൽ സഹകരണ സ്ഥാപനം ആയതു കൊണ്ട് ടെൻഡർ വിളിക്കാതെ കരാർ നൽകാം. ഈ വ്യവസ്ഥ ഉപയോഗിച്ചാൽ 18 കോടിയുടെ പദ്ധതി അവരെ ഏൽപ്പിക്കാൻ നീക്കം നടത്തിയത്. സിപിഎമ്മിന് താൽപ്പര്യമുള്ള സ്ഥാപനമാണ് ഇത്. ഇതിനിടെയാണ് ശ്രീധരൻ എതിർപ്പുയർത്തിയത്. ഡിഎംആ്ർസിയുടെ ഉടമസ്ഥർ ഡൽഹി സർക്കാരാണ്. അതുകൊണ്ട് തന്നെ ഡിഎംആർസിക്കും ടെൻഡർ വിളിക്കാതെ കരാർ നൽകാം. നേരത്തെ കൊച്ചി മെട്രോ നിർമ്മാണവും ഡിഎംആർസിക്ക് വാങ്ങിയെടുത്ത അതേ തന്ത്രം ശ്രീധരൻ ഇവിടേയും പയറ്റി. കൊച്ചി മെട്രോ ടെൻഡർ വിളിയിലൂടെ നിർമ്മാതാക്കളെ കണ്ടെത്താനുള്ള നീക്കം നടത്തിയ ഉദ്യോഗസ്ഥ ലോബി ഇപ്പോഴും സജീവമാണ്. അവരെയാണ് ഒരിക്കൽ കൂടി ശ്രീധരൻ തോൽപ്പിക്കുന്നത്.

പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചുപണിയേണ്ടി വരില്ല. പാലത്തിന്റെ 17 സ്പാനുകളാണ് പൂർണമായി പൊളിക്കേണ്ടി വരിക. പാലത്തിന്റെ പുനർനിർമ്മാണം കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുമെന്നും സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലാവും ഡോ.ഇ. ശ്രീധരന്റെ പങ്കാളിത്തവും ഉണ്ടാകുകയെന്നും സർക്കാർ വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. 18.7 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ് . അതായത് മുമ്പ് കരാറുകാരന്റെ പിടിപ്പു കേടുകൊണ്ട് ഉണ്ടായ കുഴപ്പം പരിഹരിക്കാൻ പണം എടുക്കുന്നത് ഖജനാവിൽ നിന്നുമാണ്. 39 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം 2 വർഷം കൊണ്ടു നിർമ്മിക്കുകയാണ്. 2.5 വർഷത്തിനു ശേഷം 20 കോടി രൂപയുടെ അറ്റകുറ്റപ്പണി സിനിമയിലെ പഞ്ചവടിപ്പാലത്തെ വെല്ലും പാലാരിവട്ടത്തെ ഈ മേൽപാലം .ദേശീയപാത 66ൽ പാലാരിവട്ടം ജംക്ഷനിൽ ഈ അഴിമതിപ്പാലം നിർമ്മിച്ചപ്പോൾ ധനനഷ്ടം മാത്രമല്ല ഉണ്ടായത്, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ, കിറ്റ്കോ എന്നീ രണ്ടു സ്ഥാപനങ്ങൾക്ക് മാനനഷ്ടവും ഉണ്ടായി. ദേശീയപാതയിൽ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്ഷനുകളിൽ മേൽപാലം പണിയാൻ ദേശീയപാതാ അഥോറിറ്റി ടെൻഡർ ചെയ്യുന്ന ഘട്ടമെത്തിയതാണ്.

ദേശീയപാതാ അഥോറിറ്റി പാലം പണിതാൽ ജനം ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാന സർക്കാർ ഏറ്റെടുത്ത പാലമാണു പാലാരിവട്ടം. വൈറ്റിലയിലും കുണ്ടന്നൂരിലും മറ്റു രണ്ടു പാലങ്ങൾ ഇഴഞ്ഞിഴഞ്ഞ് ഉയരുന്നുണ്ട്. ഇടപ്പള്ളി മേൽപാലം ഡിഎംആർസി പണിതതുകൊണ്ടു രക്ഷപ്പെട്ടു. അതുകൊണ്ടാണ് പുതുക്കി പണിയലിന് ശ്രീധരനെ എത്തിക്കാൻ ശ്രമിച്ചത്. മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ പോലും കടന്നാക്രമിച്ച ശ്രീധരൻ അങ്ങനെ സർക്കാരിന്റെ മാനം കാക്കാൻ വീണ്ടുമെത്തി. എന്നാൽ തന്നെ മുന്നിൽ നിർത്തി ഊരാളുങ്കലിനെ പണി ഏൽപ്പിക്കുന്നതിനെ ശ്രീധരൻ അനുകൂലിച്ചില്ല. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ഊരാളുങ്കൽ. സഹകരണ പ്രസ്ഥാനമായതു കൊണ്ട് തന്നെ ടെൻഡർ വിളിക്കാതെ പണി ഇവർക്ക് ഏൽപ്പിക്കാനാകും. അപ്പോൾ പഴി കേൾക്കാതിരിക്കാനുള്ള തന്ത്രമാണ് ശ്രീധരനെ മുമ്പിൽ നിർത്തുന്നതെന്ന വിമർശനവും സജീവമായി.

പാലാരിവട്ടത്തെ പാലം ആർഡിഎസ് പ്രൊജക്ട്‌സ് ആണ് നിർവ്വഹിച്ചത്. മേൽനോട്ടം കിറ്റ്‌കോയ്ക്കായിരുന്നു. നിർവഹണ ഏജൻസി റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷനും. ഈ ഇടപാടിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം പലരും അഴിക്കുള്ളിലായി. പാലം നിർമ്മാണത്തിലെ അഴിമതിയിൽ 4 പേർ അറസ്റ്റിലായി. ഇനി ആരൊക്കെ അറസ്റ്റിലാവുമെന്നു നിശ്ചയമില്ല. ഉത്തരവാദികൾ 4 പേരിൽ ഒതുങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇതിനിടെയാണ് പാലം പുതുക്കി പണിയുന്നത്.ഒരു മാസത്തിനുള്ളിൽ പണി തുടങ്ങണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും വിധം പാലം പൊളിക്കലും പുനർനിർമ്മാണവും ഒരേ സമയം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സ്പാനുകൾ വീതം പൊളിച്ച് അപ്പോൾ തന്നെ പുതിയവ നിർമ്മിക്കുകയാണു രീതി. പുതുക്കി നിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറായിട്ടുണ്ട്.

പാലാരിവട്ടം പാലത്തിൽ 19 സ്പാനുകളിൽ 17 എണ്ണത്തിലും 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 17 സ്പാനുകളിൽ സാധാരണ കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2 സ്പാനുകളുടെ നിർമ്മാണം പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് കൊണ്ടാണ്. ഈ രണ്ടു സ്പാനുകൾക്കും കാര്യമായ കേടില്ല. അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണു 17 സ്പാനുകളും പൊളിച്ചു പണിയുന്നത് . ഗർഡറുകളിൽ നടുവിലത്തെ രണ്ടെണ്ണം മാത്രം നിലനിർത്തി 100 എണ്ണവും പൊളിക്കാനാണ് തീരുമാനം. പുതുക്കി നിർമ്മിക്കുന്ന പാലത്തിൽ മുഴുവനായും പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിക്കുക എന്നാണ് സൂചന. പിയർ ഹെഡിൽ വിള്ളലുണ്ട്. തൂണുകളും പിയർ ഹെഡുകളും കോൺക്രീറ്റ് കൊണ്ടു പൊതിഞ്ഞു ബലപ്പെടുത്തും.

എല്ലാ ബെയറിങ്ങുകളും മാറ്റും. രണ്ടു സ്പാനുകൾക്കിടയിലെ ജോയിന്റുകൾ മാറ്റേണ്ടി വരുമെന്ന സാഹചര്യത്തിൽ ഇടപ്പള്ളി മേൽപാലത്തിൽ ഉപയോഗിച്ച ജോയിന്റുകൾ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യയാവും സ്വീകരിക്കുക. 2014 സെപ്റ്റംബറിലാണു പാലാരിവട്ടത്ത് പാലം നിർമ്മാണം തുടങ്ങുന്നത്. 2016 ഒക്ടോബറിൽ ഉദ്ഘാടനം. 2017 ജൂലൈയിൽ തന്നെ പാലത്തിൽ കുഴികളായി. പലവട്ടം ടാറിങ് നടത്തി. 2019 മെയ് ഒന്നിനു പാലം താൽക്കാലിക അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് ഇന്നേവരെ തുറന്നിട്ടില്ല. പാലത്തിന്റെ 16 തൂണുകളിൽ ഒന്നിന്മേൽ സ്ഥാപിച്ച ഒരു ബുഷ് തിരിഞ്ഞുപോയതാണു പാലത്തിന്റെ പ്രശ്നമെന്നു കരാറുകാർ വിജിലൻസ് കോടതിയിൽ പറഞ്ഞിരുന്നു. അതല്ല, സർവത്ര കുഴപ്പമാണെന്നു ചെന്നൈ ഐഐടി സംഘവും മെട്രോമാൻ ഇ. ശ്രീധരനും കണ്ടെത്തി. ഇതോടെയാണ് പുനർനിർമ്മാണത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും ശ്രീധരൻ കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു 'മിഡിൽ ഡയഫ്രം' ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അഥോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നാണ് ശ്രീധരന്റെ പക്ഷം.

പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നമാണ് ശ്രീധരന്റെ നിലപാട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP