Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള ഭീകര ക്യാമ്പുകൾ തകർത്തത് ആർട്ടിലിറി ഗണ്ണുകൾ മാത്രം ഉപയോഗിച്ച്; കത്തി ചാമ്പലായത് നുഴഞ്ഞു കയറ്റത്തിന് ഭീകരരെ സജ്ജമാക്കി നിർത്തുന്ന പാക് സൈന്യം കവചം തീർക്കുന്ന ഭീകര ക്യാമ്പ്; പാക് അധീന കാശ്മീരിൽ വായു സേനയുടെ സഹായമില്ലാതേയും ആക്രമണങ്ങൾക്ക് കരുത്തുണ്ടെന്ന് തെളിയിച്ച് ഇന്ത്യൻ ആർമി; ഇത് അഞ്ച് കൊല്ലത്തിനിടെ സൈന്യം നടത്തുന്ന മൂന്നാമത്തെ മിന്നലാക്രണം; ഇമ്രാൻ ഖാന് നൽകുന്നത് വെടിനിർത്തൽ കരാർ ലംഘിച്ചാൽ യുദ്ധമെങ്കിൽ യുദ്ധമെന്ന സന്ദേശം

നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള ഭീകര ക്യാമ്പുകൾ തകർത്തത് ആർട്ടിലിറി ഗണ്ണുകൾ മാത്രം ഉപയോഗിച്ച്; കത്തി ചാമ്പലായത് നുഴഞ്ഞു കയറ്റത്തിന് ഭീകരരെ സജ്ജമാക്കി നിർത്തുന്ന പാക് സൈന്യം കവചം തീർക്കുന്ന ഭീകര ക്യാമ്പ്; പാക് അധീന കാശ്മീരിൽ വായു സേനയുടെ സഹായമില്ലാതേയും ആക്രമണങ്ങൾക്ക് കരുത്തുണ്ടെന്ന് തെളിയിച്ച് ഇന്ത്യൻ ആർമി; ഇത് അഞ്ച് കൊല്ലത്തിനിടെ സൈന്യം നടത്തുന്ന മൂന്നാമത്തെ മിന്നലാക്രണം; ഇമ്രാൻ ഖാന് നൽകുന്നത് വെടിനിർത്തൽ കരാർ ലംഘിച്ചാൽ യുദ്ധമെങ്കിൽ യുദ്ധമെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: നിയന്ത്രണ രേഖ കടന്നുള്ള ആക്രമണത്തിലൂടെ ഇന്ത്യ നൽകുന്നത് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം അതിർത്തിയിലേക്ക് വെടിയുതിർത്താൽ ഇനി വെറുതെ ഇരിക്കില്ലെന്ന സന്ദേശം. കാശ്മീരിലേക്ക് നുഴഞ്ഞു കയറ്റം വ്യാപിപ്പിക്കാനാണ് അതിർത്തിയിലേക്കുള്ള പാക് സൈനികരുടെ വെടിയുതിർത്തൽ. ഈ സാഹചര്യത്തിലാണ് ഏത് ക്യാമ്പിൽ നിന്നാണോ നുഴഞ്ഞു കയറ്റത്തിന് ഭീകരർ എത്തിയത്, ആ ക്യാമ്പ് തന്നെ സൈന്യം തകർത്തത്. ഇന്ന് പുലർച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് അതിർത്തിക്കപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണം. കരസേനയ്ക്കും നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള കേന്ദ്രങ്ങൾ തകർക്കാനാകുമെന്ന് തെളിയിക്കുക കൂടിയാണ് സൈന്യം.

ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നീലം വാലിയിലെ തീവ്രവാദ ക്യാമ്പുകളിലേക്കാണ് ആക്രമണം നടത്തിയത്. നാല് തീവ്രവാദ ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നാണ് സൈന്യം അറിയിക്കുന്നത്. പാക് സൈന്യം പുലർച്ചെ ആക്രമണം നടത്തിയ അതേ താങ്ധർ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന പാക് സൈന്യത്തിന്റെ നടപടിക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി. ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പിൽ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള താങ്ധർ സെക്ടറിലേക്ക് പാക് സൈന്യം വെടിവച്ചത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.

ഇന്ത്യൻ മണ്ണിലെ ഭീകരാക്രമണങ്ങൾ ബദലായി വായു സേന നിയന്ത്രണ രേഖ കടന്ന് രണ്ട് ആക്രമണങ്ങളാണ് നടത്തിയത്. അതിൽ രണ്ടാമത്തേത് പാക് മണ്ണിലെ ബലാക്കോട്ടിലായിരുന്നു നടന്നത്. ഇതിൽ നിന്നുള്ള പാഠം പഠിക്കാതെ മുന്നോട്ട് പോയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന സന്ദേശമാണ് ഇന്ത്യ ഇന്ന് നടത്തിയ തിരിച്ചടിയിലൂടെ നൽകുന്നത്. ഉപഗ്രഹ സഹായത്താൽ പാക് മണ്ണിലെ ഓരോ ക്യാമ്പും ഭീകരർ വരുന്ന വഴിയും ഇന്ത്യ തിരിച്ചറിയുന്നുണ്ട്. ഇത് പാക്കിസ്ഥാനെ മനസ്സിലാക്കി കൊടുക്കുന്നതു കൂടിയാണ് ഇപ്പോഴത്തെ ആക്രമണം.

ഭീകരർക്ക് നൽകുന്ന സഹായങ്ങൾ നിർത്തിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന് എഫ് എ ടി എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോകുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര ഉപരോധമൊന്നും താങ്ങാനാവുന്ന അവസ്ഥയിലല്ല. അപ്പോഴും പാക് സൈന്യം പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധിനിവേശ കാശ്മീരിലെ തിരിച്ചടിയിലൂടെ ഇന്ത്യ ശക്തമായ സന്ദേശം നൽകുന്നത്. ഇത് ഇമ്രാൻ ഖാന് കടുത്ത ഭീഷണിയാണ്. അതിർത്തി കടന്ന് ആരും ഒന്നും ചെയ്യരുതെന്ന് പാക് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതു പോലും കേൾക്കാതെയാണ് സൈന്യം ഇടപെടൽ നടത്തുന്നത്.

പത്താൻകോട്ടിലെ വ്യോമസേന താവളത്തിൽ പാക് ഭീകരന്മാർ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ സേന 2016 സെപ്റ്റബർ 28 അർദ്ധരാത്രിയിൽ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടുകയും ചെയ്തു. ഇന്ത്യയുടെ യഥാർഥ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ആക്രമണമായിരുന്നു ഇത്. ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. ഉറി ഭീകരാക്രമണം നടന്ന് പത്തുദിവസങ്ങൾക്ക്‌ േശഷമായിരുന്നു ആദ്യ സർജിക്കൽ സ്‌ട്രൈക്ക്.

'സർജിക്കൽ സ്‌ട്രൈക്ക്' എന്നുരാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ആദ്യമായിട്ടായിരുന്നു 2016ലെ നിയന്ത്രണരേഖ കടന്നുള്ള പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

പിന്നീട് പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങൾക്ക് ശേഷം 12 മിറാഷ് വിമാനങ്ങൾ പാക്കിസ്ഥാൻ മണിണിലെ ഭീകരർക്ക് മറുപടി നൽകി. പുലർച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. പുലർച്ചെ മൂന്നരയ്ക്ക് ഇന്ത്യൻ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂർണമായി തകർത്തു. ആക്രമിച്ചതിൽ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുണ്ടായിരുന്നു. ആയിരം കിലോ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലക്രമണം. ആക്രമണം പാക്കിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടു. 1000 കിലോ ബോംബ് ഭീകരക്യാംപുകളിൽ വർഷിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി നൽകാൻ ഉപയോഗിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നു പറന്നുയർന്ന മിറാഷ്-2000 വിമാനങ്ങളാണു ഭീകരക്യാംപുകളിൽ മിന്നലാക്രമണം നടത്തി മടങ്ങിയെത്തിയത്. ബാലാക്കോട്ടിൽ ആക്രമണം നടന്നത് ഈ വർഷം ഫെബ്രുവരി 26നായിരുന്നു. തൊട്ടടുത്ത ദിവസം അതിർത്തിയിൽ ഇന്ത്യ-പാക്ക് യുദ്ധവിമാനങ്ങൾ ഏറ്റുമുട്ടുന്നതും വിങ് കമാൻഡർ അഭിനന്ദൻ വർധമാനിലൂടെ ഇന്ത്യയുടെ സൈനിക അഭിമാനം വാനോളം ഉയരുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയെ അതിർത്തി കടന്ന് പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പ് ഇമ്രാൻ തന്നെ നൽകിയത്. എന്നാൽ പാക്കിസ്ഥാനിലെ സൈനിക നേതൃത്വം ഇത് തള്ളി. ഇതാണ് അതിർത്തിയിൽ പാക് സൈന്യം പ്രകോപനവുമായെത്താനും കാരണം. ഇത് മനസ്സിലാക്കിയാണ് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.

നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകര കേന്ദ്രം തകർക്കാൻ കരസേനയ്ക്ക് തന്നെ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ ആക്രമണങ്ങൾ. വ്യോമ സേനയെ അയയ്ക്കാതെയാണ് ഇത്തരമൊരു ആക്രമണ പദ്ധതി അതിവേഗം കരസേന നൽകിയത്. യുദ്ധമെങ്കിൽ യുദ്ധമെന്ന സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നൽകുന്നത്. ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോൾത്തന്നെ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകൾക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തും ഇന്ന് പുലർച്ചെ വെടിവെപ്പ് നടന്നിരുന്നു. ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാക്കിസ്ഥാന് താക്കീത് നൽകിയിരുന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെങ്കിൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP