Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ശുദ്ധവാത കുടിനീർ...ഉത്തമ രാസ്തയ്...ആശുപത്രി അഭിവൃദ്ധി...മാലിന്യനിർമൂലന ഘടക...ഇംതസ്സ ജാരികെ തരുവരിക അവരികെ നേനു വോട്ട്'; എന്നുവച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് മാത്രം വോട്ടെന്ന്; ഇവിടുത്തെ റോഡിൽ വണ്ടിയോടിച്ചാൽ നമ്മുടെ നടുവും വണ്ടിയുടെ ബോൾട്ടും ഇളകും; ആശുപത്രിയിൽ പോകാം എന്ന് വച്ചാൽ അതിന് മംഗലാപുരത്തെ ആശ്രയിക്കണം; ഞങ്ങൾക്ക് വമ്പൻ പദ്ധതികൾ വേണ്ട അടിസ്ഥാന സൗകര്യം മതി; മറുനാടൻ സർവേയിലെ മഞ്ചേശ്വരക്കാഴ്ചകൾ ഇങ്ങനെ

'ശുദ്ധവാത കുടിനീർ...ഉത്തമ രാസ്തയ്...ആശുപത്രി അഭിവൃദ്ധി...മാലിന്യനിർമൂലന ഘടക...ഇംതസ്സ ജാരികെ തരുവരിക അവരികെ നേനു വോട്ട്'; എന്നുവച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് മാത്രം വോട്ടെന്ന്; ഇവിടുത്തെ റോഡിൽ വണ്ടിയോടിച്ചാൽ നമ്മുടെ നടുവും വണ്ടിയുടെ ബോൾട്ടും ഇളകും; ആശുപത്രിയിൽ പോകാം എന്ന് വച്ചാൽ അതിന് മംഗലാപുരത്തെ ആശ്രയിക്കണം; ഞങ്ങൾക്ക് വമ്പൻ പദ്ധതികൾ വേണ്ട അടിസ്ഥാന സൗകര്യം മതി; മറുനാടൻ സർവേയിലെ മഞ്ചേശ്വരക്കാഴ്ചകൾ ഇങ്ങനെ

അരുൺ ജയകുമാർ/ എം എസ് ശംഭു

മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേ അറ്റത് കർണാടകയുമായി അതിർത്തി പങ്കിടുന്ന ഭാഷാ ന്യൂനപക്ഷത്തിന് വ്യക്തമായ മേൽകൈ ഉള്ള മണ്ഡലത്തിൽ വാശിയേറിയ ത്രികോണ മത്സരത്തിന്റെ ആവേശം ദൃശ്യമാണ്. വെറും 89 വോട്ടിന്റെ വ്യത്യാസത്തിൽ മാത്രം കെ സുരേന്ദ്രൻ പരാജയപ്പെട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയം ബിജെപിക്ക് തിരിച്ചടിയാണ്. രവിശ തന്ത്രി കുണ്ടാർ, സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാക്കിയ ഓളം സൃഷ്ടിക്കുന്നില്ല എന്നത് പ്രചാരണത്തിൽ പ്രകടമാണ്. അണികൾക്ക് ഇതിൽ കടുത്ത വിയോജിപ്പുമുണ്ട്. 2006ൽ സി എച്ച് കുഞ്ഞമ്പു നേടിയ അട്ടിമറി വിജയം ശങ്കർ റേ ആവർത്തിക്കും എന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുമ്പോൾ, മരണത്തിലെ സഹതാപവും സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും വോട്ട് ആയി മാറും എന്ന് മുസ്ലിം ലീഗും യുഡിഎഫ് ക്യാമ്പും കണക്കുകൂട്ടുന്നു. അടിസ്ഥാന സൗകര്യം പോലും ഇല്ല എന്നത് തന്നെയാണ് മണ്ഡലത്തിലെ വോട്ടർമാരുടെ പരാതി. ഒരു വർഷമായി ജനപ്രതിനിധി ഇല്ല എന്നതും ജനങ്ങൾ പരിഭവത്തോടെ പറയുന്നു.

സർവേയിൽ വമ്പൻ ജനപങ്കാളിത്തം

5 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് മഞ്ചേശ്വരം മണ്ഡലത്തിൽ മറുനാടൻ മലയാളി വാർത്ത സംഘം അഭിപ്രായ സർവ്വേ നടത്തുന്നതിനായി എത്തിയത്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ് പരിസരം, ടൗൺ ബസ് സ്റ്റാൻഡ്, ഓട്ടോ ടാക്സി സ്റ്റാൻഡ് ഹോസങ്കടി ടൗൺ, മാർക്കറ്റ് ജംഗ്ഷൻ, ഉപ്പള റോഡ്, ഉപ്പള ടൗൺ, പ്രൈവറ്റ് സ്റ്റാൻഡ്, ടൗൺ ഷോപ്പിങ് സെന്റർ, ഹൈവേ എന്നിവിടങ്ങളിൽ ആണ് സർവ്വേ നടന്നത്. വലിയ ആവേശത്തിൽ സർവേയിൽ പങ്കെടുത്ത ജനങ്ങൾ മണ്ഡലത്തിലെ പ്രശ്നങ്ങളും തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും തുറന്ന് പറഞ്ഞു. യുവാക്കളും പ്രായമുള്ളവരും ഒരുപോലെ പങ്കെടുത്ത സർവേയിൽ പക്ഷെ സ്ത്രീ പങ്കാളിത്തം കുറവായിരുന്നു.

'ഞങ്ങളും കേരളത്തിന്റെ ഭാഗമാണ് എന്ന് മറക്കരുത്'

കേരളത്തിന്റെ വടക്കേ അറ്റത് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ എന്തിനും ഏതിനും കർണാടകയേ ആശ്രയിക്കേണ്ട അവസ്ഥ ആണ് നിലവിലുള്ളത് എന്ന് വോട്ടർമാർ പറയുന്നു. മഞ്ചേശ്വരം കേരളത്തിന്റെ ഭാഗം തന്നെ ആണോ എന്ന് ചോദിച്ചാൽ അധികാരികളുടെ സമീപനം അങ്ങനെ അല്ല എന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതിൽ കടുത്ത അമർഷം തന്നെ അവർ രേഖപ്പെടുത്തുന്നു. ഈ മണ്ഡലം രണ്ടായി തിരിച്ചാൽ ചെക്ക് പോസ്റ്റിന് അപ്പുറം മംഗൾപാടി മേഖലയിലേക്ക് എല്ലാം കൊണ്ട് പോയിട്ടു ഇവിടെ അതിർത്തി പ്രദേശത്തെ കാണുന്നത് കേരളത്തിന്റെ അവശിഷ്ടമായി മാത്രമാണ് എന്നും കേരളത്തിന്റെ കുപ്പത്തൊട്ടിയായി കണ്ട് ഉദ്യോഗസ്ഥരെ ട്രെയിനിങ് നൽകുന്നതിനും പണിഷ്മെന്റ് ട്രാൻസ്ഫർ നൽകുന്നതിനും മാത്രം അധികാരികൾ പരിഗണിക്കുന്ന സ്ഥലമാണ് മഞ്ചേശ്വരം എന്നും വോട്ടർമാർ പ്രതിഷേധം രേഖപെടുത്തുന്നു.

വലിയ വികസന പദ്ധതികൾ വേണ്ട..അടിസ്ഥാന സൗകര്യം എങ്കിലും

കൊച്ചിയിലും തിരുവനന്തപുരത്തും കൊണ്ട് വരുന്നത് പോലെ വലിയ പദ്ധതികൾ ഒന്നും മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാർ ആവശ്യപ്പെടുന്നില്ല. ഞങ്ങൾക്ക് ജീവിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മാത്രം മതി. ഇവിടെ പൊട്ടിപൊളിയാത്ത ഒരു റോഡ് പോലും ഇല്ല. കുടിവെള്ളം ഇല്ല. അസുഖം വന്നാൽ ചികിത്സ തേടി മംഗലാപുരം പോണം. ദൂരെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും അത്യാസന്ന നിലയിൽ കൊണ്ട് പോകുന്ന രോഗികൾ വഴിയിൽ മരിച്ചു വീഴുന്നു. സർക്കാർ ആശുപത്രി പേരിനു ഒന്ന് ഉണ്ടെങ്കിലും ആംബുലൻസോ മരുന്നുകളോ എന്തിന് പലപ്പോഴും ഡോക്ടർമാർ പോലും ഇല്ല എന്നതാണ് അവസ്ഥ. കേരളത്തിൽ വേറെ ഒരു മണ്ഡലത്തിൽ നോക്കിയാലും ഇത്ര മോശം അവസ്ഥ ഇല്ല എന്ന് ജനങ്ങൾ പറയുന്നു.

സപ്ത ഭാഷാ സംഗമഭൂമി എന്നത് വിശേഷണം മാത്രം

മഞ്ചേശ്വരം എന്ന് പറഞ്ഞാൽ ഉടനെ കേൾക്കാം, ഹോ സപ്ത ഭാഷകളുടെ സംഗമ ഭൂമി എന്ന വിശേഷണം. എന്നാൽ അത് പേരിലെ ഉള്ളൂ. എന്നും ഭാഷ ന്യൂനപക്ഷ വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ ആരും പരിഹരിക്കുന്നില്ല. കാലങ്ങളായി വരുന്ന സ്ഥാനാർത്ഥികൾ പാലും തേനും ഒഴുക്കും എന്ന് പറയുന്നത് അല്ലാതെ ജയിച്ചു പോയാൽ ഭാഷാന്യൂനപക്ഷങ്ങളെ മറക്കും. പറഞ്ഞു പറ്റിക്കുന്ന കാര്യത്തിൽ എല്ലാരും ഒരുപോലെ ആണ് എന്ന് കന്നഡ മേഖലയിൽ നിന്നുള്ള വോട്ടർമാർ പറയുന്നു. വിശേഷണങ്ങൾ അല്ല വികസനം ആണ് വേണ്ടത് എന്ന് ജനങ്ങൾ പറയുന്നു.

റോഡിൽ നടുവൊടിയും...മൂക്ക് പൊത്താതെ നടക്കാൻപറ്റില്ല...

പൊട്ടിപൊളിയാത്ത ഒറ്റ റോഡ് പോലും ഇല്ല മണ്ഡലത്തിൽ. പഞ്ചായത്ത് റോഡുകൾ മുതൽ ദേശിയ പാത വരെ ഇത് തന്നെ അവസ്ഥ. ഇതിന് ഒരു പരിഹാരം വേണം. 20 കിലോമീറ്റർ അപ്പുറത്ത് മംഗലാപുരം മേഖലയിലെ റോഡുകളെ നോക്കിയാൽ ഇവിടുത്തെ അധികാരികൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചുപോകും. റോഡുകൾ മുഴുവൻ കുണ്ടും കുഴിയും മാത്രം. വണ്ടി ഓടിക്കുന്നത് പോയിട്ട് നടന്നു പോയാൽ പോലും നട്ടെല്ല് ഒടിയുന്ന അവസ്ഥ. ടാക്സി ഓടിച്ചു കിട്ടുന്ന വരുമാനം പകുതി ഇന്ധനത്തിന് ബാക്കി പകുതി ഈ റോഡുകളിൽ നട്ടും ബോൾട്ടും ഇളകുന്ന വണ്ടികളുടെ അറ്റകുറ്റ പണികൾക്കും കൊടുക്കാൻ മാത്രമേ തികയുന്നുള്ളു എന്ന് ഡ്രൈവർമാർ പരാതി പറയുന്നു. മാലിന്യ നിർമ്മാർജനം ആണ് മണ്ഡലത്തിലെ മറ്റൊരു പ്രധാന പ്രശ്നം. മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ല. ഇതിനും സ്ഥിരമായി പരിഹാരം വേണം. സ്ത്രീകൾക്ക് ഒരു ടോയ്‌ലെറ്റിൽ പോകാനുള്ള സൗകര്യം പോലും ഇല്ല. റെയിൽവേ ട്രാക്കിൽ ഇരുട്ട് തേടി പോകണ്ട ദുരവസ്ഥ ഈ മണ്ഡലത്തിൽ മാത്രമേ ഉള്ളൂ എന്നും ജനത്തിന് പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP