Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി വി അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണ വീണ്ടും വിദഗ്ദസമിതി പരിശോധിച്ചു; നടപടി തടയണ പൊളിച്ച് വെള്ളം പൂർണ്ണമായും തുറന്നുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയോ എന്നത് സംബന്ധിച്ച് ഡിവിഷൻ ബെഞ്ച് വിശദമായ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിൽ

പി വി അൻവറിന്റെ ഭാര്യാപിതാവിന്റെ തടയണ വീണ്ടും വിദഗ്ദസമിതി പരിശോധിച്ചു; നടപടി തടയണ പൊളിച്ച് വെള്ളം പൂർണ്ണമായും തുറന്നുവിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയോ എന്നത് സംബന്ധിച്ച് ഡിവിഷൻ ബെഞ്ച് വിശദമായ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ തടയണയിൽ പെരിന്തൽമണ്ണ ആർഡി.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധന നടത്തി. തടയണ പൊളിച്ച് വെള്ളം പൂർണ്ണമായും തുറന്നുവിടണമെന്ന ഉത്തരവ് നടപ്പാക്കിയോ എന്നത് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻബെഞ്ച് വിശദ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ആർഡി.ഒ പി.എം പുരുഷോത്തമൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ആർ ആരുൺകുമാർ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ വാർക്കഡ് യോഗേഷ് നീലകണ്ഠ്, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ, ഏറനാട് തഹസിൽദാർ, വെറ്റിലപ്പാറ വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

ഒക്ടോബർ 15ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകിയത്. തടയണപൊളിച്ച് വെള്ളം പൂർണമായും ഒഴുക്കിവിടാനുള്ള ഹൈക്കോടതി ഉത്തരവ് കളക്ടർ നടപ്പാക്കിയില്ലെന്ന് പരാതിക്കാരൻ എംപി വിനോദ് കോടതിയെ ധരിപ്പിച്ചതോടെയാണ് കളക്ടറോട് വിശദ റിപ്പോർട്ട് തേടിയത്. രണ്ടാഴ്ചക്കകം തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന ഹൈക്കോടതിയുടെ 2018 ജൂലൈ 10ന്റെ ഉത്തരവ് പത്തുമാസമായിട്ടം അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫ് നടപ്പാക്കാത്തതിനെ തുടർന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാൻ ഹൈക്കോടതി കഴിഞ്ഞ ജൂൺ 14ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ സമിതിയുടെ നേതൃത്വത്തിൽ തടയണപൊളിക്കാനുള്ള പ്രവൃത്തിക്ക് 21ന് തുടക്കം കുറിച്ചിരുന്നു.

അടിത്തട്ടിൽ ആറു മീറ്ററിലും ജലനിരപ്പിൽ 12 മീറ്ററും മുകളിൽ 25 മീറ്ററും വ്യാസത്തിൽ തടയണപൊളിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ ജലനിരപ്പിൽ 12 മീറ്ററിനു പകരം ആറു മീറ്റർ മാത്രമാണ് തുറന്നത്. തടയണയുടെ അടിത്തട്ടുവരെ പൊളിച്ചതുമില്ല. ജൂൺ 21നാരംഭിച്ച തടയണപൊളിക്കൽ ജൂലൈ അഞ്ചിന് പൂർത്തീകരിക്കാതെ പാതിവഴി അവസാനിപ്പിക്കുകയും ചെയ്തു. അടിത്തട്ട് പൊളിക്കാത്തതിനാൽ തടയണയിൽ ഇപ്പോഴും വെള്ളം കെട്ടികിടക്കുകയാണ്. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം പൂർണമായും തുറന്നുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നും തടയണപൊളിക്കാനുള്ള ചെലവ് അൻവറിന്റെ ഭാര്യാപിതാവിൽ നിന്നും ഈടാക്കിയില്ലെന്നും കാണിച്ച് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കോടതി കളക്ടറോട് വിശദ റിപ്പോർട്ട് തേടുകയായിരുന്നു.

ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ കരാർ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടപ്പോൾ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാൻ 2017 ഡിസംബർ എട്ടിന് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ എംഎ‍ൽഎയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിടാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഒരു വർഷമായിട്ടും നടപ്പാക്കാത്തത്. നിലമ്പൂർ കവളപ്പാറയിൽ 59 പേർ മരണപ്പെട്ട ദുരന്തമുണ്ടായതോടെ ഈ ദുരന്തവും പാഠമായില്ലേ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നിട്ടും തടയണ പൊളിക്കുന്നതിൽ അലംഭാവം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP