Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴങ്ങിക്കൊടുക്കേണ്ടി വന്നത് അനവധി ഭീകരരുടെ കാമപൂരണത്തിന്; സ്വപ്‌നം കണ്ട് ഓടിയെത്തിയ പോരാട്ട ഭൂമിയിൽ കാത്തിരുന്നത് കാമവെറിയന്മാരുടെ കാട്ടുനീതി; ദുരിതം സഹിക്കാനാകാതെ രക്ഷപെടാൻ ആഗ്രഹിക്കുന്നത് ഛേദിക്കപ്പെട്ട ശിരസ്സുകൾ കണ്ടാലും മനസ്സിളകാതിരുന്ന പെൺകുട്ടികൾ; ഭീകര താവളത്തിലെ വധുവായിരിക്കുന്നതിലും സുരക്ഷയും അന്തസ്സും സ്വന്തം രാജ്യത്തെ ജയിലിലെന്നും യുവതികൾ

വഴങ്ങിക്കൊടുക്കേണ്ടി വന്നത് അനവധി ഭീകരരുടെ കാമപൂരണത്തിന്; സ്വപ്‌നം കണ്ട് ഓടിയെത്തിയ പോരാട്ട ഭൂമിയിൽ കാത്തിരുന്നത് കാമവെറിയന്മാരുടെ കാട്ടുനീതി; ദുരിതം സഹിക്കാനാകാതെ രക്ഷപെടാൻ ആഗ്രഹിക്കുന്നത് ഛേദിക്കപ്പെട്ട ശിരസ്സുകൾ കണ്ടാലും മനസ്സിളകാതിരുന്ന പെൺകുട്ടികൾ; ഭീകര താവളത്തിലെ വധുവായിരിക്കുന്നതിലും സുരക്ഷയും അന്തസ്സും സ്വന്തം രാജ്യത്തെ ജയിലിലെന്നും യുവതികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡമാസ്‌കസ്: ഐഎസ് ഭീകരരിൽ ആകൃഷ്ടരായി സ്വന്തം മാതാപിതാക്കളെയും വീടും രാജ്യവും ഉപേക്ഷിച്ചുപോയ പെൺകുട്ടികൾക്ക് ഇപ്പോൾ എങ്ങനെയും സ്വന്തം നാട്ടിലെത്തിയാൽ മതി. ഭീകര താവളത്തിലെ 'വധു'വായി കഴിയുന്നതിലും അന്തസ്സും സുരക്ഷയും സ്വന്തം നാട്ടിലെ ജയിലിൽ കിട്ടും എന്നാണ് ഐഎസ് വധുക്കൾ ഇപ്പോൾ പറയുന്നത്. ഛേദിക്കപ്പെട്ട ശിരസ്സുകൾ ചവറുവീപ്പകളിൽ പോലും കണ്ടിട്ടും മനസ്സിളകാത്ത പെൺകൊടികൾക്കാണ് ഭീകരരുടെ കാട്ടുനീതി സഹിക്കാനാകാതെ രക്ഷപെടാൻ ആഗ്രഹം. ഛേദിക്കപ്പെട്ട ശിരസുകൾ ചവറുവീപ്പകളിലും മറ്റും കിടക്കുന്നതുപോലും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അവയൊന്നും എന്നെ അസ്വസ്ഥയാക്കിയിട്ടില്ല എന്നു തുറന്നു പറഞ്ഞ ഐഎസ് വധു ഷമീമ ബീഗം പോലും ഇപ്പോൾ സ്വരം മാറ്റുന്നു. എങ്ങനെയെങ്കിലും ജന്മനാട്ടിൽ തിരിച്ചെത്താനുള്ള അവസാന ശ്രമത്തിലാണ് അവർ.

ബെത്‌നൾ ഗ്രീൻ അക്കാദമി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്ന 15 കാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർത്ഥിക്കൊപ്പമാണ് 2015 ൽ ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഒരാൾ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.

ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽനിന്നു തുർക്കിയിലേക്കാണ് ഇവർ ആദ്യം പോയത്. പിന്നീട് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസ്സിനു മുകളിൽ പ്രായമുള്ള ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴുകാരനായ ഇയാൾക്കൊപ്പമാണു പിന്നീട് കഴിഞ്ഞത്. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ടാണ് അഭയാർഥി ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവു കീഴടങ്ങിയപ്പോഴാണു വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിലേക്കു പോരാൻ നിർബന്ധിതയായത്.

സിറിയയിൽവച്ചുണ്ടായ 3 കുഞ്ഞുങ്ങളും പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചു പോയതാണ് ഏറ്റവും വലിയ വേദനയെന്ന് ഷമീമ ബീഗം പറയുന്നു. ' എനിക്കു ശാരീരിക പ്രശ്‌നങ്ങളില്ല, എന്നാൽ എന്റെ മാനസികാരോഗ്യം മോശമാണ്. ചെയ്തതെല്ലാം തെറ്റായിരുന്നു. ബ്രിട്ടനിലെ ജയിലാണെങ്കിൽ പോലും എനിക്കു മതിയായ വിദ്യാഭ്യാസവും ചികിത്സയും ലഭിക്കും. 2015 ൽ ഐഎസിൽ എത്തിയതിനു ശേഷം ദിനങ്ങളിൽ ഞാൻ നരകയാതന അനുഭവിക്കുകയാണ്. ചെയ്ത തെറ്റുകൾക്ക് ഞാൻ അനുഭവിച്ചു. ഇതിനും ക്രൂരമായ ഒരു ശിക്ഷ എനിക്കു ലഭിക്കാനില്ല' ഷമീമ പറയുന്നു.

കുഞ്ഞിനെ വളർത്താനായി മടങ്ങിയെത്താൻ മോഹിച്ചുവെങ്കിലും ഷമീമയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണു നടപടി. സിറിയയിലെ അഭയാർഥി ക്യാംപിൽ ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ വൈകാതെ കുഞ്ഞ് മരിച്ചു.

ബ്രിട്ടനിലേക്കു മടങ്ങാനുള്ള ആഗ്രഹം ഉറക്കെ പറയുമ്പോഴും ഐഎസ് ആശയങ്ങളെ ഷമീമ തള്ളിപ്പറഞ്ഞിരുന്നില്ലെന്നതു വൻ ജനരോഷം ഉയരാൻ കാരണമായി. ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്. 'ബന്ധുക്കളെ വിട്ട് സിറിയയിൽ എത്താൻ തീരുമാനിച്ചതാണ് ഞാൻ ചെയ്ത ഏക തെറ്റ്. സിറയിയയിലെ അഭയാർഥി ക്യാംപിലെ നരകയാതനകളെക്കാൾ സ്വദേശത്തെ തടവറയിൽ കഴിയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്' ഷമീമ പറയുന്നു.

തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കാൻ ഒരിക്കലും തയാറാകാതിരുന്ന ഷമീമ, താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നു തുറന്നു സമ്മതിക്കുകയാണ്. 'അതിഭീകരമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. ഉറ്റവരോ ഉടയവരോ കൂടെയില്ല. എനിക്കൊപ്പം ഐഎസിൽ ചേരാൻ പുറപ്പെട്ട കൂട്ടുകാരികളെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. സിറിയയിലെ അഭയാർഥി ക്യാംപിനേക്കാൾ ഏത്രയോ ഭേദമാണ് യുകെയിലെ ജയിൽ. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണ്, അഭയം നൽകണമെന്നു മാത്രമാണ് അപേക്ഷ'. ഒരു രാജ്യാന്തര മാധ്യമത്തോടാണ് ഷമീമയുടെ പുതിയ വെളിപ്പെടുത്തൽ.

ഐഎസ് പോരാളികളുടെ വീര ഗാഥകളിൽ ആകൃഷ്ടരായാണ് പെൺകുട്ടികൾ സിറിയയിലേക്ക് എത്തിയത്. എന്നാൽ അവിടെ കാത്തിരുന്നത് സ്വർഗമായിരുന്നില്ല. ലൈംഗിക അരാജകത്തിന്റെ ആദ്യ നാളുകൾ നന്നായി ആസ്വദിച്ചെങ്കിലും പിന്നീട് തങ്ങൾ ഇരകളാണ് എന്ന് പെൺകുട്ടികൾ തിരിച്ചറിയുകയാണ്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേരുന്ന പെൺകുട്ടികൾ ഐഎസ് വധുക്കൾ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് ഇവർ. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുക.

അമേരിക്ക വിട്ട് സിറിയയിലെത്തി ഐഎസിൽ ചേർന്ന ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ മൂന്ന് ഐഎസ് ഭീകരരാണ് വിവാഹം ചെയ്തത്. ഷമീമ ബീഗത്തിനൊപ്പം മുത്താനയും സ്വദേശത്ത് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഭീകരനിൽനിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നൽകാൻ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താന ആഗ്രഹിക്കുന്നു. മുത്താനയെ അമേരിക്കയിൽ കയറ്റരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിർദ്ദേശം നൽകിയത് രാജ്യാന്തര മാധ്യമങ്ങൾ വൻ വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

സിറിയയിലും ഇറാഖിലെയും ഐഎസിന്റെ ശക്തി ക്ഷയിച്ചതോടെയാണ് അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐഎസ് ആശയങ്ങൾക്കായി ജീവിതം സമർപ്പിച്ച ഷമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതെന്നും യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്ട്രങ്ങളുടെ നിലപാട്. ഷമീമ ബീഗം രാജ്യത്തെത്തിയാൽ അവർക്ക് വധശിക്ഷ നൽകുമെന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുൽ മൊമെന്റെ പ്രസ്താവന.

ഷമീമ ദയ അർഹിക്കുന്നില്ലെന്ന് യുകെയും മുത്താനയെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നു യുഎസും ശക്തമായ താക്കീത് നൽകിക്കഴിഞ്ഞു. ഷമീമയുടെ കുഞ്ഞ് ഭീകരകേന്ദ്രത്തിൽ മരിച്ചതിനെ തുടർന്ന് ബ്രിട്ടനും വിദേശകാര്യ സെക്രട്ടറി സാജിദ് ജാവീദിനുമെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. തെറ്റുതിരുത്താൻ ഷമീമയ്ക്ക് അവസരം നൽകണമെന്നും വിചാരണ നേരിടാൻ അവർ ഒരുക്കമാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

ഐഎസ് വധു അഥവാ ഭീകരരുടെ കാമാസക്തി തീർക്കാനുള്ള ഉപകരണം

ചന്തകളിൽ ലേലത്തിനു വച്ച പെൺശരീരം മാത്രമായിരുന്ന ഐഎസ് വധുക്കളെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞത് ഐഎസ് ഭീകരർ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കൻ നൈജീരിയയിൽ ബൊക്കൊ ഹറാം തീവ്രവാദികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നു നാദിയയുടെ ജീവിതം ലോകത്തോടു വിളിച്ചു പറഞ്ഞു. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കൾ എന്നറിയപ്പെടുന്ന പെൺകുട്ടികളെ ഭീകരിലൊരാൾ സാധാരണ വിവാഹം ചെയ്യുക.

ഐഎസ് താവളങ്ങളിൽനിന്നു രക്ഷപ്പെട്ട് എത്തുന്ന പെൺകുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പോരാടിയ നാദിയ മുറാദിന് ലോകം നൊബേൽ സമ്മാനം നൽകിയാണ് ആദരിച്ചത്. നാദിയ മുറാദ്, ഷമീമ ബീഗം, യുഎസിൽ നിന്ന് ഐഎസിൽ എത്തിയ ഹുഡ മുത്താന എന്നിവരുടെ ജീവിതം ഐഎസ് ക്യാംപുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടുംക്രൂരതകളാണ് വെളിപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP