Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതപങ്കാളി വേറെ വിവാഹം കഴിച്ചപ്പോൾ ഒരേക്കർ സ്ഥലവും വീടും തട്ടിയെടുക്കാൻ സംഘടിപ്പിച്ചത് 'അസൽ' മരണ സർട്ടിഫിക്കറ്റ്; വ്യാജ മരണസർട്ടിഫിക്കറ്റ് ഭാര്യാ സഹോദരിക്ക് സംഘടിപ്പിച്ച് നൽകിയത് ചുനക്കര സിപിഎം ലോക്കൽ സെക്രട്ടറി; ലോണിനായി കാനറാ ബാങ്കിനെ സമീപിച്ചപ്പോൾ അന്വേഷണത്തിൽ വെളിച്ചത്ത് വന്നത് 'പരേത'നായ ജോസ് മാർട്ടിൻ; കള്ളി പൊളിഞ്ഞപ്പോൾ ലോക്കൽ സെക്രട്ടറിയെ നീക്കി പാർട്ടി; ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടും ജി.സുധാകരന്റെ വിശ്വസ്തനെ തൊടാൻ മടിച്ച് പൊലീസും

ജീവിതപങ്കാളി വേറെ വിവാഹം കഴിച്ചപ്പോൾ ഒരേക്കർ സ്ഥലവും വീടും തട്ടിയെടുക്കാൻ സംഘടിപ്പിച്ചത് 'അസൽ' മരണ സർട്ടിഫിക്കറ്റ്; വ്യാജ മരണസർട്ടിഫിക്കറ്റ് ഭാര്യാ സഹോദരിക്ക് സംഘടിപ്പിച്ച് നൽകിയത് ചുനക്കര സിപിഎം ലോക്കൽ സെക്രട്ടറി; ലോണിനായി കാനറാ ബാങ്കിനെ സമീപിച്ചപ്പോൾ അന്വേഷണത്തിൽ വെളിച്ചത്ത് വന്നത് 'പരേത'നായ ജോസ് മാർട്ടിൻ; കള്ളി പൊളിഞ്ഞപ്പോൾ ലോക്കൽ സെക്രട്ടറിയെ നീക്കി പാർട്ടി; ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടും ജി.സുധാകരന്റെ വിശ്വസ്തനെ തൊടാൻ മടിച്ച് പൊലീസും

എം മനോജ് കുമാർ

ആലപ്പുഴ: ഭാര്യാ സഹോദരിക്ക് വേണ്ടി വേണ്ടി വ്യാജരേഖ ചമച്ചതിന് സിപിഎം ചുനക്കര ലോക്കൽ സെക്രട്ടറിക്ക് സ്ഥാനം നഷ്ടമായ പ്രശ്‌നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നു. വ്യാജമരണസർട്ടിഫിക്കറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കാൻ നീക്കവും നടത്തിയത് വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ ലോക്കൽ സെക്രട്ടറി ഗോപകുമാറിനെ സിപിഎം പുറത്താക്കുകയും പാർട്ടി അംഗത്വം സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹോദരീ ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ വ്യാജ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ക്രിമിനൽ കേസ് നേരിടുന്ന മുൻ ലോക്കൽ സെക്രട്ടറിയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ മന്ത്രി തല നീക്കവും ശക്തമാണ്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനാണ് ഇപ്പോൾ കേസും അറസ്റ്റും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ നൂറനാട് പൊലീസ് കേസിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ഗോപകുമാറിന്റെയും കേസിൽ ഉൾപ്പെട്ട ഭാര്യാ സഹോദരി അജിത ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ നിന്നും വിട്ടു നിൽക്കുകയാണ്.

സിപിഎം പാർട്ടി ഗ്രാമമായി അറിയപ്പെടുന്ന ചുനക്കരയിൽ ഗോപകുമാർ പ്രശ്‌നം വലിയ ഭൂകമ്പമാണ് പാർട്ടിക്കുള്ളിൽ സൃഷ്ടിക്കുന്നത്. ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്നതിൽ അതൃപ്തിയുള്ള വിഭാഗമാണ് പ്രശ്‌നം സിപിഎമ്മിനുള്ളിൽ ആളിക്കത്തിക്കുന്നത്. മന്ത്രി ജി.സുധാകരന്റെ വിശ്വസ്തനെ തൊട്ടാൽ കളി മാറും എന്നുള്ളതുകൊണ്ട് അറസ്റ്റിൽ നിന്നും നൂറനാട് പൊലീസും വിട്ടു നിൽക്കുകയാണ്. ചുനക്കരയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള സിപിഎം നേതാവാണ് ഗോപകുമാർ. ആരു വിചാരിച്ചാൽ നടന്നില്ലെങ്കിലും ഗോപൻ വിചാരിച്ചാൽ അത് നടന്നിരിക്കും എന്ന് പാർട്ടിയും ജനങ്ങളും വിശ്വസിക്കുന്ന നേതാവ് കൂടിയാണ് ഗോപകുമാർ. അതുകൊണ്ട് തന്നെയാണ് വ്യാജ മരണ സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് പരാതി നൽകിയിട്ടും ഗോപനെ തൊടാൻ തയ്യാറാകാതെ പൊലീസും ഒളിച്ചു കളി തുടരുന്നത്. അജിതകുമാരി, പഞ്ചായത്ത് മുൻസെക്രട്ടറി റീത്ത പവിത്രൻ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ്, ഗോപകുമാർ എന്നിവർക്കെതിരേ ജോസ് മാർട്ടിൻ നൽകിയപരാതിയും ഇതേ സ്റ്റെഷനിലുണ്ട്.

പാർട്ടി ഗ്രാമമായ ചുനക്കരയിലെ ഏറ്റവും ശക്തനായ സിപിഎം നേതാവാണ് ഇപ്പോൾ പാർട്ടി നടപടിയും കേസും നേരിടുന്ന ഗോപകുമാർ. അതുകൊണ്ട് തന്നെ ഗോപകുമാറിനെതിരെ പാർട്ടി നടപടി വന്ന പ്രശ്‌നം സിപിഎമ്മിൽ പുകയുകയാണ്. ഗോപകുമാറിന് എതിരെ നടപടി തീരുമാനിക്കാൻ ചേർന്ന ചുനക്കര ലോക്കൽ കമ്മറ്റി യോഗത്തിലും ഏരിയാ കമ്മറ്റി യോഗത്തിലും വലിയ ബഹളവും ഒച്ചപ്പാടുമാണ് നടന്നത്. ഗോപകുമാറിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനും പാർട്ടി അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും പാർട്ടി തീരുമാനം വന്നപ്പോൾ ഒരു വലിയ വിഭാഗം വിയോജിച്ചു. പക്ഷെ മറുവിഭാഗം ഉറച്ചു നിൽക്കുകയും സംഭവം പാർട്ടിക്ക് നാണക്കേടാണ് എന്ന വിലയിരുത്തൽ വരുകയും ചെയ്തപ്പോഴാണ് ഗോപകുമാറിനെതിരെ നടപടിക്ക് പാർട്ടിയിൽ നിന്നും തീരുമാനം വന്നത്.

ഗോപകുമാറിനെ മാത്രം ക്രൂശിക്കേണ്ട വ്യാജ മരണസർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണമെന്നാണ് ലോക്കൽ-ഏരിയാ കമ്മറ്റി യോഗങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്നെതിരെ നടപടിക്ക് ലോക്കൽ കമ്മറ്റിയോ ഏരിയാ കമ്മറ്റിയോ തയ്യാറായില്ല. ഈ പഞ്ചായത്ത് അംഗമല്ല സർട്ടിക്കറ്റ് നൽകേണ്ടിയിരുന്നത്. ജോസിന്റെ വീടിരിക്കുന്ന സ്ഥലത്തെ വാർഡ് അംഗമാണ്. ജോസിനെ അറിയാം എന്നതിനാൽ കോൺഗ്രസ് പഞ്ചായത്ത് അംഗം വ്യാജ സർട്ടിക്കറ്റ് നൽകില്ല. അതിനാണ് സ്വന്തം വാർഡിൽ അല്ലാതിരുന്നിട്ടും സിപിഎം വാർഡ് മെമ്പർ സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ ഗോപകുമാറിനെതിരെ നടപടി വന്നാൽ ഗ്രാമപഞ്ചായത്ത് അംഗം വി.ആർ.രാജേഷിനെതിരെയും നടപടി വേണം. എന്നാൽ ഗോപകുമാറിനെതിരെ നടപടിക്ക് തയ്യാറായ പാർട്ടി രാജേഷിനെതിരെ നടപടിക്ക് തയ്യാറായില്ല. ഇപ്പോൾ എങ്ങിനെയും ഗോപകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് പാർട്ടി തല നീക്കം ശക്തമാക്കുന്നത്.



സ്വത്ത് തട്ടാൻ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്നത് വൻ ഗൂഢാലോചന

സഹോദരിക്ക് ഒപ്പം ഭർത്താവായി കഴിഞ്ഞ ജോസ് മാർട്ടിന്റെ സ്വത്ത് തട്ടിയെടുക്കാൻ വൻ ഗൂഢാലോചനയാണ് ഗോപകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്. ഒരു വ്യാഴവട്ടം ഒരുമിച്ച് താമസിച്ച അജിത്യും ജോസും തമ്മിൽ അകലുന്നത് 2004 ലാണ്. കൊല്ലത്തെ ആംഗ്ലോ ഇന്ത്യൻ ഫാമിലിയിലെ അംഗമാണ് ജോസ്. അതി സമ്പന്നനും. ഇവർ ഇരുവരും വിദേശത്തായിരുന്നു. നഴ്‌സായിരുന്ന അജിതയും ജോസും വിദേശത്തായിരുന്നു. ഈ സമയത്താണ് ഇവർ അടുക്കുന്നതും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നതും. ചുനക്കര ജോസ് ഒരേക്കർ സ്ഥലം വാങ്ങി. അതിൽ വീടും വെച്ചു. കൂട്ടായ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. തന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്ഥലം സ്വന്തമാക്കാൻ അജിത ശ്രമം നടത്തിയപ്പോൾ ഗോപകുമാർ തന്റെ സ്വാധീനവും ബന്ധങ്ങളും അതിനായി ഉപയോഗിക്കുകയായിരുന്നു. അജിതയുമായി പിണങ്ങി കൊല്ലത്തേക്ക് പോയ ജോസ് വേറെ വിവാഹം കഴിച്ചു. അതിലും ജോസിനു രണ്ടു കുട്ടികൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ജോസ് തിരികെ വരില്ലെന്ന് മനസിലാക്കിയപ്പോൾ അജിതയും ഗോപകുമാറും കൂടി ഒത്ത് ഒരേക്കർ സ്ഥലവും വീടും സ്വന്തമാക്കാൻ ജോസ് മരിച്ചെന്നു വ്യാജ രേഖ സൃഷ്ടിക്കുകയായിരുന്നു. 2016 സെപ്റ്റംബർ 17നാണു ചുനക്കര പഞ്ചായത്തിൽ ജോസിന്റെ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയത്. ഒക്ടോബർ 19നു മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജോസ് താമസിക്കുന്ന വീട് നിൽക്കുന്നയിടത്തുള്ള കൗൺസിലർ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണ്. അതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാൽ ഗോപകുമാർ സർട്ടിഫിക്കറ്റ് വാങ്ങിയത് വേറൊരു സിപിഎം ഗ്രാമപഞ്ചായത്ത് അംഗം വഴിയാണ്. കിലോമീറ്റർ അകലെയുള്ള വാർഡ് ആണിത്. ഈ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നൽകിയാണ് ജോസിന്റെ കൂടി ഉടമസ്ഥതയിൽ ഉള്ള സ്വത്ത് അജിതയും ഗോപകുമാറും സ്വന്തമാക്കുന്നത്. ഇപ്പോൾ ഈ വീടിന്റെ പേരിൽ അജിതയ്ക്ക് ലോൺ ആവശ്യമായി വന്നു. അതിനായി സെപ്റ്റംബർ മാസം കനറാ ബാങ്കിനെ സമീപിക്കുന്നു. നടപടികൾക്കായി ബാങ്ക് അപേക്ഷ ലീഗൽ സെല്ലിൽ നൽകി. പവർ ഓഫ് അറ്റോർണി തന്നയാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. മരിച്ചു എന്ന് പറഞ്ഞു. മരണ സർട്ടിഫിക്കറ്റ് വേണം ഫാമിലി സ്റ്റാറ്റസും വേണം എന്ന് പറയുന്നു. ബാങ്ക് ഈ കാര്യം അന്വേഷിച്ചു.

ബാങ്കിൽ നിന്ന് വില്ലേജ് ഓഫീസറിലേക്ക് അന്വേഷണം നീങ്ങി. ഫീൽഡിൽ പോയി റിപ്പോർട്ട് എടുത്ത് വരാൻ വില്ലേജ് ഓഫീസർ ഉദ്യോഗസ്ഥനെ അയക്കുന്നു. ജോസ് മരിച്ചോ എന്ന്അറിയണം. ഉദ്യോഗസ്ഥൻ ഓട്ടോയിൽ കയറി ജോസിന്റെ വീട്ടിലേക്ക് പോകുന്നു. ഓട്ടോ ഡ്രൈവറോട് ജോസിന്റെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. ഓട്ടോ ഡ്രൈവർക്ക് ജോസിനെ അറിയാമെന്നതിനാൽ മരിച്ചിട്ടില്ല എന്ന് പറയുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ അറിയുന്ന ആളുകളെ വിളിച്ച് ജോസ് മരിച്ചോ എന്ന് അന്വേഷിക്കുന്നു. ജീവിച്ചിരിക്കുന്നു എന്ന് ഉത്തരം കിട്ടുന്നു. കൊല്ലത്ത് വേറെ വിവാഹം കഴിച്ച കാര്യം ഓട്ടോ ഡ്രൈവർ ഉദ്യോഗസ്ഥനെ അറിയിക്കുന്നു.എന്നാൽ വില്ലേജിലെ ഉദ്യോഗസ്ഥൻ ജോസ് മരിച്ചു എന്നതിന് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് പറയുന്നു. ഓട്ടോക്കാരൻ വാർഡ് മെമ്പറെ ഫോൺ ചെയ്ത് അന്വേഷിക്കുന്നു. കളവാണെന്ന് മനസിലായപ്പോൾ ഉദ്യോഗസ്ഥൻ വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകുന്നു. ആൾ മരിച്ചിട്ടില്ല. വാർഡ് മെമ്പറെ ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വാർഡ് മെമ്പർ ഫോൺ നമ്പർ തിരക്കിയ ശേഷം ജോസിനെ വിളിക്കുന്നു. ഞാൻ കൊല്ലത്ത് ഉണ്ടെന്നു ജോസ് പറയുന്നു.

മരിച്ചെന്നു സർട്ടിഫൈ ചെയ്ത ആൾ മരിച്ചില്ലെന്ന് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസർ പിറ്റേന്ന് ജോസിനെ വില്ലേജ് ഓഫീസിലേക്ക് വിളിപ്പിച്ചു പാൻ കാർഡ്, ആധാർ കാർഡ് എല്ലാത്തിന്റെയും കോപ്പി വാങ്ങുന്നു. മുകളിലേക്ക് റിപ്പോർട്ട് നൽകുന്നു. വ്യാജ മരണസർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും മുൻപ് ഇഷ്യൂ ചെയ്ത കാര്യം ചുനക്കര ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്നു. സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിപ്പോയിട്ടുണ്ട്. വ്യാജ മരണ സർട്ടിഫിക്കറ്റും സ്വത്ത് തട്ടിയെടുക്കൽ പ്രശ്‌നവും ഉള്ളതിനാൽ ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലീസിൽ പരാതി നൽകുന്നു.

ഒപ്പം ജോസും പരാതിയുമായി വന്നു. ജോസിന്റെ പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അജിത കുമാരി, ചുനക്കര പഞ്ചായത്ത് മുൻ സെക്രട്ടറി റീത്ത പവിത്രൻ,എം.ജി.ഗോപകുമാർ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷ് എന്നിവർക്കെതിരെ തദ്ദേശ ഭരണ മന്ത്രി, ആരോഗ്യ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കും ജോസ് പരാതി നൽകിയിട്ടുണ്ട്. ഇതേ കേസിൽ പഞ്ചായത്ത് ഡയറക്ടർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. എന്തായാലും ലോക്കൽ സെക്രട്ടറി നടത്തിയ വ്യാജ രേഖ ചമയ്ക്കലും സ്വത്ത് തട്ടാനുള്ള ശ്രമവും പാർട്ടിക്കുള്ളിൽ പുകയുകയാണ്. സംഭവം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. ഗോപകുമാർ അറസ്റ്റിലാകുമോ എന്നാണ് പാർട്ടിയിലെ ഗോപന്റെ എതിരാളികളും ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP