Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്വേഷണക്കണ്ണുകൾ രഹസ്യം തിരയുന്നത് ആ 52 പേരിൽ നിന്ന്; കംപ്യൂട്ടർ മുറിയിൽ പ്രവേശനാനുമതിയുള്ള ഇവരെ ഗ്രിൽ ചെയ്യാൻ ഉറച്ച് പൊലീസ്; കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന് നിഗമനം; ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി വിജയ് സാഖറെയുടെ റിപ്പോർട്ട് ഡിജിപിക്ക്; ആഭ്യന്തര അട്ടിമറി കപ്പൽശാലയെ പിന്നോട്ടടിക്കാനെന്നും സംശയം

അന്വേഷണക്കണ്ണുകൾ രഹസ്യം തിരയുന്നത് ആ 52 പേരിൽ നിന്ന്; കംപ്യൂട്ടർ മുറിയിൽ പ്രവേശനാനുമതിയുള്ള ഇവരെ ഗ്രിൽ ചെയ്യാൻ ഉറച്ച് പൊലീസ്; കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന് നിഗമനം; ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി വിജയ് സാഖറെയുടെ റിപ്പോർട്ട് ഡിജിപിക്ക്; ആഭ്യന്തര അട്ടിമറി കപ്പൽശാലയെ പിന്നോട്ടടിക്കാനെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: കൊച്ചി കപ്പൽശാലയിൽ നാവികസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്ന വിമാന വാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ചോർന്നത് നിർണായക രഹസ്യങ്ങളെന്ന് സംശയം. കപ്പലിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് കൊച്ചി കമ്മീഷണർ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വിലയിരുത്തുന്നു, കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രികൾ വിന്യസിച്ചിരുന്നതിന്റെ കുറച്ചുവിവരങ്ങളും ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശിക്കാൻ അനുമതി ഉള്ളത്. ഇതോടൊപ്പം പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ കപ്യൂട്ടർ കൈകാര്യം ചെയ്തിരുന്ന 52 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ന 500 കരാർ തൊഴിലാളികൾ വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

20,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലിലേയ്ക്ക് എങ്ങനെ, ഏതെല്ലാം ഭാഗങ്ങളിലൂടെ പ്രവേശിക്കാം എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഈ രൂപരേഖയിൽ ഉണ്ടായിരിക്കാം. അങ്ങനെയെങ്കിൽ ഇതു കടുത്ത സുരക്ഷാ പ്രശ്‌നത്തിലേയ്ക്ക് നയിച്ചേക്കാമെന്നതാണ് കപ്പൽശാലാ അധികൃതരെ ആശങ്കയിലാഴ്‌ത്തുന്നത്. അതുകൊണ്ടു തന്നെ ഹാർഡ് ഡിസ്‌ക് മോഷണം ഗൗരവമായാണ് പൊലീസ് കാണുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി കമ്മിഷണർ ഡിജിപിയെ അറിയിച്ചു.

സൈനിക ആവശ്യത്തിനുള്ള സമുദ്രയാനങ്ങൾ നിർമ്മിക്കാൻ മാലദ്വീപ്, മൗറീഷ്യസ് സർക്കാരുകൾ കൊച്ചിൻ ഷിപ്യാർഡുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ സന്ദർഭത്തിലാണു വിക്രാന്തിലെ മോഷണം. സമീപകാലത്തു കപ്പൽ നിർമ്മാണ മേഖലയിൽ മുതൽ മുടക്കിയ സ്വകാര്യ കമ്പനിയും ഈ വിദേശ രാജ്യങ്ങളുമായി നിർമ്മാണ കരാറിൽ ഏർപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ കപ്പൽ നിർമ്മാണശാലയുടെ ബിസിനസ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കപ്പൽ ശാലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടെന്നു വന്നാൽ വൻ പദ്ധതികൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

20,000 കോടി രൂപയുടെ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം സേനയ്ക്കു വേണ്ടി രണ്ടാമത്തെ വിമാനവാഹിനി നിർമ്മിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. 40,000 കോടി രൂപയോളം ചെലവു വരുന്ന ഈ കപ്പലിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇപ്പോൾ തന്നെ കൊച്ചി കപ്പൽശാലയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കു കരാർ ഏറ്റെടുക്കാനുള്ള സാധ്യത കൽപിക്കുന്നതും കൊച്ചിക്കാണ്. ഇതാണ് സംശയങ്ങളുടെ അടിസ്ഥാനം.

ഇതിനു പുറമേ 45,000 കോടി രൂപയുടെ അന്തർവാഹിനി കപ്പൽ പദ്ധതിയിൽ നിന്നു കൊച്ചി കപ്പൽശാലയെ ഒഴിവാക്കാൻ വൻ ചരടുവലികളാണ് നടന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾക്കു മുന്നോടിയായുള്ള യോഗ്യതാ പട്ടികയിൽ നിന്നു പോലും കപ്പൽശാലയെ ഒഴിവാക്കിയിരുന്നു. കൊച്ചി ഒഴികെയുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽശാലകൾക്കു പുറമേ ഭരണ സ്വാധീനമുള്ള 4 സ്വകാര്യ കപ്പൽശാലകളും അന്തർവാഹിനി നിർമ്മാണ പദ്ധതിയുടെ യോഗ്യതാ പട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്.

ആഭ്യന്തര അട്ടിമറി എന്ന് ആദ്യമേ സംശയം

കൊച്ചി കപ്പൽ നിർമ്മാണ ശാലയിലെ ഹാർഡ് ഡിസ്‌ക് മോഷണം ആഭ്യന്തര ആട്ടിമറിയെന്ന് ആദ്യമേ സംശയം ഉയർന്നിരുന്നു. വൻസുരക്ഷാ വീഴ്ചയിലേക്ക് പഴുതടച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ സുരക്ഷ സിഐഎസ്എഫിനാണ്. കടലിൽ നിന്നോ കരയിൽ നിന്നോ ഉള്ള ആക്രമണം ചെറുക്കുകയാണ് ഇവരുടെ ചുമതല. ആഭ്യന്ത്ര സുരക്ഷ ഡിആർഎസ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ദൈനംദിന സുരക്ഷ ഒരുക്കേണ്ടതും ഈ കമ്പനിയുടെ ചുമതല തന്നെ. ഹാർഡ് ഡിസ്‌കുമായി കടന്നുകളയാൻ ഉള്ളിൽ നിന്ന സഹായം കിട്ടിയോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കൊച്ചിൽ കപ്പൽശാലയിലെ അതീവസുരക്ഷാ മേഖലയിൽ നിന്ന് ഇലട്രിക്കൽ ഉപകരണങ്ങളും നാല് ഹാർഡ് ഡിസ്‌കുകളും പ്രോസസറുകളുമാണ് നഷ്ടമായത്. കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

കപ്പൽശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ൽ കടലിൽ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎൻഎസ് വിക്രാന്ത്. 2023 ൽ ഈ കപ്പൽ കമ്മീഷൻ ചെയ്യുമെന്നും കരുതുന്നു. അതുകൊണ്ട് തന്നെ മോഷണം സാരമല്ലെന്ന് പറയുന്നുണ്ടെങ്കിലും, അങ്ങനെ കരുതാൻ വയ്യ. കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിന് പുറമേ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണത്തിനായി കൊച്ചയിൽ എത്തിക്കഴിഞ്ഞു.

പത്തു വർഷം മുൻപാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിച്ചത്. മൊത്തം 20,000 കോടി രൂപയാണ് കപ്പലിന്റെ നിർമ്മാണച്ചെലവ്. തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്ന പരിശോധന ചുരുങ്ങിയത് രണ്ടിടത്തെങ്കിലുമുണ്ട്. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് മോഷണം നടന്നതാണ് അധികൃതരെ കുഴയ്ക്കുന്നത്. 2021ൽ പൂർത്തിയാക്കുക ലക്ഷ്യമിട്ട് 2009ലാണ് കൊച്ചി കപ്പൽശാലയിൽ കപ്പൽ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതലേ വൻ സുരക്ഷയിലായിരുന്നു കപ്പൽശാല. മറ്റു വസ്തുക്കൾ കാര്യമായൊന്നും മോഷ്ടിക്കാതെ കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് എടുത്തത് സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. കപ്പൽ നാവിക സേനയ്ക്കു കൈമാറാത്തതിനാൽ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണു നിഗമനം. സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നും ആശങ്ക വേണ്ടെന്നും കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ മാത്രമാണിതെന്നുമാണ് കപ്പൽശാല അധികൃതരുടെ വാദം. ഏതായാലും വൻ സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന വിലയിരുത്തതിലാണ് പൊലീസ്.കപ്പൽ സേനയുടെ ഭാഗാമായിട്ടില്ലാത്തതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് നാവിക സേനയും വ്യക്തമാക്കി.

ചൈനയെ നിരീക്ഷിക്കുക ഐഎൻഎസ് വിക്രാന്തിന്റെ ലക്ഷ്യം

ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാൻ വേണ്ട കൂടുതൽ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളിൽ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ൽ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് സൂചന്. റഷ്യയിൽ നിന്നും കരാർ പ്രകാരം ലഭിക്കേണ്ട സാമഗ്രികൾ വൈകുന്നത് വിക്രാന്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാം പരിഹരിച്ച് കപ്പൽ രണ്ടു വർഷത്തിനകം നാവികസേനയുടെ ഭാഗമാകും.

40,000 ടൺ ഭാരമുള്ള സ്റ്റോബാൻ വിഭാഗത്തിൽപെട്ട ഐഎൻഎസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്ടറുകൾ ഒരേസമയം ലാൻഡ് ചെയ്യിക്കാൻ വിക്രാന്തിന് ശേഷിയുണ്ട്. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. നിർമ്മാണം ആരംഭിച്ച ശേഷം റഷ്യയിൽ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആർഡിഒയുടെ സഹായത്തിൽ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ൽ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കൽ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു.

ഇതിനു പിന്നാലെയാണ് റഷ്യയിൽ നിന്നുള്ള ഏവിയേഷൻ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎൻഎസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലിൽ ചൈനയ്‌ക്കെതിരെ വൻ വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. 262 മീറ്റർ നീളമുള്ള കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയർക്രാഫ്റ്റുകളും വഹിക്കാൻ ഐഎൻഎസ് വിക്രാന്തിന് പറ്റും.

കൊച്ചി കപ്പൽ ശാലയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യൻ സാങ്കേതിക വിദ്യകളെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് (ഭെൽ). കപ്പലുകളുടെയും അന്തർവാഹിനികളുടെയും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവർ മാനേജ്‌മെന്റ് സംവിധാനവും ഉൾപ്പെടുന്ന ഐപിഎംഎസ് ആണു ഐഎൻഎസ് വിക്രാന്തിനു വേണ്ടി ബെൽ തയാറാക്കുന്നത്.

2009 ഫെബ്രുവരി 28നാണു ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണജോലികൾ കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികൾ പൂർത്തിയായതോടെ കഴിഞ്ഞ ജൂണിൽ കപ്പൽ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുൾപ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തിൽ കടലിലെ പരീക്ഷണങ്ങൾക്കു വേണ്ടി കപ്പൽ മാറ്റുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP