Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസിയിൽ നിന്നും പി വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിനും പുല്ലുവില; നിലമ്പൂര് എംഎൽഎ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അട്ടിമറിച്ചെന്ന് പരാതിക്കാരനായ പ്രവാസി മലയാളി; ഉത്തരവ് വന്ന് പത്ത് മാസം കഴിഞ്ഞിട്ടും അൻവറിന്റെ മൊഴിപോലും എടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നു; പണം പോയ പ്രവാസി പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിൽ

പ്രവാസിയിൽ നിന്നും പി വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിനും പുല്ലുവില; നിലമ്പൂര് എംഎൽഎ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അട്ടിമറിച്ചെന്ന് പരാതിക്കാരനായ പ്രവാസി മലയാളി; ഉത്തരവ് വന്ന് പത്ത് മാസം കഴിഞ്ഞിട്ടും അൻവറിന്റെ മൊഴിപോലും എടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നു; പണം പോയ പ്രവാസി പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കർണാടകയിൽ പാറമട ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് 10 മാസം കഴിഞ്ഞിട്ടും പി.വി അൻവർ എംഎ‍ൽഎയുടെ മൊഴിപോലുമെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

മംഗലാപുരം ബൽത്തങ്ങാടി തണ്ണീർപന്തൽ പഞ്ചായത്തിൽ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് അൻവർ സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്തത്.ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും നിയമവ്യവസ്ഥയെപോലും വെല്ലുവിളിച്ച് പി.വി അൻവറിനെ സംരക്ഷിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.സിപിഎം അനുഭാവിയായി സലീം അൻവറിന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നൽകിയത്.

പ്രശ്‌നം പരിഹരിക്കാൻ കോടിയേരി സിപിഎം കേന്ദ്ര കമ്മിറ്റി് അംഗവും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലർത്തുകയായിരുന്നു. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് 2017 ഡിസംബർ 21നാണ് മഞ്ചേരി പൊലീസ് പി.വി അൻവർ എംഎ‍ൽഎയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പർ 588/2017 ആയി കേസെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വർഷം മുമ്പ് 2015ലാണ് പി.വി അൻവർ ക്രഷർ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുതിനും മൂന്ന് വർഷം മുമ്പ് 2012ലാണ് പ്രവാസിയായ നടുത്തൊടി സലീമിൽ നിന്നും ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയത്.കേസെടുത്തപ്പോൾ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു പി.വി അൻവർ എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതോടെ 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അൻവർ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബർ 30തിന് മഞ്ചേരി പീവീആർ ഓഫീസിൽവച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോൾ ബാക്കി 10 ലക്ഷവും കൈമാറിയതിന്റെ അടക്കം തെളിവുകളും സലീം പൊലീസിനുകൈമാറിയിരുന്നു.

ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ പൊലീസ് ചുമത്തിയത്. എന്നാൽ തട്ടിപ്പുകേസ് സിവിൽകേസാക്കി മാറ്റാനും പൊലീസ് ശ്രമം നടത്തി. ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎ‍ൽഎ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബർ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു . സംസ്ഥാന പൊലീസ് മേധാവി 2018 നവംബർ 14 -നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എംഎ‍ൽഎ സമർപ്പിച്ച റിവ്യൂ ഹരജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ 05 -12 -18 -നു വീണ്ടും ഹൈക്കോടതി വിധിയുണ്ടായി. എന്നാൽ ഹൈക്കോടതി ഉത്തരവു വന്ന് 10 മാസം കഴിഞ്ഞിട്ടും അൻവറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റു ചെയ്യാനോ ക്രൈം ബ്രാഞ്ച് തയ്യറായിട്ടില്ല. പരാതിക്കാരനായ സലീമും കുടുംബവും അഞ്ചു തവണയാണ് പൊലീസ് അന്വേഷണത്തിന്റെയും മൊഴിനൽകലിന്റെയും ഭാഗമായി വിദേശത്തുനിന്നും നാട്ടിലെത്തിയത്.

ഹൈക്കോടതി ഇടപെടലുണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നതായി കാണിച്ച് സലീം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.എൻജിനീയറായി ഗൾഫ് നാട്ടിൽ അധ്വാനിച്ചു നേടിയ ശമ്പളം തട്ടിയെടുത്ത എംഎ‍ൽഎക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയിട്ടും ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ടിട്ടും അറസ്റ്റു ചെയ്യാതെ കുറ്റാരോപിതനായ പി.വി അൻവർ എംഎ‍ൽഎയെ സംരക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്നും സലീം ആരോപിച്ചു. നീതിതേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP