Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട സെപ്റ്റംബർ പതിനൊന്നിന് കാണാതായ അമേരിക്കൻ മലയാളി യുവതി എവിടെ? പതിനെട്ടുവർഷം നീണ്ട തിരോധാനത്തിന്റെ പൊരുൾ കണ്ടെത്താനാകാതെ ന്യൂയോർക്ക് പൊലീസ്; സ്‌നേഹ ആൻ ഫിലിപ്പിന്റെ രഹസ്യ ജീവിതം ഇപ്പോഴും അമേരിക്കൻ മാധ്യമങ്ങൾക്ക് ദുരൂഹത

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട സെപ്റ്റംബർ പതിനൊന്നിന് കാണാതായ അമേരിക്കൻ മലയാളി യുവതി എവിടെ? പതിനെട്ടുവർഷം നീണ്ട തിരോധാനത്തിന്റെ പൊരുൾ കണ്ടെത്താനാകാതെ ന്യൂയോർക്ക് പൊലീസ്; സ്‌നേഹ ആൻ ഫിലിപ്പിന്റെ രഹസ്യ ജീവിതം ഇപ്പോഴും അമേരിക്കൻ മാധ്യമങ്ങൾക്ക് ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: 2001 സെപ്റ്റംബർ 10-ന് ഉച്ചയ്ക്ക് ബാറ്ററി പാർക്ക് സിറ്റിയിലെ അപ്പാർട്ട്‌മെന്റിൽനിന്നിറങ്ങിയതാണ് ഡോ. സ്‌നേഹ ആൻ ഫിലിപ്പെന്ന അമേരിക്കൻ മലയാളി ഡോക്ടർ. പിന്നീട് അവരെ കാണുന്നത് മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽനിന്ന് ഏതാനും വസ്ത്രങ്ങളും അടിവസ്ത്രങ്ങളും കിടക്കവിരികളും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിലാണ്. സ്‌നേഹ ഫിലിപ്പിന് പിന്നീടെന്ത് സംഭവിച്ചുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. 2001 സെപ്റ്റംബർ 11-ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 2751-ാമത്തെ ഇരയായി 2008-ൽ അവരെ രേഖപ്പെടുത്തി. 3000 പേരാണ് അൽഖ്വായ്ദ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

സ്‌നേഹയെ കാണാതായ ദിവസം അവരുട ഭർത്താവ് റോൺ ലിബർമാൻ ജോലികഴിഞ്ഞ് വീ്ട്ടിലെത്തിയത് അർധരാത്രിയോടടുത്താണ്. അപ്പാർട്ട്‌മെന്റിൽ അപ്പോഴാരും ഉണ്ടായിരുന്നില്ല. കൂട്ടുകാർക്കൊപ്പം രാവേറെച്ചെല്ലുംവരെ ആഘോഷിക്കാറുണ്ടായിരുന്ന സ്‌നേഹയെ കാണാതാരുന്നതിൽ റോണിന് അതുകൊണ്ടുതന്നെ സംശയമൊന്നും തോന്നിയതുമില്ല. പിറ്റേന്ന് രാവിലെയായിരുന്നു അവർ തിരിച്ചുവന്നില്ല. റോൺ ജോലിക്കുപോവുകയും ചെയ്തു.ഏതാനും മണിക്കൂറുകൾക്കകം അമേരിക്കൻ എയർലൈൻസിന്റെ വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ ഇടിച്ചുതകർത്തു. അമേരിക്ക നടുങ്ങിവിറച്ചു.

അതോടെ, റോണിന് സ്‌നേഹ തിരിച്ചുവരാത്തതിൽ ആധിയായി. വേൾഡ് ട്രേഡ് സെന്ററിന് ഏതാനും ബ്ലോക്കുകൾമാത്രം അകലെയായിരുന്നു റോണിന്റെയും സ്‌നേഹയുടെയും ഒറ്റമുറി ട്രിബേക്ക അപ്പാർട്ട്‌മെന്റ്്. സ്‌നേഹയുടെ ഫോണിലേക്ക് തുടരെ റോൺ വിളിച്ചെങ്കിലും ഒരുമറുപടിയും കിട്ടിയില്ല. സ്‌നേഹയുടെ കുടുംബത്തിലുള്ളവർക്കും അവരെപ്പറ്റി വിവരമൊന്നുമില്ലാതായതോടെ ആശങ്ക വർധിച്ചു. തങ്ങളുടെ അപ്പാർട്ട്‌മെന്റിലേക്ക ഒരാംബുലൻസിൽക്കയറി റോൺ മടങ്ങിവന്നെങ്കിലും താറുമാരായ ട്രാഫിക്കിലൂടെ വീട്ടിലെത്താൻ ാആറുമണിക്കൂറിലേറെയെടുത്തു.

രാത്രി ഒമ്പതുമണിക്ക് റോൺ എത്തുമ്പോൾ, കെട്ടിടം നിന്നയിടം തകർന്ന അവസ്ഥയിയാരിനുന്.ു വൈദ്യുതിയുമില്ല. സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങാനാവാതെ റോൺ അന്നുരാതി വെളുപ്പിച്ചു. പിറ്റേന്നാണ് വീട്ടിലേക്ക് പോകാനായത്. വീട്ടിലെത്തുമ്പോൾ പൊടിനിറഞ്ഞ അവസ്ഥയിലായിരുന്നു അവിടമാകെ. സ്‌നേഹ വീട്ടിലുള്ളതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. സെപ്റ്റംബർ പത്തിന് അമ്മയുമായി മെസഞ്ജറിലൂടെ നടത്തിയ സംഭാഷണത്തിൽ സ്‌നേഹ വേൾഡ് ട്രേഡ് സെന്ററിലുള്ള വിൻഡോസ് ഓഫ് ദ വേൾഡ് റെസ്റ്ററന്റിൽ പോകുമെന്നതിന്റെ സൂചനകളുണ്ടായിരുന്നു.

സെപ്റ്റംബർ പത്തിന് വൈകിട്ട് ആറുമണിയോടെയാണ് സ്‌നേഹ സെഞ്ചുറി 21 ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെത്തിയത്. ഇവിടുത്തെ സെയ്ൽസ്മാൻ സ്‌നേഹയും സുഹൃത്തുംകൂടിയാണ് ഷൂ വാങ്ങാനെത്തിയതെന്ന് വ്യക്തമായി ഓർക്കുന്നു. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ സ്‌നേഹ തനിച്ചാണ് എത്തിയിട്ടുള്ളത്. സ്‌നേഹയുടെ രഹസ്യ സുഹൃത്ത് പിന്നീടവരെ അന്വേഷിച്ചെത്തിയതുമില്ല. സ്‌നേഹയുടെ വീട്ടുകാരും റോണും ചേർന്ന് ഏർപ്പെടുത്തിയ പ്രൈവറ്റ് ഡിക്ടറ്റീവും അവരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ഒരു തുമ്പും കിട്ടിയില്ല.

ന്യുയോർക്ക് പൊലീസിന്റെ അന്വേഷണത്തിലും സ്‌നേഹയുടെ സൂചനകൾ കിട്ടിയില്ല. സ്‌നേഹ സെപ്റ്റംബർ പത്തിന് നടത്തിയ ഷോപ്പിങ്ങിൽ വാങ്ങിയ സാധ്‌നങ്ങളും കണ്ടെത്താനായില്ല. അതോടെയാണ് ഭീകരാക്രമണത്തിനുശേഷം അവരെക്കുറിച്ച് വിവരമൊന്നുമിലല്ലെന്ന നിഗമനത്തിലേക്ക് പൊലീസെത്തുന്നത്. അപപ്പാർട്ട്‌മെന്റിന്റെ സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ഒരുദൃശ്യം മാത്രമാണ് സ്‌നേഹ ആക്രമണത്തിൽപ്പെട്ടിരിക്കാമെന്നതിന്റെ സൂചനയായുള്ളത്. അതാകട്ടെ, സ്‌നേഹയാണെന്ന് ഉറപ്പിക്കാനും ആയിട്ടില്ല.

ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ ആക്രമിക്കുന്നതിന് മിനിറ്റുകൾ മാത്രമുള്ളപ്പോൾ, കെട്ടിടത്തിന്റെ ലോബിയിൽ ഒരു യുവതി തനിച്ചുനിൽക്കുന്നതായുള്ള വീഡിയോ ദൃശ്യമാണത്. ഒറ്റനോട്ടത്തിൽ സ്‌നേഹയോട് സാദൃശ്യമുണ്ടെങ്കിലും വെയിലത്ത് മുഖം വ്യക്തമാകാത്തതിനാൽ, അത് സ്‌നേഹയാണെന്ന് റോണിന് തിരിച്ചറിയാനും സാധിച്ചിട്ടില്ല. എലിവേറ്ററിന് മുന്നിൽനിൽക്കുന്ന യുവതി പെട്ടെന്ന് തിരിച്ചുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഭീകരാക്രമണത്തിന്റെ ശബ്ദം കേട്ട് അതെന്താണെന്നുനോക്കാൻ അവർ തിരിച്ചുപോയതാകാമെന്നാണ് അനുമാനിക്കുന്നത്.

ഈ യുവതി സ്‌നേഹയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ അന്വേഷണോദ്യോഗസ്ഥരെത്തിയ അനുമാനങ്ങളിതൊക്കെയാണ്. സെപ്റ്റംബർ പത്തിന് രാത്രി റോൺ വൈകി മാത്രമേ ജോലികഴിഞ്ഞെത്തൂവെന്ന് അറിയാവുന്ന സ്‌നേഹ, അന്നേ ദിവസം ഷോപ്പിങ് കഴിഞ്ഞ് സുഹൃത്തിനൊപ്പം ചെലവഴിക്കാൻ തീരുമാനിക്കുന്നു. രാവിലെ റോൺ ജോലിക്കുപോയശേഷമാണ് അവർ മടങ്ങിയെത്തുന്നത്. പെട്ടെന്ന് ഭീകരാക്രമണം ഉണ്ടാവുകയും സ്‌നേഹ അതിൽപ്പെടുകയും ചെയ്യുന്നു. എന്നാൽ, അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങളിൽ കാണുന്ന യുവതിയുടെ കൈയിൽ ഷോപ്പിങ് ബാഗുകളില്ലാത്തത് അത് സ്‌നേഹ തന്നെയാണെന്ന് ഉറപ്പിക്കാനും തടസ്സമാകുന്നു.

2003 ഒക്ടോബറിൽ റോൺ നഷ്ടപരിഹാരത്തിനുവേണ്ടി വിക്ടിംസ് കോംപൻസേഷൻ ഫണ്ടിൽ സ്‌നേഹയുടെ തിരോധാനം സംബന്ധിച്ച് കേസ് ഫയൽ ചെയ്തു. സ്‌നേഹയുടെ തിരോധാനം അന്വേഷിച്ച ന്യുയോർക്ക് പൊലീസ് കുറേക്കൂടി നടുക്കുന്ന കണ്ടെത്തലുകളിലാണ് എത്തിയത്. സ്‌നേഹയുടെ ഇരട്ട ജീവിതത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു അത്. റോണിനൊപ്പം നല്ല കുടുംബിനിയായി ജീവിച്ച സ്‌നേഹയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും നിറഞ്ഞ ആഘോഷരാവുകളും ലെസ്‌ബിയൻ സൗഹൃദങ്ങളുമൊക്കെയായി സ്‌നേഹയുടെ ഇരുൾനിറഞ്ഞ ജീവിതമാണ് പൊലീസ് കണ്ടെത്തിയത്. വ്യാജ ക്രിമിനൽ കേസ് നൽകിയതിന് മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസിൽ സ്‌നേഹയ്‌ക്കെതിരേ കേസുള്ളതായും പൊലീസ് കണ്ടെത്തി.

പൊലീസിന്റെ നിഗമനങ്ങൾ ഇതായിരുന്നു. സെപ്റ്റംബർ പത്തിനുണ്ടായ ഏതോ ദുരൂഹ സാഹചര്യങ്ങളിൽ അവർ പെട്ടുപോയിരിക്കാം. അല്ലെങ്കിൽ, സെപ്റ്റംബർ പതിനൊന്നിനുണ്ടായ ആക്രമണത്തിന്റെ മറവിൽ വീട്ടിൽനിന്ന് മുങ്ങിയ സ്‌നേഹ എവിടെയോ രഹസ്യ ജീവിതം നയിക്കുന്നുണ്ടാവാം. എന്നാൽ, തന്റെ പാസ്‌പോർട്ടോ ക്രെഡിറ്റ് കാർഡുകളോ ലൈസൻസോ ഒന്നും സ്‌നേഹ എടുത്തിട്ടില്ലെന്നത് പൊലീസിന്റെ ഈ കണ്ടെത്തൽ പൊള്ളയാണെന്ന് തെളിയിച്ചു. സെപ്റ്റംബർ പത്തിനുശേഷം അവർ പണം പിൻവലിച്ചതിനും തെളിവുകളില്ല. ഇപ്പോഴും, സ്‌നേഹ അമേരിക്കൻ പൊലീസിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി ശേഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP