Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടാൻ ചെരുപ്പു പോയിട്ട് ഉടുക്കാൻ മുണ്ടുപോലും ഇല്ലാതിരുന്ന കുട്ടിക്കാലം; ദാരിദ്ര്യം കാരണം പഠിക്കാനാകാതെ സഹോദരങ്ങൾ; ധരിക്കാൻ ഒരു പാന്റ് കിട്ടിയത് ഐഐടിയിൽ അഡ്‌മിഷൻ കിട്ടിയതിന് ശേഷം; കോളേജും സ്‌കുളും കഴിഞ്ഞു കിട്ടുന്ന സമയം ചെലവാക്കിയിരുന്നത് പിതാവിനൊപ്പം പാടത്തും പറമ്പിലും; ദരിദ്ര കർഷക കുടുംബത്തിൽ നിന്ന് ഐഎസ്ആർഒയുടെ മേധാവിസ്ഥാനം വരെ എത്തിപ്പിടിച്ചത് കഠിനാധ്വാനമെന്ന ഒറ്റ മാജിക്കിൽ; കൈലാസവടിവു ശിവൻ എന്ന 'ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ' ഇന്ത്യയുടെ അഭിമാനം

ഇടാൻ ചെരുപ്പു പോയിട്ട് ഉടുക്കാൻ മുണ്ടുപോലും ഇല്ലാതിരുന്ന കുട്ടിക്കാലം; ദാരിദ്ര്യം കാരണം പഠിക്കാനാകാതെ സഹോദരങ്ങൾ; ധരിക്കാൻ ഒരു പാന്റ് കിട്ടിയത് ഐഐടിയിൽ അഡ്‌മിഷൻ കിട്ടിയതിന് ശേഷം; കോളേജും സ്‌കുളും കഴിഞ്ഞു കിട്ടുന്ന സമയം ചെലവാക്കിയിരുന്നത് പിതാവിനൊപ്പം പാടത്തും പറമ്പിലും; ദരിദ്ര കർഷക കുടുംബത്തിൽ നിന്ന് ഐഎസ്ആർഒയുടെ മേധാവിസ്ഥാനം വരെ എത്തിപ്പിടിച്ചത് കഠിനാധ്വാനമെന്ന ഒറ്റ മാജിക്കിൽ; കൈലാസവടിവു ശിവൻ എന്ന 'ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ' ഇന്ത്യയുടെ അഭിമാനം

മറുനാടൻ ഡെസ്‌ക്‌

കർഷക കുടുംബത്തിൽ പിറന്ന് ഐഎസ്ആർഒയുടെ മേധാവിസ്ഥാനം വരെയെത്താൻ ഡോ. കെ.ശിവനു കഴിഞ്ഞത്  കഠിനാധ്വാനമെന്ന ഒറ്റ മാജിക്കിൽ. കുട്ടിക്കാലത്തെ പട്ടിണിയും ദാരിദ്രവുമായിരുന്നു കെ ശിവനെ ലോകം അറിയുന്ന കഠിനാധ്വാനിയായി മാറ്റിയത്. ഇന്ന് ഐഎസ്ആർഒ ചെയർമാനായി ലോകത്തിന്റെ നെറുകെയിൽ എത്തിനിൽക്കുമ്പോഴും ശിവനെന്ന മനുഷ്യന് പറയാനുണ്ടാവുന്നതും ദാരിദ്രത്തോട് പടപൊരുതി നേടിയ വിജയങ്ങൾ തന്നെയാകും. സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന, കർഷകന്റെ മകനാണ് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ.

കേരളത്തോട് ചേർന്ന് കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടിണിയും ദാരിദ്രവും കാരണം സഹോദരനും രണ്ടു സഹോദരിമാർക്കും വിദ്യാഭ്യാസം നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി.

ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‌സിയിൽ നിന്ന് 1982ൽ എയ്‌റോസ്‌പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി.

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഐഐടിയിൽ ചേരുന്നത് വരെ സ്വന്തമായി പാന്റസോ ചെരുപ്പോ പോലും ഇല്ലായിരുന്നുവെന്ന് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. മുണ്ട് ധരിച്ചാണ് കോളജിൽ പോയ്‌ക്കോണ്ടിരുന്നത്. ചെരുപ്പ് വാങ്ങാൻ കർഷകനായ അച്ഛന് ത്രാണി ഇല്ലാതിരുന്നതിനാൽ നഗ്‌നപാദനായാണ് ഓരോ പടവും നടന്നുകയറിയത്. താൻ ആദ്യമായി പാന്റ് ധരിക്കുന്നത് മദ്രാസ് ഐഐടിയിൽ പഠനത്തിന് ചേർന്നപ്പോഴാണെന്ന് ശിവൻ ഓർക്കുന്നു. അച്ഛൻ കർഷകനായതിനാൽ കോളജ് സമയം കഴിഞ്ഞെത്തിയാൽ അദ്ദേഹത്തോടൊപ്പം കൃഷിപണിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അവധിദിവസങ്ങളിൽ അച്ഛനോടൊപ്പം എല്ലായിടത്തും പണിക്ക് പോകുന്നത് പതിവായിരുന്നു

എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ ശിവൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ തലവനായി ചുമതലയേൽക്കുന്നത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. 6 ഡി ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും ശിവൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

'ഉറക്കമില്ലാത്ത ശാസ്ത്രജ്ഞൻ' എന്നാണു സഹപ്രവർത്തകർ കെ.ശിവനെ ബഹുമാനപൂർവം വിശേഷിപ്പിക്കുന്നത്. പകൽ മുഴുവൻ ജോലിചെയ്തു സഹപ്രവർത്തകർ മടങ്ങിയാലും വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫിസിൽ ശിവൻ ഉണ്ടാകുമെന്നു സഹപ്രവർത്തകർ ഓർമിക്കുന്നു. പാതിരാത്രിയോടടുത്താണ് അദ്ദേഹം ജോലിതീർത്തു മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുത്താൽ സമയം പിന്നെയും നീളും. ഈ സമയത്തു നാലു മണിക്കൂറൊക്കെയാണു പരമാവധി ഉറക്കം. ഐഎസ്ആർഒ ചെയർമാനായപ്പോഴും ആ ശീലങ്ങൾ മാറാതെ തുടർന്നു.

ജനനം തമിഴ്‌നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവൻ ജീവിച്ചത്. 1983 ൽ ഐഎസ്ആർഒയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയൽ ഹരിശ്രീ റസിഡന്റ്‌സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാർഥ് എന്നിവരാണു മക്കൾ. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്നാണു ചെയർമാനായപ്പോൾ ശിവൻ പറഞ്ഞത്. ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഊന്നലെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP