Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കളമശ്ശേരി എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സക്കീർ ഹുസൈൻ സിപിഎമ്മിന്റെ 'പൊന്മുട്ടയിടുന്ന താറാവ്'; വ്യവസായ മേഖലയിലെ പിരിവിന് മിടുക്കനെ ക്രിമിനൽ കേസിൽ പ്രതിയായിട്ടും പാർട്ടി സംരക്ഷിച്ചു നിർത്തി; പാർട്ടി അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയത് എളമരം കരീം; യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അകത്തു കിടന്നത് ഒരു മാസത്തോളം; പാർട്ടിയെ മറയാക്കി സക്കീർ ഹുസൈൻ കെട്ടിപ്പൊക്കിയത് നാല് വീടുകൾ; ഓഡിയോ ക്ലിപ്പിന്റെ രൂപത്തിൽ ഗുണ്ടാമുഖം പുറത്തുവരുമ്പോഴും ഏരിയാ സെക്രട്ടറിക്ക് രക്ഷാകരങ്ങൾ ഒരുങ്ങും

കളമശ്ശേരി എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സക്കീർ ഹുസൈൻ സിപിഎമ്മിന്റെ 'പൊന്മുട്ടയിടുന്ന താറാവ്'; വ്യവസായ മേഖലയിലെ പിരിവിന് മിടുക്കനെ ക്രിമിനൽ കേസിൽ പ്രതിയായിട്ടും പാർട്ടി സംരക്ഷിച്ചു നിർത്തി; പാർട്ടി അന്വേഷണത്തിൽ കുറ്റവിമുക്തനാക്കിയത് എളമരം കരീം; യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അകത്തു കിടന്നത് ഒരു മാസത്തോളം; പാർട്ടിയെ മറയാക്കി സക്കീർ ഹുസൈൻ കെട്ടിപ്പൊക്കിയത് നാല് വീടുകൾ; ഓഡിയോ ക്ലിപ്പിന്റെ രൂപത്തിൽ ഗുണ്ടാമുഖം പുറത്തുവരുമ്പോഴും ഏരിയാ സെക്രട്ടറിക്ക് രക്ഷാകരങ്ങൾ ഒരുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ സിപിഎമ്മിന്റെ ഗുണ്ടാനേതാവ് സക്കീർ ഹുസൈൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ അകപ്പെട്ടതിന്റെ ക്ഷീണം മാറും മുൻപാണ് കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈൻ വീണ്ടും വാർത്തകളിലേക്ക് കടന്നുവരുന്നത്. കുസാറ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ പേരിൽ കളമശ്ശേരി എസ്‌ഐ അമൃത രംഗനെ സക്കീർ ഹുസൈൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ഗുണ്ടാ നേതാവിന്റെ രീതിയിൽ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന സക്കീർ ഹുസൈന്റെ ചെയ്തികൾ വീണ്ടും പുറംലോകത്തിലേക്ക് എത്തുന്നത്. സിപിമ്മിന്റെ മാറുന്ന മുഖമായാണ് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വീക്ഷിക്കപ്പെടുന്നത്.

അധോലോകവും രാഷ്ട്രീയവും തമ്മിലുള്ള കൊച്ചിയിലെ കൈകോർക്കലിന്റെ പ്രത്യക്ഷ രൂപമാണ് സക്കീർ ഹുസൈൻ. പണത്തിനു പണം, കയ്യൂക്കിനു കയ്യൂക്ക്. ഭീഷണിക്ക് ഭീഷണി, ഇതിന്നിടയിൽ പാർട്ടി പ്രവർത്തനവും. സിപിഎമ്മിൽ സക്കീർ ഹുസൈൻ വളർച്ചയുടെ പടവുകൾ താണ്ടിയത് ഈ ഗുണ്ടാ രീതിയിലാണ്. സക്കീർ ഹുസൈനെ ഭയപ്പെടുന്നതിലേറെ പാർട്ടിക്ക് പുറത്തുള്ളവരല്ല അകത്തുള്ളവരാണ് എന്ന് വരുമ്പോൾ പാർട്ടിക്ക് അകത്ത് സക്കീർ ഹുസൈന്റെ സ്വാധീന ശക്തിയുടെ അളവറിയാം.

വാക്കിനു എതിർവാക്കില്ലാത്ത നേതാവായാണ് സക്കീർ ഹുസൈൻ വളർന്നത്. സക്കീർ ഹുസൈൻ വളർന്നത് എന്നതിനേക്കാൾ പാർട്ടി വളർത്തിയത് എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. സക്കീർ ഹുസൈൻ ആരായിരുന്നുവെന്ന് വ്യക്തമാകുന്ന സംഭാഷണവുമാണ് ഇന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കുസാറ്റിൽ വിദ്യാർത്ഥി സംഘർഷത്തിനിടെയുണ്ടായ പ്രശ്‌നം മുൻ നിർത്തി കളമശേരി എസ്‌ഐ അമൃത രംഗനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിൽ നിന്നും സക്കീർ ഹുസൈന്റെ രീതികൾ വ്യക്തമാവുകയാണ്. ടെസ്റ്റെഴുതി പാസായതാ.. നല്ല ധൈര്യമുണ്ട്... അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല എന്ന് മറുപടി പറഞ്ഞു എസ്‌ഐ ഫോൺ വയ്ക്കുന്നുണ്ടെങ്കിലും എസ്‌ഐക്കെതിരെ നടപടികൾ ഉറപ്പാണ്. മറുതലയ്ക്കൽ നിന്നും ഭീഷണിപ്പെടുത്തിയത് സക്കീർ ഹുസൈൻ ആയതിനാൽ നടപടികൾ ഇപ്പോഴല്ലെങ്കിലും പിന്നെ ഉറപ്പാകുകയാണ്. എസ്‌ഐയും സക്കീർ ഹുസൈനും തമ്മിലുള്ള സംഭാഷണം കേട്ടവർ ഉറപ്പിക്കുന്ന കാര്യം കൂടിയാണ്.

കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരിക്കുമ്പോഴാണ് സക്കീർ ഹുസൈൻ ആദ്യമായി വിവാദത്തിലേക്കും വാർത്തയിലേക്കും സ്ഥാനം പിടിക്കുന്നത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ഏരിയ സെക്രട്ടറിയുടെ തനിനിറം പുറംലോകം അറിയുന്നത്. വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

വ്യവസായിയെ ഗുണ്ടാ രീതിയിൽ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി എന്ന കേസിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന് പാർട്ടിനേതൃത്വം അവകാശപ്പെട്ടപ്പോഴും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തിയത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സക്കീർ ഹുസൈൻ താമസം വിനാ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയത് തന്നെ ഇതിനുള്ള ഉദാഹരണമാകുന്നു. കൊച്ചി പഴയ കൊച്ചിയല്ല. കൊച്ചിയിലെ രാഷ്ട്രീയവും പഴയ രാഷ്ട്രീയമല്ല. രാഷ്ട്രീയ നേതൃത്വവും അധോലോകവും കൈകോർത്തപ്പോൾ ക്രിമിനലുകളുടെ ഈറ്റില്ലമായാണ് കൊച്ചി മാറിയത്. കൊച്ചി മാറുമ്പോൾ കൊച്ചിയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്ന സിപിഎം മാറാതിരിക്കുമോ? എം.എം.ലോറൻസ് പോലുള്ള തലമുതിർന്ന നേതാക്കൾ രംഗം ഒഴിയുകയും വി.വിശ്വനാഥമേനോനെപ്പോലുള്ളവർ വിടവാങ്ങുകയും ചെയ്തപ്പോൾ ഒരു സംഘം നേതാക്കൾ സിപിഎമ്മിന്റെ മുൻ നിരയിലേക്കെത്തി. അതിലെ പ്രമുഖരിൽ ഒരാളായിരുന്നു ഇപ്പോൾ വിവാദ നായകനായ സക്കീർ ഹുസൈൻ.

വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീർ ഹുസൈൻ പെട്ടപ്പോൾ ശക്തമായ പിന്തുണ നൽകിയത് സിപിഎം തന്നെയായിരുന്നു. കഥയും തിരക്കഥയും രചിച്ചാണ് ഈ നേതാവിനെ പാർട്ടി രക്ഷിച്ച് നിർത്തിയത്. സക്കീർ ഹുസൈൻ അകത്തായപ്പോൾ അന്വേഷണത്തിനു പാർട്ടി അന്വേഷണ കമ്മിഷനെ തന്നെ നിജപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനാണ് അന്വേഷണത്തിന് നറുക്ക് വീണത്. സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കരീം സമർപ്പിച്ചത്. ഇതാണ് സക്കീർ ഹുസൈന്റെ മടങ്ങി വരവിന് വഴിയൊരുക്കിയത്. റിപ്പോർട്ടും അന്വേഷണ കമ്മിഷനും ഒക്കെ സക്കീറിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു എന്ന വിവരമാണ് ഇതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്തെത്തിയത്. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ് രജിസ്റ്റർ ചെയ്തതുമുതൽ 20 ദിവസത്തോളമായി ഒളിവിലായിരുന്നു നേതാവ്. ഒളിവിലായ നേതാവിന് പാർട്ടി ഓഫീസിൽ ഒളിത്താവളമൊരുക്കിയതും വിവാദമായി പുറത്ത് എത്തിയിരുന്നു.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഈ കേസിൽ സക്കീർ ഹുസൈൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ ഉൾപ്പെട്ട ഏരിയാ സെക്രട്ടറിയെ തുണച്ച് അന്നും പി. രാജീവും കോടിയേരി ബാലകൃഷ്ണനും പിന്തുണച്ച് രംഗത്തുണ്ടായിരുന്നു. വീണ്ടും കളമശ്ശേരി ഏരിയാ കമ്മറ്റി സെക്രട്ടറിയാകാൻ നേതാവിന് തുണയായതും പാർട്ടി നിയമിച്ച അന്വേഷണ കമ്മിഷനായ ഇളമരം കരീമിന്റെ ഈ റിപ്പോർട്ട് ആയിരുന്നു. സക്കീർ ഹുസൈനെ മാറ്റിയപ്പോൾ പകരം ചുമതല നൽകിയത് ജോൺ ഫെർണാണ്ടസ് എംഎൽഎയ്ക്കായിരുന്നു. എന്നാൽ ചരടുവലികൾ പ്രകാരം തിരക്കുള്ളതിനാൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ജോൺ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. അതിനു പിന്നാലെ തന്നെ ഏരിയാ കമ്മറ്റിയിൽ നിന്നും ഹുസൈനെ തിരികെ കൊണ്ടുവരാൻ നിരന്തര ആവശ്യങ്ങളും ഉയർന്നു. ഇതോടെയാണ് വീണ്ടും കളമശ്ശേരി ഭരിക്കാൻ സക്കീർ ഹുസൈൻ എത്തുന്നത്. അന്ന് കൊച്ചിയുടെ ചുമതലയിൽ തുടർന്നിരുന്ന കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ കാരായി രാജനും , തൃക്കാക്കര നഗരസഭാ ചെയർപേഴ്സണും സക്കീറിനെ മാലയിട്ട് സ്വീകരിക്കാൻ എത്തിയിരുന്നു. ഇതെല്ലാം തന്നെ പാർട്ടിയിൽ സക്കീറിനുള്ള മേധാവിത്തവും അപ്രമാദിത്വവും വെളിച്ചത്തുകൊണ്ട് വന്ന സംഭവങ്ങളായിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിന് ശേഷം വീണ്ടും സക്കീറിനെതിരെ പാർട്ടിയിൽ നിന്നും ആരോപണം ഉയർന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനം,സ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ ചൂണ്ടിക്കാട്ടി പാർട്ടി നേതാക്കൾ തന്നെയാണ് സക്കീറിനെതിരെ പാർട്ടിയിൽ പരാതി നൽകിയത്. ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് പ്രധാന പരാതി. ഇവ ഉണ്ടാക്കിയത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്നാണ് സക്കീർ ഹുസൈൻ ജില്ലാ കമ്മറ്റിയിൽവാദിച്ചത്. തനിക്ക് രണ്ട് വീട് മാത്രമാണ് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമായതുകൊണ്ട് നികുതി നൽകാതിരിക്കാൻ വേണ്ടിയാണ് ലോൺ എടുത്തത് എന്നാണ് സക്കീർ കമ്മിറ്റിയിൽ പറഞ്ഞത്. അവിടെയും അദൃശ്യ രക്ഷാകരങ്ങൾ ഒരുക്കിയത് പാർട്ടി തന്നെയായിരുന്നു. ഇപ്പോൾ വീണ്ടും സക്കീറിന്റെ ഗുണ്ടാമുഖം ഓഡിയോ ക്ലിപ്പിന്റെ രൂപത്തിൽ വീണ്ടും പുറത്തെത്തുന്നത്. വിവാദങ്ങളിൽ കുരുങ്ങുമ്പോഴും പാർട്ടി ഒരുക്കുന്ന രക്ഷാകരങ്ങൾ തുണയ്ക് എത്തും എന്ന് ഉറപ്പിക്കുന്നതുകൊണ്ടാണ് ഈ വിവാദത്തിലും സക്കീർ ഹുസൈൻ കുലുങ്ങാതിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP