Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനിൽ നിന്നുകൊണ്ട് ആ നാട്ടുകാരോട് ഉറക്കെ പറഞ്ഞ മലയാളി; 1949ൽ മദ്രാസിൽ നിന്ന് ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത് തൊഴിലാളിയായി; പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചു; ഭരണകൂടത്തിന്റെ കണ്ണിലെ കരടായതോടെ പലതവണ കറാച്ചി, ലാഹോർ ജയിലുകളിൽ കഴിഞ്ഞു; പാക്കിസ്ഥാനിലെ ഇടതുപക്ഷ പോരളി ബി.എം കുട്ടി വിടപറയുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനിൽ നിന്നുകൊണ്ട് ആ നാട്ടുകാരോട് ഉറക്കെ പറഞ്ഞ മലയാളി; 1949ൽ മദ്രാസിൽ നിന്ന് ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത് തൊഴിലാളിയായി; പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചു; ഭരണകൂടത്തിന്റെ കണ്ണിലെ കരടായതോടെ പലതവണ കറാച്ചി, ലാഹോർ ജയിലുകളിൽ കഴിഞ്ഞു; പാക്കിസ്ഥാനിലെ ഇടതുപക്ഷ പോരളി ബി.എം കുട്ടി വിടപറയുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

ജംഷാദ് മലപ്പുറം

മലപ്പുറം: യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ഉറക്കെ വിളിച്ചുപറഞ്ഞ മലയാളി സാന്നിധ്യമായിരുന്ന ഇന്നലെ അന്തരിച്ച മലപ്പുറം തിരൂർ വൈലത്തൂർ ചെലവിൽ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തിൽ മുഹ്യുദ്ധീൻ കുട്ടി (90). പകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവർത്തകനുമായിരുന്ന ബി.എം കുട്ടി പാക്കിസ്ഥാനിലെ കറാച്ചിയിൽവച്ചാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. നാട്ടിൽ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തി.

ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ജി.ബി ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു മുഹ്യുദ്ധീൻകുട്ടി. നിലവിൽ, പാക്കിസ്ഥാൻ പീസ് കോയലിഷൻ(പിപിഎൽ) സെക്രട്ടറി ജനറലും പാക്കിസ്ഥാൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്. പാക്കിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിട്ടിട്ടുണ്ട്. 'സിക്സ്റ്റി ഇയേഴ്‌സ് ഇൻ സെൽഫ് എക്‌സൈൽ എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.


ബോംബെ വഴി കറാച്ചിയിലേക്ക്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളബന്ധം വഷളായ സമത്താണ് യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ബി.എംകുട്ടി ഉറക്കെ വിളിച്ചുപറഞ്ഞിരുന്നത്. അതും പാക്കിസ്ഥാനിൽനിന്നുകൊണ്ട്. ഇതെല്ലാം അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. 1949ൽ മദ്രാസിൽ നിന്ന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കുട്ടി ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത്. തുടർ പഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യ ലബ്ധിയുടെ ലഭിച്ച ശേഷം വീട്ടുകാരോട് പറയാതെ പാക്കിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂർ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേർ തുറമുഖ നഗരമായ കറാച്ചിയിൽ സ്വന്തമായ കച്ചവടത്തിലേർപ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരിൽ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവർക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.

സുഹുത്തുക്കളായ നാലുപേരോടൊപ്പം അവിടെയെത്തിയ മുഹ്യുദ്ദീൻകുട്ടിക്ക് അന്ന് അവിടെ ഒരുജോലി ലഭിച്ചതോടെ അവിടെ തുടരുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ നാട്ടിലേക്കു തിരിച്ചുപോരുകയും ചെയ്തു. വൈലത്തൂരിലെ പരേതനായ കഞ്ഞാലവിഹാജിയുടേയും ബിരിയുമ്മ ഹജുമ്മയുടെ 10മക്കളിൽ മൂത്തമകനാണ് മുഹ്യുദ്ദീൻകുട്ടി. സഹോദരങ്ങളിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളത് മൂന്നുപേർ മാത്രമാണ്. ബീരാൻ, മുഹമ്മദ്കുട്ടി, പാത്തുമ്മ എന്നവരാണ് ജീവിച്ചിരിപ്പുള്ളത്. ഖദിയക്കുട്ടി, കുഞ്ഞീൻഹാജി, മുഹമ്മദ്, മമ്മാദിയ, അഹമ്മദ്കുട്ടി, മൂസ എന്നവരാണ് മരണപ്പെട്ടത്. ജേഷ്ഠ സഹോദരന്റെ മരണ വിവരമറിഞ്ഞ ഇവരുടെ തറവാട് വീട്ടിൽ താമസിക്കുന്ന ഇളയ സഹോദരനായ മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടത്തി. നിർധനരായ 20കുടുംബങ്ങൾക്ക് ഇന്നലെ തന്നെ അരി വിതരണം നടത്തുകയും ചെയ്തു. താൻ ജനിക്കുന്നതിന് മുമ്പെ സഹോദരൻ പാക്കിസ്ഥാനിൽ എത്തിയിരുന്നുവെന്നും പിന്നീട് ജോലി സംബന്ധമായ പല ആവശ്യങ്ങൾക്കും ഇന്ത്യയിലെത്തുമ്പോൾ വീട്ടിൽ എത്തിയിരുന്നതായും മുഹമ്മദ്കുട്ടി പറയുന്നു.

സംഭവ ബഹുലമായൊരു ചരിത്ര ആഖ്യാനമാണ് ബിയ്യാത്തിൽ മൊയ്തീൻകുട്ടി എന്ന ബി.എം. കുട്ടിയുടെ ആത്മകഥ. തിരൂരിൽ നിന്ന് ലാഹോർ വരെ നീളുന്ന എട്ടു പതിറ്റാണ്ടിലേറെ നീളുന്ന ജീവിതയാത്രയുടെ കഥയാണത്. ഇന്ത്യ കണ്ട മികച്ച മാർക്‌സിസ്റ്റ് ധൈഷണികൻ കെ. ദാമോദരനായിരുന്നു ബി.എം. കുട്ടിയുടെ ഹീറോ. വിപ്ലവ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ തിരൂരിലെ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്‌കൂളിലെ സഹപാഠികളായ അച്യുതൻ നമ്പൂതിരിയിൽ നിന്നും പി. എറമുവിൽ നിന്നുമാണ് കുട്ടി അഭ്യസിച്ചത്. പിൽക്കാലത്ത് സിപിഐ പ്രാദേശിക നേതാവായി ഉയർന്ന ഏഴൂർ സ്വദേശി എറമുവാണ് വിദ്യാർത്ഥി ഫെഡറേഷന്റെ ലഘുലേഖകൾ ബി.എം. കുട്ടിക്കു നൽകിയതും തൃശൂരിൽ നടന്ന എസ്.എഫ് സമ്മേളനത്തിലേക്ക് ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ കൊണ്ടുപോയതും. സഖാവ് എറമുവിനെക്കുറിച്ചുള്ള കൗമാരസ്മൃതി അയവിറക്കുന്നുണ്ട് പുസ്തകത്തിൽ.

തുടർപഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് വീട്ടുകാരോട് പറയാതെ പാക്കിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂർ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേർ തുറമുഖ നഗരമായ കറാച്ചിയിൽ സ്വന്തമായ കച്ചവടത്തിലേർപ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരിൽ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവർക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.
നീണ്ട അറുപത് വർഷത്തെ കർമനിരതമായ ഒരു പാക് ജീവിതത്തിന്റെ ആരംഭം കുറിക്കപ്പെടുകയായിരുന്നു. ജീവിക്കാനായി പാക്കിസ്ഥാനിലെ കറാച്ചി, ലാഹോർ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ പലപ്പോഴായി പല ജോലികളിൽ മുഴുകിയപ്പോഴും രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളിൽ കുട്ടി അതീവ താൽപര്യം പ്രകടിപ്പിച്ചു. ഡോൺ ദിനപത്രത്തിലെ പത്രാധിപ സമിതി അംഗങ്ങളും മലയാളികളുമായ കെ.എം. കുട്ടി, എം.എ. ഷുക്കൂർ എന്നിവരുമായുള്ള സൗഹൃദം കുട്ടിക്ക് തുണയായി. ( ഓവർ എ കപ് ഓഫ് ടീ എന്ന കോളത്തിലൂടെ പ്രസിദ്ധനായ പോത്തൻ ജോസഫ് ഡോണിന്റെ പത്രാധിപരായിരുന്നു).

ലാഹോറിലെ വിപ്ലവ കവിതകളും സാഹിത്യവും

കറാച്ചിയിൽ നിന്ന് ലാഹോറിലെത്തിയ ബി.എം. കുട്ടിയെ സഹായിച്ചത് അവിടെ ഉയർന്ന പദവിയിലിരുന്ന എ.ആർ. പിള്ളയായിരുന്നു. ലാഹോർ ഇന്ത്യൻ കോഫി ഹൗസിൽ അസിസ്റ്റന്റ് മാനേജറുദ്യോഗം ലഭിച്ചു. ഇക്കാലത്താണ് പ്രസിദ്ധ എഴുത്തുകാരൻ സാദത്ത് ഹസൻ മാന്റോയുമായി പരിചയപ്പെടുന്നത്. മാന്റോ ഇന്ത്യൻ കോഫി ഹൗസിലെ നിത്യസന്ദർശകനായിരുന്നു. നാൽപത്തിമൂന്നു വർഷത്തെ ഹ്രസ്വജീവിതത്തിനിടെ കഥയെഴുത്തിൽ ഉർദു സാഹിത്യത്തിന്റെ ജാതകം തിരുത്തിയെഴുതിയ അനുഗൃഹീതനായിരുന്നു സാദത്ത് ഹസൻ മാന്റോ. ഗോർക്കിയുടേയും ചെക്കോവിന്റേയും സ്വാധീനത്തിൽ സാഹിത്യ രചനയാരംഭിച്ച മാന്റോ, ജാലിയൻവാലാബാഗ് കൂട്ടഹത്യയെക്കുറിച്ചെഴുതിയത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മദ്യത്തിനടിപ്പെട്ട ഈ എഴുത്തുകാരൻ കരൾരോഗം പിടിപെട്ടാണ് മരിച്ചത്. സാദത്ത് ഹസൻ മാന്റോ എന്ന പോലെ ഫൈസ് അഹമ്മദ് ഫൈസും അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ബി.എം. കുട്ടിയെ ആകർഷിച്ചു. പാക് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ കുട്ടി, ഇന്ത്യൻ കോഫി ഹൗസിലെ ജോലി വിട്ട് വോൾകാർട്ട് ബ്രദേഴ്‌സിൽ ചേർന്നത് ട്രേഡ് യൂണിയൻ പ്രവർത്തനം കൂടി ലക്ഷ്യം വച്ചായിരുന്നു. സഹപ്രവർത്തകൻ പഞ്ചാബ് സ്വദേശി സിദ്ദീഖിയുടെ മകൾ ബ്രിജിസിനെ ജീവിതസഖിയാക്കിയതും ഇക്കാലത്താണ്.

ലാഹോറിലെ ചുരുക്കം ചില സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ, ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു വിവാഹമെന്ന് കുട്ടി വിവരിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര പാക് രാഷ്ട്രീയം തീക്കടലായി മാറിയ കാലം. ഇടത് രാഷ്ട്രീയത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കുമെതിരായ അടിച്ചമർത്തൽ അതിശക്തമായി. പട്ടാളമുഷ്‌ക്കിന്റെ കരാളമായ ബൂട്ടൊച്ചകൾ തെരുവുകളെ വിറപ്പിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം. വർഗീയത ഫണം വിരിച്ചാടി. പ്രധാനമന്ത്രി ലിയാഖത്തലി ഖാൻ റാവൽപിണ്ടിയിൽ വെടിയേറ്റു മരിച്ചു.

പ്രശസ്തരായ രണ്ടു വ്യക്തികളെക്കൂടി കുട്ടി അനുസ്മരിക്കുന്നുണ്ട്. കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ 1937 ലും 1946 ലും സെൻട്രൽ ലെജിസ്ലേച്ചീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അടിയറവ് പറയിച്ച മുസ്ലിം ലീഗ് നേതാവ് അബ്ദുൽ സത്താർ ഹാജി ഇസ്ഹാഖ് സേട്ടിന്റെ (സത്താർ സേട്ട്) കഥ അതീവഹൃദ്യമായാണ് വിവരിക്കുന്നത്. വിഭജനശേഷം ജിന്ന, സത്താർ സേട്ടിനെ പാക്കിസ്ഥാനിലേക്കു കൊണ്ടു പോയി. തലശ്ശേരിയിലെ വൻഭൂസ്വത്തുക്കൾ ഉപേക്ഷിച്ചാണ് സത്താർ സേട്ട് ലീഗ്‌പ്രേമം മൂത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയത്. സ്വത്തുക്കളൊക്കെ വിട്ടു നൽകാമെന്ന് പ്രധാനമന്ത്രി നെഹ്‌റു നൽകിയ ഓഫർ പക്ഷേ സത്താർ സേട്ട് നിരസിച്ചു.

പിന്നീട് ഈജിപ്തിലും ശ്രീലങ്കയിലും (സിലോൺ) പാക് അംബാസഡറായി അദ്ദേഹം നിയമിക്കപ്പെട്ടു. കറാച്ചി ശിക്കാർപൂർ കോളനിയിലെ പഴയ ബംഗ്ലാവിൽ ഭാര്യയോടും വിധവയായ ഭാര്യാസഹോദരിയോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നതിനിടെ, അർധരാത്രി കവർച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായി. ഭാര്യയും ഭാര്യാസഹോദരിയും കൊല്ലപ്പെട്ടു. പ്രാണൻ തിരിച്ചുകിട്ടിയ സത്താർസേട്ട് ഈ സംഭവത്തോടെ അപ്പാടെ തകർന്നു. (ഡൽഹിയിൽ നിന്ന് കറാച്ചിയിലെത്തിയ പ്രമുഖ മലയാളി പത്രപ്രവർത്തകൻ കെ. ഗോപാലകൃഷ്ണനേയും കൂട്ടി ബി.എം. കുട്ടി ഒരിക്കൽ സത്താർസേട്ടിന്റെ വസതിയിലെത്തി. സുഹൃദ് സംഭാഷണത്തിനിടെ സത്താർസേട്ട് വിങ്ങലോടെ പറഞ്ഞുവത്രേ: ഞാൻ ഹതാശമായ ഒരു ജീവിതമാണിപ്പോൾ നയിക്കുന്നത്. നിങ്ങളോട് സത്യം പറയാം. കേരളത്തിലെ വേരുകൾ പറിച്ചെറിഞ്ഞ് ഇവിടെ തമ്പടിച്ചത് തെറ്റായ തീരുമാനമായി).

ഏതാനും മാസങ്ങൾക്കു ശേഷം ആരോരുമറിയാതെ, സത്താർസേട്ട് കഥാവശേഷനായി. ആ വിവരം ജിന്നയുടെ ജീവചരിത്രകാരൻ റിസ്വാൻ അഹമ്മദ് നൽകിയ ചെറുപത്രക്കുറിപ്പിൽ നിന്നാണ് അടുത്ത സുഹൃത്തുക്കളായ മുസ്ലിം ലീഗ് നേതാക്കൾ പോലുമറിഞ്ഞത്.തലശ്ശേരിയിലെ കുലീന മുസ്ലിം കുടുംബാംഗമായ ഹാരിസ് മായിന്റേയും സഹോദരി ആയിശാ മായിന്റേയും കഥ പറയുന്നതിനിടെ, അവരുടെ ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശവും അതിനെതിരെ യാഥാസ്ഥിതികർ വാളുയർത്തിയ കഥയും പറയുന്നുണ്ട്. തിരൂർ ഭാഗത്ത് നിന്ന് കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത ബി.എം. കുട്ടിയുടെ സഹോദരി കദിയക്കുട്ടിയായിരുന്നു. ആയിശാ മായിൻ പിന്നീട് സിലോണിലേക്കു പോവുകയും കൊളംബോയിലെ ഡെപ്യൂട്ടി മേയർ വരെയാവുകയും ചെയ്ത കഥ തീർച്ചയായും ചരിത്രകൗതുകം പകരും.പാക്കിസ്ഥാനിലെ ഇടത്പക്ഷ നേതാക്കളും സ്വതന്ത്ര ബുദ്ധിജീവികളും മറ്റും ജയിലിനകത്തായ കാലം. കുട്ടിയേയും ജയിലിലടച്ചു. (ജയിലിനകത്ത് സാദത്ത് ഹസൻ മാന്റോയുടെ ചെറുകഥകളാണ് തന്റെ വൈരസ്യമകറ്റിയതെന്ന് കുട്ടി).

പാക് കമ്യൂണസിറ്റ് പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം

ജയിൽ മോചിതനായ ശേഷം കൊൽക്കത്തയിലെത്തിയ കുട്ടി അവിഭക്ത സിപിഐയുടെ പാർട്ടി കോൺഗ്രസിൽ (1948) പങ്കെടുത്തു. അവിടെ വച്ചാണ് സജ്ജാദ് സഹീർ ജനറൽ സെക്രട്ടറിയായി പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണം യാഥാർഥ്യമായത്. ബി.എം. കുട്ടി ദേശീയ കൗൺസിലംഗമായി. പിന്നീട് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാക് സഖാക്കൾ പാക്കിസ്ഥാൻ നാഷനൽ വർക്കേഴ്‌സ് പാർട്ടിയായി രൂപാന്തരം പ്രാപിച്ചു. സോവിയറ്റ് അനുകൂല നാഷനൽ അവാമി പാർട്ടിയും അതിന്റെ നേതാവ് ഖാൻ അബ്ദുൽ വലീഖാനും (അതിർത്തി ഗാന്ധിയുടെ മകൻ) രഹസ്യമായി പാക് കമ്യൂണിസ്റ്റ് പാർട്ടിയെ (സി.പി.പി) സഹായിച്ചു.

ഇതിനിടെ ജോലിയൊക്കെ കളഞ്ഞ് മുഴുസമയ രാഷ്ട്രീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു കുട്ടി. 1959 ലെ ആദ്യ അറസ്റ്റിനു ശേഷം വീണ്ടും മൂന്നു വർഷത്തോളം കറാച്ചി, ലാഹോർ ജയിലുകളിൽ കഴിയേണ്ടി വന്നു, കുട്ടിക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും നാഷനൽ അവാമി പാർട്ടി അധികാരത്തിലെത്തി. കുട്ടിയുടെ രാഷ്ട്രീയ ഗുരു മീർ ഗൗസ് ബക്ഷ് ബിസെൻജോ എന്ന ഇടതുപക്ഷ നേതാവ് ബലൂചി ഗവർണറായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി കുട്ടി നിയമിതനായി. ബിസെൻജോയോടൊത്ത് ഡൽഹിയിലെത്തി ഇ.എം.എസ്, സുർജിത് എന്നീ സിപിഐ. എം നേതാക്കളേയും എം. ഫാറൂഖി, ഷമീം ഫെയ്‌സി എന്നീ സിപിഐ നേതാക്കളേയും കണ്ട് പാക് കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് നടത്തിയ ദീർഘസംഭാഷണവുമുണ്ട്, പുസ്തകത്തിൽ. (ബിസെൻജോയുടെ രാഷ്ട്രീയ ലേഖനങ്ങൾ ബി.എം. കുട്ടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്).

1973 ൽ ഭൂട്ടോ, ബലൂചി ഗവർണറെ പിരിച്ചുവിട്ടു. ബിസെഞ്ചോയും ബി.എം. കുട്ടിയും വീണ്ടും ജയിലിൽ. റഷ്യൻ ആയുധങ്ങൾ സിന്ധിലേക്കു കടത്തിയെന്നായിരുന്നു കുറ്റം. ജയിൽ മോചിതനായ ശേഷം മൂവ്‌മെന്റ് ഫോർ റെസ്റ്റോറേഷൻ ഫോർ ഡമോക്രസി എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപം നൽകി. ലാഹോറിൽ ജീവിക്കുമ്പോഴും ഇന്ത്യയെ മറക്കാത്ത ഈ മലയാളി ഇന്ത്യ-പാക് സൗഹൃദത്തിനും ലോകസമാധാന ശ്രമങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഈ ജീവചരിത്രഗ്രന്ഥം. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ചരിത്രത്തിലെ കയറ്റിറക്കങ്ങളുടെ കഥ കൂടിയാണ് കുട്ടി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP