Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്പൂപ്പൻ അണ്ണാമല ചെട്ട്യാർ അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ; അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടു പ്രമുഖ ബാങ്കുകളുടെ സ്ഥാപകനും; അച്ഛൻ പളനിയപ്പ ചെട്ട്യാർ തോട്ടമുടമയും വ്യവസായിയും; ഹാർവാഡ് ബിസിനസ് സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ മകൻ രണ്ട് ദിവസമായി അന്തിയുറങ്ങുന്നത് സിബിഐ കസ്റ്റഡിയിൽ; മുൻ ധനകാര്യമന്ത്രിക്ക് ഉടനൊന്നും മോചനമുണ്ടാകില്ല; ചിദംബരത്തെ കുടുക്കാൻ അമിത് ഷാ കൂടുതൽ കേസുകൾ പൊടിതട്ടിയെടുക്കും

അപ്പൂപ്പൻ അണ്ണാമല ചെട്ട്യാർ അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ; അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടു പ്രമുഖ ബാങ്കുകളുടെ സ്ഥാപകനും; അച്ഛൻ പളനിയപ്പ ചെട്ട്യാർ തോട്ടമുടമയും വ്യവസായിയും; ഹാർവാഡ് ബിസിനസ് സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ മകൻ രണ്ട് ദിവസമായി അന്തിയുറങ്ങുന്നത് സിബിഐ കസ്റ്റഡിയിൽ; മുൻ ധനകാര്യമന്ത്രിക്ക് ഉടനൊന്നും മോചനമുണ്ടാകില്ല; ചിദംബരത്തെ കുടുക്കാൻ അമിത് ഷാ കൂടുതൽ കേസുകൾ പൊടിതട്ടിയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തിന് മുന്നിൽ ഇനിയുള്ളത് പ്രതിസന്ധി നിറഞ്ഞ ദിനങ്ങൾ. ചിദംബരത്തെ പ്രത്യേക കോടതി 4 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡിയിലുള്ള ചോദ്യംെചയ്യലിലൂടെ മാത്രമേ കള്ളപ്പണത്തിന്റെ വഴി കണ്ടെത്താനാവൂ എന്നും 5 ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു സിബിഐ ആവശ്യം. ആരോപണങ്ങൾ കൃത്യതയുള്ളതാണെന്നും പണം പോയ വഴി കണ്ടുപിടിക്കേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. ഇതോടെ കള്ളപ്പണവുമായി ബന്ധപ്പെട്ട മറ്റ് പല കേസുകളും ചിദംബരത്തിനെതിരെ വരാൻ സാധ്യത ഏറെയാണ്.

മുമ്പ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലിൽ അടച്ചിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് അമിത് ഷാ അകത്തു കിടന്നത് മൂന്ന് മാസത്തോളമാണ്. ചിദംബരത്തെ അതിലും കൂടുതൽ കാലം ജയിലിൽ തളയ്ക്കുമെന്നാണ് കോൺഗ്രസിന്റെ ആരോപണം. അമിത് ഷായുടെ പകയാണ് ചിദംബരത്തെ കുടുക്കുന്നതെന്ന് പറയുമ്പോഴും കോടതിയിൽ പോലും ചിദംബരത്തിന് ആശ്വസാം കിട്ടുന്നില്ല.

വസ്തുതകളും സാഹചര്യവും പരിഗണിക്കുമ്പോൾ, കസ്റ്റഡി ന്യായമാണെന്ന് ജഡ്ജി അജയ് കുമാർ കുഹാർ വ്യക്തമാക്കി. 26 വരെയാണ് അനുവദിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ അന്തസ്സ് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 4 ദിവസവും അരമണിക്കൂർ വീതം കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാം. 2 ദിവസത്തിലൊരിക്കൽ വൈദ്യപരിശോധനയും വേണം. അന്വേഷണം പൂർത്തിയായ കേസിൽ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ അനാവശ്യമാണെന്ന് ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് സിങ്വിയും വാദിച്ചു.

ആദ്യ ചോദ്യം ചെയ്യലിൽ എല്ലാ ചോദ്യത്തിനും മറുപടി നൽകിയതാണെന്നും കോടതി അതിന്റെ രേഖ പരിശോധിക്കണമെന്നും വാദത്തിന്റെ അവസാനം സംസാരിച്ച ചിദംബരം വ്യക്തമാക്കി. അറസ്റ്റ് വിലക്കി നേരത്തേ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ സംരക്ഷണത്തിൽ ചിദംബരം ചോദ്യം ചെയ്യലിനോടു നിസ്സഹകരിക്കുകയായിരുന്നുവെന്നു സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതാണ് ചിദംബരത്തിന് വിനയായത്. ഇത് അംഗീകരിച്ചാണ് കസ്റ്റഡിയിൽ വിട്ടു കൊടുത്തത്. ഈ സാഹചര്യത്തിൽ ചിദംബരത്തിനെതിരായ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ നീക്കം സജീവമാക്കിയിട്ടുണ്ട്.

അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയ കമ്പനികളുടെയെല്ലാം ഇടപാടുവിവരങ്ങളും കണക്കും പരിശോധിക്കാനാണ് നീക്കം. ചിദംബരവും കാർത്തി ചിദംബരവും മറ്റു കമ്പനികളിൽ നിന്നും ഇത്തരം അനുമതിക്കായി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ. കരുതുന്നത്. എന്നാൽ ഐ.എൻ.എക്സ്. മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ഇവർ നേരിട്ട് പണം വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. കാർത്തിയുടെ അദ്ദേഹത്തിന്റെ കടലാസു കമ്പനികളിൽ മറ്റു കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ.യുടെ ആരോപണം. ചിദംബരം 2004 മെയ് 22 മുതൽ 2008 നവംബർ 30 വരെയും 2012 ജൂലൈ 31 മുതൽ 2014 മെയ് 26 വരെയുമാണ് ധനമന്ത്രിയായിരുന്നത്. ഈ കാലയളവിലെ എല്ലാ അനുമതികളും സിബിഐ. പരിശോധിക്കും. അസ്വാഭാവികതയുള്ളതിൽ എല്ലാം കേസുമെടുക്കും. അങ്ങനെ പരമാവധി കാലം ചിദംബരത്തെ ജയിലിൽ അടയ്ക്കാനാണ് സിബിഐയുടെ നീക്കം. എല്ലാം അമിത് ഷായ്ക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

അറസ്റ്റിലായ മചിദംബരം സിബിഐ. ആസ്ഥാനത്ത് ബുധനാഴ്ച രാത്രി കഴിഞ്ഞത് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ഉദ്ഘാടനംനടന്ന കെട്ടിടത്തിലാണ്. ലോധിറോഡിലെ സിബിഐ. ആസ്ഥാനത്തെ കെട്ടിടം 2011 ജൂൺ 30-ന് പ്രധാനമന്ത്രി മന്മോഹൻ സിങ് ഉദ്ഘാടനം ചെയ്യുമ്പോൾ ആഭ്യന്തരമന്ത്രിയായ ചിദംബരം മുഖ്യാതിഥിയായിരുന്നു. അതേകെട്ടിടത്തിലെ അഞ്ചാം നമ്പർ സ്യൂട്ട് ലോക്കപ്പിലാണ് അറസ്റ്റിനുശേഷം ചിദംബരത്തെ ചോദ്യംചെയ്തതും പാർപ്പിച്ചതും. ചിദംബരത്തിന്റെ കേസുനടത്തിപ്പിൽ മുഖ്യപങ്കുള്ള മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും അന്നു ചടങ്ങിനുണ്ടായിരുന്നു. ഉദ്ഘാടനശേഷം സന്ദർശകർക്കായുള്ള പുസ്തകത്തിൽ ചിദംബരം ഇങ്ങനെ കുറിച്ചു: '1985 മുതൽ വിവിധ സ്ഥാനങ്ങളിൽ സിബിഐ.യുമായി അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞ ആളെന്നനിലയിൽ ഈ സ്ഥാപനത്തിന് പുതിയ കെട്ടിടമുണ്ടായതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസി കൂടുതൽക്കൂടുതൽ ശക്തിയോടെ വളർന്ന് നമ്മുടെ ഭരണസംവിധാനത്തിന്റെ ബലമുള്ള തൂണാകട്ടെ''.

സിബിഐ. ആസ്ഥാനത്ത് അറസ്റ്റിലായ അന്ന് രാത്രി 10 മണിയോടെ എത്തിയ ചിദംബരത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ചു. രക്തസമ്മർദവും പൊതുവായ ആരോഗ്യസ്ഥിതിയും വിലയിരുത്തി. പിന്നീട് താഴത്തെ നിലയിലെ സ്യൂട്ട് ലോക്കപ്പിലെത്തിച്ച് സിബിഐ. ഉദ്യോഗസ്ഥർ കുറച്ചുനേരം ചോദ്യംചെയ്തു. പിന്നീട് ഉറങ്ങാൻ അനുവദിച്ചു. ഇന്നലെയും ചിദംബരം നന്നായി ഉറങ്ങി. താഴെത്തട്ടിൽനിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല; പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തിൽനിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അപ്പൂപ്പൻ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സർവകലാശാലയുടെയും ആദ്യകാല ഇൻഷുറൻസ് കമ്പനിയുടെയും സ്ഥാപകൻ. അണ്ണാമല ചെട്ട്യാരുടെ സഹോദരൻ രാമസ്വാമി ചെട്ട്യാർ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു.

അച്ഛൻ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവും വക്താവുമായി അറിയപ്പെട്ടിരുന്ന ചിദംബരം പഠനകാലത്ത് ഇടതു സഹയാത്രികനായിരുന്നതും ഒരു തൊഴിലാളി യൂണിയൻ നേതാവായാണു പൊതുപ്രവർത്തനം തുടങ്ങിയതെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പിന്നീട് കോൺഗ്രിസന്റെ മുഖമായി. ധനകാര്യവും നിയമവും പഠിച്ചാണു ചിദംബരം രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു ബിരുദംവരെയുള്ള പഠനം. മാനേജ്മെന്റ് ബിരുദത്തെക്കുറിച്ച് ഇന്ത്യയിൽ വ്യാപകധാരണകൾ വേരുറയ്ക്കാത്ത കാലത്ത് ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്ന് 1968-ൽ എം.ബി.എ. ബിരുദം നേടി. എന്നാൽ, സഹോദരങ്ങളെപ്പോലെ അച്ഛന്റെ വ്യവസായരംഗത്തേക്കു തിരിഞ്ഞില്ല. പകരം, അഭിഭാഷകനാകാനായിരുന്നു തീരുമാനം.

1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവഗംഗ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. പിന്നീട്, രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യം, പേഴ്സണൽ വകുപ്പുകളിൽ സഹമന്ത്രിയായി. നരസിംഹറാവു സർക്കാരിൽ വാണിജ്യകാര്യ സഹമന്ത്രിയായതോടെ കയറ്റിറക്കുമതി നയങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തി ഭരണരംഗത്ത് ശ്രദ്ധനേടി. 2004-ൽ യു.പി.എ.സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനകാര്യമന്ത്രിയായി സോണിയാ ഗാന്ധിയും മന്മോഹൻ സിങ്ങും തിരഞ്ഞെടുത്തത് ചിദംബരത്തെയാണ്. 2008-ലെ മുംബൈ ആക്രമണം കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരിൽ പഴികേട്ട് ശിവരാജ് പാട്ടിൽ രാജിവെച്ചപ്പോൾ പകരം ആഭ്യന്തരമന്ത്രിയായത് ചിദംബരമാണ്. ആഭ്യന്തരമന്ത്രിയായിരിക്കേതന്നെയാണ് 2009-ലെ തിരഞ്ഞെടുപ്പിനെ ചിദംബരം നേരിട്ടത്.

എന്നാൽ, ശിവഗംഗ മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലാണു കലാശിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് പരാജയം വിജയമാക്കിയതാണെന്ന ആരോപണം ഉയർന്നു. 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. 2012-ൽ പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, ചിദംബരം വീണ്ടും ധനമന്ത്രാലയത്തിൽ തിരിച്ചെത്തി. എന്നാൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയതോടെ ചിദംബരം പ്രതിസന്ധിയിലായി. ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തൽ ചിദംബരത്തെ അഴിക്കുള്ളിലുമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP