Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കപിൽ സിബലും സിങ്‌വിയും ഒത്തുപിടിച്ചെങ്കിലും വിലപ്പോയില്ല; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു; ആവശ്യപ്പെട്ടത് അഞ്ചുദിവസത്തെ കസ്റ്റഡി; എല്ലാ ദിവസവും അരമണിക്കൂർ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ചിദംബരത്തെ കാണാൻ അനുമതി; കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന വാദത്തിന് അംഗീകാരം

കപിൽ സിബലും സിങ്‌വിയും ഒത്തുപിടിച്ചെങ്കിലും വിലപ്പോയില്ല; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു; ആവശ്യപ്പെട്ടത് അഞ്ചുദിവസത്തെ കസ്റ്റഡി; എല്ലാ ദിവസവും അരമണിക്കൂർ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ചിദംബരത്തെ കാണാൻ അനുമതി; കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന വാദത്തിന് അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഐഎൻഎസ് മീഡിയ അഴിമതിക്കേസിൽ, പി.ചിദംബരത്തെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. സിബിഐ സ്‌പെഷ്യൽ കോടതിയാണ് ഉത്തരവിട്ടത്. സിബിഐ കസ്റ്റഡിയിലിരിക്കുമ്പോൾ എല്ലാ ദിവസവും അരമണിക്കൂർ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ചിദംബരത്തെ സന്ദർശിക്കാം. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ ചിദംബരം നൽകിയ ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.ഭാനുമതിയുടം നേതൃത്വത്തിലുള്ള ബഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ചിദംബരത്തെ 26 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ചിദംബരത്തെ സിബിഐ സ്പഷ്യെൽ കോടതിയിൽ ഹാജരാക്കിയിരുന്നു.

 ചിദംബരത്തെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് സിബിഐ വാദിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ആരോപിച്ചു. ചിദംബരത്തിനെതിരെ ശക്തമായ തെളിവുണ്ട്. ഇന്ദ്രാണി മുഖർജി പണം നൽകിയതിന് തെളിവുണ്ട്. പദവി ദുരുപയോഗം ചെയ്തു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സബിഐക്ക് വേണ്ടി ഹാജരായപ്പോൾ ചിദംബരത്തിനായി കപിൽ സിബലാണ് വാദങ്ങൾ ഉന്നയിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായത്. കേസിൽ മറ്റുകക്ഷികൾക്ക് ജാമ്യം അനുവദിച്ചതാണ്. സിബിഐ ആ ജാമ്യം ചോദ്യം ചെയതിട്ടില്ല. പണമിടപാട് നടന്നതിന് എന്ത് തെളിവാണുള്ളത്? ആരുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. കുറ്റസ്സമ്മതം നടത്താത്തത് നിസ്സഹകരണത്തിന് തെളിവല്ല. വിദേശ നിക്ഷേപത്തിന് ആറ് സെക്രട്ടറിമാരാണ് അനുമതി നൽകിയത്. അവരെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാത്രിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐ പറഞ്ഞത്. എന്നാൽ ഉച്ചയ്ക്് 12.30 നാണ് ചോദ്യം ചെയ്തത്. ചിദംബരത്തെ രാത്രി ഉറങ്ങാൻ അനുവദിച്ചിട്ടില്ലെന്നും സിബൽ പരാതിപ്പെട്ടു.

ഇന്ദ്രാണി മുഖർജിയുടെ മൊഴിക്ക് എന്തുവിശ്വാസ്യതയാണുള്ളതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ അഭിഷേക് സിങ്വി ചോദിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. ചിംദംബരത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സോളിസിറ്റർ ജനറലിന്റെ എതിർപ്പ് മറികടന്നാണ് സിബിഐ കോടതി ഇതനുവദിച്ചത്. മകൻ കാർത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് തുടങ്ങാൻ അനുമതിയുണ്ട്. ഇക്കാര്യം സിബിഐയെ അറിയിച്ചതാണെന്നും ചിദംബരം കോടതിയിൽ പറഞ്ഞു. കേസ് ഡയറി സിബിഐ, കോടതിക്ക് കൈമാറി.

മണിക്കൂറുകൾ നീണ്ട നാടകീയതകൾക്ക് ഒടുവിലാണ് ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം ഇന്നലെ അറസ്റ്റിലായത്. യുപിഎ സർക്കാരിലെ പ്രധാനികളിൽ ഒരാളായിരുന്ന പി ചിദംബരം അറസ്റ്റിലായത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ആദ്യം എഐസിസി ആസ്ഥാനത്തും പിന്നീട് ഡൽഗി ജോർബാഗിലെ വീട്ടിലും ചിദംബരത്തെ പിന്തുടർന്ന് എത്തിയ സിബിഐ സംഘം മുൻ ധനകാര്യ മന്ത്രിയെ പിടികൂടിയത്. സിബിഐക്ക് ഒപ്പം എൻഫോഴ്സ്മെന്റ് വിഭാഗവും ചിദംബരത്തെ അറസറ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എൻ.എക്‌സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയിൽ സിബിഐ. കേസെടുത്തത് രണ്ട് വർഷങ്ങൾക്ക് മുൻപ് 2017 മെയ് മാസത്തിലാണ്. കേന്ദ്ര ധനമന്ത്രിയെന്ന പദവി ഉപയോഗിച്ച് വഴിവിട്ട സഹായം ചെയ്തു എന്നായിരുന്നു അന്ന് ചിദംബരത്തിന് എതിരെ ഉയർന്ന പ്രധാന ആരോപണം. കൃത്യം ഒരു വർഷത്തിന് അപ്പുറം കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചോദ്യം ചെയ്യാൻ സിബിഐ നോട്ടീസ് അയക്കുകയും ചെയ്തിരുന്നെങ്കിലും ആദ്യ ഘട്ടം മുതൽ കേസുമായി സഹകരിക്കാതെ തന്നെയാണ് ചിദംബരം മുന്നോട്ട് പോയത്.

2018 മെയ് മാസം സിബിഐ.യുടെ അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ജൂലൈ മാസം 23ന് എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. കോടതിയിൽ കേസ് പരിഗണിക്കുന്നത് പല തവണ മാറുകയും ബെഞ്ചുകൾ മാറി കേസ് എങ്ങുമെത്തുന്നുമില്ല എന്ന ഘട്ടം വരുകയും താൻ കുടുങ്ങും എന്നും ഏകദേശം മനസ്സിലായപ്പോൾ രണ്ട് കേസുകളിലും ചിദംബരം ആവശ്യപ്പെട്ടത് പോലെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം കോടതി അനുവദിച്ചിരുന്നു.

ഈ രണ്ട് കേസുകളിലും മുൻകൂർ ജാമ്യ അപേകഷ സമർപ്പിച്ച ചിദംബരം പിന്നെയും ഒളിച്ച് കളി തുടർന്നു. ഈ കേസുകളിൽ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷകൾ കോടതി ഇന്നലെ തള്ളുകയും ചെയ്തു. ഒടുവിൽ ഇന്ന് രാത്രി 9:45 കഴിഞ്ഞപ്പോൾ നാടകീയമായ രംഗങ്ങൾക്ക് ഒടുവിൽ ചിദംബരത്തെ എഐസിസി ആസ്ഥാനത്തും വീട്ടിലും പിന്തുടർന്നെത്തിയ സിബിഐ സംഘം മതിൽ ചാടി കടന്ന് വീട് വളയുകകയും ഒടുവിൽ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP