Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിക്കൊച്ചമ്മ ട്രാഫിക് ബ്ലോക്കിൽ പെട്ടതിന് മൂന്നുപൊലീസുകാരെ സസ്പെൻഡ് ചെയ്തത് തെറ്റായിപ്പോയി എന്നറിഞ്ഞപ്പോൾ തെറ്റു തിരുത്താൻ ഒരു സസ്‌പെൻഷൻ കൂടി; ശൂരനാട് ഓഡിറ്റോറിയത്തിന് സമീപം റോഡ് സൈഡിൽ കല്യാണ പാർട്ടി വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പത്തു മിനിറ്റ് താമസിച്ചതിന് പണിപോയി വീട്ടിലിരിക്കുന്നത് നാല് പൊലീസുകാർ; ഇന്ന് സസ്പെൻഡ് ചെയ്തത് റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലെ ഉമേഷ് ലോറൻസിനെ

മന്ത്രിക്കൊച്ചമ്മ ട്രാഫിക് ബ്ലോക്കിൽ പെട്ടതിന് മൂന്നുപൊലീസുകാരെ സസ്പെൻഡ് ചെയ്തത് തെറ്റായിപ്പോയി എന്നറിഞ്ഞപ്പോൾ തെറ്റു തിരുത്താൻ ഒരു സസ്‌പെൻഷൻ കൂടി; ശൂരനാട് ഓഡിറ്റോറിയത്തിന് സമീപം റോഡ് സൈഡിൽ കല്യാണ പാർട്ടി വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പത്തു മിനിറ്റ് താമസിച്ചതിന് പണിപോയി വീട്ടിലിരിക്കുന്നത് നാല് പൊലീസുകാർ; ഇന്ന് സസ്പെൻഡ് ചെയ്തത് റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലെ ഉമേഷ് ലോറൻസിനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തെറ്റ് തിരുത്തും എന്നാവർത്തിച്ച് പറയുമ്പോഴും തെറ്റേതെന്ന് തിരിച്ചറിയാനാകാതെ സഖാക്കൾ. അധികാര ഗർവിൽ കാഴ്‌ച്ച നഷ്ടപ്പെട്ട തൊഴിലാളി പാർട്ടിയുടെ നേതാക്കൾ ജനമനസ്സിനെ മനസ്സിലാക്കാനോ ജനാഭിലാഷ സഫലീകരണത്തിനായി പ്രവർത്തിക്കാനോ തയ്യാറാകുന്നില്ല. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ട്രാഫിക് ബ്ലോക്കിൽ പെട്ടതിന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് വൻ വിവാദമായതിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ കൂടി സസ്‌പെൻഡ് ചെയ്തു.

റൂറൽ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് ലോറൻസിനെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ വിഷയത്തിൽ വകുപ്പുതല നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം നാലായി. പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തുകൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചക്കുവള്ളി മയ്യത്തുങ്കര ഭാഗത്തു വച്ചാണ് ഗതാഗതക്കുരുക്കിൽപെട്ടത്.

സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനായി എത്തിയവർ വാഹനം വഴിയരികിൽ പാർക്ക് ചെയ്തതായിരുന്നു ഗതാഗതകുരുക്കിന് കാരണം. ഉടൻ തന്നെ മന്ത്രി വിവിരം കൊട്ടാരക്കര കൺട്രോൾ റൂമിൽ അറിയിച്ചു. അന്നു വൈകുന്നേരം തന്നെ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയും റൂറൽ എസ്‌പി ഹരിശങ്കർ സസ്പെന്റ് ചെയ്തു. വിഐപിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ച്ച വരുത്തിയെന്നതാണ് കുറ്റം. ഇതിനു പിന്നാലെയാണ് അന്നു റൂറൽ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് ലോറൻസിനെയും സസ്പെന്റ് ചെയ്തത്.

എന്നാൽ മന്ത്രിയുടെ വരവ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്‌ച്ച മറച്ചു വെയ്ക്കാനാണ് തിടുക്കപ്പെട്ട് നടപടി എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസുകാരുടെ സസ്പെൻഷന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. അധികാര ഗർവിൽ പൊലീസുകാർക്കെതിരെ എടുത്ത പ്രതികാര നടപടി പിൻവലിക്കണമെന്ന് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു മന്ത്രി പത്തുമിനിറ്റോളം ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടത്. പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്‌പി ആർ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കിൽ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ഇതിന്റെ പേരിൽ ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ചാണ് ഒരു എഎസ്ഐയ്ക്കും ശൂരനാട് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്കും സസ്പെൻഷൻ വന്നത്. പ്രശ്നത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും സുരക്ഷാവീഴ്ച വന്നിട്ടില്ലെന്ന് തന്നെയാണ് പൊലീസിനുള്ളിലെ വിലയിരുത്തൽ. മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ചക്കുവള്ളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് കൊട്ടാരക്കര കൺട്രോൾ റൂമിൽ നിന്നും ശൂരനാട് പൊലീസിൽ അറിയിച്ചത്.

ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടെന്നു അറിഞ്ഞതോടെ ശൂരനാട് പൊലീസ് ചക്കുവള്ളി എത്തി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടായിരുന്നില്ല. ശൂരനാട് പൊലീസ് മടങ്ങി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ വീണ്ടും ബ്ലോക്ക് എന്ന് പറഞ്ഞു സ്റ്റേഷനിൽ വീണ്ടും സന്ദേശം എത്തി. അതോടെ വീണ്ടും ശൂരനാട് പൊലീസ് ചക്കുവള്ളി ജംഗ്ഷനിൽ എത്തി. അവിടെ ബ്ലോക്ക് ഇല്ല എന്ന് മനസിലാക്കി തിരിച്ചു വന്നു. എന്നാൽ മന്ത്രിയും സംഘവും കുടുങ്ങിക്കിടന്നത് മയ്യത്തുംകരയിലാണ്. അവിടെ ഒരു പള്ളിക്കടുത്ത് വിവാഹമുണ്ടായിരുന്നു. ഈ വിവാഹബ്ലോക്കിലാണ് മന്ത്രിയും സംഘവും കുടുങ്ങിയത്. ശൂരനാട് പൊലീസിന് ശരിയായ ശരിയായ വിവരം നൽകുന്നതിൽ കൊട്ടാരക്കര കൺട്രോൾ റൂമിനാണ് പിഴച്ചത്.

കൺട്രോൾ റൂമിൽ നിന്നും നൽകിയ വിവരം അനുസരിച്ചാണ് ശൂരനാട് പൊലീസ് രണ്ടു തവണ ചക്കുവള്ളി എത്തി മടങ്ങിയത്. കൃത്യമായ വിവരം ശൂരനാട് പൊലീസിന് നൽകിയിരുന്നെങ്കിൽ മന്ത്രിയും സംഘവും ബ്ലോക്കിൽ കുടുങ്ങുമായിരുന്നില്ല. ലൊക്കേഷൻ പിഴച്ചപ്പോൾ പൊലീസുകാർ കുറ്റക്കാരും സസ്പെൻഷൻ അവരെ തേടി എത്തുകയും ചെയ്യുകയായിരുന്നു. ശൂരനാട് സ്റ്റേഷനിൽ ജിഡി ചാർജ് ഉണ്ടായിരുന്ന സീനിയർ സിപിഒ ഹരിലാലിനും പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ രാജേഷിനുമാണ് സസ്പെൻഷൻ വന്നത്. ഇവരെകൂടാതെ റൂറൽ പൊലീസ് സ്‌പെഷൽ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീനുമാണ് സസ്പെൻഷൻ വന്നത്.

മിണ്ടാപ്രാണികളല്ലേ എന്ത് പണിയും വരും എന്ന അടക്കം പറിച്ചിലാണ് സംഭവത്തെ തുടർന്ന് പൊലീസിൽ നിന്നും ഉണ്ടാകുന്നത്. പൊലീസുകാർ നിരപരാധികളായിട്ടും സസ്പെൻഷൻ വാങ്ങിക്കേണ്ടി വന്നതിനെ തുടർന്നാണ് ഇത്തരം അടക്കം പറച്ചിൽ വന്നത്. ഇത് ഒരു രോഷമായി കൊല്ലം പൊലീസിൽ ഉയരുകയും ചെയ്യുന്നുണ്ട്. ലൊക്കേഷൻ പിഴച്ചതുകൊട്ടാരക്കര കൺട്രോൾ റൂമിനാണ്. പണി വാങ്ങിയത് ശൂരനാട് പൊലീസും സ്‌പെഷൽ ബ്രാഞ്ചിലെ എഎസ്‌ഐയും. ഇതാണ് ഈ സസ്പെൻഷനെതിരെ രോഷം ഉയരാൻ ഇടയാക്കുന്നത്. മന്ത്രിക്കും എസ്‌പിക്കും വഴിയൊരുക്കാത്തതിനാണ് പൊലീസുകാർക്ക് സസ്പെൻഷൻ വന്നത്.

മുഖ്യമന്ത്രിയുടെ ചീറിപ്പായലിനെതിരെ ജനരോഷം ഉയരുന്ന വേളയിലാണ് ചീറിപ്പായാൻ വഴിയൊരുക്കാത്തതിന്റെ പേരിൽ നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വേണ്ടി ഗതാഗതം തടഞ്ഞ പൊലീസ് രോഗികളുമായി പോയ രണ്ടു ആംബുലൻസുകളെ പോലും കടത്തിവിടാത്തതു തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കഴിഞ്ഞ വാരം സംഘർഷത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ നന്ദൻകോട്, പിഎംജി ജംക്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു. അതിനിടെയായിരുന്നു അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലൻസുകൾ എത്തിയത്.

പിഎംജി ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആംബുലൻസുകൾ കടത്തി വിടാൻ തയാറായില്ല. ഇതോടെ ജനം ഉടക്കി. പൊലീസും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. നാട്ടുകാരെ വിരട്ടുകയും ചെയ്തു. കുറെ കഴിഞ്ഞു മുന്നിൽ പൈലറ്റ് ജീപ്പിന്റെയും പിന്നിൽ 3 അകമ്പടി വാഹനങ്ങളുടെയും കവചത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയി. അപ്പോഴേക്കും വിലപ്പെട്ട 15 മിനിറ്റ് ആംബുലൻസിലെ രോഗികൾക്കു നഷ്ടമായിരുന്നു. അത്യാസന്ന രോഗികൾക്ക് ഒരു നിമിഷം പോലും പ്രധാനമായിരിക്കെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ രോഗികൾക്ക് പതിനഞ്ചു മിനിറ്റു നഷ്ടമായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടതും മുൻപ് വാർത്തയായിരുന്നു. മംഗലപുരം സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിഐ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങളും വിവാദങ്ങളും നിർബാധം അരങ്ങേറുന്ന വേളയിൽ തന്നെയാണ് മന്ത്രി പത്തു മിനിട്ട് വഴിയിൽ കുടുങ്ങി എന്ന് പറഞ്ഞു നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നത്.

കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തി ജനങ്ങളുമായി കൂടുതൽ അടുക്കണമെന്ന് സിപിഎം തീരുമാനിച്ചത്. നേതാക്‌ളുടെ ഗർവും അഹങ്കാരവും പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റിയെന്നാണ് പാർട്ടി വിലയിരുത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയേയും നേതാക്കളേയും സർക്കാരിനെയും ജനകീയമാക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് മന്ത്രിയുടെ വാഹനം താമസിച്ചതിന്റെ പേരിൽ നാലാമത്തെ പൊലീസുകാരനെയും സസ്‌പെൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP