Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരുമല ലോക്കൽ സെക്രട്ടറി കരഞ്ഞു കാലുപിടിച്ചപ്പോൾ പരിവാറുകാരുടെ മനസ്സ് ഇളകി; ദേവസ്വം ബോർഡ് കോളജിൽ യുവതിയെ കടന്നു പിടിച്ച സിപിഎം നേതാക്കൾ തലയൂരിയത് ആർ എസ് എസിനോടും യുവതിയോടും ക്ഷമാപണം നടത്തി; ഒത്തു തീർപ്പ് ചർച്ച നടത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം; ഭർത്താവിന്റെ സാന്നിധ്യത്തിൽ യുവതിയെ തണുപ്പും മഴയും ആസ്വദിക്കാൻ കൈയേറ്റം ചെയ്ത സഖാക്കൾക്ക് ജാമ്യം കിട്ടിയത് ഒത്തുതീർപ്പ് ഫോർമുലയിൽ; ഹരികുമാറും അനൂപും സിപിഎമ്മിന് തലവേദന

പരുമല ലോക്കൽ സെക്രട്ടറി കരഞ്ഞു കാലുപിടിച്ചപ്പോൾ പരിവാറുകാരുടെ മനസ്സ് ഇളകി; ദേവസ്വം ബോർഡ് കോളജിൽ യുവതിയെ കടന്നു പിടിച്ച സിപിഎം നേതാക്കൾ തലയൂരിയത് ആർ എസ് എസിനോടും യുവതിയോടും ക്ഷമാപണം നടത്തി; ഒത്തു തീർപ്പ് ചർച്ച നടത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം; ഭർത്താവിന്റെ സാന്നിധ്യത്തിൽ യുവതിയെ തണുപ്പും മഴയും ആസ്വദിക്കാൻ കൈയേറ്റം ചെയ്ത സഖാക്കൾക്ക് ജാമ്യം കിട്ടിയത് ഒത്തുതീർപ്പ് ഫോർമുലയിൽ; ഹരികുമാറും അനൂപും സിപിഎമ്മിന് തലവേദന

ശ്രീലാൽ വാസുദേവൻ

പരുമല: ദേവസ്വം ബോർഡ് കോളജ് ക്യാമ്പസിൽ സദാചാരപ്പൊലീസ് കളിച്ച് യുവതിയെ കടന്നു പിടിക്കുകയും ഭർത്താവിനെ മർദിക്കുകയും ചെയ്ത കേസിൽ സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചത് സംഘപരിവാർ സംഘടനകളുമായുണ്ടാക്കിയ ഒത്തു തീർപ്പിനെ തുടർന്ന്. സിപിഎം പരുമല ലോക്കൽ സെക്രട്ടറി സംഘപരിവാർ നേതാക്കളുടെ കാലുപിടിച്ചാണ് നേതാക്കളെ അകത്തു പോകാതെ രക്ഷിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെങ്കിലും പരാതിക്കാരിയും ഭർത്താവും ഒത്തുതീർപ്പിന് തയാറായതോടെ നേതാക്കളുടെ വകുപ്പ് നിസാരമാക്കി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് ആറേകാലോടെയാണ് കോളജ് വളപ്പിൽ സിപിഎം സദാചാര പൊലീസിങ് നടത്തിയത്. പരുമല പമ്പ ഡിബി കോളജിലെ കോഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരി രമ്യ, ഭർത്താവ് ദീപക്ക് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. അനാശാസ്യത്തിന് വന്നതല്ലേ എന്ന് ചോദിച്ച് സിപിഎം പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവർ ചേർന്നാണ് യുവതിയെ കടന്നു പിടിച്ചത്. എതിർക്കാൻ ശ്രമിച്ച ഭർത്താവിനെ ചവിട്ടി താഴെയിട്ട് മർദിക്കുകയും ചെയ്തു. യുവതി വിളിച്ചത് അറിയിച്ച് സ്ഥലത്ത് വന്ന മാന്നാർ സിഐയെ നേതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങൾ സിപിഎം നേതാക്കളാണെന്നും തൊട്ടാൽ വിവരമറിയുമെന്നുമായിരുന്നു ഭീഷണി.

സംഭവം നടന്നത് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നതിനാൽ അവിടെ നിന്നും പൊലീസെത്തി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പുളിക്കീഴ് എസ്എച്ച്ഒ, സിപിഎമ്മിന്റെ സ്വന്തം ആളായതിനാൽ കേസ് ഒതുക്കാനാണ് നീക്കം നടത്തിയത്. എന്നാൽ യുവതി പരാതിയിൽ ഉറച്ചു നിന്നതോടെ കളി മാറി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പിട്ട് നേതാക്കൾക്കെതിരേ കേസ് എടുത്തു. വാർത്ത മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ പൊലീസ് സ്റ്റേഷനിലോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ഫോൺ എടുത്തതുമില്ല. വിവരം ചോർന്നു കിട്ടിയ മറുനാടൻ വാർത്തയാക്കിയതോടെ പൊലീസ് വെട്ടിലായി. തുടർന്നാണ് സ്റ്റേഷന് പുറത്ത് ഒത്തുതീർക്കാൻ പൊലീസ് ഉപദേശിച്ചത്. സംഘപരിവാർ പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഎം പരുമല ലോക്കൽ സെക്രട്ടറി ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ടു.

പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് കഥയിലെ വില്ലന്മാർ. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ആദ്യം ചുമത്തിയിരിക്കുന്നത്. പിന്നീട് ഇതിൽ തിരുത്തൽ വന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെ പരുമല കോളേജിൽ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാർ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടർന്ന് സ്ഥാപനത്തിൽ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകൾ ഭദ്രമാക്കി വെക്കാൻ ഭർത്താവുമൊന്നിച്ച് സ്‌കൂട്ടറിൽ എത്തിയതാണ് യുവതി. കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ പ്രതികൾ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകൾ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികൾക്ക് നേരെ പാഞ്ഞടുത്തത്.

കെട്ടിടത്തിനകത്ത് ഇത്ര നേരം എന്തായിരുന്നു പണിയെന്നായിരുന്നു ആദ്യ ചോദ്യം. മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ എന്ന ചോദ്യവുമുണ്ടായി. തുടർന്ന് ഞങ്ങളോടും സഹകരിക്കണമെന്നതായി യുവതിയോടുള്ള ഇരുവരുടെയും ആവശ്യം. ഇതു കേട്ട് ഇരുവർക്കും നേരെ യുവതി കയർത്തതോടെയാണ് യുവതിയെ കയറിപ്പിടിച്ചത്. ഇത് തടുക്കാനൊരുക്കിയ ഭർത്താവിനെയും സംഘം കൈകാര്യം ചെയ്തു, ദമ്പതികൾ എത്തിയ സ്‌കൂട്ടർ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികൾ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലർ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മാന്നാർ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം വിരട്ടി. ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതൽ കളിച്ചാൽ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പിൽ കയറ്റാനൊരുങ്ങവെയാണ് സംഘം സി ഐ യെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും അക്രമിച്ചത്. തുടർന്ന് സി ഐ പുളിക്കീഴ് പൊലീസിനെ വിവരമറിയിച്ചു. പുളിക്കീഴിൽ നിന്നുള്ള പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

പമ്പാ നദിയിൽ ജലനിരപ്പുയരുന്നതിനാൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോളജ് കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ നിന്ന് സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വന്നതായിരുന്നു ദമ്പതികൾ. സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റിയ ശേഷം തങ്ങളുശട പുതുപുത്തൻ ആക്ടീവ സ്‌കൂട്ടറിൽ തിരികെ മടങ്ങുമ്പോഴാണ് ഹരികുമാറും അനൂപും ഇടപെട്ടത്. സംഭവം നടന്നത് പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ ആയതിനാലും പരാതിക്കാരി സ്ത്രീ ആയതിനാലും മാന്നാറിൽ നിന്ന് അവിടേക്ക് വിവരം കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് പാഞ്ഞെത്തി കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പ്രതികൾ സിപിഎം നേതാക്കൾ ആണെന്ന് മനസിലായത്. ഇതോടെ പൊലീസ് റിവേഴ്‌സ് ഗിയറിലായി. ഇതിനിടെ സിപിഎമ്മിലെ ഗ്രൂപ്പിസം തലപൊക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടണമെന്ന് സമ്മർദമുണ്ടായി. ഇതോടെ പൊലീസ് 354 വകുപ്പിട്ട് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാത്ത വകുപ്പാണിത്. ഈ വകുപ്പ് റദ്ദാക്കാൻ യുവതി മജിസ്‌ട്രേട്ടിന് മുമ്പിലും ഹാജരായി എന്നാണ് വിവരം.

ലോക്കൽ സെക്രട്ടറി സുരേഷ് കൈയും കാലും പിടിച്ച് പറയുകയും സംഘപരിവാർ നേതാക്കളോട് അപേക്ഷിക്കുകയും ചെയ്തതോടെ ഒത്തുതീർപ്പിന് കളമൊരുങ്ങി. വാക്കേറ്റം, വാക്കു തർക്കം, കൈയേറ്റശ്രമം തുടങ്ങി നിസാരവകുപ്പുകൾ ഇട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ പ്രതികൾക്ക് ജാമ്യവും ലഭിച്ചു. പൊലിസ് കസ്റ്റഡിയിലായ എൽസി മെമ്പറെയും ബ്രാഞ്ച് സെക്രട്ടറിയെയും സംരക്ഷിക്കാൻ ബിജെപിക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയ പരുമല ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് ഒരു പറ്റം പ്രവർത്തകർ പാർട്ടി വിട്ടു പോകുന്നുവെന്ന് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ സമ്മേളനത്തിൽ ഉണ്ടായ പാർട്ടി ലോക്കൽ കമ്മറ്റി രൂപീകരണം വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയിരുന്നു. എൽസി സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിൽ സ്വജനപക്ഷപാതം, സാമ്പത്തിക അഴിമതി, അനാശാസ്യ പ്രവർത്തനം എന്നിവയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എതിർപക്ഷം രംഗത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP