Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; 2003ലും 2010 ലും എൽഡിസി, എസ്‌ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്; മുമ്പുണ്ടായിരുന്ന ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്‌ച്ച വന്ന സംഭവത്തിൽ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം മുമ്പിൽ വന്നിരുന്നു; യൂണിവേഴ്സിറ്റി കുത്തു കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പരീക്ഷാ ക്രമക്കേടിൽ പി.എസ്.സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; 2003ലും 2010 ലും എൽഡിസി, എസ്‌ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്; മുമ്പുണ്ടായിരുന്ന ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്‌ച്ച വന്ന സംഭവത്തിൽ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം മുമ്പിൽ വന്നിരുന്നു; യൂണിവേഴ്സിറ്റി കുത്തു കേസിലെ പ്രതികൾ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് ദുർബലപ്പെടുത്തരുതെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികൾ പിഎസ് സി കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച സംഭവത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തുവന്നത്. ഇക്കാര്യത്തിൽ പി.എസ്.സിയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സിയുടെ വിശ്വാസ്യതയാണ് പ്രധാനം. അത് തകർക്കരുത് എന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയത്.

മുമ്പുണ്ടായിരുന്ന ഒരു ചെയർമാന്റെ ഭാഗത്തുനിന്ന് വീഴ്ച വന്ന സംഭവത്തിൽ അദ്ദേഹത്തിനെതിരെ രണ്ട് തരത്തിൽ നടപടി എടുക്കാനുള്ള നിർദ്ദേശം എന്റെ മുമ്പിൽ വന്നിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. അന്ന് അദ്ദേഹം കോൺഗ്രസ് നേതാവായാണ് അറിയപ്പെട്ടിരുന്നത്. വിജിലൻസിന് വിടുക അല്ലെങ്കിൽ വകുപ്പുതല അന്വേഷണം നടത്തുക എന്നീ നിർദ്ദേശങ്ങളാണ് അദ്ദേഹത്തിന് എതിരെ വന്നത്. വകുപ്പുതല അന്വേഷണമാണ് നല്ലത് എന്ന നിലപാടാണ് താൻ സ്വീകരിച്ചത്. പി.എസ്.സിയുടെ വിശ്വാസ്യത പരിഗണിച്ചായിരുന്നു അത്. ആ സ്ഥാപനത്തോടുള്ള സമീപനത്തിന്റെ ഭാഗമായിരുന്നു അത്. അന്വേഷണം പിന്നീട് കൃത്യമായി നടക്കുകയും ചെയ്തു. വിശ്വാസ്യത തകർക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ല- പിണറായി പറഞ്ഞു.

ഇരുനൂറോളം പരീക്ഷകൾ ഒരു വർഷം നടത്തുകയും ഒരുകോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്ന വലിയൊരു സ്ഥാപനമാണ് നമ്മുടെ പി.എസ്.സി. കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഇത്രയധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഒരു പി.എസ്.സിയും മറ്റൊരു സംസ്ഥാനത്തുമില്ല. പി.എസ്.സിക്ക് പരീക്ഷാ നടത്തിപ്പിന് വ്യക്തമായ നടപടിക്രമങ്ങളും ചടങ്ങളും ഉണ്ട്. ഇവിടെ പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല ഉയർന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരു പരീക്ഷയിൽ ചില വ്യക്തികൾക്ക് അസാധാരണമായ ചില നേട്ടങ്ങൾ ഉണ്ടായി എന്ന ആക്ഷേപം ഉയർന്നപ്പോൾ പി.എസ്.സി അതിന്റെ ആഭ്യന്തര അന്വേഷണ സംവിധാനം ഉപയോഗിച്ചു. അവർ അതിന്റെ നടപടികൾ ആരംഭിച്ചു. ആക്ഷേപം ഉയർന്ന് 15 ദിവസത്തിനകം അവരുടെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി. എന്താണോ നടന്നത് അതവർ കണ്ടെത്തി. പല രീതിയിൽ അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം ഉയർന്നത്. 15-07-2019 ന് ഈ കാര്യം പി.എസ്.സി പരിഗണിക്കുകയുണ്ടായി. അതിലാണ് ഇപ്പോൾ നടപടിയുണ്ടായത്. ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയോ എന്നതാണ് ഉയർന്നു വന്നിട്ടുള്ള വിഷയം. അതിന്റെ ഭാഗമായി ആ വ്യക്തികളെ അയോഗ്യരാക്കിയിരിക്കുന്നു. പി.എസ്.സിയുടെ മാത്രമല്ല രാജ്യത്തെ ഏതെങ്കിലും ഔദ്യോഗിക റിക്രൂട്ടിങ് ഏജൻസികളുടെ പരീക്ഷ എഴുതരുത് എന്ന തീരുമാനമാണ് പിന്നീട് സ്വീകരിച്ചത്.

2003ൽ ലക്ഷക്കണക്കിന് ആളുകൾ എഴുതിയ എൽ.ഡി.സി പരീക്ഷയിൽ ക്രമക്കേട് കണ്ടപ്പോൾ ആ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. അന്ന് തെളിഞ്ഞത് ചോദ്യക്കടലാസ് ചോർന്നുവെന്നതായിരുന്നു. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനമാണ് ആദ്യം ഇത് അന്വേഷിച്ചത്. പിന്നീട് പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് പരീക്ഷ റദ്ദാക്കുന്ന നടപടിയും സ്വീകരിച്ചു. 2010 ൽ എസ്‌ഐ പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊന്നും ഏതെങ്കിലും ബാഹ്യസമ്മർദ്ദങ്ങളുടെ ഭാഗമായിട്ടല്ല.

പരീക്ഷകൾ കുറ്റമറ്റരീതിയിൽ നടത്തണമെന്ന നിർബന്ധം പി.എസ്.സിക്കുണ്ട്. വിശ്വാസ്യത നിലനിർത്തുന്നതിന് അതിനകത്തുതന്നെ സംവിധാനങ്ങളുണ്ട്. അതുപയോഗിച്ചാണ് അവർ ഇക്കാര്യങ്ങൾ നടത്തുന്നത്. നിലവിലെ പ്രശ്നത്തിൽ പി.എസ്.സിയിലെ വിജിലൻസ് വിഭാഗത്തിന് ലഭ്യമായ തെളിവുകളും വിവരങ്ങളും തുടരന്വേഷണത്തിനായി പൊലീസിന് കൈമാറുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സ്വന്തം നിലയ്ക്കാണ് ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുള്ളത്. പൊലീസ് കേസ് വരുമ്പോൾ സ്വാഭാവികമായും പി.എസ്.സി തന്നെയാണ് പരാതിക്കാരായി വരുന്നത്. പരീക്ഷാ ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ചതും പി.എസ്.സിയാണ്. പി.എസ്.സിയുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കുറ്റവാളികൾ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പി എസ് സി പരീക്ഷാ തട്ടിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷ എഴുതുമ്പോൾ പ്രണവിന്റെ നമ്പരിലേക്ക് വന്ന സന്ദേശങ്ങളിൽ ഒന്ന് പൊലീസുകാരന്റെത്. സുഹൃത്തും അയൽവാസിയുമായി ഗോകുലിന്റെ ഫോണിൽ നമ്പരിൽ നിന്നാണ് സന്ദേശമെത്തിയത്. എ ആർ ക്യാമ്പിലെ കോൺസ്റ്റബിളാണ് ഗോകുൽ. പുതിയൊരു നമ്പർ എടുത്താണ് സന്ദേശം അയച്ചത്. ഈ നമ്പർ എടുക്കാനായി തന്റെ യഥാർത്ഥ നമ്പർ കടയിൽ നൽകിയിരുന്നു. ഇതാണ് പൊലീസുകാരനിലേക്ക് അന്വേഷണം എത്തിയത്. ഇതോടെ എസ് എം എസ് വഴിയാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകുകയാണ്.

പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസാണ് കണ്ടെത്തിയത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. 2017-ലാണ് ഇയാൾ പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങൾ വന്നെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യിൽനിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുൻ നേതാവും.

പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവർക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളിൽനിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽനിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളിൽനിന്നാണ് എസ്.എം.എസ്. വന്നത്. ഇതിൽ ഒരു നമ്പറിൽനിന്നുതന്നെ രണ്ടുപേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാൽ, ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പൊലീസിനോട് ആവശ്യപ്പെട്ടത്. ഈ അന്വേഷണമാണ് ഗോകുലിലേക്ക് എത്തിയത്. ഇതോടെ ക്രമക്കേട് തെളിയുകയാണ്. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ. ഇയാൾ 2017 ലാണ് വിജിലൻസ് സംഘം പൊലീസ് ജോലിയിൽ പ്രവേശിച്ചത്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഇവർ പ്രതികളായതോടെയാണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങളുയർന്നത്. തുടർന്ന് പി.എസ്.സി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പരീക്ഷയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. മൂന്നുപേർക്കും ഒരേ കോഡിലുള്ള, അതായത് 'സി' കോഡ് ചോദ്യക്കടലാസാണ് ലഭിച്ചത്. മൂന്നുപേർക്കും കിട്ടിയത് ഒരേക്രമത്തിലുള്ള ചോദ്യപേപ്പർ. ഇത് യാദൃച്ഛികമാണെന്നാണു പി.എസ്.സി.യുടെ വിശദീകരണം. ഒരേ കോഡിലുള്ള ചോദ്യം ലഭിക്കുന്നത് ഉത്തരം പകർത്തൽ എളുപ്പമാക്കും. പരീക്ഷാകേന്ദ്രത്തിലെ ഒരു ക്ലാസിൽ 20 പേരാണ് ഉണ്ടാകുക. ഒരു ബെഞ്ചിൽ രണ്ടുപേർ. എ, ബി, സി, ഡി കോഡുകളിലാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കുന്നത്.

അടുത്തിരിക്കുന്നവർക്ക് വ്യത്യസ്ത കോഡിലുള്ള ചോദ്യക്കടലാസായിരിക്കും കിട്ടുക. നൂറു ചോദ്യങ്ങൾ നാലുകോഡുകളിലും ഒന്നായിരിക്കുമെങ്കിലും ക്രമത്തിൽ വ്യത്യാസമുണ്ടാകും. പ്രതികളുടെ മൂവരുടെയും ഒ.എം.ആർ. ഉത്തരക്കടലാസുകൾ പി.എസ്.സി. പരിശോധിച്ചപ്പോൾ തെറ്റുകൾക്കും സമാനതയുണ്ടെന്നു കണ്ടെത്തി. ശിവരഞ്ജിത്ത് 78.33 മാർക്കോടെ ഒന്നാം റാങ്കും പ്രണവ് 78 മാർക്കോടെ രണ്ടാം റാങ്കും നസീം 65.33 മാർക്കോടെ 28-ാം റാങ്കും നേടി. ഇതിന് കാരണം ഇവരുടെ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് വന്നത് 100 കണക്കിന് എസ്.എം.എസുകളാണ്.

മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യംചോർത്തിയ സംഭവം 2010-ലെ എസ്ഐ ട്രെയിനി പരീക്ഷയിലും. പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന പി.എസ്.സി. ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. 2010 ഒക്ടോബർ 12-ന് നടന്ന എസ്ഐ പരീക്ഷയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലം ഗവ.എച്ച്.എസ്.എസ്., ക്രേവൻ എൽ.എം.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാർഥികൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഉത്തരം എഴുതിയത്. ഇതിനെക്കുറിച്ച് പി.എസ്.സി. ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുകയും നാല് ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കുകയും ചെയ്തു. അതിലും ഭീകരമാണ് ഇപ്പോൾ നടന്ന തട്ടിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP