Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിത്ഷായുടെ കാശ്മീർ വിഭജനത്തിന് കയ്യടിച്ച് ഇന്ത്യൻ പാർലമെന്റ്; ഏവരേയും ഞെട്ടിച്ച് ഷായുടെ തീരുമാനത്തിന് കൈപൊക്കി ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്; പുനഃസംഘടന ബിൽ ലോക്‌സഭയും പാസാക്കി; പ്രമേയം പാസ്സായത് 72നെതിരെ 351 വോട്ടുകൾക്ക്; പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറെന്നും വിഘടനവാദികളുമായി ചർച്ചയ്ക്കില്ലെന്നും ആവർത്തിച്ച് അമിത്ഷാ; ജമ്മൂകശ്മീർ സംസ്ഥാനം ഔദ്യോഗികമായി ഇല്ലാതായി; ഭൂമിയിലെ സ്വർഗ്ഗം ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ

അമിത്ഷായുടെ കാശ്മീർ വിഭജനത്തിന് കയ്യടിച്ച് ഇന്ത്യൻ പാർലമെന്റ്; ഏവരേയും ഞെട്ടിച്ച് ഷായുടെ തീരുമാനത്തിന് കൈപൊക്കി ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്; പുനഃസംഘടന ബിൽ ലോക്‌സഭയും പാസാക്കി; പ്രമേയം പാസ്സായത് 72നെതിരെ 351 വോട്ടുകൾക്ക്; പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറെന്നും വിഘടനവാദികളുമായി ചർച്ചയ്ക്കില്ലെന്നും ആവർത്തിച്ച് അമിത്ഷാ; ജമ്മൂകശ്മീർ സംസ്ഥാനം ഔദ്യോഗികമായി ഇല്ലാതായി; ഭൂമിയിലെ സ്വർഗ്ഗം ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം 72നെതിരെ 351 വോട്ടുകൾക്ക് ലോക്സഭയും പാസാക്കി. ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചർച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി. പാക് അധീന കശ്മീരും അക്‌സായ് ചിന്നും ഉൾപ്പെടുന്നതാണ് കശ്മീർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയിൽ യാതൊരു സംശയത്തിനും ഇട നൽകാതെ പ്രഖ്യാപിച്ചു. അതിനിടെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ ചോദ്യങ്ങളുയരില്ലായിരുന്നെന്നും എന്തുതന്നെ ആയാലും ഇത് രാജ്യത്തിന്റെ നല്ലതിന് വേണ്ടി തന്നെയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

'കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഞാൻ വ്യക്തമായി പറയാനാഗ്രഹിക്കുകയാണ് പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടുന്നതാണ് ജമ്മുകശ്മീർ. അതിൽ ഒരു സംശയത്തിന്റെയും ആവശ്യമില്ല. മുഴുവൻ ജമ്മുകശ്മീരും ഐക്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്', അമിത് ഷാ ലോകസഭയിൽ പറഞ്ഞു. കശ്മീർ അതിർത്തിയിൽ പാക് അധീന കശ്മീരും വരുന്നുണ്ട്. പാക് അധീന കശ്മീരിനായി മരിക്കാനും ഞങ്ങൾ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

'ഇത് ഒരു രാഷ്ട്രീയ നീക്കമല്ല. രാജ്യത്തിനായി നിയമങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അധികാരവും പാർലമെന്റിനുണ്ട്. ഇന്ത്യൻ ഭരണഘടനയും ജമ്മുകശ്മീർ ഭരണഘടനയും അതിനുള്ള അനുമതി നൽകുന്നുണ്ട്', എന്നായിരുന്നു ലോക്സഭയിൽ കശ്മീർ വിഷയം ചർച്ചക്കെടുത്തിട്ടപ്പോൾ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ഷാ സംസാരിച്ചത്. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയാകാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും ലോക്സഭയിൽ അമിത് ഷാ വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു.

ജമ്മു കശ്മീർ ബിൽ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്നു കോൺഗ്രസ് എംപി ശശി തരൂർ അഭിപ്രായപ്പെട്ടു. നോട്ടുനിരോധനം പ്രഖ്യാപിച്ചവേളയിൽ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും ദുരന്തമാണെന്നു പിന്നീട് തെളിഞ്ഞു. കശ്മീരിലെ യഥാർഥ്യം മനസിലാക്കാൻ സർവകക്ഷി സംഘത്തെ എപ്പോഴാണ് കൊണ്ടുപോകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

കശ്മീർ വിഷയം യുഎന്നിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിൽ നടപ്പിലാക്കുന്നതു ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കശ്മീർ വിഷയം തീർത്തും ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അറിയിച്ചതായും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോർഗൻ ഒർട്ടാഗസ് പറഞ്ഞു.

മേഖലയിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് പറഞ്ഞു. ബില്ലിനെ എതിർത്തു തൃണമൂൽ കോൺഗ്രസിന്റെയും ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെയും അംഗങ്ങൾ സഭ വിട്ടിറങ്ങി. ബിഎസ്‌പിയും ടിഡിപിയും ടിആർഎസും വൈഎസ്ആർ കോൺഗ്രസും ലോക്സഭയിലും സർക്കാരിനൊപ്പം നിന്നു. ജമ്മു കശ്മീർ പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കീറിയെറിഞ്ഞതിനു കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരായ ടി.എൻ.പ്രതാപനെയും ഹൈബി ഈഡനെയും ചേംബറിലേയ്ക്കു വിളിച്ചുവരുത്തി സ്പീക്കർ ശാസിച്ചിരുന്നു.

ഈ വിഷയത്തിൽ നേരത്തെ ഇന്ത്യയുടെ നിലപാട് അപകടകരമാണ് എന്നാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈന അഭിപ്രായപ്പെട്ടത്.
ഏകപക്ഷീയമായ നടപടികൾ പാടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയുടെ നടപടി ഇന്ത്യാ-പാക് സംഘർഷത്തിന് വഴിയൊരുക്കും എന്നും ചൈനീസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയാണ് ചൈനയുടെ അതൃപ്തിക്ക് പിന്നിൽ.

കശ്മീരിലെ ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ പാൻഗോങ് തടാകക്കരയിൽ ഇന്ത്യചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു.

ജമ്മു കശ്മീരിലെ സിയാച്ചിൻ മഞ്ഞുമല (ഗ്‌ളേഷ്യർ)മുതൽ കാറക്കോറം മലനിര വരെയും തെക്ക് ഹിമാലയം വരെയും നീണ്ടുകിടക്കുന്ന ജമ്മുകശ്മീരിലെ ഭൂ വിഭാഗമാണ് ലഡാക്ക്. ടിബറ്റുമായി ചേർന്നു കിടക്കുന്ന ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്. അതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ചൈന അവകാശം ഉന്നയിക്കുന്ന അക്‌സായി ചിൻ ഇവിടെ അതിർത്തിക്കടുത്താണ്. ലഡാക്കിലെ ഏറ്റവും വലിയ നഗരമാണ് ലേ. രണ്ടാമത്തെ നഗരമാണ് കാർഗിൽ.

ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ഇനി ദാമൻ ദിയു പോലെ കേന്ദ്രഭരണപ്രദേശമാണ്. കേന്ദ്രമാണ് ഇവിടം ഇനി ഭരിക്കുക, ജമ്മു കശ്മീർ സർക്കാരല്ല. മാനം മൂടുന്ന ഗിരിശൃംഗങ്ങളിൽ പടർന്നു കിടക്കുന്ന ഇവിടത്തെ വികസനത്തിന് കേന്ദ്രത്തിന്റെ ഭാഗമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ലഡാക്കിന്റെ മറുവശത്താണ് പാക്കിസ്ഥാന്റെ കൈവശമുള്ള ബാൾട്ടിസ്ഥാൻ. ഇന്ത്യക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നവരുടെ നാടാണ് ബാൾട്ടിസ്ഥാൻ.

ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആൻഡമാൻ, നിക്കോബാർ, ദാമൻ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. ഇവിടങ്ങളിൽ ഗവർണർ പദവി ലഫ്. ഗവർണർ സ്ഥാനമായി മാറും. റൺബീർ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത കശ്മീരിന്റെ 'സ്വന്തം' റൺബീർ പീനൽ കോഡ് (ആർപിസി) മാറി ഇനി ഇന്ത്യൻ പീനൽ കോഡിനു കീഴിലായിരിക്കും സംസ്ഥാനം. കശ്മീരിലെ സ്ഥിരതാമസക്കാർ, പുറത്തു നിന്നുള്ളവർ എന്നീ വേർതിരിവും ഇനി അപ്രത്യക്ഷമാകും.

ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെൻസസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. 39.7 ശതമാനം ബുദ്ധമതക്കാരും 12.1 ശതമാനം ഹിന്ദുക്കളും 46.4 ശതമാനം മുസ്ലിങ്ങളുമാണ് ഇവിടെ. മലനിരകൾ നിറഞ്ഞ് സഞ്ചാരത്തിനുൾപ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ഇവിടത്തെ ജനം ആവശ്യപ്പെടുന്നുണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. ജനങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായാണ് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയിൽ ലഡാക്കിനു പ്രത്യേക റവന്യു ഡിവിഷൻ രൂപീകരിച്ചിരുന്നു. ഇതുവരെ കശ്മീർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫെബ്രുവരി മുതൽ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തു 3 ഡിവിഷനുകളായി. ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP