Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു നൂറ്റാണ്ടിനും മേലെ പഴക്കമുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത് രണ്ട് വർഷം മുമ്പുള്ള സുപ്രീംകോടതി വിധിയോടെ; 1934ൽ തുടങ്ങിയ നിയമപോരാട്ടത്തിന് അറുതി വരാതെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ തർക്കം: 1912ൽ ആരംഭിച്ച അഭിപ്രായ ഭിന്നതകൾ ശവസംസ്‌കാരത്തിന് പോലും തടസ്സമായി മാറിയതോടെ യാക്കോബായ സഭയ്ക്ക് അനുഗ്രഹമായി കിട്ടിയത് 1934ലെ ഭരണഘടനയുടെ അസൽ കയ്യെഴുത്ത് പ്രതി; യഥാർത്ഥ ഭരണഘടന കിട്ടിയതോടെ തലവേദന ഒഴിയുന്നത് സംസ്ഥാന സർക്കാരിനും

ഒരു നൂറ്റാണ്ടിനും മേലെ പഴക്കമുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത് രണ്ട് വർഷം മുമ്പുള്ള സുപ്രീംകോടതി വിധിയോടെ; 1934ൽ തുടങ്ങിയ നിയമപോരാട്ടത്തിന് അറുതി വരാതെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ തർക്കം: 1912ൽ ആരംഭിച്ച അഭിപ്രായ ഭിന്നതകൾ ശവസംസ്‌കാരത്തിന് പോലും തടസ്സമായി മാറിയതോടെ യാക്കോബായ സഭയ്ക്ക് അനുഗ്രഹമായി കിട്ടിയത് 1934ലെ ഭരണഘടനയുടെ അസൽ കയ്യെഴുത്ത് പ്രതി; യഥാർത്ഥ ഭരണഘടന കിട്ടിയതോടെ തലവേദന ഒഴിയുന്നത് സംസ്ഥാന സർക്കാരിനും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സഭാതർക്കത്തിന്റെ ആധാരമായ 1934ലെ മലങ്കര സഭാ ഭരണഘടനയുടെ അസൽ കണ്ടെത്തിയതോടെ അതിനെ ചൊല്ലി ഇരുവിഭാഗവും നടത്തുന്ന വിശ്വാസ പോരാട്ടത്തിന് കൂച്ച് വിലങ്ങിടാൻ കഴിയുമെന്ന ആശ്വാസത്തിലാണ് കേരള സർക്കാർ. രണ്ട് വർഷത്തിലധികമായി കേരളത്തിലെ യാക്കോബായ സഭയും ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള തർക്കം തെരുവിലേക്ക് വരെ വ്യാപിച്ചതിൽ ഭരണകൂടവും പൊതു സമൂഹവും അസ്വസ്ഥമായിരുന്നു. 2017 ജൂലൈ 3ന് സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുറത്ത് വന്നതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ വ്യാപകമായത്.

അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയിൽ നിന്ന് 1912ൽ ഒരു വിഭാഗം വിഘടിച്ച് പുറത്ത് പോകുകയും സമാന്തരമായി മലങ്കര ഓർത്തഡോക്‌സ് എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും മാർതോമാശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1934ൽ മലങ്കര ഓർത്തഡോക്‌സ് സഭ ഭരണഘടന നിർമ്മിച്ച് യാക്കോബായ സഭക്കെതിരെ കേസുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1958ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ ഇരു സഭയിലും സമാധാനം സൃഷ്ടിക്കുവാൻ യോജിപ്പിന് നിർദ്ദേശിച്ചു. പക്ഷേ വീണ്ടും വിശ്വാസപരമായ കാര്യത്തിൽ ഇരു വിഭാഗവും വിത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ 1975ൽ ഇരുവിഭാഗമായി. തുടർന്ന് 1995ലും 2002ലും വിവിധ തലത്തിൽ സഭാ തർക്കം അവസാനിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പക്ഷത്തിന്റെയും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പൂർണ്ണതയിലെത്തിയില്ല.

കോലഞ്ചേരിയടക്കം മൂന്ന് പള്ളികളുടെ ഭരണ ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവിലാണ് യാക്കോബായ സുറിയാനി സഭയുടെ പൂർണ്ണ കൈവശത്തിലിരിക്കുന്ന പള്ളികളും മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇതോടെ കോതമംഗലം, പിറവം, മണർകാട് തുടങ്ങി യാക്കോബായ സഭയുടെ പ്രധാന പള്ളികളടക്കം കൈവശപ്പെടുത്തുവാൻ മലങ്കര ഓർത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങി. ഇതിനെ തുടർന്ന് കോതമംഗലത്തും പിറവത്തുമടക്കം പല പള്ളികളും കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്‌സ് വൈദീകർ എത്തിയെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മൂലം ഇത് നടപ്പിലായില്ല. ഇതിനിടയിൽ നിരവധി ചെറിയ യാക്കോബായ പള്ളികൾ ഓർത്തഡോക്‌സ് സഭ കോടതി വഴി കൈവശപ്പെടുത്തി. പിടിച്ചെടുത്ത പള്ളികളിലെല്ലാം യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മലങ്കര ഓർത്തഡോക്‌സ് സഭ യാക്കോബായക്കാരുടെ കൈവശത്തിൽ നിന്ന് പിടിച്ചെടുത്ത പള്ളികളുടെ സെമിത്തേരിയിൽ യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അടക്കുന്നതിന് പോലും മലങ്കര ഓർത്തഡോക്‌സ് സഭ സമ്മതിക്കാത്തതും സമീപകാലത്ത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. യാക്കോബായക്കാരുടെ ശവം കത്തിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യട്ടെ എന്ന ഓർത്തഡോക്‌സ് വിഭാഗം കാതോലിക്കയുടെ നിലപാട് സഭയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഈ പ്രസ്താവനക്കെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ശവസംസ്‌ക്കാരത്തിന് സാഹചര്യമൊരുക്കാൻ ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരെ വേണ്ടി വന്നു.

ഇതിനിടയിലാണ് എറണാകുളം ജില്ലയിലെ വടവ്‌കോട് പള്ളി കേസിൽ യാക്കോബായ സഭ 1934ലെ ഭരണഘടനയുടെ കൈയെഴുത്ത് പ്രതി തെളിവായി ഹാജരാക്കിയത്. ഈ കൈയെഴുത്ത് പ്രതിയുടെ പകർപ്പാണ് യാക്കോബായ സഭാ പ്രതിനിധികൾ കേരള സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിക്ക് കൈമാറിയതും. ഇതോടെ സർക്കാരിന് വ്യക്തമായ സഭാ തർക്കത്തിൽ നിലപാടുകൾ സ്വീകരിക്കാൻ കഴിയുമെന്നാണ് നിയമ രംഗത്തുള്ളവരുടെ വിലയിരുത്തൽ. കോടി കണക്കിന് രൂപ ചെലവിട്ട് പൊലീസിനെ ഉപയോഗിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ സമാധാന അന്തരീക്ഷം തകർക്കാതെ സർക്കാർ ഇടപെട്ട് ഹിതപരിശോധന നടത്തി ഭൂരിപക്ഷ പ്രകാരം പള്ളികൾ ഭരിക്കപ്പെടട്ടെ എന്നാണ് വിശ്വാസികളിൽ ഒരു പക്ഷത്തിന്റെ നിലപാട്. മന്ത്രി ഇ.പി ജയരാജൻ അധ്യക്ഷനായ സമിതിയുടെ സമാധാന ശ്രമങ്ങളോട് യാക്കോബായ സഭ സഹകരിക്കുകയും ഓർത്തഡോക്‌സ് സഭ മാറി നിൽക്കുകയും ചെയ്തത് മൂലം പൂർണ്ണമായ വിജയം ചർച്ചയിലൂടെ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. സുപ്രീം കോടതി ഉത്തരവിനെതിരെ ചർച്ച ചെയ്ത് ഒരു തീരുമാനത്തിന് ഓർത്തഡോക്‌സ് സഭ തയ്യാറല്ലെന്ന് മാർത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പരസ്യമായി വ്യക്തമാക്കിയതുമാണ്.

വിധി അനുകൂലമായിട്ടും ഓർത്തഡോക്‌സ് സഭ എക്‌സിക്യൂഷൻ പെറ്റീഷൻ നൽകാത്തതിന്റെ കാരണം 1934ന്റെ അസൽ ഹാജരാക്കേണ്ടി വരും എന്നുള്ളതു കൊണ്ടാണെന്ന് യാക്കോബായ പക്ഷം വാദിക്കുന്നു. അസൽ ഭരണഘടന തിരുത്തലുകൾ വരുത്തി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ രീതിയിൽ മാറ്റിയതുകൊണ്ടാണ് യാക്കോബായ സഭ ഇതിനെ എതിർത്തതെന്നും യാക്കോബായ സഭ പറയുന്നു. ഓർത്തഡോക്‌സ് വിഭാഗം ഇതിനിടയിൽ യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കം സിവിൽ കേസാണെന്നും സിവിൽ കേസ് വിധിയിൽ എക്‌സിക്യൂഷൻ പെറ്റീഷൻ നൽകാതെ വിധി നടത്തിപ്പ് സാധ്യമല്ലെന്ന് കേരള സർക്കാരിനും നിയമോപദേശം ലഭിച്ചിരുന്നു. യാക്കോബായ സുറിയാനി സഭയിലെ വിശ്വാസികൾ പത്രോസ് സ്ലീഹായുടെ പിൻഗാമിയായ അന്ത്യോഖ്യാ പാത്രിയർക്കീസിന് വിധേയപ്പെട്ട് സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് യാക്കോബായ സഭയുടെ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം ചെറിയ പള്ളിയിൽ ഇന്ന് നടന്ന പ്രാർത്ഥനായജ്ഞത്തിൽ വ്യക്തമാക്കി.

ആഗോള തലത്തിലും ഒത്തുതീർപ്പ് ചർച്ച

മലങ്കര ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്ക്കെടുത്തത്. ഓർത്തഡോക്സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.

1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികൾ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓർത്തഡോക്സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ ആഗോള തലത്തിൽ നടന്നത്.

ആഗോളതലത്തിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓർത്തഡോക്സ് സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഒന്നാണ്. കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് സർക്കാരും മുൻ കൈയെടുത്തിരുന്നു. ഇതിന് പിണറായി സർക്കാരിനോട് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള സന്ദർശനത്തിനിടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാവ സംതൃപ്തി പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച തർക്കം പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ തുടർന്നുള്ള നീക്കങ്ങളിലാണ് ആഗോള തലത്തിൽ പ്രശ്ന പരിഹാരത്തിന് ചർച്ചകൾ തുടങ്ങാൻ സാധ്യത തേടിയത്. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞിരുന്നു. എന്നാൽ ആഗോള ചർച്ചകളും ഫലം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP