Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന വണ്ടിയുടെ യൂണിറ്റ് മേധാവികൾ ആന പിണങ്ങും പോലെ പിണങ്ങി; കെഎസ്ആർടിസി ബസ് മുടങ്ങിയാൽ 50 ശതമാനം ശമ്പളം കട്ട് ചെയ്യുമെന്ന് ഇണ്ടാസ്; ടയർ മുതൽ സ്‌ക്രൂ വരെയുള്ളതിന് ഉത്തരം പറയേണ്ട മെക്കാനിക്കൽ വിഭാഗം ഒന്നുമറിയാത്ത പാവങ്ങൾ; പുതിയ നീക്കം യൂണിറ്റ് മേധാവികളെ പുകച്ചുചാടിച്ച് സർവീസ് ഓപ്പറേഷൻ അറിയാത്ത ഡിപ്പോ എഞ്ചിനീയർമാരെ ചുമതല ഏൽപ്പിക്കാൻ; തലതിരിഞ്ഞ ഉത്തരവ് കൂടി വന്നതോടെ കോർപറേഷൻ ദിവസ വരുമാനവും കുത്തനെ താഴോട്ട്

ആന വണ്ടിയുടെ യൂണിറ്റ് മേധാവികൾ ആന പിണങ്ങും പോലെ പിണങ്ങി; കെഎസ്ആർടിസി ബസ് മുടങ്ങിയാൽ 50 ശതമാനം ശമ്പളം കട്ട് ചെയ്യുമെന്ന് ഇണ്ടാസ്; ടയർ മുതൽ സ്‌ക്രൂ വരെയുള്ളതിന് ഉത്തരം പറയേണ്ട മെക്കാനിക്കൽ വിഭാഗം ഒന്നുമറിയാത്ത പാവങ്ങൾ; പുതിയ നീക്കം യൂണിറ്റ് മേധാവികളെ പുകച്ചുചാടിച്ച് സർവീസ് ഓപ്പറേഷൻ അറിയാത്ത ഡിപ്പോ എഞ്ചിനീയർമാരെ ചുമതല ഏൽപ്പിക്കാൻ; തലതിരിഞ്ഞ ഉത്തരവ് കൂടി വന്നതോടെ കോർപറേഷൻ ദിവസ വരുമാനവും കുത്തനെ താഴോട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് മുടങ്ങിയാൽ യൂണിറ്റ് മേധാവികളുടെ ശമ്പളം പോകുമെന്ന ഇണ്ടാസ് തിരികൊളുത്തി വിട്ടിരിക്കുന്നത് വൻപ്രതിഷേധത്തിന്. ഓപ്പറേഷൻ വിഭാഗം മേധാവിയുടെ കത്ത് കിട്ടിയതോടെ യൂണിറ്റ് മേധാവിമാർ ആന പിണങ്ങും പോലെ പിണങ്ങി. ഇവർ നിസ്സഹകരണത്തിലേക്ക് പോയതോടെ, മൊത്തവരുമാനം കീഴ്‌പോട്ടാണ്. ബസ് മുടങ്ങിയാൽ മതിയായ കാരണം കാട്ടിയില്ലെങ്കിൽ, ശമ്പളത്തിൽ നിന്ന് 50 ശതമാനം ഈടാക്കുമെന്നാണ് ഓപ്പറേഷൻ വിഭാഗം മേധാവിയുടെ കത്ത്. ബസുകൾ മുടങ്ങുന്നതിന് പല കാരണങ്ങളുണ്ട്. യഥാർഥത്തിൽ ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഓപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ഇതിന് ഉത്തരം പറയേണ്ടത്. എന്നാൽ, എല്ലാ ഉത്തരവാദിത്വവും യൂണിറ്റ് മേധാവിയുടെ തലയിൽ കെട്ടിവയ്ക്കാനുളേള ഉത്തരവ് ശരിക്കും വെള്ളിടി തന്നെ. മെക്കാനിക്കൽ വിഭാഗം സൂത്രത്തിൽ കൈകഴുകയും ചെയ്തു. എല്ലാം കെഎസ്ആർടിസിയിലെ ശീതസമരത്തിന്റെ ബാക്കിപത്രം തന്നെ.

മാനേജിങ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് തൊടുപുഴ യൂണിറ്റ് മേധാവിക്ക് ഈ മാസം 23 ന് അയച്ച കത്ത് നോക്കാം. ചീഫ് ഓഫീസിൽ ഈ മാസം 16 ന് നടന്ന യൂണിറ്റ്തല മീറ്റിങ്ങിൽ, യൂണിറ്റ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. തൊടുപുഴ ഡിപ്പോയിൽ കർട്ടെയ്ൽമെന്റ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. അതായത് ബസ് മുടക്കം വളരെ കൂടുതലാണെന്ന്. ശമ്പളത്തിൽ നിന്ന് 50 ശതമാനം കട്ട് ചെയ്യാതിരിക്കാൻ കാരണം എന്തെങ്കിലുമുണ്ടെങ്കിൽ, മൂന്നുദിവസത്തിനകം ബോധിപ്പിക്കാമെന്നാണ് ഇണ്ടാസ്.

എന്തുകൊണ്ടാണ് കെഎസ്ആർടിസി ബസുകൾ മുടങ്ങുന്നത്?

നേരേ ചൊവ്വെ ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ല. ടയർ മുതൽ സ്‌ക്രൂ വരെ വേണ്ട സമയത്ത് വാങ്ങുകയുമില്ല, ആവശ്യത്തിന് കാണുകയുമില്ല. ഇതൊക്കെ നോക്കേണ്ടത് ആരാണ്? അഡ്‌മിനിസ്‌ട്രേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാറും, ഓപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫും. ഷറഫിനോടും ശ്രീകുമാറിനോടും ചോദിക്കേണ്ട ചോദ്യമാണ് എംഡി എംപി.ദിനേശ് പാവം യൂണിറ്റ് മേധാവികളോട് ചോദിക്കുന്നതും ശമ്പളം പിടിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നതും. ഇതിന് പുറമേ പല കാരണങ്ങളാലും ബസ് മുടങ്ങാം. വഴിയിൽ ട്രാഫിക് കുരുക്കുണ്ടാവാം, കുണ്ടും കുഴിയും നിറഞ്ഞ റോഡ്, സമരം, വിഐപി വരവ് എന്നിവ കാരണമുള്ള പൊലീസിന്റെ ഗതാഗത ക്രമീകരണം ഇവയെല്ലാം ബസോടിക്കാൻ തടസ്സമുണ്ടാക്കുന്ന കാര്യങ്ങളാണ്. ബസുകൾ വഴിയിൽ കിടക്കുന്നത് കാരണം ട്രിപ്പ് റദ്ദാക്കേണ്ടി വരാറുണ്ട്. ഇതിനൊക്കെ മെക്കാനിക്കൽ വിഭാഗത്തിനും ഉത്തരവാദിത്വമില്ലേ? തീർച്ചയായും ഉണ്ട്. അതൊന്നും കണ്ടില്ലെന്ന മട്ടിലാണ് എംഡിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ വിഭാഗം മേധാവി സ്വന്തം ഉത്തരവാദിത്വം മറന്ന് കത്ത് അയച്ചിരിക്കുന്നത്. മൂവാറ്റുപുഴ, കുമളി യൂണിറ്റ് മേധാവികൾക്കും ബസ് മുടങ്ങിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡ്രൈവർമാരും കണ്ടക്ടർമാരും ആവശ്യത്തിന് ഇല്ലാത്തതിന് ഒരുകാരണം തോന്നും പോലെയുള്ള ലീവ് അനുവദിക്കലാണ്. ഓപ്പറേറ്റിങ് ജീവനക്കാരുടെ അവധി തീരുമാനിക്കുന്നത് ട്രേഡ് യൂണിയനുകളാണെന്ന കാര്യവും മറക്കരുത്.

യൂണിറ്റ് മേധാവികളോട് എന്താണ് കണ്ണുകടി?

മിക്ക ഡിപ്പോകളിലും യൂണിറ്റ് മേധാവികളായി ഇപ്പോൾ ചുമതലയിൽ ഉള്ളത് കണ്ടക്ടർമാർ പ്രമോഷനായി വന്നവരാണ്. ഓപ്പറേറ്റിങ് സ്റ്റാഫായ ഇവരുടെ പിടിപ്പുകേട് കൊണ്ടാണ് ബസുകൾ മുടങ്ങുന്നതെന്ന വരുത്താനാണ് ഇപ്പോഴത്തെ നീക്കം. ശമ്പളം മുടക്കി യൂണിറ്റ് മേധാവികളെ പുകച്ചുചാടിച്ച് ഈ തസ്തിക ഡിപ്പോ എഞ്ചിനീയർമാർക്ക് നൽകാനാണ് തന്ത്രം മെനയുന്നത്. ഡിപ്പോ എഞ്ചിനീയർമാരും യൂണിറ്റ് മേധാവികളും തമ്മിലുള്ള ശീതസമരം വർഷങ്ങളായി ഉള്ളതാണ്. സാധാരണ പോളിറ്റെക്‌നിക് പഠിച്ചവരാണ് ഡിപ്പോ എഞ്ചിനീയർ തസ്തികയിൽ ഉള്ളത്. ഇവർക്ക് ബസ് സർവീസ് ഓപ്പറേഷനെ കുറിച്ച് വലിയ പിടിപൊടൊന്നുമില്ല. ചീഫ് ഓഫീസിലെ മെക്കാനിക്കൽ വിങ്ങാണ് എംഡിയെ സ്വാധീനിച്ച് യൂണിറ്റ് മേധാവികളായി ഡിപ്പോ എഞ്ചിനീയർമാരെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഇത് സംഭവിച്ചാൽ, കെഎസ്ആർടിസി എപ്പോൾ പൂട്ടിക്കെട്ടിയെന്ന് ചോദിച്ചാൽ മതി.

കടം കയറി മുടഞ്ഞിട്ടും മനസ്താപമില്ല

പൊതുവെ കടം കയറി നട്ടം തിരിയുമ്പോഴും ഇതുപോലുള്ള 'ക്രിയേറ്റീവ്' ആശയങ്ങൾക്ക് കോർപറേഷൻ തലപ്പത്തുള്ളവർക്ക് ഒരുപഞ്ഞവുമില്ല. എല്ലാം കൂടുതൽ പാതാളത്തിലേക്ക് താഴ്‌ത്തുന്നതാണെന്ന് മാത്രം. യൂണിറ്റ് മേധാവികളുടെ നിസ്സഹകരണം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. ഡെയ്‌ലി കളക്ഷൻ നിരക്ക് താഴോട്ടാണ്. കിലോമീറ്റർ വരുമാനവും ബസ് ഒന്നുക്കുള്ള വരുമാനവും താഴോട്ടാണ്. സർവീസിലുള്ള ബസുകളുടെ എണ്ണം കൂടുന്നില്ല. ഓപ്പറേഷൻ സ്റ്റാഫിന്റെ ഡ്യൂട്ടി കൂടുതലാണ് താനും. ഈ മാസം 24 ന് 7 കോടി ദിവസ വരുമാനത്തിൽ നിന്ന് 5.94 കോടിയായി കുറഞ്ഞു. തൊട്ടടുത്ത ദിവസവും അതുതന്നെയാണ് അവസ്ഥ. ഇതൊക്കെ ആരോട് പറയാനാണ് എന്നാണ് ജീവനക്കാർ തന്നെ ചോദിക്കുന്നത്. രക്ഷകനായി ഒരാളെ കൊണ്ടുവന്നപ്പോൾ യൂണിയനുകൾ കൂട്ടം ചേർന്ന് ഓടിച്ചു. പുതിയ ആൾ കാര്യം പഠിച്ചുവരുമ്പോഴേക്കും കെഎസ്ആർടിസി ഉണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP