Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാജന്റെ ഭാര്യയ്ക്ക് 'അവിഹിതം' കണ്ടെത്തിയ ദേശാഭിമാനി വാർത്തയ്ക്ക് പിന്നിൽ സമാന്തര അന്വേഷണം നടത്തിയ പാർട്ടി ബന്ധുവായ ഡിവൈഎസ്‌പിയെന്ന തിരിച്ചറിവിൽ പ്രാദേശിക നേതാക്കൾ; ശ്യാമളെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ലോക്കൽ നേതൃത്വങ്ങൾ; ആന്തൂരിലെ നാല് ലോക്കൽ കമ്മറ്റിയിൽ മൂന്നും പ്രവാസിയുടെ കുടുംബത്തിനൊപ്പം; ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഉത്തരം നൽകാനാവാതെ എംവി ജയരാജൻ; വെട്ടിലാകുന്നത് സിപിഎം കണ്ണൂർ നേതൃത്വം തന്നെ

സാജന്റെ ഭാര്യയ്ക്ക് 'അവിഹിതം' കണ്ടെത്തിയ ദേശാഭിമാനി വാർത്തയ്ക്ക് പിന്നിൽ സമാന്തര അന്വേഷണം നടത്തിയ പാർട്ടി ബന്ധുവായ ഡിവൈഎസ്‌പിയെന്ന തിരിച്ചറിവിൽ പ്രാദേശിക നേതാക്കൾ; ശ്യാമളെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ലോക്കൽ നേതൃത്വങ്ങൾ; ആന്തൂരിലെ നാല് ലോക്കൽ കമ്മറ്റിയിൽ മൂന്നും പ്രവാസിയുടെ കുടുംബത്തിനൊപ്പം; ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഉത്തരം നൽകാനാവാതെ എംവി ജയരാജൻ; വെട്ടിലാകുന്നത് സിപിഎം കണ്ണൂർ നേതൃത്വം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ നഗരസഭാധികാരികളുടെ നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ വിഷയത്തിൽ പാർട്ടി പരസ്യമായെടുത്ത നിലപാടിന് വിരുദ്ധമായി എന്ത് തെളിവാണ് നേതൃത്വത്തിന് ലഭിച്ചത്? . ആന്തൂർ മേഖലയിലെ മൂന്ന് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ അംഗങ്ങൾ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത് ഇങ്ങിനെ. സാജൻ ആത്മഹത്യ ചെയ്തതിൽ ആന്തൂർ നഗരസഭക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന സിപിഎം. സംസ്ഥാന-ജില്ലാ കമ്മിറ്റി തീരുമാനം വിശദീകരിച്ച ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് ഇത്തരം ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നത്. ആന്തൂർ, ബക്കളം, കോടല്ലൂർ എന്നീ ലോക്കൽ കമ്മിറ്റികളിലാണ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നിയിക്കപ്പെട്ടത്.

ആന്തൂർ സംഭവത്തെ ചൊല്ലി തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണത്തിനെതിരെ ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. സിപിഎം നടത്തുന്നത് കള്ളപ്രചാരണമാണെന്ന് സാജന്റെ ഭാര്യ ബീന പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ മകൾ മൊഴി നൽകിയെന്ന വാർത്ത പച്ചക്കള്ളമാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശാഭിമാനിക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു. കുട്ടികളുടെ പേരിലും വാർത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും അവർ വ്യക്തമാക്കി. വാർത്തയ്‌ക്കെതിരെ പരാതിയും നൽകി. ഇതിനൊപ്പം ചേർന്ന് നിൽക്കുന്ന നിലപാടാണ് ആന്തൂരിലെ പാർട്ടി്ക്കാരും സ്വീകരിക്കുന്നത്. സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവെന്നാണ്് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്.

മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നായിരുന്നു ദേശാഭിമാനി വിശദീകരിച്ചത്. സിപിഎം അനുഭാവിയായിരുന്നു സാജൻ. പി ജയരാജന്റെ അടുത്ത അനുയായി. ജയരാജനുമായുള്ള ബന്ധം കാരണമാണ് ആന്തൂർ നഗരസഭ സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതെന്ന് ആരോപണമുയർന്നിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. ശ്യാമളയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയിലൂടെ അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തു വന്നത്. ഇതിന് പിന്നിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നത്.

സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ആന്തൂർ നഗരസഭയേയും ചെയർപേഴ്സനായ പി.കെ. ശ്യാമളടീച്ചറേയും കുറ്റ വിമുക്തമാക്കിയിരുന്നു. ലോക്കൽ കമ്മിറ്റി യോഗങ്ങൾക്കു മുമ്പേ ജില്ലാ സെക്രട്ടറി എം. വി.ജയരാജനും മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനും പങ്കെടുത്ത തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ചേർന്നിരുന്നു. ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ നേതൃത്വം അടിച്ചേൽപ്പിക്കുന്ന റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറല്ലെന്ന് ചില അംഗങ്ങൾ വിമർശിച്ചു.

സാജന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പാർട്ടി പത്രത്തിൽ വന്ന വാർത്തയും വിശദമായ വിമർശനങ്ങൾക്ക് വഴിവെച്ചു. ആന്തൂർ മേഖലയിലെ നാല് ലോക്കൽ കമ്മിറ്റികളിൽ മൂന്ന് ലോക്കൽ കമ്മിറ്റികളിലും നഗരസഭയുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. നാലാമത്തെ ലോക്കൽ കമ്മിറ്റിയായ മോറാഴയിൽ ഇന്നാണ് യോഗം ചേരുക. നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമള ടീച്ചറുടെ ലോക്കലാണ് മോറാഴ. അവിടേയും അംഗങ്ങളുടെ പ്രതിഷേധം ഉയരുമെന്നാണ് സൂചന. മോറാഴയിലെ യോഗത്തിന് ശേഷം ഈ മേഖലയിലെ മുഴുവൻ ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളും വിളിച്ചു ചേർക്കുന്നുണ്ട്.

ആന്തൂർ നഗരസഭാ ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചുവെന്നായിരുന്നു സിപിഎം. ജില്ലാ സെക്രട്ടറിയേറ്റും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും ആദ്യമെടുത്ത നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഈ നിലപാടിൽ മാറ്റം വരുത്തിയത്. ഇതിനെതിരെയാണ് ലോക്കൽ യോഗങ്ങളിൽ വിമർശനമുയർന്നത്. ആന്തൂർ നഗരസഭക്കും ചെയർപേഴ്സനും വീഴ്ച സംഭവിച്ചുവെന്ന് നഗരസഭാദ്ധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തി സിപിഎം. നേതാക്കളായ എം. വി.ജയരാജനും പി.ജയരാജനും ധർമ്മശാലയിലെ പൊതുയോഗത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു. നഗരസഭാ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും അവർക്കെതിരെ എന്തിനാണ് സസ്പെൻഷൻ അടക്കമുള്ള നടപടിയെടുത്തത് എന്ന് അണികളും സംശയം പ്രകടിപ്പിക്കുന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്യാമള, പി. മുകുന്ദൻ, കെ. സന്തോഷ് എന്നിവരും ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ആന്തൂർ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന മോറാഴ ലോക്കൽ യോഗത്തിലും വിമർശനമുയരാനാണ് സാധ്യത. പി.കെ. ശ്യാമളയുടെ ലോക്കൽ കമ്മിറ്റിയായ മോറാഴയിൽ കടുത്ത വിമർശനമുണ്ടാവാതിരിക്കാൻ നേതൃത്വം പരിശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 16 കോടിയോളം രൂപ ചെലവഴിച്ച് ആന്തൂർ നഗരസഭാ പരിധിയിലെ ബക്കളത്താണ് സാജൻ പാർത്ഥാ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ കൺവെൻഷൻ സെന്ററിന്റെ അനുമതി നിഷേധിക്കുകയായിരുന്നു. ആന്തൂർ നഗരസഭാ ചെയർപേഴ്സൻ, സെക്രട്ടറി, നഗരസഭാ എഞ്ചിനീയർ എന്നിവരെ അനുമതിയുമായി ബന്ധപ്പെട്ട് നിരവധി തവണ സമീപിച്ചെങ്കിലും നീതി ലഭിക്കാത്തതിനാൽ ദുഃഖിതനായ സാജൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും ജീവനക്കാരും ആരോപിച്ചിരുന്നു.

വിവാദമായ ദേശാഭിമാനി വാർത്തയിൽ സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയതെന്നും വിശദീകരിച്ചിരുന്നു അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ഫോണും കസ്റ്റഡിയിലെടുത്തു. സാജൻ പാറയിലിന്റെ ഡ്രൈവറായിരുന്നു മൻസൂർ. മൻസൂറിനും സാജന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യാ കാരണമെന്നും വിശദീകരിക്കുകയാണ് ദേശാഭിമാനി. ഇത്തരത്തിലൊരു നിഗമനത്തിലാകും അന്വേഷണ സംഘം എത്തുക. സാജന്റെ ഭാര്യയെ സംശയ നിഴലിൽ നിർത്തും വിധമാണ് ദേശാഭിമാനി വാർത്ത.

മൻസൂറിന്റെ ഫോൺകോളുകളും അതേതുടർന്നുള്ള പ്രശ്‌നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെന്ന് ദേശാഭിമാനി പറയുന്നു. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ സാജൻ ആത്മഹത്യചെയ്ത ജൂൺ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ൽപരം കോളുകൾ വന്നത്. 25 കോളുകൾ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകൾ നീളുന്നവ. സാജൻ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോൾ വന്നു. ഇതിനുശേഷമാണ് സാജൻ ആത്മഹത്യചെയ്തതെന്ന് ദേശാഭിമാനി പറയുന്നു. സാജന്റെയും ബന്ധുകളുടെയും ഫോണുകൾ പൊലീസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്തിയതെന്നാണ് ദേശാഭിമാനി വാർത്ത. കൺവൻഷൻ സെന്ററിന്റെ പ്രവർത്തനാനുമതി നീളുന്നതിൽ സാജന് മനോവിഷമമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായിരുന്നില്ല. കാര്യങ്ങൾ ശരിയായി വരുന്നുണ്ടെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതെല്ലാം സാധൂകരിക്കുന്ന തെളിവാണ് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ചതെന്നാണ് ദേശാഭിമാനി വിശദീകരിച്ചത്.

സാജന്റ് ആത്മഹത്യയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയത് സാജന്റെ ഭാര്യയാണ്. പികെ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർത്തി. ഇതിന് പിന്നാലെ സാജന്റെ പ്രശ്‌നങ്ങൾ പി ജയരാജനും സമ്മതിച്ചു. പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ എല്ലാ നഗരസഭാ കൗൺസിലർമാരും ഇടതുപക്ഷക്കാർ. 11 ഇടത്ത് എതിരില്ലാതെയാണ് ജയിച്ചത്. പാർട്ടി കോട്ടയിൽ പാർട്ടി അനുഭാവിയായ സാജൻ ആത്മഹത്യ ചെയ്തത് പികെ ശ്യാമള കാരണമാണെന്ന ആരോപണം സിപിഎമ്മിന് വെല്ലുവിളിയായിരുന്നു. ഇത് അണികളുടെ പ്രതിഷേധത്തിനും കാരണമായി. സാജന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അന്വേഷണം വാദിയെ പ്രതിയാക്കുന്നുവെന്നതാണ് വസ്തുതയെന്ന ദേശാഭിമാനി വാർത്തയോടെ ചർച്ചയായി. ഇതോടെ സാജന്റെ കുടുംബം പ്രതികരണവുമായി രംഗത്ത് വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP