Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിടുവായൻ, തന്റേടി, തെമ്മാടി, പെണ്ണുപിടിയൻ....! പഠിക്കുമ്പോൾ ആഗ്രഹിച്ചത് മികച്ച ഡിഗ്രിയും സുന്ദരിയായ ഭാര്യയേയും പ്രധാനമന്ത്രി പദവും; മൂന്നിൽ രണ്ടും നേടിയിട്ടും പെണ്ണ് വാഴാത്ത ജീവിതത്തിന് കാരണം സ്വന്തം കൈയിലിരിപ്പ്; പഞ്ചാബി വംശജയായ മറീന ഉപേക്ഷിച്ചു പോയത പരസ്ത്രീ ബന്ധം അതിരുവിട്ടപ്പോൾ; ആദ്യ ഭാര്യയ്ക്കായി ദീപാവലിയെ ലോകപ്രശസ്തമാക്കിയ പഴയ ലണ്ടൻ മേയർ; ഇന്ത്യയെ പ്രണയിക്കുന്ന അനുജൻ ചേട്ടന്റെ കരുത്ത്; ബ്രിട്ടണിൽ അധികാരം പിടിച്ച ബോറീസ് ജോൺസൺ ഇന്ത്യയുടെ എക്കാലത്തേയും മികച്ച സുഹൃത്ത്

വിടുവായൻ, തന്റേടി, തെമ്മാടി, പെണ്ണുപിടിയൻ....! പഠിക്കുമ്പോൾ ആഗ്രഹിച്ചത് മികച്ച ഡിഗ്രിയും സുന്ദരിയായ ഭാര്യയേയും പ്രധാനമന്ത്രി പദവും; മൂന്നിൽ രണ്ടും നേടിയിട്ടും പെണ്ണ് വാഴാത്ത ജീവിതത്തിന് കാരണം സ്വന്തം കൈയിലിരിപ്പ്; പഞ്ചാബി വംശജയായ മറീന ഉപേക്ഷിച്ചു പോയത പരസ്ത്രീ ബന്ധം അതിരുവിട്ടപ്പോൾ; ആദ്യ ഭാര്യയ്ക്കായി ദീപാവലിയെ ലോകപ്രശസ്തമാക്കിയ പഴയ ലണ്ടൻ മേയർ; ഇന്ത്യയെ പ്രണയിക്കുന്ന അനുജൻ ചേട്ടന്റെ കരുത്ത്; ബ്രിട്ടണിൽ അധികാരം പിടിച്ച ബോറീസ് ജോൺസൺ ഇന്ത്യയുടെ എക്കാലത്തേയും മികച്ച സുഹൃത്ത്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വിടുവായൻ , തന്റേടി , തെമ്മാടി , പെണ്ണുപിടിയൻ ..... പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ബോ ജോ ക്കു ഇല്ലാത്ത വിശേഷണങ്ങൾ കുറവ് . ബോറിസ് വാ തുറന്നാൽ വാർത്തയാണ് എന്നതിന് ഇന്നലെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗവും തെളിവായി . ബ്രെക്‌സിറ്റ് സംബന്ധിച്ച് , എന്നാൽ , പക്ഷെ ഇത്തരം വാക്കുകൾ ഒന്നും ഇനി ഇല്ലെന്നും ഒക്ടോബർ 31 നു ഗുഡ്‌ബൈ ടു യൂറോപ് എന്നതാണ് മാത്രമാണ് മുന്നിൽ ഉള്ളതെന്നും ബോറിസ് പറയുമ്പോൾ ബ്രിട്ടീഷ് രഷ്ട്രീയത്തിൽ തീയും പുകയും നിറഞ്ഞ ദിവസങ്ങളായിരിക്കും ബോറിസ് ജോണ്‌സന്റെതു എന്നുറപ്പിക്കാം.

ലോകത്തെ മിക്ക രാജ്യങ്ങളെയും പുച്ഛത്തോടെ നോക്കുന്ന തനി പടിഞ്ഞാറൻ മനസാണ് ബോറിസിന്റെത് . എന്നാൽ ഇന്ത്യയോട് മാത്രം ഒരു മമ്തയുണ്ട് . ഇന്ത്യയെക്കുറിച്ചുള്ള സംസാരത്തിൽ അല്പം ആദരവും ബഹുമാനവും ഒക്കെ ബോറിസിന് എപ്പോഴുമുണ്ട് . കാൽ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന ഇന്ത്യൻ വംശജയായ രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാവുന്നതാണ് . പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്നതാണ് മറീനയെ ഇന്ത്യൻ വേരുകളോടെ അറിയപ്പെടാൻ ഇടയാക്കിയത് . പക്ഷെ ബോറിസ് തന്നെ ചതിച്ചു എന്നറിഞ്ഞ മറീന കഴിഞ്ഞ വർഷമാണ് കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യം അവസാനിപ്പിച്ചത് . എന്നാൽ താനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ഉടൻ മറ്റൊരു കാമുകിയെ കൂടെ കൂട്ടുക ആയിരുന്നു ബോറിസ് .

ബോറിസിന് സ്വന്തം കുടുംബത്തിൽ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്ത്യയെ ഇഷ്ടപ്പെടാൻ. സ്വഭാവത്തിൽ ഇരു ദ്രുവങ്ങളിൽ ആണെങ്കിൽ സ്വന്തം അനുജൻ ജോ ജോൺസൻ ഏറെക്കാലം ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളയാളാണ് , അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്ന പേരിൽ അറിയപ്പെടുന്നയാളും . ഏറെകാലം ഫിനാൻഷ്യൽ ടൈംസിന് വേണ്ടി കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോൺസൻ . ഒരിക്കൽ ഇന്ത്യ വിഷയത്തിൽ ചേട്ടനും അനുജനും വെത്യസ്ത നിലപാട് എടുത്തപ്പോൾ വീട്ടിൽ ഇതു പറഞ്ഞു തമ്മിൽ തല്ലരുത് എന്ന് പിതാവ് സ്റ്റാൻലി ജോൺസൻ താക്കീത് നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു . ഡേവിഡ് കാമറോണിന്റെ കീഴിൽ ഇന്ത്യ സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയ്തിട്ടുള്ള ജോ ജോൺസൺ പല വകുപ്പുകളിൽ സെക്രട്ടറി ആയി സേവനം ചെയ്തിട്ടുണ്ട് . തെരേസയുടെ മന്ത്രിസഭയിലും അദ്ദേഹം മികവ് കാട്ടിയിരുന്നു .

എൺപതുകളിൽ ഓക്‌സ്‌ഫോർഡിൽ പഠിക്കാൻ എത്തുമ്പോൾ മൂന്നു ലക്ഷ്യങ്ങളാണ് ബോറിസിന് പ്രധാനമായും ഉണ്ടായിരുന്നത് . മികച്ച ഡിഗ്രി , സുന്ദരിയായ ഭാര്യ , ബ്രിട്ടീഷ് പ്രധാനമന്ത്രി പദം . ഇന്നലെ അധികാരമേറ്റതോടെ ഈ ലക്ഷ്യങ്ങൾ ഭാര്യ എന്ന സ്വപ്നം മാത്രമാണ് ബോറിസിനെ കൈവിട്ടത് . തന്റെ കയ്യിലിരിപ്പിന്റെ ഫലമായാകാം പെണ്ണ് വാഴാത്ത ജീവിതം തനിക്കുണ്ടായതെന്നു കാലം ബോറിസിനെ പഠിപ്പിക്കുമായിരിക്കും . മൂന്നു വർഷം മുൻപ് തെരേസ തട്ടിത്തെറിപ്പിച്ച പ്രധാനമന്ത്രി പദം വീണ്ടും കൈകളിൽ എത്തുമ്പോൾ ഒരു പെണ്ണിനേയും തന്റെ മുന്നിൽ വിലങ്ങു തടി ആയി നില്ക്കാൻ അനുവദിക്കില്ല എന്ന ബോറിസിന്റെ നിലപാട് കൂടിയാണ് ലക്ഷ്യം കാണുന്നത് . ബ്രെക്‌സിറ്റ് ചർച്ചകളിൽ സ്വന്തം പാർട്ടിയിൽ തെരേസ മേ ഒറ്റപ്പെട്ടു പോയതിൽ മന്ത്രിസ്ഥാനം രാജി വച്ച് പടിയിറങ്ങിയ ബോറിസിന്റെ ഗൂഢ തന്ത്രങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് . പാർട്ടിയിലെ മികച്ച ചാരൻ എന്നുപോലും വിളിപ്പേരുള്ള തെരേസയുടെ ഭർത്താവ് ഫിലിപ്പ് മെ ജോണിന് ബോറിസിന്റെ നീക്കങ്ങൾ ചെറുക്കൻ ആയില്ല എന്നത് കൂടിയാണ് തെരേസയുടെ കസേര തെറിപ്പിച്ചത് .

ബ്രിട്ടനെ യൂറോപ്പിൽ നിന്നും പറിച്ചെടുക്കുക എന്ന ചരിത്ര ദൗത്യം ബോറിസിന്റെ കൈകളിൽ എത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ ബ്രിട്ടന്റെ സ്ഥാനം എന്തെന്നത് കൗതുകകരമാണ് . പ്രത്യേകിച്ചും ലോകത്തെ പ്രധാന രാജ്യങ്ങളെ കുറിച്ചൊക്കെ അവമതിപ്പോടെ സംസാരിച്ചിട്ടുള്ള ബോറിസ് തലവനായി മാറുമ്പോൾ ബ്രിട്ടനുമായി സഹകരിക്കാൻ എത്രപേർ മുന്നോട്ട് വരും എന്നത് പ്രധാന ചോദ്യമാണ് . ബോറിസ് തിരഞ്ഞെടുക്കപെട്ടപ്പോൾ തന്നെ സന്തോഷം മറച്ചു വയ്ക്കാതെ പ്രതികരിക്കാൻ മുന്നോട്ടു വന്ന അമേരിക്കൻ പ്രെസിഡന്റ്‌റ് ഡൊണാൾഡ് ട്രംപ് മുതൽ ഇതുവരെ പ്രതികരണം അറിയിക്കാതെ അനേകം രാജ്യങ്ങൾ മടിച്ചു നിൽക്കുമ്പോൾ ബോറിസ് കസേരയിൽ ഉറച്ചിരിക്കാൻ കഷ്ടപ്പെടേണ്ടി വരും എന്നുറപ്പ് . അതിലുപരി ലോകക്രമത്തിൽ ബ്രിട്ടൻ കൂടുതൽ ഒറ്റപ്പെടാനും ബോറിസിന്റെ ഭരണകാലം കാരണമായി മാറിയേക്കാം .

ഭായി ഭായി അമേരിക്ക , മാധ്യമങ്ങളുടെ കണ്ണിലുണ്ണികൾ

അമേരിക്കയും ബ്രിട്ടനും ഇരട്ട പെറ്റ മക്കളെപോലെയാണ് ലോക വിഷയങ്ങളിൽ പലപ്പോഴും നിലപാട് എടുക്കുന്നത് . ഇക്കാര്യത്തിൽ ആര് അധികാരത്തിൽ എന്നതിൽ വലിയ പ്രസക്തിയില്ല. ഫെഡെക്‌സ് പലിശ നിരക്ക് നിശ്ചയിച്ചാൽ അതിന്റെ ചുവട് പറ്റി ബാങ്ക് ഓഫ് ഇംഗ്‌ളണ്ടും തീരുമാനം എടുക്കും . നയപരമായ പോളിസികളിൽ പോലും അത്ര ഇഴയടുപ്പം ഇരുവരും തമ്മിൽ ഉണ്ട് . ഈ സാഹചര്യത്തിൽ ഒരേ സ്വഭാവക്കാരായ രണ്ടു പേര് ഒരേ സമയം അധികാരത്തിൽ ഇരുന്നാലോ ? അതാണിപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും സംഭവിക്കുന്നത് . ഇതിൽ ലോകം ഏറെ ആശങ്കാകുലവുമാണ് . രണ്ടു പേരും മാധ്യമ ശ്രദ്ധയിൽ നേതാക്കളായി എന്ന പരാമര്ശമാകും ഇരുവർക്കും കൂടിതൽ യോജിക്കുക . രണ്ടു പേർക്കും തലക്കെട്ടുകൾ സൃഷ്ട്ടിക്കാൻ അപാരമായ താല്പര്യം ഉള്ളതിനാൽ എന്തൊക്കെ പുകിലുകൾ ലോകം കാണാൻ ഇരിക്കുന്നു എന്നത് മറ്റൊരു വസ്തുത . എന്നാൽ വേണ്ടാത്തത് പറഞ്ഞാൽ ചുട്ട മറുപടി നല്കാൻ ഇരുവർക്കും മടിയില്ലാത്തതും ആശങ്ക സൃഷ്ടിക്കുന്ൻ കാര്യമാണ് . പ്രെസിഡന്റ്‌റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ലണ്ടനിൽ പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു ട്രംപ് പറഞ്ഞപ്പോൾ വിഡ്ഢിത്തം പറയുന്ന ആൾക്കുള്ള സ്ഥലമല്ല അമേരിക്കൻ പ്രെസിഡന്റ് ഓഫിസ് എന്നാണ് ബോറിസ് മറുപടി നൽകിയത് . എന്നാൽ ട്രംപ് പ്രസിഡന്റ് ആയ ശേഷം ബോറിസ് ഏറെ മതിപ്പോടെയാണ് ട്രംപിനെ സമീപിച്ചിട്ടുള്ളത് . ട്രംപിൽ നിന്നും ബ്രിട്ടന് ഏറെ പഠിക്കാൻ ഉണ്ടെന്നു കഴിഞ്ഞ മാസം ബോറിസ് പറഞ്ഞത് കണക്കിലെടുക്കുമ്പോൾ പോളിസികളിൽ ഇരുവരും ഒന്നിച്ചു നീങ്ങാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ് .

കവിതയെഴുതിയും കളിയാക്കാൻ മിടുക്കൻ , ടർക്കിഷ് ബന്ധം കുഴപ്പത്തിലാകും

പ്രസംഗത്തിൽ മാത്രമല്ല പരിഹാസ കവിത എഴുതി കയ്യടി നേടാനും ബോറിസ് മിടുക്കാനാണ് . മൂന്നു വര്ഷം മുൻപ് ടർക്കിഷ് പ്രസിഡന്റ റിസപ് ടായിപ് എർദോഗനെ കളിയാക്കി കവിത എഴുതി ആയിരം പൗണ്ട് സമ്മാനം നേടിയ ജോൺസൻ യാതൊരു ചമ്മലും ഇല്ലാതെ മാസങ്ങൾ കഴിഞ്ഞു അദ്ദേഹത്തെ കണ്ടതും വാർത്തയായതാണ് . ടാർക്കിക്കാരായ 80 മില്യൺ ആളുകൾ കൂടി യൂറോപ്യൻ യൂണിയനിൽ ചേരാൻ തുനിഞ്ഞതാണ് ബോറിസ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചതും ബ്രെക്‌സിറ്റ് റഫറണ്ടത്തിലേക്കു ബ്രിട്ടനെ എത്തിച്ചതും . ഇതൊക്കെ മനസ്സിൽ വച്ചാകും ടർക്കി ബോറിസ് ജോൺസന്റെ ബ്രിട്ടനോട് ഇടപെടുക . എന്നാൽ ബോറിസിന് ടർക്കിയുമായും ഒരു കുടുംബ ബന്ധം ഉണ്ടെന്നത് മറക്കാനാകില്ല . മുതുമുത്തച്ഛൻ അലി കെമാൽ ടർക്കിഷ് മന്ത്രിസഭയിലെ അംഗം ആയിരുന്നു . എന്നാൽ ജനക്കൂട്ട കൊലയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുക ആയിരുന്നു , ടാർക്കിയെ വെറുക്കാൻ ഇതും ബോറിസിന് മതിയായ കാരണമാകാം .

വിശ്വസിക്കാൻ കൊള്ളാത്ത റഷ്യ , ഞാൻ ചെയ്ത മണ്ടത്തരം

ശീത യുദ്ധ കാലത്തിലേക്ക് ലോകം വീണ്ടും കറങ്ങി തിരിയുമോ ? റഷ്യയെ കുറിച്ച് ഒട്ടും മതിപ്പില്ലാത്ത ബോറിസ് കൂടി അധികാരത്തിൽ എത്തുമ്പോൾ ട്രംപിന് ശക്തി കൂടുമെന്നുറപ്പ് . റഷ്യയുമായി അകൽച്ച പാലിക്കുന്നതെന്തിന് എന്ന ചിന്തയുമായാണ് വിദേശ കാര്യാ സെക്രട്ടറി ആയിരിക്കെ ബോറിസ് റഷ്യയിൽ എത്തിയത് . തന്റെ മുൻഗാമികൾ പലരും ചെയ്യാൻ മടിച്ച കാര്യം . എന്നാൽ താൻ ചെയ്തത് ലോകോത്തര മണ്ടത്തരം ആയിരുന്നു എന്നാണ് ഈ സന്ദർശനത്തെ ബോറിസ് പിന്നീട് വിശേഷിപ്പിച്ചത് . വെറും ഏകാധിപതിയാണ് ബോറിസിന്റെ ഭാഷയിൽ റഷ്യൻ പ്രെസിഡന്റ്‌റ് പുടിൻ . ഇതാകട്ടെ വളരെ പഴകിയ അഭിപ്രായവുമല്ല , കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന ആണെന്നതിനാൽ ഇതിന്റെ ചൂട് ക്രെംലിനിൽ ഒട്ടും കുറഞ്ഞിരിക്കാൻ സാധ്യതയുമില്ല . താൻ വിദേശ കാര്യാ മന്ത്രി ആയിരിക്കെ കയ്പ് നിറഞ്ഞ അനുഭവം റഷ്യയിൽ നിന്നും നേരിടേണ്ടി വന്ന ബോറിസ് പ്രധാനമന്ത്രി എന്ന നിലയിൽ ഒരു കയ്യകലം പാലിക്കും എന്നുറപ്പ് .

നരഭോജികളായ പാപുവ ന്യു ഗിനിയ , കൊലയാളികളും

നീണ്ട കാലം കോളമെഴുത്തു നടത്തിയ വകയിൽ മറ്റു ലോക രാജ്യങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കിയ വകയിലാണ് പാപുവ ന്യു ഗിനിയ നരഭോജികളുടെ നാടാണെന്ന് ബോറിസ് തട്ടി വിട്ടത് . സ്വന്തം പാർട്ടിയെ കുറിച്ചുള്ള അവലോകനത്തിലാണ് അനാവശ്യമായി പാപുവ ന്യു ഗനിയയെ ബോറിസ് വലിച്ചിട്ടത് . ഇന്നേവരെ ബോറിസ് കണ്ടിട്ടില്ലാത്ത രാജ്യം കൂടിയാണ് പാപുവ ന്യു ഗിനിയ . ബോറിസിന്റെ അറിവില്ലയ്മയ്ക്കു എന്ത് മറുപടി നല്കാൻ ആണെന്നാണ് അന്ന് ലണ്ടനിൽ ഹൈ കമ്മീഷണർ ജീൻ എൽ കകേടോ അഭിപ്രായപ്പെട്ടത് .

കൊള്ളാവുന്നത് ഇന്ത്യ മാത്രം

ബോറിസിന്റെ ഭാഷയിൽ കൊള്ളാവുന്ന നാട് ഉണ്ടെങ്കിൽ അത് ഇന്ത്യ മാത്രമാണ് . ഇത് പറയാൻ അദ്ദേഹത്തിന് ഏതു വേദിയിലും മടിയുമില്ല . ഇത്തരം ഒരാൾ പ്രധാനമന്ത്രി ആകുമ്പോൾ ഇരു രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധം മെച്ചമാകും എന്ന് പ്രതീക്ഷിക്കാനും വകയേറെയാണ് . കാമറോൺ പഠിച്ച പണി നോക്കിയിട്ടും തെരേസ പലവട്ടം ശ്രമിച്ചിട്ടും അടുക്കാതെ പോയ ഇന്ത്യ ബോറിസിനോട് അടുപ്പം കാട്ടുമോ എന്നതാണ് കണ്ടറിയേണ്ടത് . നരേന്ദ്ര മോദി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒട്ടും സമയം കളയാതെ അഭിനന്ദനവുമായി എത്താൻ ബോറിസ് മടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കച്ചവടത്തിൽ ഇന്ത്യയുമായി ഏറെ ദൂരം ബ്രിട്ടന് മുന്നോട്ടു പോകാൻ ഉണ്ടെന്നു ബോറിസ് പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ് . ബെഡ്‌ഫോർഡിൽ നടന്ന ചടങ്ങിൽ ചൈനയുമായി 45 % കച്ചവടം ഉയർത്തിയ ബ്രിട്ടൻ ഇന്ത്യയുമായുള്ള കച്ചവടം മുന്നോട്ടു നീങ്ങാത്തതു മാറ്റിയെടുക്കും എന്നാണ് പറഞ്ഞത് . തന്റെ നിലനിൽപിന് ഇന്ത്യ കൂടെ നിൽക്കണം എന്ന് ബോറിസ് താല്പര്യം കാട്ടുമ്പോൾ മോദി തട്ടിക്കളയുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത് .

കോംഗോയിലെ തണ്ണിമത്തൻ ചിരി

മറ്റുള്ളവരെ കളിയാക്കാൻ ലഭിക്കുന്ന ഒരവസരവും ബോറിസ് പാഴാക്കിയിട്ടില്ല എന്നതാണ് സത്യം . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശത്തിനു 2002 ൽ പ്രധാനമന്ത്രി ടോണി ബ്ലായർ പുറപ്പെട്ടപ്പോൾ അദ്ദേഹത്തെ കളിയാക്കാൻ കോംഗോ ജനതയെ ദി ടെലിഗ്രാഫ് പത്രത്തിലെ കോളം ഉപയോഗിച്ചാണ് ബോറിസ് വിവാദ പരാമർശങ്ങൾ നടത്തിയത് . ബ്ലായർ ചെല്ലുമ്പോൾ കോംഗോയിലെ എ കെ 47 തോക്കുകൾ നിശബ്ദമാകുമെന്നും ആദിവാസി പോരാട്ടക്കാർ തണ്ണിമത്തൻ ചിരി പുറത്തെടുക്കുമെന്നും മനുഷ്യ ശരീരം ആക്രമിക്കുന്ന പാനഗാ മൽസ്യങ്ങൾ തീറ്റ നിർത്തുമെന്നും ഒക്കെയാണ് ബോറിസ് എഴുതി കൂട്ടിയത് . വലിയ വിമർശം നേരിട്ട ആ കുറിപ്പിന് ആര് വർഷത്തിന് ശേഷം ലണ്ടൻ മേയർ തിരഞ്ഞെടുപ്പ് സമയത്താണ് ബോറിസ് ക്ഷമാപണം നടത്തിയത് .

ഇറാനോട് മുട്ടിയിട്ടു കാര്യമില്ല

ബോറിസിന് കാര്യവിവരം ഉണ്ടെന്നു തെളിയിക്കുന്ന പരാമർശമാണ് അദ്ദേഹം ഇറാനെ സംബന്ധിച്ച് നടത്തിയിരിക്കുന്നത് . പൂർണ സജ്ജമായ യുദ്ധമാണ് പരിഹാരമെന്ന ട്രംപ് പറഞ്ഞാൽ പോലും ഒന്നുകൂടി ആലോചിക്കാം എന്നേ ബോറിസ് പറയൂ . കാരണം നയപരമായി ഇറാനെ കൈയിലെടുക്കുക എന്നതാണ് മികച്ച വഴിയെന്ന് ബോറിസ് വക്തമാക്കി കഴിഞ്ഞു . ഏറ്റുമുട്ടലാണ് വഴിയെന്ന് ആരെങ്കിലും പറഞ്ഞാൽ തന്റെ ഉത്തരം അല്ല എന്നായിരിക്കുമെന്നു ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ വക്തമാക്കിയിരുന്നു .

നേതാക്കൾ ഇല്ലാത്ത രാജ്യമാണ് സൗദി , സൗഹൃദം വേറെ കച്ചവടം വേറെ

ബ്രിട്ടന്റെ ഏറ്റവും വലിയ ആയുധ ആവശ്യക്കാർ എന്ന നിലയിൽ സൗദി അറേബിയക്ക് എക്കാലവും ഒരു പ്രത്യേക സ്ഥാനമുണ്ട് . ആര് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാലും അതിൽ മാറ്റമില്ല . എന്നാൽ ബോറിസിന് അതൊന്നും പ്രശ്നമല്ല . സൗദിയും ഇറാനും ഒരേ ചിന്താഗതിക്കാരാണെന്നും മേഖലയിൽ ഒളിയുദ്ധം ചെയ്യലാണ് ഇവരുടെ ഹോബിയെന്നും ബോറിസ് തുറന്നു പറഞ്ഞിട്ടുണ്ട് . ശക്തമായ നെത്ര്വതം ഇല്ലാത്ത രാജ്യം ആണ് സൗദി എന്ന് കൂടി പറഞ്ഞു വച്ചിട്ടുണ്ട് . മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് സൗദി നേതാക്കൾ എന്ന് പറയാനും ബോറിസ് മടികാട്ടിയിട്ടില്ല . അടുത്തിടെ മറ്റൊരു പരാമർശത്തിൽ ഇസ്ലം ആ ജനതയെ നൂറ്റാണ്ടുകൾ പിന്നിലേക്ക് വലിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു . ബോറിസ് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വക്തിപരമായ അഭിപ്രായം ആണെന് പറഞ്ഞാണ് അന്ന് സർക്കാർ തല ഊരിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP