Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഴുവൻ കൗൺസിലർമാരും അന്വേഷണ പരിധിയിൽ വരുമെന്ന ഘട്ടത്തിൽ സ്ഥിരംസമിതി അധ്യക്ഷയുടെ കുറ്റസമ്മതം; വെട്ടിലാക്കിയത് നുണപരിശോധന നടത്താനുള്ള പൊലീസ് നീക്കം; അന്വേഷണം വഴിതിരിച്ചു വിട്ടത് മറ്റൊരു സ്റ്റാന്റിങ് കൗൺസിലറുടെയും ഒരു യുഡിഎഫ് കൗൺസിലറുടെയും നീക്കങ്ങൾ; സിപിഎം വനിതാ കൗൺസിലറുടെ വെളിപ്പെടുത്തലുകൾ പൊല്ലാപ്പാകുമെന്ന ഭയത്താൽ അറസ്റ്റ് വൈകിപ്പിച്ച് പാലക്കാട് സിപിഎം നേതൃത്വവും; മോഷണക്കുറ്റത്തിന് സിപിഎം കൗൺസിലർ സുജാത കുടങ്ങിയത് ഇങ്ങനെ

മുഴുവൻ കൗൺസിലർമാരും അന്വേഷണ പരിധിയിൽ വരുമെന്ന ഘട്ടത്തിൽ സ്ഥിരംസമിതി അധ്യക്ഷയുടെ കുറ്റസമ്മതം; വെട്ടിലാക്കിയത് നുണപരിശോധന നടത്താനുള്ള പൊലീസ് നീക്കം; അന്വേഷണം വഴിതിരിച്ചു വിട്ടത് മറ്റൊരു സ്റ്റാന്റിങ് കൗൺസിലറുടെയും ഒരു യുഡിഎഫ് കൗൺസിലറുടെയും നീക്കങ്ങൾ; സിപിഎം വനിതാ കൗൺസിലറുടെ വെളിപ്പെടുത്തലുകൾ പൊല്ലാപ്പാകുമെന്ന ഭയത്താൽ അറസ്റ്റ് വൈകിപ്പിച്ച് പാലക്കാട് സിപിഎം നേതൃത്വവും; മോഷണക്കുറ്റത്തിന് സിപിഎം കൗൺസിലർ സുജാത കുടങ്ങിയത് ഇങ്ങനെ

എം മനോജ് കുമാർ

ഒറ്റപ്പാലം: പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താൻ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയതെന്ന് ഒറ്റപ്പാലം പൊലീസ്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായി വന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗിൽ നിന്നും 38,000 രൂപ താൻ മോഷ്ടിച്ചതായാണ് സുജാത പറഞ്ഞത്. ഈ തുക താൻ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. സുജാത പൊലീസിനോട് പറഞ്ഞു. എല്ലാ കൗൺസിലർമാരും അന്വേഷണ പരിധിയിൽ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്. എന്തായാലും നിലവിൽ സുജാത ഒളിവിലാണ്. പക്ഷെ അറസ്റ്റ് ചെയ്യേണ്ട ഘട്ടമുണ്ട്. അറസ്റ്റിനു വഴങ്ങണമെന്നു അവർക്ക് സന്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ട ഘട്ടത്തിൽ സുജാതയെ അറസ്റ്റ് ചെയ്യും-ഒറ്റപ്പാലം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം സുജാതയുടെ കളവും അറസ്റ്റിനുള്ള നീക്കവും പാലക്കാട് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. പൊലീസിനോട് സുജാത നടത്താൻ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. ഒറ്റപ്പാലം നഗരസഭയിൽ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാൽ അത് സിപിഎമ്മിന് തലവേദനയാകും. അതുകൊണ്ട് തന്നെ സുജാതയുടെ അറസ്റ്റ് സിപിഎം നേതൃത്വം ഇടപെട്ടു വൈകിക്കുകയാണ് എന്നാണ് സൂചന. നുണപരിശോധനയാണ് സുജാത വെട്ടിലാകാൻ കാരണം. സുജാത സമ്മതിച്ചില്ലെങ്കിൽ ഒറ്റപ്പാലം നഗരസഭയിലെ 36 കൗൺസിലർമാരുടെയും വിരലടയാളം എടുക്കാനും നുണപരിശോധന നടത്താനും നീക്കം നടത്തുമെന്ന പൊലീസ് മുന്നറിയിപ്പിലാണ് കുറ്റസമ്മത മൊഴിയിലേക്ക് സുജാത നീങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് കഴിഞ്ഞു ചോദ്യം ചെയ്യൽ വേളയിൽ സുജാത നടത്താൻ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഒറ്റപ്പാലം നഗരസഭയിലെ പല സിപിഎം നീക്കങ്ങളും സുജാതയ്ക്ക് അറിയാം. പല രഹസ്യബന്ധങ്ങളും സുജാതയ്ക്ക് അറിയുകയും ചെയ്യാം. താൻ അടക്കമുള്ളവരുടെ ബന്ധങ്ങളും അടുപ്പങ്ങളും അതേ രീതിയിൽ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാൽ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും. ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്.

സുജാതയെ ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലുകളും നടത്തലുകളും നടത്തരുതെന്ന് സിപിഎം സുജാതയെ ചട്ടംകെട്ടിയതായാണ് സൂചനകൾ. കളവ് കേസ് സമ്മതിക്കുക. വേറെ ഒരു വെളിപ്പെടുത്തലുകളും നടത്തരുത്. ഇതാണ് സുജാതയ്ക്ക് നൽകിയ നിർദ്ദേശം. പക്ഷെ സുജാതയെ അറിയുന്നവർ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം സുജാതയും കടുത്ത വിഷമത്തിലാണ്. താൻ കള്ളിയായി. ഈ ഘട്ടത്തിൽ തന്നോടോപ്പമുണ്ടായിരുന്നുവർ കയ്യൊഴിയുകയും ചെയ്തു. സുജാത തന്നെ വൻ തുക ചില കൗൺസിലർമാർക്ക് നൽകിയതായി സൂചനയുണ്ട്. ഈ തുക നഷ്ടമാവുകയും ചെയ്തു. കള്ളിയാവുകയും ചെയ്തു. ഇതിലാണ് സുജാതയുടെ മനോവിഷമം. ഈ വെളിപ്പെടുത്തൽ സുജാത നടത്തിയാൽ സുജാതയുടെ പണത്തിൽ നിന്ന് പങ്കു പറ്റിയ കൗൺസിലർമാർ ആരെന്ന അന്വേഷണം വരും. ഇത് സിപിഎമ്മിന് ഭീഷണിയാകും.

കൗൺസിലർമാരെ ചോദ്യം ചെയ്താൽ അവരും പലതും വിളിച്ചുപറയും. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്ക് എതിരെ പാർട്ടിയിലെ വനിതാ നേതാവ് ഉയർത്തിയ ലൈംഗിക ആരോപണത്തിന്റെ ക്ഷീണത്തിൽ നിന്ന് പാലക്കാട് സിപിഎം ഇതുവരെ മുക്തമായിട്ടില്ല. അതിനുശേഷം നഗരസഭാ കൗൺസിലിൽ നിന്ന് ലൈംഗിക അപവാദത്തിന്റെയും ചെളിവാരിയെറിയലിന്റെയും കഥകൾ വരുന്നത് പന്തിയായിരിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം തത്ക്കാലം സുജാതയുടെ കളവ് കേസിന്റെ പിന്നാലെയാണ്. യുഡിഎഫിന്റെ ഒരു കൗൺസിലറോട് സുജാത അടുപ്പം പുലർത്തുന്നുണ്ട്. ഇത് സിപിഎമ്മിൽ തന്നെ വിവാദമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

പാർട്ടി കൗൺസിലർ എന്തിനു യുഡിഎഫ് കൗൺസിലറോട് അടുപ്പം പുലർത്തുന്നു എന്നതാണ് സിപിഎമ്മിൽ നിന്നും ഈ കാര്യത്തിൽ ഉയർന്ന ചോദ്യം. ഈ കാര്യത്തിൽ പാർട്ടി സുജാതയെ താക്കീത് ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിദ്യാഭ്യാസ സ്റ്റാൻഡിങ് കൗൺസിലിൽ ഈ യുഡിഎഫ് അംഗം കൂടി അംഗമാണ്. ഈ അടുപ്പമാണ് ഇരുവരും നിലനിർത്തിയത്. പക്ഷെ യുഡിഎഫ് കൗൺസിലർ ആയതിനാൽ ഈ കാര്യത്തിൽ പാർട്ടിയിൽ എതിർപ്പ് തലപൊക്കുകയായിരുന്നു. ഇപ്പോൾ തെന്നെ കളവ് കേസ് ഉയർന്നപ്പോൾ ഈ യുഡിഎഫ് കൗൺസിലറും മറ്റൊരു സ്റ്റാന്റിങ് കൗൺസിൽ ചെയർമാനും കൂടി സുജാതയെ രക്ഷിക്കാൻ മുന്നോട്ടുവന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കളവുകേസിൽ മനസാ വാചാ അടുപ്പമില്ലാത്ത ഒരു സിപിഎം വനിതാ കൗൺസിലറെ കരുവാക്കി സുജാതയെ രക്ഷിക്കാനാണ് ഇവർ ശ്രമിച്ചത്. ഇതിനു ചിലർ കൂട്ടുനിൽക്കുകയും ചെയ്തു. പക്ഷെ ആരോപണം ഉയർന്നപ്പോൾ വനിതാ കൗൺസിലർ തന്റെ വാദത്തിൽ ഉറച്ചു നിന്നു. തനിക്ക് ഈ മോഷണവുമായി ബന്ധമില്ല. അതിനാൽ പൊലീസ് നുണപരിശോധന നടത്തട്ടെ. താൻ അതിനു വില്ലിങ് ആണ്. നിലപാടിൽ ഈ കൗൺസിലർ ഉറച്ചു നിന്നതോടെ ഈ നീക്കം പരാജയമാവുകയായിരുന്നു.ഇതിനിടെ കേസിൽ സുജാതയുടെ പങ്ക് വെളിച്ചത്ത് വരുകയും ചെയ്തു.

നഗരസഭയിലെ കളവ് കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ ഈ സ്റ്റാന്റിങ് കൗൺസിലറാണ് ശ്രമിച്ചത് എന്നാണ് ഇപ്പോൾ ആരോപണം വരുന്നത്. എല്ലാം സുജാതയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് ഇവർ വനിതാ കൗണ്‌സിലറെയും സമീപിച്ചത്. സുജാതയുടെ ഫോണിലേക്ക് ഇവർ നിരവധി തവണ വിളിച്ചിരുന്നതായും സൂചനകളുണ്ട്. ഈ കോൾ ലിസ്റ്റ് പൊലീസ് ശേഖരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതൊക്കെ മനസിലാക്കിയാണ് സിപിഎം നേതൃത്വം കേസ് ഒതുക്കാൻ ശ്രമിച്ചത്. ഇതോടെ പൊലീസ് കേസ് ഒതുക്കുന്നു എന്ന ആരോപണവും ഉയർന്നുവന്നു. ഇതോടെ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.

സിപിഎം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയിൽ കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത. കളവു കേസ് തെളിഞ്ഞപ്പോൾ സുജാതയെ എങ്ങിനെയും രക്ഷിക്കാൻ സിപിഎം സകല അടവുകളും പയറ്റിയതാണ്. അതിന്റെ ഭാഗമായി പരാതി നൽകിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയെക്കൊണ്ടു പരാതി പിൻവലിക്കാൻ കൂടി സിപിഎം ശ്രമിച്ചതാണ്. എന്നാൽ ഒറ്റപ്പാലം പൊലീസിന്റെ സമയോചിതമായ നീക്കങ്ങൾ ആണ് സിപിഎമ്മിന്റെ നീക്കം പരാജയപ്പെടുത്തിയത്. പരാതിയിൽ കാമ്പുണ്ടെന്നു കണ്ട പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയുടെ കോളം ഒഴിച്ചിടുകയും ചെയ്തു. അന്വേഷണം മിന്നൽവേഗത്തിൽ പൊലീസ് മുന്നോട്ടും കൊണ്ടുപോയി. സംഭവങ്ങൾ കൈവിട്ടുപോകുമെന്നു മനസിലായ ശേഷമാണ് സിപിമ്മിന്റെ തന്നെ കൗൺസിലർ ആയ ലതയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വം നീക്കം നടത്തിയത്. അതേസമയം സിപിഎം വരോട് ലോക്കൽകമ്മിറ്റി അംഗമായ ഇവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു

ജൂൺ 20-നാണ് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയതായി പരാതി വരുന്നത്. വിരലടയാളമടക്കമുള്ള രേഖകൾ പരിശോധിച്ച പൊലീസ് പ്രതിചേർക്കപ്പെട്ടയാളുൾെപ്പടെ രണ്ട് കൗൺസിലർമാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. ഇരുവരും കുറ്റംസമ്മതിക്കാതിരുന്നതോടെ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചു. നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിപിഎം. വരോട് ലോക്കൽകമ്മിറ്റി അംഗമായ സുജാതയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മറ്റി പുറത്താക്കിയത് വരോട് ഏരിയാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ്. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാർഡായ ചേരിക്കുന്നിൽനിന്ന് സിപിഎം. സ്ഥാനാർത്ഥിയായി വിജയിച്ചാണ് സുജാത കൗൺസിലറായത്.

സിപിഎം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയിൽ കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. നിലവിലെ കൗൺസിൽ ഉൾപ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗൺസിലറായി വിജയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സുജാതഇതുവരെ രാജിവെച്ചിട്ടില്ല. സിപിഎം. അംഗമായ സ്ഥിരംസമിതി അധ്യക്ഷയെ പ്രതിചേർത്തതോടെ സിപിഎം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതി വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്ദർശകരുടേയും ഉൾപ്പെടെ 14 പേരുടെ 1.70 ലക്ഷം രൂപയോളം നഷ്ടമായതായി കൗൺസിൽ യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു. പക്ഷെ ഈ കളവ് കേസ് ഒഴിച്ച് മറ്റെല്ലാം സുജാത പൊലീസിനോട് നിഷേധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP