Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യോഗ്യതാ മാർക്ക് കുറച്ച് കൊടുത്ത് സർവ്വകലാശാലയുടെ കൈ സഹായം; 2017ൽ ആർച്ചറിയിൽ പങ്കെടുത്തത് നാലു പേർ; പോയിന്റെ തീരെ ഇല്ലാതിരുന്നിട്ടും രണ്ടാം സ്ഥാനവുമായി അന്തർ സർവ്വകലാശാലാ മത്സരത്തിൽ പങ്കെടുത്തു; മെഡൽ ഇല്ലാത്തതുകൊണ്ട് ഈ സർട്ടിഫിക്കറ്റ് മടക്കി പി എസ് സി; പകരം നൽകിയത് ഹാൻഡ് ബോളിലെ മികവുള്ള സർട്ടിഫിക്കറ്റ്; അഖിലിനെ കുത്തിയ പ്രതിയെ കേരളത്തിലെ അമ്പെയ്ത്തിലെ പ്രധാന താരങ്ങൾക്ക് അറിയില്ല; ശിവരഞ്ജിത്തിന്റെ കായക മികവിൽ നിറയുന്നത് തട്ടിപ്പുകളുടെ സാധ്യത തന്നെ

യോഗ്യതാ മാർക്ക് കുറച്ച് കൊടുത്ത് സർവ്വകലാശാലയുടെ കൈ സഹായം; 2017ൽ ആർച്ചറിയിൽ പങ്കെടുത്തത് നാലു പേർ; പോയിന്റെ തീരെ ഇല്ലാതിരുന്നിട്ടും രണ്ടാം സ്ഥാനവുമായി അന്തർ സർവ്വകലാശാലാ മത്സരത്തിൽ പങ്കെടുത്തു; മെഡൽ ഇല്ലാത്തതുകൊണ്ട് ഈ സർട്ടിഫിക്കറ്റ് മടക്കി പി എസ് സി; പകരം നൽകിയത് ഹാൻഡ് ബോളിലെ മികവുള്ള സർട്ടിഫിക്കറ്റ്; അഖിലിനെ കുത്തിയ പ്രതിയെ കേരളത്തിലെ അമ്പെയ്ത്തിലെ പ്രധാന താരങ്ങൾക്ക് അറിയില്ല; ശിവരഞ്ജിത്തിന്റെ കായക മികവിൽ നിറയുന്നത് തട്ടിപ്പുകളുടെ സാധ്യത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോലി കിട്ടാനും അഡ്‌മിഷൻ കിട്ടാനും സമീപിക്കേണ്ടത് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥ സംഘടനയേയോ? ഇത്തരത്തിലേക്ക് ചർച്ചകൾ എത്തുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പൊലീസ് റാങ്ക് ലിസ്റ്റിൽ ശിവരഞ്ജിത്തും പ്രണവും നസീമും ഇടം നേടുമ്പോൾ ഇവരുടെ കരുത്തിൽ നിരവധി പേർ പല കോളേജുകളിലും ഡിഗ്രിക്കും പിജിക്കും അഡ്‌മിഷനും തരപ്പെടുത്തിയെന്നാണ് സൂചന. സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് അവ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന തരത്തിൽ എല്ലാം ശരിയാക്കി നൽകും. ഈ ഗൂഡ സംഘം യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.

ശിവരഞ്ജിത്ത് പി എസ് സി പരീക്ഷയ്ക്ക് ഹാജരാക്കിയ സർട്ടിഫിക്കറ്റുകളാണ് സംശയത്തിന് പുതിയ തലം നൽകുന്നത്. ഇതിനൊപ്പം കേരളാ സർവ്വകലാശാലയുടെ ഉന്നതരുടെ സീലുകൾ പിടിച്ചെടുത്തതും ദുരൂഹതകൾ കൂട്ടുന്നു. പി.എസ്.സി.യുടെ പൊലീസ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കാൻ ഗ്രേസ് മാർക്കിനുവേണ്ടി ശിവരഞ്ജിത്ത് ഹാജരാക്കിയത് രണ്ടു സർട്ടിഫിക്കറ്റുകൾ. രണ്ടും കേരള സർവകലാശാലയുടേതാണെങ്കിലും ഒന്നിൽ ഒപ്പിട്ടിട്ടുള്ളത് വൈസ് ചാൻസലറും മറ്റേതിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമാണ്. അമ്പെയ്ത്തിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തുവെന്നാണ് ആദ്യസർട്ടിഫിക്കറ്റിലുള്ളത്. 2017 ഡിസംബർ 26 മുതൽ 30 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് മത്സരം നടന്നതെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. ഇതിലാണ് വൈസ് ചാൻസലർ ഒപ്പിട്ടത്. ഇത് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മെഡലൊന്നും നേടാത്തതിനാൽ ഇത് പി.എസ്.സി. സ്വീകരിച്ചില്ല. ഇതോടെ അടുത്ത സർട്ടിഫിക്കറ്റ് എത്തി.

ഹാൻഡ്ബോളിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അതിൽ സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഒപ്പും സീലുമാണുള്ളത്. 2014 സെപ്റ്റംബർ 23-നും 24-നും തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽനടന്ന ഇന്റർ കൊളീജിയറ്റ് ഇന്റർസോൺ ഹാൻഡ്ബോൾ ടൂർണമെന്റിൽ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധാനംചെയ്ത് ഒന്നാംസ്ഥാനം നേടിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സ്‌പോർട്സ് കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയാണ് സാക്ഷ്യപ്പെടുത്തിയത്. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്കായി 13.58 അനുവദിച്ചത്. ഗ്രേസ് മാർക്ക് ലഭിച്ചില്ലെങ്കിലും ശിവരഞ്ജിത്ത് തന്നെയായിരിക്കും റാങ്ക് പട്ടികയിൽ മുന്നിലെത്തുക. ഒ.എം.ആർ. എഴുത്തുപരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 മാർക്ക് ശിവരഞ്ജിത്താണ് നേടിയത്. ഇയാളുടെ വീട്ടിൽനിന്ന് കേരള സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ അദ്ധ്യാപകന്റെ സീലും ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റുകൾ ഗസറ്റഡ് ഓഫീസറുടെ ഒപ്പും സീലും വേണ്ടി വന്നാൽ അതും യൂണിയൻ ഓഫീസിൽ നിന്ന് കിട്ടും. കണ്ടെടുത്തത് തന്റെ സീൽ അല്ലെന്ന് അദ്ധ്യാപകൻ വ്യക്തമാക്കിയിട്ടുണ്ട്.

ശിവരഞ്ജിത്തിന്റെ കായിക സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്ന കായിക സർട്ടിഫിക്കറ്റുകളാണ് ആധികാരികമെന്ന് പി.എസ്.സി. വിലയിരുത്തുന്നതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പരാതികളുണ്ടാകുമ്പോൾ അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ ഏതു സാഹചര്യത്തിലും നിയമനഃശുപാർശ റദ്ദാക്കാൻ പി.എസ്.സി.ക്ക് അധികാരമുണ്ടെന്നും ചെയർമാൻ അറിയിച്ചു. ഏതായാലും ഈ പരിശോധന അതിനിർണ്ണായകമാകും. കള്ളക്കളി കണ്ടെത്തിയാൽ സംശയ നിഴിലിലാകുക മൊത്തം സംവിധാനമാകും.

ശിവരഞ്ജിത്തിനു ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കേരള സർവകലാശാലയുടെ കൈവിട്ട സഹായം കിട്ടിയെന്ന് വ്യക്തമാണ്. അന്തർസർവകലാശാലാ ആർച്ചറി മത്സരത്തിൽ പങ്കെടുക്കാൻ നിശ്ചിത യോഗ്യതാ മാർക്ക് (ക്വാളിഫയിങ് പോയിന്റ്) പിന്നിടണമെന്ന നിബന്ധനയിൽനിന്നു കഴിഞ്ഞ 2 വർഷവും ശിവരഞ്ജിത്തിന് കേരള സർവകലാശാല ഇളവു നൽകി. 2017ൽ യോഗ്യതാ നിബന്ധനകൾ പൂർണമായി ഒഴിവാക്കി. കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് പകുതിയായി വെട്ടിക്കുറച്ചു. കേരളത്തിലെ സർവകലാശാലകൾ ഓരോ ഇനത്തിനും അന്തർസർവകലാശാലാ യോഗ്യതാ മാർക്ക് നിശ്ചയിക്കാറുണ്ട്. ഇന്റർ കൊളീജിയറ്റ് തല വിജയികൾക്ക് ഈ യോഗ്യത നേടിയാലേ അന്തർ സർവകലാശാലാതലത്തിൽ പങ്കെടുക്കാനാകൂ. ആർച്ചറി കോംപൗണ്ട് ഇനത്തിൽ 600 പോയിന്റിനു മുകളിൽ നേടുന്നവരെയാണു കാലിക്കറ്റ്, എംജി സർവകലാശാലകൾ മുൻ വർഷങ്ങളിൽ മത്സരത്തിനയച്ചത്. എന്നാൽ 2017ൽ കേരള സർവകലാശാല യോഗ്യതാ മാർക്ക് വേണ്ടെന്നുവച്ചു. ആകെ 4 പേർ പങ്കെടുത്ത മത്സരത്തിൽ രണ്ടാമനായ ശിവരഞ്ജിത്തിന് അനായാസം യോഗ്യതയും ലഭിച്ചു.

കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് 400 പോയിന്റ് ആയി നിശ്ചയിച്ചെങ്കിലും പിന്നീട് 200 ആക്കി ചുരുക്കി. 203 പോയിന്റ് മാത്രം നേടിയ ശിവരഞ്ജിത്ത് അങ്ങനെ വീണ്ടും അന്തർസർവകലാശാലാ മത്സരത്തിനു യോഗ്യത നേടി. ശിവരഞ്ജിത്ത് അംഗീകൃത ആർച്ചറി താരമല്ലെന്നും ഇതുവരെ ഒരു ജില്ലാ മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും സംസ്ഥാന ആർച്ചറി അസോസിയേഷൻ വ്യക്തമാക്കുന്നു. പിഎസ്‌സി പരീക്ഷയിൽ സ്പോർട്സ് ക്വോട്ട ഗ്രേസ് മാർക്ക് ലക്ഷ്യമിട്ടാണ് പ്രചാരം കുറഞ്ഞ ആർച്ചറി മത്സരയിനമാക്കിയതെന്നും ആക്ഷേപമുണ്ട്. അതിൽ തന്നെ മത്സരാർഥികൾ ഏറ്റവും കുറവുള്ള ഇനമാണു കോംപൗണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP