Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ

ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ന്യൂസിലൻഡിനെതിരെ കടുത്ത പോരാട്ടത്തിലൂടെ ക്രിക്കറ്റ് ലോകകപ്പ് കരസ്ഥമാക്കിയ മഹത്തായ വിജയം ആഘോഷിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഒരുമ്പെട്ടിറങ്ങിയപ്പോൾ അതിൽ നിന്നും രണ്ട് ടീം അംഗങ്ങൾ മാറി നിന്നത് വൻ വാർത്തയാകുന്നു. മോയീൻ അലിയും ആദിൽ റഷീദുമാണ് ഇത്തരത്തിൽ ആഘോഷത്തിൽ നിന്നും വിട്ട് നിന്നിരിക്കുന്നത്. മറ്റ് ടീം അംഗങ്ങൾ ആഘോഷത്തിനായി ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടുന്ന വീഡിയോ ഇപ്പോൾ വൈറലാകുന്നുമുണ്ട്.

തങ്ങളുടേതായ നിർണായക പങ്കുള്ള വിജയം സഹകളിക്കാർ മതിമറന്ന് ആഘോഷിക്കാൻ തുടങ്ങുമ്പോഴേക്കും ഇരുവരും സ്വന്തം വീടുകളിലെത്തിയിരുന്നു. തങ്ങളുടെ ക്യാപ്റ്റൻ ലോകകപ്പ് ഉയർത്തുന്നത് കണ്ടപ്പോഴേക്ക് തന്നെ ടീമിലെ ജോണി ബെയർസ്റ്റോ ഒരു ബോട്ടിൽ ഷാംപയിൻ പൊട്ടിച്ച് മറ്റുള്ളവർക്ക് മേൽ ചീറ്റിക്കാൻ തുടങ്ങിയിരുന്നു. ഇത് കണ്ട് അപകടം മണത്തറിഞ്ഞ അലിയും റഷീദും പോഡിയത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഇരുവരും പരമ്പരാഗത മുസ്ലിം മതവിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. ഇത് പ്രകാരം മദ്യം കഴിക്കുന്നതോ തൊടുന്നതോ പോലും നിരോധിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ വംശജനാണ് സ്പിന്നർ ആദിൽ റഷീദ്. പാക് അധീന കാശ്മിർ സ്വദേശികളായ മാതാപിതാക്കൾ 1967 ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ആദ്യ പാക് വംശജനാണ് ആദിൽ റഷീദ്. പാക് വംശജനാണ് ആൾ റൗണ്ടർ മോയീൻ അലി. പാക് അധീന കശ്മീർ സ്വദേശികളാണ് അലിയുടെ പൂർവികർ. ഇവരെ കൂടാതെ ഇംഗ്ലീഷ് പാരമ്പര്യത്തിന് അപ്പുറത്തുള്ള നിരവധി പേർ ടീമിലുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളാകുമ്പോൾ ഇംഗ്ലണ്ടിനെ കൂടാതെ വിവിധ ലോകരാജ്യങ്ങൾക്കും അഭിമാനിക്കാൻ വകയുണ്ട്.

നേരത്തെ മോയീൻ അലിയുടെ ആത്മകഥയും വിവാദമായിരുന്നു. 2015ലെ ആഷസ് ടെസ്റ്റിനിടെ ഒരു ഓസ്ട്രേലിയൻ താരം തന്നെ ഒസാമ (തീവ്രവാദി ഒസാമ ബിൻലാദൻ) എന്നു വിളിച്ചതായി മോയീൻ ആരോപിച്ചിരുന്നു. കളിക്കളത്തിലെ ഓസ്ട്രേലിയൻ താരങ്ങളുടെ ബഹുമാനമില്ലായ്മയെയും മോശം പെരുമാറ്റത്തെയും രൂക്ഷമായി വിമർശിക്കുന്നതാണ് താരത്തിന്റെ പുസ്തകം. 2017ലെ ആഷസിൽ ഓസ്ട്രേലിയൻ കാണികളിൽനിന്നും വംശീയവെറി വെളിവാക്കുന്ന വാക്കുളുണ്ടായെന്ന് മോയീൻ പറയുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റുകളിലെ മികച്ച പ്രകടനത്തിനുശേഷമാണ് മോയീൻ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. 2015ലെ കാർഡിഫ് ടെസ്റ്റിൽ 77 റൺസും 5 വിക്കറ്റും വീഴ്‌ത്തിയ മോയീൻ ടീമിനെ 169 റൺസിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിപരമായി തന്നെ സംബന്ധിച്ചിടത്തോളം മികച്ച ആഷസ് പരമ്പരയായിരുന്നു അതെന്ന് മോയീൻ പറഞ്ഞു. എന്നാൽ, കളിക്കിടെ തന്നെ ഒരു ഓസീസ് താരം ഒസാമയെന്ന് വിളിച്ചു. അങ്ങിനെയൊരാൾ വിളിച്ചുകേട്ടപ്പോൾ തനിക്കത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഒരിക്കലും കളിക്കളത്തിൽ ദേഷ്യം വരാത്ത തനിക്ക് ആ വിളി കടുത്ത അപമാനമായിത്തോന്നിയെന്നും മോയീൻ പറയുന്നുണ്ട്.

ഇതേക്കുറിച്ച് അന്ന് ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയ്ലിസ്സിനോട് പറഞ്ഞിരുന്നു. ബെയ്ലിസ് അത് ഓസീസ് പരിശീലകൻ ലേമാനോടും പറഞ്ഞു. ലേമാൻ ഓസീസ് താരത്തെ വിളിച്ച് അക്കാര്യം ചോദിച്ചിരുന്നു. എന്നാൽ, താനങ്ങിനെ വിളിച്ചില്ലെന്നും പാർട് ടൈമർ എന്നാണ് പറഞ്ഞതെന്നുമായിരുന്നു മറുപടി. ഒരു പരിശീലന മത്സരത്തിൽപോലും തന്നെ അന്നുവരെ ആരു അധിക്ഷേപിച്ചിരുന്നില്ലെന്നും മോയീൻ അനുഭവക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ ലോകകപ്പിൽ പക്ഷേ ഇംഗ്ലണ്ടിനായി മികവ് കാട്ടാനുള്ള അവസരം മോയീന് കിട്ടിയിരുന്നില്ല. എങ്കിലും ഈ പാക് വംശജനും ചരിത്ര ടീമിന്റെ ഭാഗമാവുകയാണ്. ഇംഗ്ലണ്ട് സ്പിൻ നിരയിലെ കരുത്തനാണ് ഇന്ന് ആദിൽ റഷീദ്.

ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിലെ 6 പേർ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ ടീമിൽ ഇടം നേടിയതുകൊണ്ട് തന്നെ ഇംഗ്ലീഷ് ടീമിനെ ലോക ടീം എന്നും വിശേഷിപ്പിക്കുന്നവർ ഉണ്ട്. ക്യാപ്റ്റൻ ഓയിൻ മോർഗൻ അടക്കം അടക്കം 6 താരങ്ങളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ട് ടീമിൽ ഉള്ളത്. ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ അയർലണ്ട് സ്വദേശിയാണ്. അയർലണ്ടിന് വേണ്ടി 2007 ലെ ഏകദിനം കളിച്ചിട്ടുള്ള മോർഗൻ 2009 ലാണ് ഇംഗ്ലണ്ട് ടീം അംഗമാകുന്നത്. ഓപ്പണർ ജേസൻ റോയ് ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ്. പത്താം വയസിലാണ് മാതാപിതാക്കൾക്കൊപ്പം ജേസൻ റോയ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. പേസർ ടോം കറൺ ആണ് ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കൻ വംശജൻ. ടോമിന്റെ പിതാവ് കെവിൻ കറൺ സിംബാബ്വെ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ടോം കറണിന്റ സഹോദരൻ സാം കറണും ഇംഗ്ലണ്ട് താരമാണ്.

വെസ്റ്റിൻഡീസ് പ്രതിനിധിയാണ് പേസ് ബൗളർ ജോഫ്ര ആർച്ചർ. വെസ്റ്റിൻഡീസ് അണ്ടർ 19 ടീമിന് വേണ്ടി കളിച്ചിട്ടുമുണ്ട്. ആർച്ചറുടെ പിതാവ് ഇംഗ്ലണ്ട് പൗരനാണ്. ഫൈനലിലെ എതിരാളികളായ ന്യൂസിലൻഡിൽ നിന്നുള്ള താരമാണ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച ബെൻ സ്റ്റോക്സ് 13 വയസിലാണ് ഇംഗ്ലണ്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP