Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയാത്ത അവസ്ഥ; കുട്ടികളുടെ സ്‌കൂൾ ഫീസിനും മറ്റു ചെലവ്ക്കും പണമില്ല; ആറ് മാസമായി ശമ്പളം കിട്ടാതെ ബിഎസ്എൻഎല്ലിലെ കരാർ തൊഴിലാളികൾ; സത്യാഗ്രഹ സമരം ആഴ്‌ച്ചകൾ പിന്നിടുമ്പോഴും പ്രശ്‌നപരിഹാരത്തിന് നടപടിയില്ല; ദുരിതങ്ങൾ കാണാതെ അധികാരികൾ കണ്ണയ്ക്കുമ്പോൾ പലരുടെയും വീട്ടിൽ അരി വേവുന്നത് സർവീസ് സംഘടനകൾ പിരിവെടുത്തു നൽകിയ പണത്തിൽ

ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയാത്ത അവസ്ഥ; കുട്ടികളുടെ സ്‌കൂൾ ഫീസിനും മറ്റു ചെലവ്ക്കും പണമില്ല; ആറ് മാസമായി ശമ്പളം കിട്ടാതെ ബിഎസ്എൻഎല്ലിലെ കരാർ തൊഴിലാളികൾ; സത്യാഗ്രഹ സമരം ആഴ്‌ച്ചകൾ പിന്നിടുമ്പോഴും പ്രശ്‌നപരിഹാരത്തിന് നടപടിയില്ല; ദുരിതങ്ങൾ കാണാതെ അധികാരികൾ കണ്ണയ്ക്കുമ്പോൾ പലരുടെയും വീട്ടിൽ അരി വേവുന്നത് സർവീസ് സംഘടനകൾ പിരിവെടുത്തു നൽകിയ പണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആറ് മാസമായി ശമ്പളമില്ലാതെ ബിഎസ്എൻഎൽ ജീവനക്കാരുടെ ദുരിതം തുടരുന്നു. മുടങ്ങിക്കിടക്കുന്ന വേതനം കിട്ടാനായി ബി.എസ്.എൻ.എല്ലിലെ കരാർ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹസമരം ആഴ്‌ച്ചകൾ പിന്നിടുമ്പോഴും പരിഹരിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല. ഇതോടെ ഫീസടയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവരുടെ കുട്ടികൾ പോലും ദുരിതത്തിലാണ്. വാടക നൽകാൻ കഴിാതെ വീടൊഴിയേണ്ടി വന്നവരുമുണ്ട്.

തിരൂർ എക്‌സ്ചേഞ്ചിലെ ജീവനക്കാരൻ തണ്ടലംവളപ്പിൽ ജബ്ബാറിന്റെ മകൻ നാലാംക്ലാസ് വിദ്യാർത്ഥിയായ ഉമർ ലത്തീഫാണ് സ്‌കൂളിൽനിന്ന് പുറത്തായത്. കൂട്ടായിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഉമർ പഠിക്കുന്നത്. കഴിഞ്ഞമാസം ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ജബ്ബാറിന് വേറെ വരുമാനവുമില്ല. മുന്മാസത്തിൽ ഫീസടയ്ക്കാത്തതിനാൽ പരീക്ഷയെഴുതിക്കില്ലെന്ന ഭീഷണിവന്നപ്പോൾ കടംവാങ്ങിയാണ് ഫീസടച്ചത്. അങ്ങനെ മൂന്നിൽനിന്ന് നാലിലേക്ക് ചേർത്തു. പക്ഷേ, ഫീസടയ്ക്കാനില്ലാതായതോടെ സ്‌കൂളുകാർ ഇനി വരേണ്ടെന്നുപറഞ്ഞു.

തുച്ഛശമ്പളംകൊണ്ട് ഉമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുമ്പോഴാണ് ജബ്ബാറിന് ജോലി നഷ്ടപ്പെടുന്നത്. മകന്റെ വിദ്യാഭ്യാസം, രോഗിയായ ഭാര്യയുടെ ചികിത്സ, ദൈനംദിനച്ചെലവുകൾ... ഇനിയെന്തെന്നറിയാതെ ഇരിക്കുകയാണ് ഈ മനുഷ്യൻ. ബുധനാഴ്ചത്തെ സത്യാഗ്രഹസമരത്തിൽ ഉമറും പങ്കെടുത്തിരുന്നു.

കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വാണിയമ്പലത്തെ രാധാകൃഷ്ണനാണ് കിടപ്പാടം നഷ്ടപ്പെട്ടത്. വാണിയമ്പലം എക്‌സ്ചേഞ്ചിലായിരുന്നു ജോലി. വീട് പോയതിനെത്തുടർന്ന് വാടകവീട്ടിലായിരുന്നു താമസം. ഇപ്പോൾ വാടകനൽകാനില്ലാതായതോടെ വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടു. കുടുംബത്തെയുംകൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ നട്ടംതിരിയുകയാണ് രാധാകൃഷ്ണൻ. സംസ്ഥാനമൊട്ടാകെ ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികൾ സമരത്തിലാണ്. സർവീസ് സംഘടനകൾ പിരിവെടുത്താണ് ഇവരുടെവീട്ടിൽ ഇപ്പോൾ അരി നൽകുന്നത്. സമരം നീളുന്നതോടെ ഇനിയും ഇത്തരം ദുരിതക്കാഴ്ചകളും ബലിയാടുകളും സൃഷ്ടിക്കപ്പെടും. എന്നാൽ ഇതൊന്നും കാണാതിരിക്കാനായി ബി.എസ്.എൻ.എൽ. അധികാരികൾ കണ്ണടച്ചിരിപ്പാണ്.

സംസ്ഥാനത്തൊട്ടാകെ എണ്ണായിരത്തോളം തൊഴിലാളികളാണ് ആറുമാസമായി ശമ്പളമില്ലാതെ നട്ടംതിരിയുന്നത്. അറുപതോളം കരാറുകാരാണ് ബി.എസ്.എൻ.എല്ലിന് തൊഴിലാളികളെ വിതരണംചെയ്യുന്നത്. ഇവർക്ക് കമ്പനി പണംനൽകാത്തതാണ് പ്രശ്‌നമായത്. 83 തൊഴിലാളികളെ പുറത്താക്കുകയുംചെയ്തു. 478 രൂപയായിരുന്നു ഇവരുടെ കൂലി. അത് 635 ആക്കിയിരുന്നെങ്കിലും ആറുമാസമെടുത്ത പണിയുടെ കൂലിപോലും കിട്ടാതായതോടെ സമരം തുടങ്ങുകയായിരുന്നു. കമ്പനി വാഹനങ്ങളിൽ പെട്രോളടിച്ച പണം നൽകാത്തതിനാൽ ഇന്ധനം നൽകുന്നത് പമ്പുകാർ പലേടത്തും നിർത്തിവെച്ചിട്ടുണ്ട്.

സ്വന്തം ജീവനക്കാർ ആയിരുന്നവരെ കരാർ തൊഴിലാളികൾ എന്ന ബാനറിലേക്ക് വർഷങ്ങൾക്ക് മുൻപ് മാറ്റിയശേഷം ഇപ്പോൾ ഈ കരാർ തൊഴിലാളികളെ മുഴുവൻ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് 54,000ത്തിനടുത്ത് ജീവനക്കാരെ ബിഎസ്എൻഎൽ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. റിലയൻസ് ജിയോയുടെ വരവിന് ശേഷം ബിഎസ്എൻഎല്ലിന്റെ തകർച്ച പഠിച്ച മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഈ തീരുമാനം നിലനിൽക്കെയാണ് കേരളത്തിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ കേരളാ സർക്കിളും ഒരുങ്ങുന്നത്. ഫെബ്രുവരി മുതൽ ശമ്പളത്തിനായി ആവശ്യപ്പെടുന്ന കേരളാ സർക്കിളിലെ 6778 തൊഴിലാളികൾ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകിയപ്പോൾ പിരിച്ചുവിടൽ നോട്ടീസ് നൽകിയാണ് പ്രതികരണം വന്നത്.

ശമ്പളം നൽകാൻ ഫണ്ടില്ലെന്ന പതിവ് പല്ലവി പാടുന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള ഒരു നീക്കത്തിനും ഇതേവരെ തയ്യാറായിട്ടില്ല. കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത് ബിഎസ്എൻഎല്ലിൽ നിന്നും കരാർ എടുത്ത കമ്പനികൾ ആണെങ്കിലും ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎൽ ഫണ്ട് നൽകുന്നില്ല. അതിനാൽ കമ്പനികൾ ശമ്പളവും നൽകുന്നില്ല. കരാർ കമ്പനികളോട് ശമ്പള കാര്യം പറഞ്ഞാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും. ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് തന്നെ അന്വേഷിക്കാൻ പറയും. അഞ്ചു മാസമായി തൊഴിലാളികൾ ശമ്പളത്തിന്റെ പേരിൽ തട്ടിക്കളിക്കപ്പെടുകയാണ്. കുറ്റം ബിഎസ്എൽഎല്ലിന്റെ കയ്യിലാണ് എന്ന് അറിയാമായിരുന്നതിനാൽ കുറ്റം ജീവനക്കാർ ബിഎസ്എൻഎല്ലിന് മേലെ തന്നെയാണ് ചുമത്തുന്നത്.

കരാർ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ അത് നൽകാനുള്ള ഉത്തരവാദിത്തം ബിഎസ്എൻഎല്ലിനാണ്. ബിഎസ്എൻഎൻ വിളിച്ചെടുത്ത ജീവനക്കാരെയാണ് 2014-ൽ കരാർ കമ്പനികൾക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ കമ്പനികൾ ശമ്പളം നൽകിയില്ലെങ്കിൽ നൽകേണ്ട ബാധ്യത ബിഎസ്എൻഎല്ലിനാണ്. ഇത് അറിയാമായിരുന്നിട്ടു തന്നെയാണ് ശമ്പളക്കാര്യത്തിലുള്ള ഈ ബിഎസ്എൻഎല്ലിന്റെ കണ്ണടയ്ക്കൽ.

ജീവിതം മുഴുവൻ ബിഎസ്എൻഎല്ലിന് വേണ്ടി ജോലി ചെയ്ത ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ഇപ്പോൾ നരകതുല്യമാക്കി മാറിയിരിക്കുകയാണ്. 2014 വരെ കരാർ തൊഴിലാളികൾ നേരിട്ട് ബിഎസ്എല്ലിന്റെ കീഴിലായിരുന്നു. ഒരു ആനുകൂല്യവും ഇവർക്ക് ആ ഘട്ടത്തിൽ ലഭിച്ചില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. 2014 മുതൽ ടെൻഡർ വ്യവസ്ഥ നടപ്പിലായി. ഇതോടെ കരാർ ജീവനക്കാർ വിവിധ സോണുകളിലേക്ക് മാറി. ഇൻഫ്രാ സ്ട്രക്ച്ചർ, ഹൗസ് കീപ്പിങ്, എക്സ്റ്റേണൽ പ്ലാന്റ് എന്നിങ്ങനെ തൊഴിലാളികൾ വിഭജിക്കപ്പെട്ടു. ഇവരുടെ മേൽനോട്ടം വിവിധ കരാർ കമ്പനികൾക്ക് നൽകി. എങ്ങിനെയെങ്കിലും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ടെൻഡർ വ്യവസ്ഥ. ടെക്നിക്കൽ ജീവനക്കാർ വരെ ഹൗസ് കീപ്പിംഗിൽ വന്നത് ഉദാഹരണം.

ജീവനക്കാരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് ബിഎസ്എൻഎൽ. അതിനു ബിഎസ്എൻഎൽ നടപടിക്രമങ്ങൾ തന്നെ ഉദാഹരണമാണ്. ടെൻഡർ സിസ്റ്റം വന്നു ബിഎസ്എൻഎൻ തൊഴിലാളികൾ കരാർ കമ്പനിക്ക് കീഴിൽ വന്നപ്പോൾ മുതൽ ബിഎസ്എൻഎല്ലും കരാർ കമ്പനികളും യോജിച്ച് പണി തുടങ്ങി. ആദ്യം 60 വയസുള്ളവരെ ഒഴിവാക്കി. പ്രായപരിധി പ്രശ്നം എന്ന പേരിലാണ് ഈ തീരുമാനം വന്നത്. പിന്നെ 58 കഴിഞ്ഞവരെ ഒഴിവാക്കി.

ജീവിതം മുഴുവൻ ബിഎസ്എല്ലിന് വേണ്ടി ജോലി ചെയ്ത തൊഴിലാളികൾ ആണിവർ. ജീവിതത്തിന്റെ ഒരു വസന്തകാലം മുഴുവൻ ജോലി ചെയ്യുമ്പോഴും എപ്പോഴെങ്കിലും സർവീസിൽ സ്ഥിരപ്പെടും എന്ന സ്വപ്നവും പേറി ബിഎസ്എൻഎല്ലിൽ തുടരുന്നവർ ആണ് ഇപ്പോൾ ഒഴിവാക്കപ്പെടുന്നത്. രാജ്യത്ത് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ് മാനേജ്മെന്റ് തലത്തിൽ ബിഎസ്എൻഎല്ലിൽ വന്ന നിർദ്ദേശം. ഇങ്ങിനെ വരുമ്പോൾ തന്നെ കേരളത്തിൽ ആയിരത്തോളംപേർ പിരിച്ചുവിടപ്പെടും. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ലഭിക്കില്ല എന്ന് വരുമ്പോൾ ഒപ്പം ശമ്പള കുടിശ്ശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാതിരിക്കാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP