Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവങ്ങൾക്ക് കാരുണ്യം അരുളുന്ന കെ എം മാണിയുടെ പദ്ധതി മാറ്റി സർക്കാർ കൊണ്ടുവന്ന ആരോഗ്യ ഇൻഷുറൻസ് കൊണ്ട് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥ; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാകാൻ 80 ആശുപത്രികൾ മാത്രം; സർക്കാർ സ്ഥാപനങ്ങളായ ശ്രീചിത്രയും ആർസിസിയും മലബാർ കാൻസർ സെന്ററും പദ്ധതിയിൽ ഭാഗമായില്ല; രോഗികളുടെ പേരു പറഞ്ഞ് ലോട്ടറി വിറ്റ് കോടികൾ പോക്കറ്റലിക്കുന്ന സർക്കാർ പാവങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു

പാവങ്ങൾക്ക് കാരുണ്യം അരുളുന്ന കെ എം മാണിയുടെ പദ്ധതി മാറ്റി സർക്കാർ കൊണ്ടുവന്ന ആരോഗ്യ ഇൻഷുറൻസ് കൊണ്ട് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥ; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാകാൻ 80 ആശുപത്രികൾ മാത്രം; സർക്കാർ സ്ഥാപനങ്ങളായ ശ്രീചിത്രയും ആർസിസിയും മലബാർ കാൻസർ സെന്ററും പദ്ധതിയിൽ ഭാഗമായില്ല; രോഗികളുടെ പേരു പറഞ്ഞ് ലോട്ടറി വിറ്റ് കോടികൾ പോക്കറ്റലിക്കുന്ന സർക്കാർ പാവങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാവങ്ങളുടെ കണ്ണീരുകണ്ടാണ് മുൻധനമന്ത്രി കെ എം മാണി കാരുണ്യ ലോട്ടറി ആരംഭിച്ചത്. ഈ ലോട്ടറിയിൽ നിന്നുള്ള വരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത് നിർദ്ധനരായ രോഗികൾക്ക് ആശ്രയം അരുളുക എന്നതായിരുന്നു. എന്നാൽ, രോഗികളുടെ പേരു പറഞ്ഞുള്ള ലോട്ടറി നിലനിർത്തിയതിനൊപ്പം ലോട്ടറിയിലെ വരുമാനം സ്വന്തം പോക്കറ്റിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇടതു സർക്കാർ നടത്തുന്നത്. കാരുണ്യ ലോട്ടറി നിർത്തലാക്കിയതോടെ സാധാരണക്കാർക്ക് എളുപ്പം ചികിത്സാതുക ലഭിക്കാനുള്ള വഴികളാണ് ഇല്ലാതായത്. ഇതോടെ ചികിത്സിക്കുന്ന ഡോക്ടറുടെ കത്തുണ്ടെങ്കിൽ പണം അനുവദിക്കുന്ന അവസ്ഥയും ഇല്ലാതായി. പതിനായിരങ്ങളാണ് ഇതോടെ ദുരിതത്തിലായത്.

കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അൻപത്തിയാറര കോടി രൂപയുടെ സഹായം തേടിയുള്ള അപേക്ഷകൾ ലോട്ടറി ഓഫീസുകളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടർന്ന് പ്രതിമാസം ആറായിരം മുതൽ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയിൽ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുള്ള ആശ്വാസം. ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്ന മരുന്ന് സർക്കാർ ആശുപത്രികളിലും പ്രധാനമന്ത്രി ജൻ ഔഷധിയിലുമുണ്ടാകാറില്ല. പകരം മറ്റു മരുന്നുകൾ വാങ്ങി സ്വയം പരീക്ഷിക്കപ്പെടാനും ഇവർക്കാകില്ല.

കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ടെന്ന് പറഞ്ഞാണ് കാരുണ്യ പദ്ധതി നിർത്തലാക്കിയത്. അതേസമയം ഇൻഷുറൻസ് പദ്ധതി നിലവിൽ കൊണ്ടുവരാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്തത്. നിലവിൽ പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് ആളെ പാളിയ അവസ്ഥയാണ്. സമാനമായ അവസ്ഥായകും കാരുണ്യക്ക് പകരം വരുന്ന പദ്ധതിക്കെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

80 സ്വകാര്യ ആശുപത്രികളേ മെഡിസെപ് പദ്ധതിയുടെ ഭാഗമാകാൻ തയാറായിട്ടുള്ളൂ. വൻകിട സ്വകാര്യ ആശുപത്രികൾ പലതും ചേർന്നിട്ടില്ല. സർക്കാർ സ്ഥാപനങ്ങളായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി), മലബാർ കാൻസർ സെന്റർ (എംസിസി) എന്നിവയും വിട്ടുനിൽക്കുന്നു. കാരുണ്യ അവസാനിപ്പിച്ചവർക്ക് സർക്കാർ ഉദ്യോഗസ്ഥർക്കായി തുടങ്ങിയ ഇൻഷുറൻസ് പദ്ധതി പോലും നേരാംവണ്ണം കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ. പിന്നെ എങ്ങനെ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തുന്ന പദ്ധതി ഗുണം ചെയ്യുമെന്നാണ് ചോദ്യം.

പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പദ്ധതി അടുത്ത മാസമെങ്കിലും പ്രാബല്യത്തിലാക്കാനുള്ള മാർഗങ്ങൾ തേടുകയാണു സർക്കാർ. കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്) പോലെ ഈ പദ്ധതിയുടെയും നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസിനെയാണ് ഏൽപിച്ചിരിക്കുന്നത്. കാസ്പിൽ 340 സ്വകാര്യ ആശുപത്രികളെ ചേർക്കാനായി. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ആർസിസി, എംസിസി എന്നിവയെയും ചേർത്തു. എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇപ്പോഴും ചേർന്നിട്ടില്ല. റിലയൻസ് നടത്തുന്ന കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി എത്രകണ്ട് ഗുണം ചെയ്യുമെന്നാണ് ചോദ്യം. ഇതിലെ നൂലാമാലകളും സാധാരണക്കാരെ വെട്ടിലാക്കുമെന്ന് ഉറപ്പാണ്.

ഈ 3 സ്ഥാപനങ്ങളെയും മെഡിസെപ്പിന്റെ ഭാഗമാക്കിയില്ലെങ്കിൽ പദ്ധതി ഫലപ്രദമാകില്ല. വ്യാഴാഴ്ചത്തെ യോഗം ഇക്കാര്യം പരിശോധിക്കും. ഇൻഷുറൻസ് കമ്പനിയാണ് ആശുപത്രികളെ കണ്ടെത്തേണ്ടതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരും വേണ്ട സഹായം നൽകും. മെഡിസെപ് യാഥാർഥ്യമാകാതിരിക്കാൻ മറ്റു സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടുന്ന 11 ലക്ഷം കുടുംബങ്ങൾ നിലവിൽ വിവിധ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസി എടുത്തിട്ടുണ്ട്.

സർക്കാരിന്റെ പദ്ധതി ആരംഭിച്ചാൽ ഇവർ കൂട്ടത്തോടെ പിൻവാങ്ങുമെന്നു മനസ്സിലാക്കിയാണ് മെഡിസെപ്പിനെതിരെ ആസൂത്രിത നീക്കം. പദ്ധതിയോടു സ്വകാര്യ ആശുപത്രികൾക്കും താൽപര്യമില്ല. ആയിരത്തഞ്ഞൂറിലേറെ ചികിത്സകൾക്കു സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളതിനാൽ അതിലേറെ തുക ഈടാക്കാനാവില്ല. 250 രൂപ പ്രീമിയത്തിൽ ആറ് ലക്ഷം രൂപ പരിരക്ഷ കിട്ടുന്ന ചികിത്സാ പദ്ധതിയാണിത്. മെഡിസെപ്പിൽ ജീവനക്കാരും പെൻഷൻകാരും മാസം 250 രൂപ പ്രീമിയം അടയ്ക്കണം. 3 വർഷത്തേക്ക് 6 ലക്ഷം രൂപയാണു പരിരക്ഷ.

അതിനിടെ കേരള സർക്കാർ കാരുണ്യ ആരോഗ്യ പദ്ധതി നിർത്തിയ തോടെ കാരുണ്യ ലോട്ടറി ടിക്കറ്റ് വില്പനയും നേർ പകുതിയിൽ ആയ തോടെ ലോട്ടറി വിൽപനക്കാർ വെട്ടിലായി. ഇതു മൂലം വരും നാളുകളിൽ സർക്കാരിന് വൻ സാമ്പത്തിക തകർച്ച ഉണ്ടാകാൻ ഇടയുള്ളതായിട്ടാണ് സൂചന. കാരുണ്യ ലോട്ടറി മറ്റുള്ള ലോട്ടറി യെക്കാൾ വലിയ വില്പന യാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ വളരെ സ്വീകാര്യത ഈ ലോട്ടറിക്ക് ഉണ്ടായിരുന്നു. എന്നാൽ കാരുണ്യ പദ്ധതി നിർത്തിയ തോടെ ജനങ്ങൾ വെട്ടിലായിരിക്കുകയാണ്. അവരുടെ മനം മാറ്റം തന്നെയാണ് ഇപ്പോൾ ലോട്ടറി വിൽപ്പന് കുത്തന ഇടിഞ്ഞതിന്റെ പിന്നിലും.

കെഎം മാണിക്ക് വലിയ സൽപ്പേര് കിട്ടുന്നു എന്നതാണ് സർക്കാർ ഈ പദ്ധതി പിൻവലിച്ചതിന് പിന്നിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ ഇത്തരം ഒരു പ്രവർത്തി ചെയ്തതിന് സർക്കാർ വ്യക്തമായ കാരണവും പറയുന്നില്ല.എന്നാൽ ജനങ്ങൾക്കിടയിൽ വലിയ അമർഷം തന്നെ ഉണ്ട്. പാവപ്പെട്ട രോഗികളുടെ ശാപവും ഖജനാവിന് നഷ്ടവും മാത്രമാണ് ഇങ്ങനെ ഒരു തീരുമാനത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. പദ്ധതി തിരിച്ചുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ കേസും പുരോഗമിക്കുന്നുണ്ട്. ഇനി അതിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ.

കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. നിരാലംബരായ രോഗികൾക്ക് രോഗികൾക്ക് പുനരുജ്ജീവനം നൽകുന്ന പദ്ധതിയാണ് അവതാളത്തിൽ. സാന്റിയാഗോ മാർട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നൽകി ലോട്ടറി കൊണ്ട് ജനങ്ങൾക്ക് സഹായമെത്തിച്ച പദ്ധതിയാണിത്.

പുതിയ ഇൻഷൂറൻസ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകിൽ ജനങ്ങൾ അടയ്ക്കണം. അല്ലെങ്കിൽ സർക്കാർ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയൻസ് കമ്പനിക്ക് സർക്കാർ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോൾ 1600 രൂപ ഒരു കുടുംബത്തിൽ നിന്നും വിഹിതം അടയ്ക്കേണ്ടതുണ്ട്. അത് സർക്കാർ കയ്യിൽ നിന്നും നൽകും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭിക്കും എന്നതാണ് കാരുണ്യയുടെ പ്രത്യേകത. ഇതുവരെ 2318 കോടി രൂപ ചെലവിട്ട് 289000 പേർക്കു കാരുണ്യ സ്‌കീമിൽ നിന്നും സർക്കാർ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിർത്തുന്നു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് രണ്ടു ദിവസം മുൻപ് കാരുണ്യ അധികൃതർ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്. എന്നാൽ കാരുണ്യ നിർത്തേണ്ട പദ്ധതി തന്നെയാണ് എന്ന തീരുമാനത്തിലാണ് ധനവകുപ്പ്. രണ്ടു പദ്ധതികൾ ഒന്നും തുടർന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിർത്തി. കേരളവും കേന്ദ്രവും കൈകോർക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

കാരുണ്യ നിർത്തിയതുകൊണ്ട് ജനങ്ങൾക്ക് ബാധ്യതയില്ല. പോളിസി പ്രീമിയം സർക്കാർ ആണ് അടയ്ക്കുക. ജനങ്ങൾ പുതിയ സ്‌കീമിൽ ചേർന്നാൽ മാത്രം മതി. എല്ലാ ആശുപത്രികളും ഈ സ്‌കീമിൽ ചേരും. ശ്രീചിത്ര ചേർന്നിട്ടില്ല. പക്ഷെ ആർസിസി ചേർന്നിട്ടുണ്ട്. ശ്രീചിത്ര കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ അതിനു കുറച്ചു താമസം വരും. ഒരു റേഷൻ കാർഡിൽ രണ്ടു ലക്ഷം രൂപ മാത്രമാണ് കാരുണ്യയിൽ അനുവദിക്കപ്പെടുന്നത്. ഇത് ഒരു ലൈഫ് ടൈമിലാണ്. ഈ സ്‌കീം എല്ലാ വർഷവും ഇൻഷൂറൻസ് ലഭിക്കും. കാരുണ്യ നിർത്തിയത് ആശുപത്രികൾ ഈ സ്‌കീം പൂർണമായി ഒഴിവാക്കാൻ വേണ്ടിയാണ്. പുതിയ സ്‌കീം എല്ലാ ആശുപത്രികളും നടപ്പിലാക്കും. പുതിയ ആരോഗ്യ പദ്ധതിയിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയുടെ നിരക്കുകൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ നിരക്കുകൾക്ക് ഏകീകരണമുണ്ട്. കാരുണ്യയിൽ അതുപോലെയായിരുന്നില്ല. സ്വകാര്യ ആശുപത്രികൾ പറയുന്നതാണ് നിരക്കായി അനുവദിച്ചിരുന്നത്. ആശുപത്രികൾക്ക് ഇനി അവർ പറയുന്ന നിരക്ക് നൽകാൻ കഴിയില്ല. സർക്കാർ നിർദ്ദേശിച്ച നിരക്ക് മാത്രമേ ഈടാക്കാൻ കഴിയൂ. ഈ ദുരിതം തത്ക്കാലത്തേക്ക് മാത്രമാണ്-മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP