Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറിക്കയുടെ ഫാതെർസ് ഡേ - ദൈവത്തിന്റെ വിചിത്രമായ നർമ്മം 

എറിക്കയുടെ ഫാതെർസ് ഡേ - ദൈവത്തിന്റെ വിചിത്രമായ നർമ്മം 

കോരസൺ വർഗീസ്

 'WISH YOU A GREAT FATHER'S DAY!' ഫോട്ടോ കോപ്പി മെഷീന് അടുത്തുനിന്നും പെട്ടന്നുള്ള ആശംസ കേട്ട് തിരിഞ്ഞു നോക്കി . പുറകിൽ നിൽക്കുന്ന സഹപ്രവർത്തക എറിക്കയാണ്. നന്ദി, ഭർത്താവു ജെഫിനും ആശംസകൾ കൊടുത്തേക്കുക. ശരി പറഞ്ഞേക്കാം, എന്റെ ഡാഡിയെ ഒന്നു ശരിക്കു കാണാൻ പോലും പറ്റിയില്ല, ഒരു വലിയ ദീർഘനിശ്വാസത്തോടെ അവർ അത് പറഞ്ഞു നിറുത്തിയത് വിതുമ്പലോടെയാണ് . ഒന്നും പറയാനാവാതെ തിരികെ നടന്നു. കണ്ണ് തുടച്ചുകൊണ്ട് പേപ്പറുമായി തിരിച്ചുപോകുന്ന എറിക്കയുടെ ചിത്രം വല്ലാതെ വേദനിപ്പിച്ചു.

ഒരു യൂണിറ്റിൽ കുറെക്കാലം ഒന്നിച്ചു ജോലിചെയ്ത പരിചയവും അപ്പോൾ പരസ്പരം പങ്കുവച്ച ജീവിത അനുഭവങ്ങളും ഉണ്ട്. ഇപ്പോൾ മറ്റൊരു ഡിപ്പാർട്‌മെന്റിലാണ് ജോലി എങ്കിലും ഒരേ ഫ്‌ളോറിലാണ് ഞങ്ങൾ. അപ്പോൾ ഓർത്തില്ല എങ്കിലും എറീക്കയുടെ പിതാവ് അവരുടെ ചെറുപ്പത്തിൽ മരണപ്പെട്ടു എന്ന് ഒരിക്കൽ പറഞ്ഞത് ഓർത്തു. ഒന്ന് സമാധാനിപ്പിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു ചെന്നു. അപ്പോൾ അവർ അവരുടെ പിതാവിന്റെ
പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കയ്യിൽ പിടിച്ചു നോക്കിയിരിക്കുകയായിരുന്നു.

എറിക്ക, എനിക്കറിയാം നിങ്ങൾ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നത്.എന്റെ പിതാവും കടന്നുപോയിട്ടു ഏഴു വര്ഷങ്ങളായി, ഇന്നും കടന്നുപോയി എന്ന് വിശ്വസിക്കാതിരിക്കയാണ്. അതുകൊണ്ടു എല്ലാ കാര്യങ്ങളും അങ്ങോട്ട് ചോദിക്കാറുണ്ട്,പറയാറുണ്ട്, അത്രയ്ക്ക് അടുത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അങ്ങനെതന്നെ വിശ്വസിക്കൂ, അവർ സജ്ജീവരായി നമ്മോടൊപ്പം ഉണ്ട് എന്ന ഒരു വിശ്വാസമാണ് നമുക്ക് നല്ലത്. ആട്ടെ എങ്ങനെയാണു പിതാവ് വേർപിരിഞ്ഞത്?

എറിക്ക അവരുടെ കഥ പറയാൻ തുടങ്ങി:

'ഞങ്ങൾ സൗത്ത് അമേരിക്കയിലെ കൊളംബിയയിലാണ് വളർന്നത്.ബൊഗോട്ടയുടെ പടിഞ്ഞാറാണ് കാലീ എന്ന പട്ടണം. വലിപ്പം കൊണ്ടും സാന്ദ്രതകൊണ്ടും കൊളംബിയയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ്. എനിക്ക് അന്ന് പതിനഞ്ചു വയസ്സാണ്, ഒരു സ്‌കൂൾവർക്ക് ചെയ്യാൻ എന്റെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു, ആരോ വന്നു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി, അച്ഛൻ അപകടത്തിലാണെന്ന് പറഞ്ഞു. ഞങ്ങൾ ഏഴുപേരിൽ മൂത്തയാളാണ് ഞാൻ, ഇളയ ആൾക്ക് രണ്ടു വയസ്സ് കാണും.

'അച്ഛൻ ജോർജ് സാ ഹെറാൻ മികച്ച ഒരു ഷെഫ് എന്നപേരിൽ നഗരത്തിൽ അറിയപ്പെട്ടിരുന്നു. അച്ഛന്റെ ഏറ്റവും വലിയ വിനോദം മീൻ പിടിക്കലായിരുന്നു. അന്ന് ഒരു തെളിഞ്ഞ ഒഴിവുദിനം. അദ്ദേഹം തന്റെ ബോട്ടുമായി ഡാന്യൂബിയോയിലുള്ള ആൾട്ടോ ആഞ്ചിക്കായ തടാകത്തിലേക്കാണ് പോയത്. അത് വീട്ടിൽ നിന്നും ഏതാണ്ട് 4 മൈൽ ദൂരം ഉണ്ട്. റിസെർവോയറിനു അടുത്ത് മീൻപിടിക്കാൻ പതിവായി ആളുകൾ പോകാറുണ്ടായിരുന്നു. വിശാലമായ തടാകത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയും സൃഷ്ടികളും കൈകോർത്തു നിൽക്കുന്ന അസുലഭ നിമിഷങ്ങൾ എന്നും അച്ഛനെ ഭ്രമിപ്പിച്ചിരുന്നു. രണ്ടു വലിയ മലകക്കിടയിലൂടെ കടന്നുവരുന്ന ജലാശയം മേഘക്കെട്ടുകൾ തുടിച്ചുനിൽക്കുന്ന നീലാകാശം.

'പൊടുന്നനെയാണ് അത് സംഭവിച്ചത്. എവിടുന്നോ ഞൊടിയിടയിൽ അടിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ ജോർജിന്റെ വള്ളം മറിഞ്ഞു. മലവെള്ളപ്പാച്ചിലിൽ എക്കലും വെള്ളവുമായി തടാകത്തിനുമേൽ സമുദ്രം തള്ളിക്കയറിയതുപോലെ. ഒപ്പം നിന്ന് മീൻ പിടിച്ച സുഹൃത്ത് നോക്കുമ്പോൾ ജോർജ്ജ് കൈ പൊക്കി നീന്തി രക്ഷപെടാനുള്ള ശ്രമമായിരുന്നു. സമുദ്രം ചെറുതടാകത്തെ വിഴുങ്ങുന്ന അനുഭവമായിരുന്നു. ആ മലവെള്ളപ്പാച്ചിലിൽ ജോർജ്ജ് മാത്രം കാണാനില്ലാതായി. ദിവസങ്ങൾ നീണ്ട തിരച്ചലിൽ ഒരു അവശിഷ്ടവും തരാതെ അദ്ദേഹം അപ്രത്യക്ഷമായി. അവിടെ ചെറു മലയുടെ മുകളിൽ ഒരു കല്ല് അച്ഛനായി ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതാണ് ആകെ അദ്ദേഹത്തിന്റെ ഓർമ്മയുടെ അടയാളം. ആ തടാകത്തിന്റെ അടിയിലെവിടെയെങ്കിലും എന്റെ എന്റെ അച്ഛൻ ഉണ്ടാവും. ഏറ്റവും അവസാനം കണ്ട മുഖമാണ് ഇപ്പോഴും എന്റെ മനസ്സിൽ. സദാ പൊട്ടിച്ചിരിക്കുന്ന നിറഞ്ഞ പ്രകാശം പരത്തുന്ന പ്രകൃതം. എന്തൊരു ഊർജ്ജമായിരുന്നു അച്ഛന്.

'പിന്നെ എന്റെ അച്ഛനും അമ്മയുമെല്ലാം അമ്മയായിരുന്നു. ഞങ്ങൾ ഏഴുപേരുടെയും കാര്യങ്ങൾ കൃത്യമായി നോക്കാൻ പാകത്തിൽ 'അമ്മ സ്വയം ആയിത്തീരുകയായിരുന്നു. അതുകൊണ്ടു ഓരോ ഫാതെർസ് ഡേ കാർഡും ഞാൻ അമ്മക്കായി കൊടുത്തിരുന്നു. 'അമ്മ ഒരു വലിയ കമ്പനിയിൽ ജോലിക്കുപോയി. ഞങ്ങളെ എല്ലാവരെയും വളരെ ചിലവുള്ള കത്തോലിക്ക സ്‌കൂളിൽ തന്നെ പഠിപ്പിച്ചു. ഡ്രഗ്ഗും അക്രമവും നിറഞ്ഞുനിന്ന ആ നഗരത്തിൽ പിതാവിന്റെ അഭാവമില്ലാതെ ആരെയും നഷ്ടപ്പെടുത്താതെ 'അമ്മ നന്നായി വളർത്തി, പഠിപ്പിച്ചു. ഞങ്ങളിൽ 4 പേർ ഫ്രാൻസിലും ഒരാൾ ഓസ്ട്രേലിയയിലും സഹോദരൻ അമ്മയോടൊപ്പം കാലിയിലും ഉണ്ട്. 'അമ്മ പൂക്കൾ നിറഞ്ഞ തോട്ടത്തിന്റെ നടുവിലുള്ള സ്വന്തം ഭവനത്തിൽ ഇപ്പോഴും ഉണ്ട്. ഇടയ്ക്കു ഞങ്ങളെ കാണാൻ എല്ലായിടത്തും മാറി മാറി വരും. അച്ഛന്റെ നനുത്ത ഓർമ്മകളെ വിട്ടു എവിടേക്കും പോകാൻ 'അമ്മ തയ്യാറില്ല. അമ്മയുടെ ദൈവവിശ്വാസവും പ്രാർത്ഥനകളുമാണ് ഞങ്ങളെ ഇന്നും ഒരുമിച്ചു നിറുത്തുന്നത്. പതിവ് പോലെ എന്റെ അമ്മക്കാണ് ഞാൻ ഫാതെർസ് ഡേ വിഷ് പറയുന്നത്. ഇത് പറയുമ്പോൾ എപ്പോഴും പൊട്ടിച്ചിരിക്കുന്ന എറിക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

'എന്റെ മകൾ ഇസബെല്ലക്ക് രണ്ടു വയസ്സായി. അവൾ എന്റെ ഭർത്താവു ജെഫിനൊപ്പം പങ്കുവെയ്ക്കുന്ന നിമിഷങ്ങൾ ഞാൻ ഓർത്തു വയ്ക്കുകയാണ്. എന്റെ ഓർമ്മയിലെ അച്ഛൻ അതുപോലെ തന്നെയായിരുന്നു. മരിച്ചു കിടക്കുന്ന അച്ഛനെ എനിക്ക് കാണാൻ സാധിച്ചില്ല, അതുകൊണ്ടു മരിച്ചുപോയി എന്ന് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എത്ര ക്രൂരമാണ് വിധിയുടെ വിളയാട്ടം. തെളിഞ്ഞ സന്ദര്ഭങ്ങളിലും നമ്മുടെ സന്തോഷങ്ങളെ തട്ടിയെടുത്തുഓടാനും നമ്മുടെ സ്വപ്നങ്ങളെ തല്ലിക്കെടു ത്താനും ദൈവം ഓരോ വഴി കണ്ടു പിടിക്കുകയാവാം. 30 വർഷങ്ങൾ കഴിഞ്ഞെങ്കിലും അന്ന് ഞങ്ങൾക്കുവേണ്ടി പിടിച്ച മീൻ ഇന്നും അച്ഛന്റെ കൈയിൽ ഉണ്ടാവും. അത് ഞങ്ങൾക്ക് തരാൻ അച്ഛൻ വരാതിരിക്കില്ല.(ഒരു തമാശ പറയുന്നപോലെ എറിക്ക പൊട്ടിച്ചിരിച്ചു). എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു അച്ഛൻ, എന്റെ സ്വീറ്റ് സിക്സ്റ്റീൻ പാർട്ടിക്കായി അച്ഛൻ എന്തൊക്കെ മനസ്സിൽ കരുതിക്കാണണം.

'ദൈവത്തിന്റെ നർമ്മബോധം വിചിത്രമാണ്, എല്ലാം അവന്റെ സമയവും കാലവുമാണ്. നാമൊക്കെ അവന്റെ ചതുരംഗപ്പലകയിലെ കാലാളുകൾ'. ഇതുപറയുമ്പോൾ എറിക്കയുടെ മുഖത്തു അറിയാതെ ഒരു പ്രകാശം വന്നു നിറയുന്നപോലെ തോന്നി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല , അച്ഛനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP