Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്

ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്കൊപ്പമാണ്. ആൾക്കൂട്ടത്തിന്റെ നേതാവ് ജോസ് കെ മാണിയെന്ന് പിജ ജോസഫ് പോലും സമ്മതിക്കുന്നു. കേരളാ കോൺഗ്രസിലെ അണികൾ ജോസ് കെ മാണിക്കൊപ്പമാണെന്ന തിരിച്ചറിവിലാണ് ഈ പരാമർശം. അപ്പോഴും സിഎഫ് തോമസും തോമസ് ഉണ്ണിയാടനും ജോയി എബ്രഹാമും ജോസഫിനൊപ്പമെത്തി. മാണിയുടെ പരിചാരകനായിരുന്ന സിബി പുത്തേറ്റും ജോസഫ് പക്ഷത്തേക്ക് ചുവടുമാറി. ഇത് പിജെയ്ക്ക് തുണയാണ്.

ജോയ് എബ്രഹാം നേരത്തെ തന്നെ ജോസഫ് പക്ഷത്ത് എത്തിയിരുന്നു. പാലാ സീറ്റ് നേടാനായിരുന്നു ഈ തന്ത്രം. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാമാണ് ജോസഫിനെ വർക്കിങ് ചെയർമനാക്കുന്നതിലും ചരട് വലിച്ചത്. അപ്പോഴും സിഎഫ് തോമസ് ഒപ്പം നിൽക്കുമെന്ന് ജോസ് കെ മാണി കരുതി. നിഷ്പക്ഷനായി നിൽക്കുമെന്ന് തോമസ് പറയുകയും ചെയ്തു. എന്നാൽ ഏവരേയും ഞെട്ടിച്ച് ജോസഫിനൊപ്പം സിഎഫ് നിലയുറപ്പിച്ചു. ഇതിനൊപ്പം തോമസ് ഉണ്ണിയാടനും കൂറുമാറി. ഇതിനൊപ്പമാണ് മാണിയുടെ പരിചാരകൻ സിബി പുത്തേഴത്തിന്റെ നീക്കം. എല്ലാവരും ജോസഫിനൊപ്പം ചേരുന്നത് പാർട്ടി പദവികൾ ലക്ഷ്യമിട്ടാണ്. സിഎഫിന്റെ മനസ്സിൽ പാർട്ടി ചെയർമാൻ സ്ഥാനമാണുള്ളത്.അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷമാണുള്ളത്. കൊട്ടാരക്കര പൊന്നച്ചനും ജോസ് കെ മാണിയെ പിന്തുണച്ചില്ല.

കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തതിന് സ്റ്റേ മാറ്റാൻ ജോസ് കെ മാണി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. തർക്കം കോടതിയിലെത്തിയതോടെ അനുരഞ്ജന ശ്രമങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്. തെരഞ്ഞെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഇനി വിട്ടുവീഴ്‌ച്ച വേണ്ടെന്ന് തീരുമാനിച്ച് ജോസ് കെ മാണി ഇന്നലെ മധ്യസ്ഥ ചർച്ചകൾക്കായി തിരുവനന്തപുരത്തേയ്ക്ക് നടത്താനിരുന്ന യാത്ര ഒഴിവാക്കി. ചെയർമാൻ സ്ഥാനം സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. സിഎഫ് തോമസ് കൂടി ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നെങ്കിലും തങ്ങളുടെ ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത്് അസാധുവായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.

കേരള കോൺഗ്രസ് (എം) ചെയർമാനെന്ന നിലയിലുള്ള അധികാരങ്ങൾ ജോസ് കെ. മാണി വിനിയോഗിക്കുന്നതു താൽക്കാലികമായി വിലക്കി തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. പി.ജെ. ജോസഫ് പക്ഷത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫനും മനോഹർ നടുവിലേടത്തും നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് ഇനി ജൂലൈ 17നു പരിഗണിക്കും. അതേസമയം, ഉത്തരവു വന്ന് ഒരു മണിക്കൂറിനുശേഷം ജോസ് കെ. മാണി കോട്ടയത്തു പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചെയർമാന്റെ മുറിയിൽ അരമണിക്കൂർ ചെലവഴിച്ചു. മുറിക്കു മുന്നിലെ കെ.എം. മാണിയുടെ ബോർഡ് മാറ്റി 'ജോസ് കെ. മാണി എം പി, ചെയർമാൻ' എന്ന പുതിയ ബോർഡും വച്ചു. ഞായറാഴ്ച തന്നെ പാർട്ടി ഓഫിസിലെ മിനിറ്റ്‌സിൽ ചെയർമാനെന്ന നിലയിൽ ഒപ്പിടുകയും അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തെന്ന കത്ത് ഇന്നലെ രാവിലെ തിരുവനന്തപുരത്തു തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. ഞായറാഴ്ച കമ്മിഷനു ഫാക്‌സ് അയച്ചിരുന്നു.

പി.ജെ. ജോസഫ് പക്ഷം വിളിച്ചുചേർത്ത യോഗത്തിൽ സി.എഫ്. തോമസും പങ്കെടുത്തു. വൈകിട്ടു ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ടും സി.എഫ്. തന്റെ പരസ്യപിന്തുണ ആദ്യമായി വ്യക്തമാക്കി. സി.എഫ്. ചെയർമാനും പി.ജെ. ജോസഫ് നിയമസഭാ കക്ഷിനേതാവുമായുള്ള സംവിധാനം സംബന്ധിച്ച ചർച്ചയും സജീവമായി. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത കോട്ടയം യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരടക്കമുള്ളവർ പാർട്ടി വിട്ടുപോയതായി കണക്കാക്കേണ്ടിവരുമെന്നു യോഗശേഷം ജോസഫ് വ്യക്തമാക്കി. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരെ ഉദ്ദേശിച്ചാണിത്. ഇരുവരും രാവിലെ നിയമസഭയിൽ ജോസഫ്, സി.എഫ്, മോൻസ് ജോസഫ് എന്നിവർക്കൊപ്പമാണിരുന്നത്. ജോസഫ് ഇറങ്ങിപ്പോക്കു പ്രഖ്യാപിച്ചപ്പോൾ കൂടെ നിൽക്കുകയും ചെയ്തു.

മാണിയുടെ വിശ്വസ്തരെ ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകിയാണ്. വിക്ടർ തോമസും ജോസിനെ കൈവിട്ടു. ഇതും ജോസ് കെ മാണിക്ക് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP