Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിൽ തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല; കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകലും പുലിയും കരടിയും എല്ലാം കൈ എത്തും ദൂരത്ത്; ഗവി ടൂറിസം വീണ്ടും സജീവമാകുമ്പോൾ

പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിൽ തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല; കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകലും പുലിയും കരടിയും എല്ലാം കൈ എത്തും ദൂരത്ത്; ഗവി ടൂറിസം വീണ്ടും സജീവമാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

പത്തനംതിട്ട; തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല. മലനിരകളും താഴ്‌വാരങ്ങളും പച്ചപ്പട്ടണിഞ്ഞു.കൂട്ടിന് മഞ്ഞും കുളിരും.ഗവി വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയായി.

പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിലാണ് ഇവിടുത്തെ വിനോദ സഞ്ചാരമേഖല അഭിമാനകരമായ പുരോഗതി സ്വന്തമാക്കിയിട്ടുള്ളത്.ഇവിടേയ്ക്കുള്ള റോഡുകൾ താറുമാറായതിനെത്തുടർന്ന് ഗവിയിലെ ഇക്കോ ടൂറിസം സെന്റർറിന്റെ പ്രവർത്തം കേരള വനംവികസന കോർപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഇപ്പോൾ സ്ഥിതിഗതികൾ പൂർവ്വ സ്ഥിതിയിലേയ്ക്കെക്കിയതായിട്ടാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഉൾക്കൊള്ളാനാവാത്ത വിധം സഞ്ചാരികളെത്തിയിരുന്നു.ദിവസം രണ്ടര ലക്ഷത്തോളമെത്തുന്ന കളക്ഷൻ ഇവിടെ നിന്നും കേരള വനംവികസന കോർപ്പറേഷന് ലഭിക്കുന്നതായിട്ടാണ് സൂചന.

ഇതുവഴി സർവ്വീസ് നടത്തിവരുന്ന കെ എസ് ആർ ടി സി ബസ്സുകൾ നിറയെ സഞ്ചാരികളുമായിട്ടാണ് ഗവിയിലേയ്ക്കെത്തുന്നത്.ദിവസത്തിൽ കമുളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള ഓരോ ട്രിപ്പുവീതമാണ് കെ എസ് ആർ ടി സി ഗവി വഴി നടത്തുന്നത്. ഈ കെ എസ് ആർ ടി സി ഓർഡിനറി സർവ്വീസുകൾ മാത്രമാണ് ടാക്സിവാഹനങ്ങളല്ലാതെ ഗവിയിലേയ്ക്കെത്താനുള്ള നിലവിലുള്ള പൊതുഗതാഗത മാർഗ്ഗം.

മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ ദൂരം വരുന്ന ട്രക്കിംഗിനും കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയുന്നതിനുള്ള സൗകര്യവും ഇവിടെ സന്ദർശകർക്ക് ലഭ്യമാണ്.ഗവി ജലാശയത്തിലും കൊച്ചുപമ്പ ജലാശയത്തിലും ബോട്ടിങ് സൗകര്യവും ലഭ്യമാണ്.കൊച്ചു പമ്പ ജലാശയത്തിൽ സന്ദർശകർക്കായി കുട്ടവഞ്ചി യാത്രയും ഒരുക്കിയിട്ടുണ്ട്.

എലിഫന്റ് സ്‌കെട്ടൻ മ്യൂസിയമാണ് ഇവിടെ സന്ദർശകരെ മറ്റൊരു പ്രധാന ആകർഷക കേന്ദ്രം.പല വനപ്രദേശങ്ങളിൽ നിന്നും ലഭിച്ച അസ്തി കൂടത്തിന്റെ ഭാഗങ്ങൾ കൂട്ടിയിണക്കി പൂർണ്ണരൂപത്തിൽ തയ്യാറാക്കിയ ആനയുടെ അസ്ഥികൂടം പ്രത്യേക പ്രാകാശ സംവിധാനത്തിൽ ഇവിടെ ദർശിക്കാം.

മികച്ച താമസ-ഭക്ഷണ സൗകര്യവും ഇവിടെ സജ്ജമാണ്.ഡേ,നൈറ്റ് എന്നീ രണ്ട് പായ്ക്കുകളാണ് വിനോദ സഞ്ചാരികൾക്കായി കേരളവനം വികസന കോർപ്പറേഷൻ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. താഴ്‌വാരങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളുമെല്ലാം ഒത്തുചേർന്ന പ്രകൃതി ഭംഗിയും നട്ടുച്ച വെയിലിലും കുളിർമ്മ അനുഭവപ്പെടുന്ന അന്തരീക്ഷവുമാണ് വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം.

സന്ദർശകർക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഗ്രീന്മാൻഷൻ ലോഡ്ജിനടുത്തുനിന്നാണ് ശബരിമല വ്യൂപോയന്റിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്. കുത്തനേയുള്ള മലകയറി മുകളിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ശബരിമല പൂങ്കാവനവും പൊന്നമ്പലമേടും കാണാൻ സാധിക്കും.തണുപ്പ് കൂടുന്ന ദിവസങ്ങളിൾ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ മലനിരകൾ മഞ്ഞ് മൂടുക പതിവാണ്്.

ഉൾക്കാട്ടിൽ ഒരുക്കിയിട്ടുള്ള ജംഗിൾ ക്യാമ്പിലെ താമസം സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തുനിന്നും രണ്ടര കിലോമീറ്റർ ഉൾക്കാട്ടിലാണ് ടെന്റുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും നൈറ്റ് വാച്ചറും പാചകക്കാരനുമടക്കം മൂന്ന് പേർ സന്ദർശകർക്കൊപ്പം ഇവിടെ ഉണ്ടാവും.

ചുറ്റും കിടങ്ങ് തീർത്തിട്ടുള്ളതിനാൽ ഇവിടേയ്ക്ക് മൃഗങ്ങൾ കടന്നുവരില്ല.ഇതുവഴി കടന്നുപോകുന്ന മൃഗങ്ങളെ അടുത്തുകാണാനും സാധിക്കും.വെളിച്ചത്തിന് അത്യവശ്യ സമയങ്ങളിൽ എമർജൻസി ലൈറ്റുകൾ ഉപയോഗിക്കും. രാത്രി കാലങ്ങളിൽ മരക്കഷണങ്ങൾ കത്തിച്ച് ആഴി ഒരുക്കും.വെളിച്ചത്തിനും ഇതാണ് പ്രധാനമാർഗ്ഗം.വിനോദ സഞ്ചാരികളിൽ ചിലർ തുടർച്ചയായി മൂന്നും നാലും ദിവസമൊക്കെ ഇവിടെ ടെന്റുകളിൽ കഴിയാറുണ്ടെന്ന് ഗൈഡുകൾ പറഞ്ഞു.

ജംഗിൾ വാലി വ്യൂപോയിന്റും ഇതിനടുത്താണ്.ചെന്താരമരകൊക്ക എന്നറിയപ്പെടുന്ന വനപ്രദേശവും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.ഉയരത്തിൽ വളർന്ന മരങ്ങൾ തിങ്ങി നിറഞ്ഞ താഴ്‌വാരം കാട്ടാനകൂട്ടങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ്. വർഷകാലത്ത് ഏറെ ആകർഷകമാവുന്ന ഇവിടുത്തെ വെള്ളച്ചാട്ടം വേനൽക്കാലത്ത് നാമമാത്രമായി പരിണമിക്കും.പാറക്കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഈ ഭാഗത്തേയ്ക്ക് മൃഗങ്ങൾ കൂട്ടമായി എത്തുന്നുണ്ട്.

പുലർച്ചെ 6-ന് ട്രക്കിങ് ആരംഭിക്കും. സന്ദർശകരുടെ അഭിരുചിക്കനുസരിച്ചാണ് ട്രക്കിങ് റൂട്ടുകൾ നിശ്ചയിക്കുക.ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ് പാതകൾ.1 മണിക്കൂർ 2 മണിക്കൂർ, 3 മണിക്കൂർ എന്നിങ്ങിനെ 3 വിഭാഗങ്ങളായിട്ടാണ് ട്രക്കിങ് ക്രമീകരിച്ചിട്ടുള്ളത്.

ആനത്താരകളിലൂടെയും മറ്റ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ് ട്രക്കിങ് പാതകൾ കടന്നുപോകുന്നത്.പാതയെക്കുറിച്ചുള്ള വിവരണവും യാത്രയിൽ സ്വീകരിയ്‌ക്കേണ്ട മുന്നൊരുക്കങ്ങളും ഗൈഡുകൾ നേരത്തെ സന്ദർശകരെ ധരിപ്പിക്കും. വിദേശീയരായ വിനോദസഞ്ചാരികളാണ് വനമേഖലയിലെ ദീർഘദൂര ട്രക്കിംഗിന് കൂടുതൽ താൽപര്യം കാണിക്കുന്നത്.മനോഹരമായ വെള്ളച്ചാട്ടങ്ങളും താഴ്‌വാരങ്ങളും മഞ്ഞ് മൂടിയ മലമടക്കുകളുമൊക്കെ കാണാൻ കഴിയുന്ന ട്രക്കിങ് പാതകളാണ് ഇവർക്ക് ഏറെ പ്രയങ്കരം.

ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഗവിയാർ ജലാശയത്തിൽ ഉച്ചയോടെയാണ് ബോട്ടിങ്ആരംഭിക്കുക.കൊച്ചുപമ്പയിൽ സഞ്ചാരികൾ എത്തുന്നതനുകരിച്ച് പകൽ സമയങ്ങളിൽ ബോട്ടംഗ് നടക്കും.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തെ റോഡുകളിലാണ് സൈക്കിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. ലോഡ്ജിന് എതിർവശത്ത് ഓപ്പൺ റെസ്റ്റോറന്റിലാണ് ഭക്ഷണം ലഭിക്കുക.പ്രാഭാത ഭക്ഷണം മുതൽ അത്താഴം വരെ ഇവിടെ നിന്നും ലഭിക്കും.ഉച്ചയൂണിന് എല്ലാ ദിവസവും പായസവും നൽകുന്നുണ്ട്.

അസ്ഥികൾ ക്രമത്തിൽ യോജിപ്പിച്ച് ആനയുടെ അസ്ഥികൂടം തയ്യാറാക്കി സ്ഥാപിച്ചിട്ടുള്ള എലിഫെന്റ് സ്‌കെൽട്ടൻ മ്യൂസിയം സന്ദർശകരെ വിസ്മയിപ്പിമെന്ന കാര്യത്തിൽ തർക്കമില്ല. വനമേഖലകളിൽ നിന്നും ശേഖരിച്ച അസ്ഥികൾ കൂട്ടിയോജിപ്പിച്ചാണ് അസ്ഥികൂടം തയ്യാറാക്കിയിട്ടുള്ളത്.കാട്ടുപോത്ത് ,മാൻ ഉൾപ്പെടെ നിരവധി മൃഗങ്ങളുടെ അസ്ഥികളും ഇവിടെ കാണാം.

സുഗീത് ചിത്രമായ ഓർഡനിറി ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗതകൂട്ടിയിരുന്നു.ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഇക്കോടൂറിസം മേഖല പ്ലാസ്റ്റിക് നിരോധിത മേഖലയാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.റസ്റ്റോറന്റിലേയ്ക്കുള്ള പാതയിൽ തീർത്തിട്ടുള്ള പൂപന്തലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.

നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന ഗോഫർ മരവും ഭൂമുഖത്തുനിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ക്യാൻസർ ചികത്സയിക്കുള്ള മരുന്നിന് പ്രയോജനപ്പെടുന്നതും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമായ പീനാറി എന്ന സസ്യവുവുമുൾപ്പെടെ നൂറികണക്കിന് അപൂർവ്വവും അത്യപൂർവ്വുമായ സസ്യജാലങ്ങളുടെ കലവറയാണ് ഇവിടം.

സിംഹവാലൻ കുരങ്ങകളും മലയണ്ണാനും വരയാടും പുലിയും കരടിയും ആനയുമുൾപ്പെടെ 60-ൽപ്പരം ഇനം മൃഗങ്ങളുടെയും 45-ൽപ്പരം ഇനം ഉരഗങ്ങളുടെയും മലമുഴക്കി വേഴാമ്പൽ, മരംകൊത്തികൾ ഉൾപ്പെടെ 320-ൽപ്പരം പക്ഷികളുടെയും വിഹാരകേന്ദ്രമാണ് ഈ വനമേഖല. പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 1036 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തുകൊടുംവേനലിലും വൈകുന്നേരങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രിയിലെത്തും.

കൊല്ലം -മധുര ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നും 28 കിലോമീറ്ററോളം തെക്ക് മാറിയാണ് ഗവി സ്ഥിതിചെയ്യുന്നത്.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയവും ഗവിയിലെ ആകർഷകഘടകമാണ്. ഗവി ഡിവിഷവൽ മാനേജർ ജെ ശശികുമാർ ,ഇക്കോ ടൂറിസം മാനേജർ സുജിത് പി കെ ,ഫീൽഡ് ഓഫീസർമാരായ രാജേഷ്, എൻ കെ സുരേഷ്‌കുമാർ എന്നിവരും വിദഗ്ധരായ ഒരു പറ്റം ഗൈഡുകളും വാച്ചർമാരും മറ്റുമാണ് ഗവിയിലെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയുടെ അമരക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP