Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സിവിൽ സർവ്വീസ് ചരിത്രത്തിൽ റിക്കോർഡിട്ട് ജേക്കബ് തോമസ്; ഒന്നര വർഷം പൂർത്തിയാക്കിയ സസ്‌പെൻഷൻ ആറു മാസം കൂടി നീട്ടി പാവങ്ങളുടെ പടത്തലവൻ നയിക്കും സർക്കാർ; സ്വന്തം അഭിപ്രായം പറയുന്നവർ എത്ര കൊമ്പനെങ്കിലും പിണറായി മുട്ടിനിഴയ്ക്കും എന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരന് വീണ്ടും സസ്‌പെൻഷൻ

ഇന്ത്യൻ സിവിൽ സർവ്വീസ് ചരിത്രത്തിൽ റിക്കോർഡിട്ട് ജേക്കബ് തോമസ്; ഒന്നര വർഷം പൂർത്തിയാക്കിയ സസ്‌പെൻഷൻ ആറു മാസം കൂടി നീട്ടി പാവങ്ങളുടെ പടത്തലവൻ നയിക്കും സർക്കാർ; സ്വന്തം അഭിപ്രായം പറയുന്നവർ എത്ര കൊമ്പനെങ്കിലും പിണറായി മുട്ടിനിഴയ്ക്കും എന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരന് വീണ്ടും സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതിയിലെ കോടതി അലക്ഷ്യം സർക്കാരിന് പുലിവാലായിരിക്കുമ്പോഴും നിഷാന്തിന് ഐപിഎസിന് ജോലി ചെയ്യാം. എങ്ങനേയും കേസിൽ കുടുങ്ങുന്ന പൊലീസുകാരെ രക്ഷിക്കുന്നതാണ് പതിവ്. അഴിമതി കേസിലെ പ്രതികളും ധാരളമായി പൊലീസിൽ സർവ്വീസിലുണ്ട്. എന്നാൽ ഏവരും സത്യസന്ധനെന്ന് ഒരു പോലെ കരുതുന്ന ഉദ്യോഗസ്ഥന്റെ അവസ്ഥ പരിതാപകരമാണ്. ഐപിഎസ് അസോസിയേഷനും ചോദിക്കാനില്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണ് ഇതിന് കാരണം. അങ്ങനെ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമിസന്റെ സസ്‌പെൻഷൻ സർക്കാർ 6 മാസത്തേക്കുകൂടി നീട്ടുകയാണ് ജനപ്രിയ പിണറായി സർക്കാർ!

സത്യം ചെയ്യുന്നവരേയും അത് നടപ്പാക്കാൻ വാദിക്കുന്നവരേയും ഇടത് സർക്കാർ എത്തരത്തിൽ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ് ജേക്കബ് തോമസിന്റെ സസ്‌പെൻഷന്ഡ. സസ്‌പെൻഷൻ റിവ്യു കമ്മിറ്റിയുടെ ശുപാർശ പ്രകാരം 18 മുതൽ 6 മാസത്തേക്കാണു നീട്ടിയത്. ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം തുടരുന്നതിനാൽ സസ്‌പെൻഷൻ നീട്ടണമെന്നു വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. വിജിലൻസ് കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥർ നിരവധി സർവ്വീസിലുണ്ട്. അപ്പോഴും ജേക്കബ് തോമസിനോട് മാത്രമാണ് ഇരട്ടത്താപ്പ്. വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ഇരുന്ന നടത്തിയ അഴിമതി രഹിത പ്രവർത്തനത്തിന് സർക്കാർ നൽകിയ കുടുക്ക്.

ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനാണ് പിണറായി വിജയൻ എന്നാണ വെയ്‌പ്പ്. എന്ത് നവോത്ഥാനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്നു ചോദിച്ചാൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ തുരത്തി ഓടിച്ചു സസ്പെന്റ് ചെയ്തും പ്രതികാരം തീർക്കുന്നതാണ് ഈ നവോത്ഥാനം എന്നു പറയേണ്ടി വരും. അടുത്തകാലത്തായി സത്യസന്ധമായി നടപടികളുമായി നീങ്ങിയ ഉദ്യോഗസ്ഥർക്കെല്ലാം കേരളത്തിൽ കഷ്ടകാലമാണ്. അപ്രധാന തസ്തികകളിലേക്ക് നീക്കി ചിലരോട് പ്രതികാരം ചെയ്യുമ്പോൾ പിണറായി ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവർക്ക് എന്തു അഴിമതിയും ചെയ്യാവുന്ന അവസ്ഥയും നിലനിൽക്കുന്നു. എന്നാൽ സത്യസന്ധമായി ജോലി ചെയ്തതിന്റെ പേരിൽ ഡിജിപി ജേക്കബ് തോമസ് ഒന്നര വർഷത്തോളമായി സർവീസിൽ നിന്നും പുറത്തു നിൽക്കുകയാണ്. ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുചരവൃന്ദവും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനോട് ഇത്രയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്ന ആദ്യമാകും.

ഉത്തരേന്ത്യയെ നോക്കി കുറ്റംപറയുകയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും ഫാസിസമാണെന്നും വാദിക്കുന്ന കേരള സമൂഹം എന്നാൽ ഈ മനസ്സാക്ഷിയില്ലാത്ത പ്രവർത്തിക്കെതിരെ ഒന്നും പ്രതികരിക്കുന്നില്ലെന്നതും ശ്രദ്ധേയാണ്. പിണറായിയുടെ ഇഷ്ടക്കേട് ഭയന്ന് ജേക്കബ് തോമസിനെ പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും മൗനം പാലിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തുടർച്ചയായി അഞ്ചാം തവണയും ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തിരിക്കയാണ് കേരള സർക്കാർ.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഡി.ജി.പി. ജേക്കബ് തോമസ്. തുടർച്ചയായ അഞ്ചാം സസ്പെൻഷനാണ് ജേക്കബ് തോമസിനെ തേടിയെത്തുന്നത്. ഇതോടെ, രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ തവണയും കൂടുതൽ കാലവും സസ്പെൻഷനിലായ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന റെക്കോഡും ജേക്കബ് തോമസിന്റെ പേരിലായി. 120 ദിവസത്തേക്കാണു പുതിയ സസ്പെൻഷൻ.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചാണു വിജിലൻസ് കേസ്. ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസെടുത്തിട്ടുണ്ട്. ഒന്നര വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറിൽ സസ്‌പെൻഡ് ചെയ്തത്.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയുടെ പേരിൽ ജേക്കബ് തോമസ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ, ഡ്രഡ്ജർ വാങ്ങിയതിലെ ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിൽ കഴിയുകയായിരുന്നു. ജേക്കബ് തോമസിനെ തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നു വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ റിപ്പോർട്ട് നൽകിയതിനേത്തുടർന്നാണു സസ്പെൻഷൻ നാലുമാസത്തേക്കുകൂടി നീട്ടിയത്. ഈ കേസിൽ മാത്രം ഇതു മൂന്നാം സസ്പെൻഷനാണ്.

ഔദ്യോഗികപെരുമാറ്റച്ചട്ടംലംഘിച്ചതിന്റെ പേരിലാണു മറ്റു രണ്ടു സസ്പെൻഷൻ. സർക്കാർ വിരുദ്ധപരാമർശങ്ങളുടെ പേരിലായിരുന്നു ആദ്യ സസ്പെൻഷൻ. പുസ്തകമെഴുതി സർക്കാരിനെതിരേ വിമർശനമുന്നയിക്കുകയും ഔദ്യോഗികരഹസ്യനിയമം ലംഘിക്കുകയും ചെയ്തതിന്റെ പേരിൽ രണ്ടാംനടപടി. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചെങ്കിലും അദ്ദേഹം സഹകരിച്ചില്ലെന്നാണ് ആരോപണം. അതിന്റെ പേരിൽ മൂന്നാംതവണയും സസ്പെൻഷൻ ചോദിച്ചുവാങ്ങി. ഇതിനിടെയാണ് അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണവും തുടർന്നുള്ള സസ്പെൻഷനും.

ഈ നടപടിയുടെ കാലാവധി തീർന്നെങ്കിലും, തിരിച്ചെടുത്താൽ അന്വേഷണത്തിൽ ഇടപെടുമെന്ന റിപ്പോർട്ടിന്റെ പേരിലാണു നാലുമാസത്തേക്കുകൂടി സസ്പെൻഷൻ നീട്ടിയത്. ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

സർക്കാറിന്റെ കൊള്ളരുതായ്മയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനോടുള്ള സർക്കാറിന്റെ കലിപ്പു തീരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാർ സർവീസ് ചട്ടങ്ങളും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളും എല്ലാം കാറ്റിൽ പറത്തുകയാണ്. മുമ്പ് ഒരു കാര്യവുമില്ലെന്ന് കണ്ടെത്തിയ സംഭവം വീണ്ടും കുത്തിപ്പൊക്കിയാണ് വീണ്ടും അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.

ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്‌പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.

ഇല്ലാത്ത ഡ്രെഡ്ജർ അഴിമതിയുടെ പേരിലും ക്രൂരത!

ഡ്രെഡ്ജർ അഴിമതിയിലുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിന് വീണ്ടും സസ്‌പെൻഷൻ നൽകിയത്. എന്നാൽ, ഇങ്ങനെ ഒരു അഴിമതി പോലും ഇല്ലെന്നാണ് പലതവണ അന്വേഷണത്തിൽ വ്യക്തമായത്. എന്നിട്ടും ഈ ആരോപണത്തെ സസ്‌പെൻഷന് വേണ്ടി ആയുധമാക്കുകയാണ് പിണറായി ചെയ്തത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. മുമ്പ് ഈ ആരോപണം അന്വേഷിച്ച് ജേക്കബ് തോമസിന് തെറ്റുപറ്റിയി്ട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇതെല്ലാം തള്ളിയാണ് ജേക്കബ് തോമസിനെ സർക്കാർ സംവിധാനത്തിന് പുറത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഡ്രെഡ്ജർ ഇടപാടിൽ ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്.

ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP