Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറ്റവാളി കൈമാറ്റ നിയമം; ഹോങ്കോങ്ങിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം; കൗൺസിൽ മന്ദിരം ഉപരോധിച്ച് അരലക്ഷത്തോളം പ്രക്ഷോഭകർ; 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധം; ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ; പാർലമെന്റിനു ചുറ്റും 5000 സുരക്ഷാ ഉദ്യോഗസ്ഥർ

കുറ്റവാളി കൈമാറ്റ നിയമം; ഹോങ്കോങ്ങിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം; കൗൺസിൽ മന്ദിരം ഉപരോധിച്ച് അരലക്ഷത്തോളം പ്രക്ഷോഭകർ; 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധം; ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ; പാർലമെന്റിനു ചുറ്റും 5000 സുരക്ഷാ ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്; കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകുന്ന ബില്ലിനുനേരെ ഹോങ്‌കോങ്ങിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഹോങ്കോങ് പാർലമെന്റിനുമുന്നിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് പ്രതിഷേധക്കാർക്കുനേരെ റബ്ബർ ബുള്ളറ്റും കണ്ണീർവാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പാർലമെന്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

വിവാദ നിയമം ഇന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗൺസിൽ രണ്ടാം ഘട്ട ചർച്ചയ്‌ക്കെടുക്കാനിരിക്കെ, അരലക്ഷത്തോളം പ്രക്ഷോഭകർ ഇന്നലെ മുതൽ കൗൺസിൽ മന്ദിരം ഉപരോധിക്കുകയാണ്.ഞായറാഴ്ച 10 ലക്ഷത്തോളം പേരാണു നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

ബുധനാഴ്ച വൈകീട്ട് മൂന്നിനകം ബിൽ പിൻവലിക്കണമെന്ന് സമരക്കാർ സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് സമരം അക്രമാസക്തമായത്. സമരക്കാർ പൊലീസിനെതിരേ ഹെൽമെറ്റും കുടകളും കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്താനിരുന്ന ചർച്ച നീട്ടിവെച്ചു. ചർച്ചാത്തീയതി പിന്നീടയറിയിക്കുമെന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു.

പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്, കോഫി ഷോപ് ഉടമകളും ഇന്ന് കടകൾ അടച്ചിടുമെന്നും അദ്ധ്യാപകർ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകളിൽ ഇന്നു പഠിപ്പുമുടക്കിനു വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിൽ കമ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് ആശങ്ക.

നിയമത്തിനെതിരെ യുറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയനും യുകെയും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും യുഎസ് ഇടപെടുന്നതു നിർത്തണമെന്നും ചൈനയിലെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹോങ്കോങ് സ്വദേശിയായ യുവതി തായ്ലൻഡിൽ കൊല്ലപ്പെട്ടതാണു നിയമഭേദഗതിക്കു നിമിത്തമായി പറയുന്നത്. കൊലയ്ക്കുശേഷം പ്രതിയായ കാമുകൻ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തി. തായ്ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്കു വിട്ടുകൊടുക്കാനായില്ല. തായ്ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങിൽ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ ഭാഷ്യം.

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്. 2015 ൽ ഹോങ്കോങ്ങിലെ 5 പുസ്തക വ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യ പൊലീസ് ഇവരെ തട്ടിക്കൊണ്ടു പോയതാണെന്നാണു പറയുന്നത്.

പാർലമെന്റിനുചുറ്റും സുരക്ഷാ ഉദ്യോഗസ്ഥർ

പാർലമെന്റിനുചുറ്റും 5000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബില്ലിനുനേരെ ഞായറാഴ്ച ഹോങ്കോങ്ങിൽനടന്ന പ്രതിഷേധറാലിയിൽ 10 ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്. അതേസമയം, ബിൽ പിൻവലിക്കില്ലെന്നും ഹോങ്കോങ്ങിന് കൂടുതൽ സംരക്ഷണം ഉറപ്പുനൽകുന്നതാണ് ബില്ലെന്നും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒരു ജനതയുടെ സ്വാതന്ത്ര്യമോഹം

കുറ്റവാളികളെ കൈമാറൽ ബില്ലിനുനേരെ ഹോങ്കോങ്ങിൽ നടക്കുന്ന പ്രതിഷേധത്തിൽ നിറയുന്നത് ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യവഞ്ചനയാണ്. പതിയെപ്പതിയെ ചൈന തങ്ങളുടെ മേൽ അധികാരം കൈയടക്കുമ്പോൾ ചങ്ങല പൊട്ടിച്ചെറിയാനുള്ള തങ്ങളുടെ അവസാന അവസരമാണിതെന്ന് ഹോങ്കോങ് ജനത കരുതുന്നു.

നാലുവർഷംമുമ്പ് ചൈനയിൽനിന്ന് പൂർണ സ്വാതന്ത്ര്യമാവശ്യപ്പെട്ട് 'അംബ്രല്ലാ പ്രസ്ഥാന'ത്തിന്റെ നേതൃത്വത്തിൽനടന്ന സമരത്തിനുശേഷം ആദ്യമായാണ് ഹോങ്കോങ്ങിൽ ഇത്രയേറെ ജനപങ്കാളിത്തമുള്ള സമരം അരങ്ങേറുന്നത്. 2014-ൽ മാസങ്ങളോളം സമരം നടന്നെങ്കിലും കാര്യമായ നടപടികളില്ലാതെ പ്രക്ഷോഭം എരിഞ്ഞടങ്ങിയിരുന്നു. മാത്രമല്ല, കുട പ്രക്ഷോഭത്തോടെ ഹോങ്കോങ്ങിനുമേൽ ചൈന തങ്ങളുടെ സ്വാധീനം ശക്തമാക്കുകയുംചെയ്തു. 1997-ലാണ് ബ്രിട്ടൻ തങ്ങളുടെ കോളനിയായിരുന്ന ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറുന്നത്. ബ്രിട്ടൻ-ചൈന കരാർപ്രകാരം 2047 വരെ ഹോങ്കോങ് അർധ സ്വയംഭരണപ്രദേശമായി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP