Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കം എന്തുമായിക്കോട്ടെ; സാക്കിർ നായിക്കിനെ ഇന്ത്യക്ക് ഒരുകാരണവശാലും വിട്ടുനൽകാനാവില്ലെന്ന് മലേഷ്യ; നായിക്കിനെ കൈമാറാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മഹാതിർ മുഹമ്മദ്; ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും ഇന്ത്യയുടെ സമ്മർദം; ഗുരുതര ആരോപണങ്ങൾ നേരിടുന്ന വിവാദ മതപ്രഭാഷകൻ മലേഷ്യയിൽ സുരക്ഷിതൻ

മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കം എന്തുമായിക്കോട്ടെ; സാക്കിർ നായിക്കിനെ ഇന്ത്യക്ക് ഒരുകാരണവശാലും വിട്ടുനൽകാനാവില്ലെന്ന് മലേഷ്യ; നായിക്കിനെ കൈമാറാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മഹാതിർ മുഹമ്മദ്; ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും ഇന്ത്യയുടെ സമ്മർദം;  ഗുരുതര ആരോപണങ്ങൾ നേരിടുന്ന വിവാദ മതപ്രഭാഷകൻ മലേഷ്യയിൽ സുരക്ഷിതൻ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മതം മാറ്റവും സാമ്പത്തിക കുറ്റകൃത്യങ്ങളും ഐസ്റിക്രൂട്ട്മെന്റും അടക്കം നിരവധി ആരോപണങ്ങൾക്ക് വിധേയനായ വിവാദ ഇസ്ലാമിക മത പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറില്ലെന്ന് മലേഷ്യ ഒരിക്കൽകൂടി വ്യക്തമാക്കി. സാക്കിർ നായിക്കിനെ വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മഹാദിർ മുഹമ്മദ് പറഞ്ഞു.

സാക്കിർ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചിരുന്നു. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്നാണ് മലേഷ്യ നിലപാട് വ്യക്തമാക്കിയത്.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്റർപോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവർ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളുടെയും, ശത്രുത വളർത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.

മോദി സർക്കാർ കണ്ടുകെട്ടിയത് കോടികളുടെ സ്വത്ത്

അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങ്ിലായി 50 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

സംഘടനയുടെ പ്രവർത്തനം നിരോധിച്ച കേന്ദ്രനടപടി മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണെന്നുപറഞ്ഞ് മുസ്ലിങ്ങളെ കൂടെനിർത്താൻ ഒളിവിലിരുന്നുകൊണ്ട് സാക്കിർ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിലപ്പോകാതിരുന്നപ്പോൾ നോട്ട് നിരോധനത്തെ തുടർന്നുള്ള വിമർശനം മറികടക്കാനാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നായികിന്റെ സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നതെന്നും കോടതി അന്ന് പറഞ്ഞിരുന്നു

ഇപ്പോൾ സാക്കിർ നായിക്ക് മലേഷ്യയിലാണ് ഉള്ളതെന്നാണ് അറിയുന്നത്. പത്ത് രാഷ്ട്രങ്ങൾ പൗരത്വം നൽകാമെന്ന് വാഗ്ദാനം നൽകിയതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സൗദി രാഷ്ട്രത്തിന് സാക്കിർ നായിക്കിന്റെ സേവനം ആവശ്യമുണ്ടെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അഭിപ്രായപ്പെട്ടെന്നും സാക്കിർ നായിക് പറഞ്ഞിരുന്നു. എൻഐഎയുടെ പ്രതി പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യയിൽനിന്നും വിദേശത്തേക്കു കടന്നിരിക്കുകയാണ് സാക്കിർ നായിക്ക്.

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. അതേസമയം കേരളത്തിൽ മുസ്ലീലീഗ് തൊട്ട് ജമാഅത്തെ ഇസ്ലാമി വരെയുള്ള സകല ഇസ്ലാമിക സംഘടനകളും സാക്കിർ നായിക്കിനെ മോദിസർക്കാർ പീഡിപ്പിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP