Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹത്തെ വീട്ടുകാർ എതിർത്തുവെന്നത് തെറ്റ്; രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയുമായി കല്യാണം നടത്തികൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും അന്ന് പറഞ്ഞത്; തൃശൂരിലേക്ക് പോയതും അമ്മാവനിൽ നിന്ന് അനുഗ്രഹം വാങ്ങി; ജഗതിയിലും പൂജപ്പുരയിലും വീട് എടുത്ത് നൽകിയതും അച്ഛൻ; ബന്ധമില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പൂന്തോട്ടത്തുകാർ കണ്ടത് കറവ പശുവിനെ പോലെയെന്നും ആരോപണം; ബാലഭാസ്‌കറിന്റെ സുഹൃത്ത് ബിഎസ് ജോയിക്ക് പറയാനുള്ളത്; ചാനൽ ചർച്ച വൈറലാകുമ്പോൾ

വിവാഹത്തെ വീട്ടുകാർ എതിർത്തുവെന്നത് തെറ്റ്; രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയുമായി കല്യാണം നടത്തികൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും അന്ന് പറഞ്ഞത്; തൃശൂരിലേക്ക് പോയതും അമ്മാവനിൽ നിന്ന് അനുഗ്രഹം വാങ്ങി; ജഗതിയിലും പൂജപ്പുരയിലും വീട് എടുത്ത് നൽകിയതും അച്ഛൻ; ബന്ധമില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പൂന്തോട്ടത്തുകാർ കണ്ടത് കറവ പശുവിനെ പോലെയെന്നും ആരോപണം; ബാലഭാസ്‌കറിന്റെ സുഹൃത്ത് ബിഎസ് ജോയിക്ക് പറയാനുള്ളത്; ചാനൽ ചർച്ച വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ലക്ഷ്മിയുമായുള്ള വിവാഹത്തെ അച്ഛൻ ഉണ്ണിയോ അമ്മാവൻ ബി ശശികുമാറോ എതിർത്തിരുന്നില്ലെന്ന തുറന്നു പറച്ചിലുമായി ബിഎസ് ജോയി. ബാലഭാസ്‌കറിന്റെ ബാല്യകാല സുഹൃത്താണ് ജോയി. ലക്ഷ്മിയും ബാലഭാസ്‌കറും തമ്മിലെ പ്രണയം തുടങ്ങുന്നതും ജോയിലൂടെയാണ്ട്. രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും പറഞ്ഞത്. ഇക്കാര്യം ലക്ഷ്മിയുടെ വീട്ടുകാരേയും അറിയിച്ചിരുന്നു. എന്നാൽ അവർ വിവാഹിതരായി. അതിന് ശേഷവും എല്ലാ സഹായവും അച്ഛൻ ചെയ്തു കൊടുത്തു. പുജപ്പുരയിലും ജഗതിയിലും വീട് എടുത്ത് നൽകിയതും അച്ഛനാണ്. അച്ഛന്റെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ ഒന്നും ബാലഭാസ്‌കർ ചെയ്തിട്ടില്ലെന്നും ജോയി പറയുന്നു. മാധ്യമ പ്രവർത്തകനായ ജോയ് ന്യൂസ് 18 ചാനലിന്റെ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെത്തിയത് വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്‌കറാണ്. ക്യാമ്പസിന്റെ മുക്കിലും മൂലയിലും വയലിനുമായെത്തി ബാലു സുഹൃത്തുക്കളെ ആനന്ദ ലഹരിയിലാക്കിയ കാലം. ഇതിനിടെയാണ് മനസിൽ പ്രണയം മൊട്ടിട്ടത്. ലക്ഷ്മിയോടായിരുന്നു മനസ്സ് അടുത്തത്. എന്നാൽ ആരാണ് ഈ ലക്ഷ്മിയെന്ന് ബാലുവിന് പോലും അറിയില്ലായിരുന്നു. ലക്ഷ്മിയോടുള്ള പ്രണയം സുഹൃത്തിനോട് പറയുന്ന ബാലു. തനിക്ക് ഈ കുട്ടിയെ ഇനിയും കണ്ടെത്താനാകില്ലെന്നും കൂട്ടിച്ചേർത്തു. സുഹൃത്തിന്റെ മനസ്സ് അറിയുന്ന സഹയാത്രികൻ ലക്ഷ്മിയെ ചൂണ്ടികാട്ടിക്കൊടുത്തു. എംഎ ഹിന്ദിക്ക് പഠിക്കുന്ന മിടുക്കി. സുഹൃത്തിനൊപ്പം ചെന്ന് പരിചയപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ മനസ്സിലെ ആഗ്രഹവും പറഞ്ഞു. വെജിറ്റേറിയൻ മാത്രം കഴിച്ചിരുന്ന ലക്ഷ്മിക്ക് വേണ്ടിയായി എംഎ സംസ്‌കൃതം പഠിക്കുകയായിരുന്ന ബാലുവിന്റെ പിന്നീടുള്ള സംഗീത യാത്രകൾ. കണ്ടുമുട്ടലിന്റ മൂന്നാം ദിവസം ബാലു ലക്ഷ്മിയോട് ഇഷ്ടം പറഞ്ഞു. ലക്ഷ്മിയുടെ സമ്മതം വാങ്ങിയെടുക്കാൻ കാത്തിരുന്ന ഒന്നര വർഷത്തിനിടെയാണ്, ക്യാംപസുകൾ ഏറ്റെടുത്ത മ്യൂസിക് ആൽബങ്ങൾക്കു ബാലു ഈണമിട്ടത്. ആ പ്രണയഗാനങ്ങളെല്ലാം എഴുതിയത് പ്രണയത്തിനു കൂട്ടായ സുഹൃത്ത് ജോയിയായിരുന്നു. ഈ ജോയിയാണ് ഇപ്പോൾ കുടുംബവുമായുള്ള ബന്ധവും വിശദീകരിക്കുന്നത്.

15 വയസ്സുമുതൽ എനിക്ക് ബാലുവിനെ അറിയാം. വീട്ടുകാരുമായി ബാലുവിന് ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. പൂന്തോട്ടം ആശുപത്രിയിലുള്ളവർ ബാലുവിനെ കറവ പശുവിനെ പോലെ ഉപയോഗിച്ചു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന സംശയം ബാലുവിന്റെ അച്ഛനുണ്ടായിരുന്നു. അതുകൊണ്ടാണ് പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യയെക്കെതിരെ അച്ഛൻ നിലപാട് എടുത്തത്. അത് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. പ്രകാശ് തമ്പിയും വിഷ്ണുവും ഇപ്പോൾ സ്വർണ്ണകടത്തിൽ കുടുങ്ങി. ഇവർ ബാലുവിന്റേ പേര് ദുരുപയോഗം ചെയ്തു. അനാവശ്യ വിവാദങ്ങളിലേക്ക് ബാലുവിനെ വലിച്ചിഴച്ചു. ഇതോടെ തന്നെ ബാലുവിന്റെ അച്ഛന്റെ സംശയങ്ങൾ ശരിയാണെന്ന് വന്നുവെന്നും ജോയ് പറഞ്ഞു. പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പങ്കെടുത്ത ചർച്ചയിലാണ് ജോയി അതിശക്തമായി കാര്യങ്ങൾ വിശദീകരിച്ചത്. ബാലുവിന് കുടുംബവുമായി ബന്ധമില്ലെന്ന് ചർച്ചയിൽ വരുത്താൻ പൂന്തോട്ടം ആശുപത്രി മുതലാളി ശ്രമിച്ചിരുന്നു

എനിക്ക് 15 കൊല്ലമായി അവനെ അറിയാം. വീട്ടുകാരുമായി ബന്ധമില്ലെന്ന് പറയുന്നത് ശരിയല്ല. പൂന്തോട്ടം ആശുപത്രിക്കാർ പരിചയപ്പെടുന്നത് ബാലുവിന് കാശും പേരും വന്ന ശേഷമാണ്. അതിന് മുമ്പും ബാലുവുണ്ടായിരുന്നു. അച്ഛന്റെ കൂടെ അല്ലാതെ ഒരിടത്തും പോയിട്ടില്ല. അമ്മാവനാണ് ആറാം വയസ്സുമുതൽ വയലിൻ പഠിപ്പിച്ചു കൊടുത്തത്. സ്വന്തം കരിയർ പോലും നോക്കാതെ ബാലുവിൽ പ്രതീക്ഷ അർപ്പിച്ച അമ്മാവനാണ് ശശികുമാറെന്നും ജോയി പറയുന്നു. തൃശൂരിലേക്ക് പോകുന്നതിന് മുമ്പും അമ്മാവന്റെ അനുഗ്രഹം ബാലു വാങ്ങിയിരുന്നു. ഓരോ വേദിയിലും
നാലുവയസ്സ് മുതൽ ബാലുവിനെ കൈപിടിച്ചു കൊണ്ടു പോയത് അമ്മാവനായിരുന്നു. ഒരു സുഹൃത്തും ബാലു ജീവിച്ചിരുന്നപ്പോൾ അച്ഛനേയും അമ്മയേയും ചേച്ചിയേയും കുറിച്ച് അവനോട് ചോദിച്ചിട്ടില്ല. ഞാൻ ചോദിച്ചിട്ടുണ്ട്-ജോയി പറയുന്നു. അവർ വിവാഹത്തിനും എതിരായിരുന്നില്ല.

മലയാളത്തിലെ എ ആർ റഹ്മാൻ എന്ന് മാധ്യമങ്ങൾ എഴുതുമ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ചർച്ച എത്തിയത്. രണ്ട് വർഷം കൂടി കഴിഞ്ഞ് കല്ല്യാണം നടത്താം. ബാലഭാസ്‌കറിന്റെ അമ്മാവനും പറഞ്ഞത് ഇതാണ്. ഞാനും ഇതേ അഭിപ്രായക്കാരനാണ്. ലക്ഷ്മിയുടെ പ്രണയത്തിന് പിന്നിൽ ഞാനാണെന്ന് ബാലു തന്നെ പറഞ്ഞിരുന്നു. കല്യാണം നടത്തിയതിന് അവന്റെ വീട്ടുകാർ എന്ന് ഇപ്പോഴും വഴക്ക് പറയുന്നു. എന്നാൽ ഞാൻ കല്യാണം നടത്തിയിട്ടില്ല. യുജിസി എടുക്കുന്നതിനെ കുറിച്ചും അദ്ധ്യാപകനാകുന്നതിനെ കുറിച്ചുമാണ് ഞാൻ പറഞ്ഞത്. രണ്ട് കൊല്ലം കഴിഞ്ഞ് കല്യാണം മതിയെന്നായിരുന്നു എന്റേയും അഭിപ്രായം. കല്യാണ ഫോട്ടോകളിൽ ജോയിയുടെ ചിത്രം വരാത്ത സാഹചര്യത്തെ ജോയി വിശദീകരിച്ചത് ഇങ്ങനെയാണ്.

പൂന്തോട്ടം ആശുപത്രിയിൽ ബാലഭാസ്‌കറിന്റെ പേരിൽ പൂജകൾ നടത്തി. ചില ഫയലുകൾ വിദേശത്തേക്ക് കടത്തി തുടങ്ങിയ ഗുരുതര ആരോപണവും ജോയി ഉന്നയിച്ചു. പൂന്തോട്ടം ആശുപത്രിയുമായി അടുത്തതിന് ശേഷം സർഗ്ഗാത്മക സംഗീതത്തിൽ ഒന്നും ചെയ്യാൻ ബാലുവിന് ആയില്ലെന്നും ജോയി കുറ്റപ്പെടുത്തുന്നു. എന്നാൽ ലക്ഷ്മിയെ ബാലു വിമർശിക്കുന്നില്ല. അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടേയെന്നാണ് ലക്ഷ്മിയും പറയുന്നത്. ഇത് തന്നെയാണ് ബാലുവിന്റെ അച്ഛന്റേയും നിലപാട്. അർജുനാണ് വണ്ടി ഓട്ടിച്ചതെന്ന് പറയുമ്പോൾ ഞങ്ങളുടെ കുട്ടിയെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് പൂന്തോട്ടം ആശുപത്രിക്കാർ പറഞ്ഞെന്നും ജോയി ആരോപിക്കുന്നു. ചർച്ചയിൽ ജോയിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പൂന്തോട്ടം കുടുംബത്തിന് കഴിഞ്ഞില്ല. എല്ലാം തെറ്റെന്ന് മാത്രമായിരുന്നു അവരുടെ വാദം. ബാലഭാസ്‌കറിന്റെ പോസ്റ്റർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷവും മറ്റും അറിഞ്ഞിട്ടേ ഇല്ലെന്നായിരുന്നു പുന്തോട്ടത്തുകാരുടെ നിലപാട്.

22-ാം വയസ്സിലായിരുന്നു ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹം. ചെറു പ്രായത്തിലെ വിവാഹത്തെ മാത്രമാണ് ബാലുവിന്റെ വീട്ടുകാർ എതിർത്തതെന്നാണ് ജോയി വിശദീകരിക്കുന്നത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി ബാല ലക്ഷ്മിയുടെയും ബാലഭാസ്‌കറിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. വാഹനാപകടത്തിന്റെ രൂപത്തിൽ ബാലഭാസ്‌കറിനെയും തേജസ്വിനിയെയും മരണം കവർന്നെടുത്തപ്പോൾ ലക്ഷ്മി ഒറ്റയ്ക്കായി. പിജി വിദ്യാർത്ഥികളായിരുന്ന ബാലുവും ലക്ഷ്മിയും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP