Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല മോദിയുടേത് ; അധികാരവും സമ്പത്തും ഉപയോഗിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയത്'; മലപ്പുറത്തെ റോഡ് ഷോയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ; രാഹുലിനെ കാണാൻ കനത്ത മഴയെ പോലും അവഗണിച്ച് എത്തിയത് ആയിരങ്ങൾ; മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ യാത്ര അതീവ സുരക്ഷാ വലയത്തിൽ

'നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല മോദിയുടേത് ; അധികാരവും സമ്പത്തും ഉപയോഗിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയത്'; മലപ്പുറത്തെ റോഡ് ഷോയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ; രാഹുലിനെ കാണാൻ കനത്ത മഴയെ പോലും അവഗണിച്ച് എത്തിയത് ആയിരങ്ങൾ; മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ യാത്ര അതീവ സുരക്ഷാ വലയത്തിൽ

മറുനാടൻ ഡെസ്‌ക്‌

എടവണ്ണ: വയനാട്ടിൽ തനിക്ക് റെക്കോർഡ് വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറയാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണാൻ കനത്ത മഴയേയും അവഗണിച്ച് എത്തിയത് ആയിരങ്ങൾ. വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുന്നതിനൊപ്പം രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചാണ് രാഹുൽ റോഡ് ഷോയ്ക്കിടെ പ്രസംഗം നടത്തിയത്. നേരായ വഴിയിലൂടെയുള്ള വിജയമല്ല മോദിയുടേതെന്നും പണവും അധികാരവും ഉപയോഗിച്ചുള്ള വിജയമാണിതെന്നും രാഹുൽ ആഞ്ഞടിച്ചു.

മാത്രമല്ല രാജ്യത്തെ ജനങ്ങൾക്കിടയിൽ മോദി വിദ്വേഷവും പകയും വളർത്തിയെന്നും കോൺഗ്രസിന്റെ മൂല്യങ്ങൾകൊണ്ട് നമ്മൾ എല്ലാം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും വയനാടിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റിന് അകത്തും പുറത്തും നിന്നും കേരളത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകുന്നരം ആറരയോടെ എടവണ്ണയിലെത്തിയ രാഹുലിനെ വലിയ ജനസാഗരമാണ് കാത്തുനിന്നത്. എടവണ്ണപ്പാലത്ത് നിന്ന് തുറന്ന വാഹനത്തിൽ തുടങ്ങിയ റോഡ് ഷോ ഒരു കിലോമീറ്ററോളം നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അനിൽ കുമാർ എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസ് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി പക്ഷെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ആറിടങ്ങളിലാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഉള്ളതിനാൽ അതീവ സുരക്ഷാ വലയത്തിലാണ് രാഹുലിന്റെ യാത്ര.

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം വയനാട് ചുരത്തിലെ വനമേഖലയിലൂടെ വരുന്നതിൽ സുരക്ഷാപ്രശ്‌നമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും റോഡ് മാർഗം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോൾ വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു വൈകിട്ട് രാഹുൽ കരിപ്പൂർ വിമാനത്താവളത്തിലേക്കു തിരികെപ്പോകുന്നതും വയനാട് ചുരം വഴിയായിരിക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. രാഹുൽ പര്യടനം നടത്തുന്ന സ്ഥലങ്ങളിലും വയനാട് കലക്ടറേറ്റിലും സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) അംഗങ്ങൾ പരിശോധന നടത്തി.

ചോക്കാട്ടെ ചായക്കടയിൽ 'ഉണ്ണിയപ്പം' ആസ്വദിച്ച രാഹുൽ: തടിച്ചുകൂടിയത് ആയിരങ്ങൾ

തനിക്ക് വൻ വിജയം സമ്മാനിച്ച വയനാട്ടെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ചായകുടിക്കാൻ കയറിയത് നാട്ടിൻപുറത്തെ ചായക്കടയിൽ, തന്റെ കടയിലെത്തിയ രാഹുൽ ഗാന്ധിയെ കണ്ട് കണ്ണ്തള്ളി ജ്യോതി. ഉണ്ണിയപ്പവും നുറുക്കും ഈത്തപ്പഴവുമാണ് രാഹുൽ ഗാന്ധി കഴിച്ചത്. ചോക്കാട്ടെ ചെറിയ ബേക്കറി കടയിലാണ് രാഹുൽ ഗാന്ധി കയറിയത്. തന്റെ കടയിൽകയറിയ രാഹുലിനെ കണ്ട് ജ്യോതീസ് ബേക്കറി ഉടമ ജ്യോതിയുടെ കണ്ണ്തള്ളിപ്പോയി അത്ഭുതംകൊണ്ട്. ഇവരുടെ വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പവും നുറുക്കും ഈത്തപ്പഴവുമാണ് രാഹുലിനായി നൽകിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എ.പി അനിൽകുമാർ എംഎൽഎയും കൂടെയുണ്ടായിരുന്നു. രാഹുൽ ചായകുടിക്കാനായി കടയിലെത്തിയതറിഞ്ഞ് ജ്യോതിയുടെ ഭർത്താവ് ആനിക്കുഴിക്കാട്ടിൽ ഉണ്ണികൃഷ്ണനും സ്ഥലത്തെത്തിയിരുന്നു.

കോൺഗ്രസിന്റെ മുൻ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഉണ്ണിയപ്പവും നുറുക്കും ഏറെ രുചികരമാണെന്നു പറഞ്ഞ രാഹുൽ ഇവരുടെ വിശേഷങ്ങളും തിരക്കി. ജ്യോതിക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയുമെടുത്താണ് മടങ്ങിയത്. രാഹുലെത്തിയതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ജ്യോതീസ് ബേക്കറിക്ക് ചുറ്റും തടിച്ചുകൂടിയത്. വയനാട്ടെ വോട്ടർമാർക്ക് നന്ദി പറയാനാണ് രാഹുൽഗാന്ധി മണ്ഡലത്തിലെത്തിയത്. കോൺഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധിയെ വരവേറ്റത് ആയിരങ്ങളാണ്. വയനാട്ടിലെ ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നു രാഹുൽ ഗാന്ധി വോട്ടർമാരോട് പറഞ്ഞു.

ഞാൻ കോൺഗ്രസുകാരനും വയനാട്ടിന്റെ എംപി യാണെങ്കിലും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. വയനാട്ടുകാരെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നും രാഹുൽ പറഞ്ഞു. കാളികാവിലെ സ്വീകരണത്തിന് വൻ ജനാവലിയോട് കോരിച്ചൊരിയുന്ന മഴയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി എംപി. രാഹുൽ ഗാന്ധിയെ കാണാൻ രണ്ടര മണിയോടെ കാളികാവിൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു.

നാലര മണിക്ക് ശേഷമാണ് രാഹുൽ എത്തിയത്. നാല് മണിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തു. രാഹുൽ എത്തിയപ്പോൾ മഴക്ക് അൽപം ശമനം ഉണ്ടായതോടെ ജനങ്ങൾ ആർത്തിരമ്പി വന്നു. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളമാണ് രാഹുലിനെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരേ കാത്ത് നിന്നത്. കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്നും തുറന്ന വാഹനത്തിൽ കയറിയ രാഹുൽ ഗാന്ധി കാളികാവ് ജങ്ഷനിൽ വൻ ജനാവലിയെ അഭിമുഖീകരിച്ച് സംസാരിച്ചു,

പാർട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്. വയനാടിനെ കാണാൻ ഇനിയും താൻ വരും. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർക്കിടയിൽ ചെന്ന് മനസ്സിലാക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താൻ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്. പാർട്ടിക്ക് അതീതമായി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി കാളികാവിലെ സ്വീകരണത്തിൽ പറഞ്ഞു.മോദി സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ സ്‌നേഹം കൊണ്ട് നേരിടുമെന്നും കേരളത്തിന്റെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP