Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശ്ശേരിക്ക് മാറ്റിയത് പകയായി; സുധാകരനോടും സണ്ണി ജോസഫിനോടുമുള്ള പ്രതികാരം തീർക്കാൻ പാച്ചേനിയെ തോൽപ്പിക്കാൻ രഹസ്യ പ്രചരണം നടത്തി; നിയമസഭയിൽ കടന്നപ്പള്ളിയെ ജയിപ്പിച്ചത് അത്ഭുതക്കുട്ടിയുടെ കള്ളക്കളികൾ; സ്വന്തം തട്ടകത്തിൽ സുധാകരൻ മത്സരിക്കുമ്പോൾ കണക്ക് കൂട്ടിയത് കാസർഗോട്ടെ സീറ്റ്; ലോക്‌സഭയിലേക്കും തഴഞ്ഞപ്പോൾ കട്ടീലുമായി ചേർന്ന് മോദി സ്തുതിയും; ഇനി പാർട്ടിയിൽ വച്ചു പൊറിപ്പിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം; എന്തുകൊണ്ട് കോൺഗ്രസിൽ അബ്ദുള്ളകുട്ടി വില്ലനാകുന്നു?

തലശ്ശേരിക്ക് മാറ്റിയത് പകയായി; സുധാകരനോടും സണ്ണി ജോസഫിനോടുമുള്ള പ്രതികാരം തീർക്കാൻ പാച്ചേനിയെ തോൽപ്പിക്കാൻ രഹസ്യ പ്രചരണം നടത്തി; നിയമസഭയിൽ കടന്നപ്പള്ളിയെ ജയിപ്പിച്ചത് അത്ഭുതക്കുട്ടിയുടെ കള്ളക്കളികൾ; സ്വന്തം തട്ടകത്തിൽ സുധാകരൻ മത്സരിക്കുമ്പോൾ കണക്ക് കൂട്ടിയത് കാസർഗോട്ടെ സീറ്റ്; ലോക്‌സഭയിലേക്കും തഴഞ്ഞപ്പോൾ കട്ടീലുമായി ചേർന്ന് മോദി സ്തുതിയും; ഇനി പാർട്ടിയിൽ വച്ചു പൊറിപ്പിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം; എന്തുകൊണ്ട് കോൺഗ്രസിൽ അബ്ദുള്ളകുട്ടി വില്ലനാകുന്നു?

രഞ്ജിത്ത് ബാബു

കണ്ണൂർ: 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയെ പരാജയപ്പെടുത്താൻ എ.പി. അബ്ദുള്ളക്കുട്ടി ശ്രമിച്ചതായി ആരോപണമുയരുന്നു. അബ്ദുള്ളക്കുട്ടി 2011 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച കണ്ണൂർ സീറ്റിൽ സതീശൻ പാച്ചേനിയെ മത്സരിപ്പിക്കുകയും അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിൽ മത്സരിക്കാൻ നിയോഗിക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് പാച്ചേനിക്കെതിരെ തിരിയാൻ കാരണമായത്. സിപിഎം. വിട്ട് എ.പി. അബ്ദുള്ളക്കുട്ടിക്ക് 2009 ൽ കെ. സുധാകരൻ പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകിയത്.

2009 ലും 2011 ലും അബ്ദുള്ളക്കുട്ടി ഇവിടെ ജയിക്കുകയും ചെയ്തു. തലശ്ശേരിയിൽ താൻ പരാജയപ്പെടുമെന്ന് ഉറപ്പിച്ച അബ്ദുള്ളക്കുട്ടി കണ്ണൂർ സീറ്റിൽ താനില്ലെങ്കിൽ കോൺഗ്രസ്സ് പരാജയപ്പെടുമെന്ന് ഉറപ്പിക്കാനായിരുന്നു രഹസ്യ പ്രചാരണം നടത്തിയത്. അതുവരെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ കണ്ണൂരിൽ സതീശൻ പാച്ചേനി 1100 ലേറെ വോട്ടുകൾക്ക് രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെടുകയായിരുന്നു. അബ്ദുള്ളക്കുട്ടി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ രഹസ്യ പ്രവർത്തനം നടത്തിയത് കോൺഗ്രസ്സിലേയും യു.ഡി.എഫിലേയും നേതാക്കൾക്ക് അറിയാമായിരുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിലെ ഒരു നേതാവെന്ന നിലയിൽ പാർട്ടി നേതൃത്വം ഇത് മൂടി വെക്കുകയായിരുന്നു.

സിറ്റിങ് എംഎൽഎ യായ അബ്ദുള്ളക്കുട്ടിക്ക് കണ്ണൂർ സീറ്റ് നൽകാത്തതിൽ കെ.സുധാകരനോടും അന്നത്തെ ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രനോടും സണ്ണിജോസഫ് എംഎൽഎ യോടും അടങ്ങാത്ത പകയുണ്ടായിരുന്നു. എന്നാൽ അതൊന്നും പുറത്ത് കാട്ടാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു വരെ അബ്ദുള്ളക്കുട്ടി കാത്തിരുന്നു. കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കുമ്പോൾ തനിക്ക് കാസർഗോഡ് സീറ്റ് നൽകുമെന്നായിരുന്നു അബ്ദുള്ളക്കുട്ടി കരുതിയിരുന്നത്. എന്നാൽ കോൺഗ്രസ്സ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ പരിഗണിച്ചിരുന്നില്ല. പകരം തെക്കു നിന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കുകയായിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഇനി കോൺഗ്രസ്സിൽ തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുടെ വികസന നയത്തെക്കുറിച്ചുള്ള പുകഴ്‌ത്തൽ നടത്തിയത്.

2008 ൽ സിപിഎം. ൽ നിന്നും പുറത്ത് പോകുമ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന നയത്തെ അബ്ദുള്ളക്കുട്ടി പുകഴ്‌ത്തിയിരുന്നു. ബഹ്റിനിൽ നടന്ന ഒരു സെമിനാറിലാണ് മോദി സ്തുതി അരങ്ങേറിയത്. അതേ തുടർന്ന് ഒട്ടേറെ വിവാദങ്ങളും ഉയർന്നു. എന്നാൽ കോൺഗ്രസ്സിൽ ചേർന്നതോടെ അതേ അബ്ദുള്ളക്കുട്ടി തന്നെ മോദിയുടെ വികസനം വെറും പുറം മോദിമാത്രമാണെന്ന് പ്രസംഗിക്കുകയായിരുന്നു.

തുടർന്ന് ഇക്കാലമത്രയും തന്റെ പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ബിജെപി.യേയും സിപിഎം. നേയും ഒരു പോലെ വിമർശിച്ച അബ്ദുള്ളക്കുട്ടി ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് നയം മാറ്റം നടത്തിയത്. ഇപ്പോഴത്തെ മോദി സ്തുതിയിൽ യു.ഡി.എഫിലെ ഒരു കക്ഷിയും അബ്ദുള്ളക്കുട്ടിയെ അംഗീകരിക്കാത്ത അവസ്ഥയിൽ എത്തിച്ചിരിക്കയാണ്. പാർട്ടിയിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാത്ത അബ്ദുള്ളക്കുട്ടിയെ ഇനിയും കൊണ്ടു നടക്കേണ്ടതില്ലെന്ന അഭിപ്രായമാണ് കോൺഗ്രസ്സിന്റെ താഴെതട്ടു മുതൽ നേതൃതലം വരെ ശക്തമായിട്ടുള്ളത്.

മുൻ എംഎൽഎന്ന നിലയിൽ അബ്ദുള്ളക്കുട്ടി കെപിസിസി.യിലെ പ്രത്യേക ക്ഷണിതാവാണ്. ഇക്കാരണങ്ങളാലാണ് കെ.പി.സി. സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മോദി സ്തുതി പരാമർശത്തിനെതിരെ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസയച്ചത്. എന്നാൽ അതിനെക്കുറിച്ചും അബ്ദുള്ളക്കുട്ടി പരിഹാസ രൂപേണയുള്ള അഭിപ്രായ പ്രകടനമാണ് നടത്തുന്നത്. പാർട്ടിയിലെ മൂന്നണ അംഗം മാത്രമായ തന്നോട് വിശദീകരണം ചോദിക്കേണ്ടത് ബൂത്ത് പ്രസിഡണ്ടാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടണമെന്നാണ് അബ്ദുള്ളക്കുട്ടി ആഗ്രഹിക്കുന്നത്. അതിനുള്ള വഴി അദ്ദേഹം തന്നെ ഒരുക്കുന്നുണ്ടെങ്കിലും ഇതെല്ലാം കോൺഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒരാളെ പാർട്ടി പുറത്താക്കി എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നത്. കർണ്ണാടകത്തിലെ ബിജെപി.യുടെ പ്രമുഖ നേതാവും ദക്ഷിണ കന്നഡത്തിലെ പ്രധാനിയമായ നളിൻകുമാർ കട്ടീലുമായി അടുത്ത കാലത്ത് അബ്ദുള്ളക്കുട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രചാരണവും കേൾക്കുന്നുണ്ട്. മംഗലൂരുവിൽ താമസിച്ചു പോന്ന അബ്ദുള്ളക്കുട്ടി അവിടെ രാഷ്ട്രീയ തട്ടകമാക്കാനുള്ള നീക്കം നടത്തുന്നതായും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP