Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഡംബര കാറിൽ നേപ്പാളിൽ നിന്ന് കേരളത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യും; സ്വരക്ഷയ്ക്കായി എപ്പോഴും ഫുൾലോഡഡ് പിസ്റ്റൾ; പിടികൂടുമ്പോൾ കാറിൽ കടത്തിയത് ചോക്‌ളേറ്റ് രൂപത്തിൽ പായ്ക്ക് ചെയ്ത 13 കോടിയുടെ ചരസ്; എക്‌സൈസ് സംഘം വളഞ്ഞപ്പോൾ വഴിയാത്രക്കാരെ മറയാക്കി ഗൺപോയിന്റിൽ രക്ഷപ്പെടാൻ ശ്രമം; ആയുധങ്ങളും മയക്കുമരുന്നും പരിശോധന ഇല്ലാതെ നേപ്പാളിൽ നിന്ന് ഇഷ്ടം പോലെ കടത്താമെന്ന് മൊഴി; കൊച്ചിയിൽ പിടിയിലായ ജൂഡ്‌സൺ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി

ആഡംബര കാറിൽ നേപ്പാളിൽ നിന്ന് കേരളത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യും; സ്വരക്ഷയ്ക്കായി എപ്പോഴും ഫുൾലോഡഡ് പിസ്റ്റൾ; പിടികൂടുമ്പോൾ കാറിൽ കടത്തിയത് ചോക്‌ളേറ്റ് രൂപത്തിൽ പായ്ക്ക് ചെയ്ത 13 കോടിയുടെ ചരസ്; എക്‌സൈസ് സംഘം വളഞ്ഞപ്പോൾ വഴിയാത്രക്കാരെ മറയാക്കി ഗൺപോയിന്റിൽ രക്ഷപ്പെടാൻ ശ്രമം; ആയുധങ്ങളും മയക്കുമരുന്നും പരിശോധന ഇല്ലാതെ നേപ്പാളിൽ നിന്ന് ഇഷ്ടം പോലെ കടത്താമെന്ന് മൊഴി; കൊച്ചിയിൽ പിടിയിലായ  ജൂഡ്‌സൺ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ചോക്ലേറ്റ് രൂപത്തിൽ പാക്ക് ചെയ്ത് 13 കോടി രൂപ വിലമതിക്കുന്ന ചരസ്സും, വിദേശനിർമ്മിത പിസ്റ്റളും 8 തിരകളും അടക്കം എകസ്സൈ് സംഘം ഇന്നലെ പടികൂടിയ ജൂഡ്‌സൺ അന്താരാഷ്ട്ര മയക്കുമരുന്ന സംഘത്തിലെ അംഗമെന്ന് എസക്സൈ് അധികൃതർ. നാഷണൽ ഡ്രഗ് കാരിയർ എന്ന ഗണത്തിലാണ് എക്‌സൈസ് ഇയാൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 6.5 കിലോഗ്രാം ചരസും വിദേശ നിർമ്മിത പിസ്റ്റളുമടക്കമാണ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സാഹസികമായി കൊച്ചിയിൽ നിന്ന് ഇയാളെ പടികൂടിയത്. ഗൺ പോയിന്റിൽ നിർത്തി രക്ഷപ്പെടാൻ നടത്തിയ നീക്കം പരാജയപ്പെടുത്തിയാണ് എക്‌സൈസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തത്. ഇരുകൂട്ടരും തോക്കുമായി നടുറോഡിൽ നിലയുറപ്പിച്ചത് വഴിയാത്രക്കാരെയും വാഹന യാത്രികരെയും ഒരുപോലെ ഭീതിയിലാഴ്‌ത്തിയിരുന്നു. ജനക്കൂട്ടത്തെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഇയാളുടെ ശ്രദ്ധ തിരിച്ച്, എക്‌സൈസ് സംഘാംഗങ്ങൾ കുതിച്ചെത്തി തോക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് ഓടി രക്ഷപെടുന്നതിനായി ഇയാളുടെ നീക്കം. തുടർന്നാണ് മൽപ്പിടുത്തത്തിലൂടെ കീഴടക്കി കൈവിലങ്ങണിയിച്ചതോടെയാണ് ജൂഡ്‌സൺ ഉദ്യോഗസ്ഥരുടെ വരുതിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നടത്തിയ പരിശോധനയിലാണ് ചരസ്സ് കണ്ടെടുത്തത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം അളവിൽ ചരസ് എക്‌സൈസ് പിടികൂടുന്നത്. നേപ്പാളിൽ നിന്ന് ഉത്തർപ്രദേശുവഴി റോഡുമാർഗമാണ് കേരളത്തിൽ ചരസെത്തിച്ചതെന്നാണ് ഇയാളെ ചോദ്യം ചെയതതിൽ നിന്നും എക്‌സൈസ് സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ചന്ദ്രപാലൻ നിയന്ത്രണത്തിലുള്ള ടോപ് നാർക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നൽകിയ ലീഡ്‌സിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലുള്ള അൻപതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നേപ്പാളിൽ നിന്ന് കരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി പുതുവൈപ്പ് വില്ലേജിൽ പുതു വൈപ് ലൈറ്റ് ഹൗസ്സിനു സമീപം ആലുവപറമ്പ് വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്‌സനാണെന്ന് ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്.

പിന്നീട് ഇയാൾ നടത്തിയ ഏതാനും ഇടപാടുകളെക്കുറിച്ച് എക്‌സൈസിന് വിവരം ചോർന്ന് കിട്ടിയെങ്കിലും പിടികൂടാനായില്ല. അവസാനമായി 10 കിലോ ചരസാണ് ഇയാൾ രാജ്യത്തിന് വെളിയിൽ നിന്നും ഇന്ത്യയിലെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ തനിക്ക് പുറകിലുണ്ടെന്ന് മനസിലാക്കിയ പ്രതി ബൾക്ക് ഡീലിംഗീലൂടെ ശേഷിക്കുന്ന ഐറ്റം വിറ്റഴിക്കാൻ നടത്തിയ നീക്കത്തിനിടയിൽ എക്‌സൈസ് നടത്തിയ ഇടപെലാണ് ഇയാൾ കുടുങ്ങാൻ കാരണം. ഇയാളുമായി ഇടപാടുകൾ നടത്തിയ മുഴുവൻ കസ്റ്റമേഴ്‌സിനേയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളുമായി ഏറ്റവും അടുപ്പമുള്ള കസ്റ്റമർ മുഖേന എക്‌സൈസ് സംഘത്തിലൊരാൾ ടോപ്പ് കസ്റ്റമറായി അഭിനയിച്ച് വൻതുക നൽകാമെന്ന് പ്രലോഭിച്ച് സാധനം രഹസ്യ ക്രേന്ദ്രത്തിൽ നിന്ന് പുറത്തെത്തിച്ച് എറണാകുളം കണ്ടെയ്‌നർ റോഡിൽ കാത്തുനിന്ന ജൂഡ്‌സനെ വലയിലാക്കുകയായിരുന്നു.

വിദേശനിർമ്മിത പിസ്റ്റളും 8 തിരകളും പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് വൻതോതിൽ ലഹരി ഒഴുകുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇത് സ്റ്റേറ്റ് ഗവൺമെന്റ് മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്ന് കടത്താൻ ഇയാൾ മറ്റാരുടെയും സഹായം തേടിയിരുന്നില്ല.മൊബൈൽ ജി പി ആർ എസ് സഹായത്തോടെ,ബാംഗ്ലൂർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് വഴി റോഡ് മാർഗം സ്വയം വാഹനം ഓടിച്ചാണ് ജൂഡ്‌സൻ നേപ്പാളിൽ പോയിരുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകൾ ഇല്ലാതെ നേപ്പാളിൽ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പറഞ്ഞ പ്രതി മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റെന്റേ കാർ ബിസിനസും ആരംഭിച്ചിരുന്നു. മയക്ക് മരുന്നു മാഫിയകൾ തമ്മിൽ കുടിപ്പകയും ഒറ്റും കൂടുതൽ ആയതിനാൽ പണം വാങ്ങി ആളെ കൊല്ലുന്നതടക്കമുള്ള കൃത്യങ്ങൾ നിർവ്വഹിക്കാൻ പ്രത്യേക സംഘത്തെ രൂപപ്പെടുത്തുകയും ഇതുവഴി മേഖലയിൽ മേധാവിത്വം സ്ഥാപിക്കാനും ഒരു സമാന്തര സാമ്രാജ്യം സൃഷ്ടിക്കാനുമാണ് ജൂഡ്‌സൻ പദ്ധതി ഇട്ടിരുന്നതെന്നണ് എക്‌സൈസ് സംഘത്തിന്റെ വെളിപ്പെടുത്തൽ.

ഏതെങ്കിലും തരത്തിൽ പിടിക്കപ്പെടും എന്നു ഉറപ്പായാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും വധിച്ച ശേഷം നേപ്പാളിലേയ്ക്ക് കടന്നു കളയാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും അതിനാലാണ് എപ്പോഴും ഫുൾ ലോഡഡ് പിസ്റ്റോൾ ഇയാൾ കൈവശം കരുതിയിരുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ അറിഞ്ഞപ്പോഴാണ് എസൈസസ് അധികൃതർ ശരിക്കും ഞെട്ടിയത്.ആഡംബര വാഹനമായ മഹീന്ദ്ര എസ് യു വിൽ വന്ന ജൂഡ്‌സൺ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചറിഞ്ഞു നിർത്താതെ അപകടകരമായി ഓടിച്ചു പോകുകയും പിന്നാലെ എക്‌സൈസ് സംഘം പിൻതുടരുകയുമായിരുന്നു.വാഹനം തടഞ്ഞു നിർത്തിയപ്പോൾ ആണ് എക്‌സൈസ്് ഉദ്യോഗസ്ഥർക്കുനേരെ നിറയൊഴിക്കാൻ ജൂഡ്‌സൺ ശ്രമം നടത്തിയത്.

ചോക്ലേറ്റ് രൂപത്തിൽ പായ്ക്ക് ചെയ്തിട്ടുള്ള ഇത്രയും അളവ് ചരസിന് ഇന്റർനാഷണൽ മാർക്കറ്റിൽ 13 കോടി രൂപയുടെ മൂല്യമുണ്ട്. ചരസ് പൊതു വിപണിയിലെത്തിയാൽ ആയതിൽ മറ്റ് ഇൻഗ്രീഡിയൻ സൂ കൂടി ചേർത്ത് നൂറു മടങ്ങ് വലിപ്പത്തിലാക്കിയാണ് ചെറുകിടക്കാർക്ക് നൽകുന്നത്. ഉത്തരേന്ത്യയിലും നേപ്പാളിലുമായി വ്യാപിച്ചു കിടക്കുന്ന ഹിമാലയത്തിന്റെ താഴ്‌വരകളിൽ കൃഷി ചെയ്യുന്ന കഞ്ചാവിന്റെ കറ പ്രത്യേക രീതിയിൽ സംസ്‌കരിച്ചെടുത്താണ് ചരസ് നിർമ്മിക്കുന്നത്.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിന്റെ അതിർത്തി ഭാഗങ്ങളിലാണ് ഏറ്റവും ടോപ്പ് ക്വാളിറ്റി ചരസ് ലഭിക്കുന്നത്. പിടിച്ചെടുത്ത ' ചരസ് റെഡ് ലേബൽ ഗ്രേഡായതിനാൽ ബിലാസ് പൂർ ചരസ് ആണെന്ന നിഗമനത്തിലാണ് അധികൃതർ.നിലവിലുള്ള നാർകോട്ടിക്‌സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ 10 വർഷം കഠിന തടവും 1 കിലോ കൈവശം വച്ചാൽ ശിക്ഷ 20 വർഷം വരെ കഠിന തടവുമാണ് ശിക്ഷ. എക്‌സൈസ് സെപഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ കെ ആർ രാം പ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എ എസ് ജയൻ' ഡി സി സ്‌ക്വാഡംഗം റോബി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി എക്‌സ് റൂബൻ, എം എം അരുൺകുമാർ, സിദ്ദാർത്ഥൻ എന്നിവരടങ്ങിയ സംഘമാണ് കേസ്സിൽ അന്വേഷണം നടത്തി,ജൂഡ്‌സനെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 4ദിവസം എക്‌സൈസ് അധികൃതരുടെ കസ്റ്റഡിയിൽ വിട്ടു.വർഗീസ് ജൂഡ്‌സന് വേണ്ടി വക്കാലത്തെടുത്തതുകൊടുംകുറ്റവാളികളുടെ കേസ്സുകൾ സ്ഥിരമായി എറ്റെടുക്കുന്നതിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ആഡ്വ.ബി എ ആളൂരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP