Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ മുരളീധരൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് രണ്ടര കോടിയുടെ ആസ്തി; കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്, ഇപ്പോൾ പിൻവലിക്കേണ്ട കാര്യമില്ല; വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതോടെ വടകരയിലെ വിജയവും വെറുതേയാകുമോ എന്ന് ആശങ്കയിൽ കോൺഗ്രസുകാർ; മഞ്ചേശ്വരത്തിന്റെ വഴിയേ ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു നീളുമെന്ന കാര്യം ഉറപ്പായി

കെ മുരളീധരൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് രണ്ടര കോടിയുടെ ആസ്തി; കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്, ഇപ്പോൾ പിൻവലിക്കേണ്ട കാര്യമില്ല; വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതോടെ വടകരയിലെ വിജയവും വെറുതേയാകുമോ എന്ന് ആശങ്കയിൽ കോൺഗ്രസുകാർ; മഞ്ചേശ്വരത്തിന്റെ വഴിയേ ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു നീളുമെന്ന കാര്യം ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറു മാസത്തിലേറെയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്താൻ തടസ്സമായി നിന്നത് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു ഹർജിയായിരുന്നു. ഈ കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടക്കാതെ പോയത്. ഇപ്പോൾ മഞ്ചേശ്വരത്തിന്റെ വഴിയേ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ് വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പും. കെ മുരളീധരനെതിരെ നൽകിയ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതാണ് ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിനെയും പ്രതിസന്ധിയിലാക്കിയത്.

കെ.മുരളീധരനെതിരെ നൽകിയ തിരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. 'കേസ് പിൻവലിക്കേണ്ട സാഹചര്യമില്ല. രണ്ടരക്കോടി രൂപയുടെ ആസ്തി നാമനിർദ്ദേശത്തിൽ കാണിച്ചിട്ടില്ല. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. അതു തുടരും' കുമ്മനം വ്യക്തമാക്കി. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ കേസ് ബാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർത്ഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം. ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിലുള്ള ആസ്തി, ബാധ്യതകൾ മുരളീധരൻ കൃത്യമായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുരളീധരൻ സുപ്രീം കോടതിയിൽ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു നടക്കണമെങ്കിൽ കുമ്മനം വിചാരിക്കണമെന്നും അദ്ദേഹം കേസ് പിൻവലിച്ചാൽ സുപ്രീം കോടതിയിലെ ഹർജി താനും പിൻവലിക്കാമെന്നും മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം ലോക്സഭാ അംഗമെന്ന നിലയിൽ ഇപ്പോഴുള്ള വടകരയിലെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയവും കുമ്മനത്തിന്റെ ഹർജിയോടെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലെ മുരളീധര വിജയം തുലാസിലാക്കുന്നത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടക്കുന്നതിന് എതിരെ കെ.മുരളീധരൻ സുപ്രീംകോടതിയിൽ പോയി സമ്പാദിച്ച സ്റ്റേ നിലനിൽക്കുകയാണ്. ഈ സ്റ്റേ നീക്കാനായി കുമ്മനം രാജശേഖരൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് മാസം ഏഴിന് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്റ്റേ സുപ്രീംകോടതി നീക്കിയാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വരും. കുമ്മനത്തിന്റെ ഹർജിയിൽ തുടർ വാദം നടന്നാൽ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വെച്ച പ്രശ്നത്തിൽ മുരളീധരൻ മറുപടി പറയേണ്ടി വരും. വിജയം തന്നെ അസാധുവുമായേക്കും. ഇതാണ് കുമ്മനത്തിന്റെ സുപ്രീംകോടതിയിലെ നീക്കം മുരളീധരന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മുരളീധരൻ വട്ടിയൂർക്കാവിൽ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരവും ആസ്തി-ബാധ്യതകളും സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കുമ്മനം നൽകിയ ഹർജിയിൽ പറയുന്നത്. ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്ന കെ മുരളീധരൻ കമ്പനിയിൽ നിന്ന് എടുത്ത 2.28 കോടി രൂപയുടെ വായ്പയും, പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും കാണിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരൻ വായ്പ എടുത്തിരിക്കുന്നത്. ജനപ്രിയയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തിൽ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ ആരോപണങ്ങൾ ശരിയാണെങ്കിൽ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമെന്നു ഈ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി വാക്കാൽ നിരീക്ഷണം നടത്തിയിരുന്നു. അതിനാലാണ് ഹർജിയിലെ തുടർ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിൽ പോയി മുരളീധൻ സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീങ്ങിയാൽ മുരളീധരന് പ്രശ്നം സൃഷ്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടശേഷം മിസോറാം ഗവർണർ പദവിയിലേക്ക് നീങ്ങുന്നത്. അതിനാൽ സുപ്രീംകോടതിയിലെ ഹർജിയിൽ കുമ്മനം പിന്നെ ഇടപെട്ടില്ല. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഗവർണർ പദവി വിട്ടൊഴിഞ്ഞു എത്തിയ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്റെ ഈ ഹർജിയാണ് സുപ്രീംകോടതി മെയ് ഏഴിന് പരിഗണിക്കുന്നത്.

വട്ടിയൂർക്കാവിൽ നൽകിയ അതെ സത്യവാങ്മൂലമാണ് മുരളി വടകരയിലും നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുരളിക്ക് തിരിച്ചടി നേരിട്ടാൽ അതേ തിരിച്ചടി മുരളിയുടെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെയും ബാധിക്കും. മുരളീധരന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ തുടർ കാര്യങ്ങൾ വിധിയിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നീങ്ങിയാൽ മുരളീധരന്റ് വട്ടിയൂർക്കാവിലെയും വടകരയിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുന്ന അവസ്ഥ വരും. സത്യവാങ്മൂലത്തെ സംബന്ധിച്ച് കർശനമായ സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയിൽ സ്ഥാനാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ സ്ഥാനാർത്ഥികളും പിന്തുടരണണമെന്നു പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ അവബോധവും നടത്തിയിട്ടുണ്ട്.

സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചാൽ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളുടെ ലംഘനം കൂടിയാകും-തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അന്തിമം ഹൈക്കോടതി വിധി തന്നെയാകും. കെ.മുരളീധരനെ തിരഞ്ഞെടുപ്പ് ജയത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കം തന്നെയാണ് കുമ്മനത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി സ്റ്റേ നീങ്ങുമോ എന്നാണ് ഈ കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP