Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്; ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്ന വിജയരാഘവന്റെ മാനസിക ആക്രമണം; പോസ്റ്ററിന് മുന്നിലെ പോസ്റ്റർ ആക്രമണത്തെ ചെറുത്തത് വിടി ബൽറാമിന്റെ 'സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ'; ഒടുവിൽ 'ദീപയടി'യെ തകർത്തെറിഞ്ഞ ഒന്നര ലക്ഷം കടന്ന ഭൂരിപക്ഷം; ഈ വിജയം ജയമുറപ്പില്ലാത്ത സ്ഥാനാർത്ഥി ബ്ലോക് പ്രസിഡന്റ് സ്ഥാനം രാജിവച്ചത് എന്തിനെന്ന് ചോദിച്ചവർക്കുള്ള മറുപടി; ആലത്തൂരിന്റെ മനസ്സ് പിടിച്ച രമ്യാ ഹരിദാസ് ഇനി ലോക്‌സഭയിലെ 'പെങ്ങളൂട്ടി'

തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്; ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്ന വിജയരാഘവന്റെ മാനസിക ആക്രമണം; പോസ്റ്ററിന് മുന്നിലെ പോസ്റ്റർ ആക്രമണത്തെ ചെറുത്തത് വിടി ബൽറാമിന്റെ 'സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ'; ഒടുവിൽ 'ദീപയടി'യെ തകർത്തെറിഞ്ഞ ഒന്നര ലക്ഷം കടന്ന ഭൂരിപക്ഷം; ഈ വിജയം ജയമുറപ്പില്ലാത്ത സ്ഥാനാർത്ഥി ബ്ലോക് പ്രസിഡന്റ് സ്ഥാനം രാജിവച്ചത് എന്തിനെന്ന് ചോദിച്ചവർക്കുള്ള മറുപടി; ആലത്തൂരിന്റെ മനസ്സ് പിടിച്ച രമ്യാ ഹരിദാസ് ഇനി ലോക്‌സഭയിലെ 'പെങ്ങളൂട്ടി'

എം മനോജ് കുമാർ

ആലത്തൂർ: സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്‌സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കുന്നത്. ആലത്തൂർ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയുടെ കയ്യിൽ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്. ജയമുറപ്പില്ലാത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് പലരും ചോദിച്ചു. എന്നാൽ ആലത്തൂരിന്റെ മനസ്സ് രമ്യയ്ക്ക് അറിയാമായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിൽ പെങ്ങളൂട്ടി ജയിച്ചത് ആലത്തൂരിന്റെ മനസ്സിൽ കയറിക്കൂടി തന്നെയാണ്.

സോഷ്യൽ മീഡിയയിൽ രമ്യ ഹരിദാസ് താരമായപ്പോൾ തന്നെ സിപിഎമ്മിന് നെഞ്ചിടുപ്പു കൂട്ടി. അശ്ലീല പരാമർശവുമായി ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ സ്ഥാനാർത്ഥിയെ കളിയാക്കുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ കളിയാക്കി. രമ്യയുടെ ആത്മവിശ്വാസം തകർക്കാനായിരുന്നു ഇത്. ദീപാ നിശാന്തിനെ പോലുള്ളവരും അധിക്ഷേപവുമായി എത്തി. അപ്പോഴും രമ്യ തളർന്നില്ല. രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവർത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമർശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.

രമ്യാ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പോസ്റ്റർ ഓട്ടിച്ചതും വലിയ ചർച്ചയായിരുന്നു. സ്‌ക്രാച്ച് ആൻഡ് വിൻ എന്ന കളിയാക്കലുമായി വിടി ബൽറാം തിരിച്ചടിയും കൊടുത്തു. അങ്ങനെ പാലക്കാട്ടേയും തൃശൂരിലേയും കോൺഗ്രസ് നേതൃത്വം ഒന്നാകെ പ്രതിസന്ധി ഘട്ടത്തിൽ രമ്യയ്‌ക്കൊപ്പം നിന്നു. ഇതെല്ലാം ആവേശമാക്കി മാറ്റി പ്രതിസന്ധികളെ രമ്യാ ഹരിദാസ് അതിജീവിച്ചു. എല്ലാ വിമർശനങ്ങൾക്കും തിളക്കമാർന്ന വിജയത്തോടെ മറുപടി നൽകുകയാണ് ഇനി ആലത്തൂരിന്റെ എംപിയായ രമ്യാ ഹരിദാസ്.

കോൺഗ്രസ് പോലും വിചാരിക്കാത്ത ജയത്തിലേക്കും വൻ ഭൂരിപക്ഷത്തിലേക്കുമാണ് വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ രമ്യ നടന്നു കയറിയത്. രാഹുൽ കണ്ടെടുത്ത നേതാവായ രമ്യ ഇപ്പോൾ ആലത്തൂരിന്റെ എംപി എന്ന നിലയിൽ ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങുകയാണ്. രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലാണ് രമ്യ ശ്രദ്ധ നേടുന്നത്. ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ ശ്രദ്ധ പിടിച്ചു പറ്റി. രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം കണ്ടെത്തുകയും ചെയ്തു. ഇതോടെ രമ്യ കോൺഗ്രസിൽ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറി. രാഹുലിന്റെ ഉറച്ച പിന്തുണയും രമ്യക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. ലോക്‌സഭാ സ്ഥാനാർത്ഥിത്വത്തിലേക്കും രമ്യയെ എത്തിച്ചത് രാഹുലിന്റെ ഉറച്ച ഈ പിന്തുണ തന്നെയാണ്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാ ഹരിദാസിനെപ്പോലെ ഇത്രയധികം അപവാദ ശരങ്ങൾക്ക് പാത്രമായ മറ്റൊരു സ്ഥാനാർത്ഥിയില്ല. പാട്ടും പാടിയുള്ള യുഡിഎഫിന്റെ പെങ്ങളൂട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു സോഷ്യൽ മീഡിയയിൽ പോലും സംസാര വിഷയമായത്. രമ്യയുടെ പാട്ടും പാടിയുള്ള പ്രചാരണം തമാശ മട്ടിലാണ് സിപിഎം കണ്ടത്. ഇതുകൊണ്ടു തന്നെയാണ് എ.വിജയരാഘവനെപോലെയുള്ള ഇടതുമുന്നണി കൺവീനർ പോലും രമ്യ ഹരിദാസിനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശം നടത്താൻ ധൈര്യപ്പെട്ടതും. പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ സിപിഎമ്മിന്റെ ആക്രമണത്തിനും രമ്യ ഇരയാകുകയും ചെയ്തു.

ആലത്തൂർ സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്നു. 2009-ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം എന്നത് മാറി ആലത്തൂർ മണ്ഡമായത് മുതൽ മുതൽ പികെ ബിജുവിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് ആലത്തൂർ. കഴിഞ്ഞ പത്തു വർഷത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജു മൂന്നാമതും ജനവിധി തേടി ആലത്തൂരിൽ എത്തിയത്. പക്ഷെ ഇക്കുറി പ്രാദേശിക സിപിഎം നേതൃത്വം ബിജുവിന് എതിരായിരുന്നു. അതുകൊണ്ട് തന്നെയാണ് ബിജുവിനെ സ്ഥാനാർത്ഥിയാക്കരുത് എന്ന് ആലത്തൂരിലെ സിപിഎം ആവശ്യപ്പെട്ടതും. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ ഇടപെടൽ തന്നെയാണ് പി.കെ.ബിജുവിന്റെ സ്ഥാനാർത്ഥിത്വം ആലത്തൂരിൽ ഇക്കുറി ഉറപ്പിച്ചത്.

ആലത്തൂരെ കാറ്റ് മാറി വീശാൻ തുടങ്ങുന്നു എന്ന് യുഡിഎഫ് പോലും കണക്കുകൂട്ടിയോ എന്ന് സംശയമാണ്. പക്ഷെ ആലത്തൂരിന്റെ മനസ് മാറിത്തുടങ്ങി എന്ന് കൃത്യമായി മനസിലാക്കിയ ആൾ ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസ് തന്നെയാകണം. ഏപ്രിൽ 29 നു തന്നെ രമ്യ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. അപ്പോഴും രമ്യ പഴി കേട്ടു. ആലത്തൂരിന്റെ പേരിൽ ഉള്ള സ്ഥാനം കൂടി രമ്യ കളഞ്ഞു. അതിനും രമ്യയ്ക്ക് മറുപടിയുണ്ടായിരുന്നു. തന്നെ ആലത്തൂരുകാർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആലത്തൂരിൽ താൻ തന്നെ വിജയിയാകും.മണ്ഡലത്തിന്റെ മനസ്സറിഞ്ഞുള്ള രമ്യയുടെ പ്രവചനമാണ് യാഥ്യാർഥ്യമാകാൻ പോകുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിന്റെ ഗുണം ആലത്തൂരിൽ തനിക്ക് കിട്ടും എന്നുപറഞ്ഞു പ്രചരാണത്തിൽ മുഴുകിയ, സിപിഎം നിസാരമായി കണ്ട സ്ഥാനാർത്ഥി സിപിഎമ്മിൽ നിന്നും ഒരു ലോക്‌സഭാ സീറ്റ് കരഗതമാക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.

ആലത്തൂർ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യ ഹരിദാസാണ് മുന്നിൽ. മത്സരഫലം തനിക്ക് അനുകൂലമായി നീങ്ങുന്നു എന്നുറപ്പിച്ച ഈ ഘട്ടത്തിലും രമ്യ പറയുന്നത് ആലത്തൂരുകാർ തന്നെ ഹൃദയത്തിൽ സ്വീകരിച്ചുവെന്നാണ്. മുൻപത്തെ പോലെ മണ്ഡലത്തിന്റെ മനസ്സറിഞ്ഞ പ്രതികരണങ്ങൾ തന്നെയാണ് രമ്യ നടത്തുന്നത്. തനിക്കുണ്ടായ എല്ലാ പ്രതിസന്ധികളേയും വോട്ടർമാർ ഏറ്റെടുത്തു. വോട്ടർമാർ തനിക്ക് ഒപ്പം നിന്നു എന്നും രമ്യ ഇപ്പോഴും പ്രതികരിക്കുന്നു. വോട്ടെണ്ണൽ അതിന്റെ അന്ത്യ ഘട്ടത്തിലേക്ക് നീങ്ങവേ ആലത്തൂരിൽ രമ്യ വിജയിയാകുകയാണ്. പി.കെ.ബിജുവിനെപ്പോലെ ജീവിതത്തിൽ പൊരുത്തിക്കയറിയ ചരിത്രം തന്നെയാണ് രമ്യയ്ക്കും പറയാനുള്ളത്.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്. ജീവിതത്തിൽ പൊരുതി നേടി മുന്നോട്ടു വന്ന പാരമ്പര്യമാണ് രമ്യയ്ക്കും പങ്കു വയ്ക്കാനുള്ളത്. ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ രാഷ്ട്രീയത്തിൽ സജീവമായ പാരമ്പര്യമാണ് രമ്യക്കുള്ളത്. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയ രമ്യ നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ സ്ഥാനം വഹിക്കുകയാണ്. യൂത്തിന്റെ സ്വീകാര്യയായ നേതാവ് എന്ന ലേബലിലാണ് രമ്യ പാർട്ടിയിൽ അറിയപ്പെടുന്നതും. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയാണ് രമ്യ. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു.

2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറ്റാൻ ആലത്തൂരിലെ ശക്തമായ പ്രകടനവും വിജയവും ഇപ്പോൾ രമ്യയെ സഹായിക്കുകയാണ്. രമ്യ തന്നെയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന താരമായി മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP