Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമാന്യ മര്യാദ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് ജോസഫ് എന്നത് പൊതു ജനവികാരം; പാർട്ടി അണികൾ വിട്ടു വീഴ്ചയില്ലാതെ ജോസ് കെ മാണിക്കൊപ്പം; ഇതുവരെ സ്വന്തം പാർട്ടിയുമായി നടന്ന ജോസഫ് മാണി മരിച്ച ഗ്യാപ്പിൽ പാർട്ടി പിടിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാണിയുടെ അനുയായികൾ; തെരഞ്ഞെടുപ്പ് നടന്നാൽ വിജയം ജോസിനാവുമെന്ന് ഉറപ്പായതിനാൽ സമന്വയം ലക്ഷ്യമാക്കി ജോസഫ്; ഒരു പാർട്ടിയിൽ രണ്ട് പാർട്ടികളായി പ്രവർത്തിച്ച കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളം

സാമാന്യ മര്യാദ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് ജോസഫ് എന്നത് പൊതു ജനവികാരം; പാർട്ടി അണികൾ വിട്ടു വീഴ്ചയില്ലാതെ ജോസ് കെ മാണിക്കൊപ്പം; ഇതുവരെ സ്വന്തം പാർട്ടിയുമായി നടന്ന ജോസഫ് മാണി മരിച്ച ഗ്യാപ്പിൽ പാർട്ടി പിടിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാണിയുടെ അനുയായികൾ; തെരഞ്ഞെടുപ്പ് നടന്നാൽ വിജയം ജോസിനാവുമെന്ന് ഉറപ്പായതിനാൽ സമന്വയം ലക്ഷ്യമാക്കി ജോസഫ്; ഒരു പാർട്ടിയിൽ രണ്ട് പാർട്ടികളായി പ്രവർത്തിച്ച കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെറിയ പാർട്ടിയായി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയായിരുന്നു കെ എം മാണിയുടെ കേരളാ കോൺഗ്രസിലേക്ക് അവസാനമായി പിജെ ജോസഫ് ലയിച്ചത്. ഈ ലയന ശേഷവും കേരളാ കോൺഗ്രസിനുള്ളിൽ രണ്ട് പാർട്ടികളെ പോലെ മാണിയും ജോസഫും നിലയുറപ്പിച്ചു. ബാർ കോഴാ വിവാദത്തിൽ അടക്കം മാണിയും അനുയായികളും സ്ഥാനമാനങ്ങൾ രാജിവച്ചു. ജോസഫ് വിസമ്മതിക്കുകയും ചെയ്തു. ഇതോടൊപ്പം രണ്ട് പേർക്കും രണ്ട് ഓഫീസും ഉണ്ടായിരുന്നു. അങ്ങനെ രണ്ടായി തന്നെ അവർ മുന്നോട്ട് പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം വരുമുമ്പേ വോട്ട് ചോദിച്ചിറങ്ങിയ പിജെ ജോസഫ് മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസ് പിടിച്ചെടുക്കാനുള്ള കള്ളക്കളികളും സജീവമാക്കി. പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം നോകാതെ കേരളാ കോൺഗ്രസ് പിടിച്ചെടുക്കാനുള്ള നീക്കം.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കുന്ന തരത്തിൽ പി.ജെ. ജോസഫ് ഒറ്റയാന്റെ പരിവേഷമണിഞ്ഞതിൽ പ്രകോപിതരാണ് മാണിവിഭാഗം. സംസ്ഥാനസമിതി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണിവിഭാഗം ചെയർമാന്റെ താത്കാലിക ചുമതലയുള്ള ജോസഫിന് അടുത്തദിവസം കത്ത് കൈമാറുമെന്നാണ് സൂചന. താത്കാലിക ചുമതല നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ജോസഫിന്റേതെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. എന്നാൽ സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാടിലാണ് ജോസഫ്. സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണ് ജോസഫിന്റെ ആവശ്യം. സാമാന്യ മര്യാധകൾ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് താനാണെന്ന വികാരമാണ് ജോസഫ് ഉയർത്തുന്നത്. ഈ സീനിയോറിട്ടി അംഗീകരിക്കണമെന്ന് ജോസഫ് ആവശ്യപ്പെടുമ്പോൾ പൊതുജന വികാരവും തൊടുപുഴ എംഎൽഎയ്‌ക്കൊപ്പമാണ്. എന്നാൽ പാർട്ടി അണികൾ ജോസ് കെ മാണിക്കൊപ്പവും. ഇത് മാണിയുടെ പാർട്ടിയാണെന്നും അതിനെ ആരു നയിക്കണമെന്ന് പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടേയെന്നുമാണ് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. രണ്ട് പക്ഷവും കടുത്ത നിലപാട് എടുക്കുമ്പോൾ കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളമാണ്.

സംസ്ഥാനസമിതി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നാൽ നിയമപരമായി നീങ്ങാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇടക്കാലസമിതി വിളിച്ചുചേർക്കേണ്ട സാഹചര്യമില്ലെന്നും ഇതിനായി സമ്മർദം ചെലുത്തുന്നവർ സാഹചര്യങ്ങൾ വ്യക്തമാക്കണമെന്നുമാണ് ജോസഫിന്റെ നിലപാട്. പാർട്ടിച്ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. നിയമസഭാകക്ഷി നേതാവ് മരിച്ചാൽ ഡെപ്യൂട്ടി ലീഡറാണ് നേതൃസ്ഥാനത്തേക്കു വരേണ്ടത്. ഇതനുസരിച്ച് സി.എഫ്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കുമെന്നും ജോസ് കെ. മാണിക്ക് പാർട്ടി വർക്കിങ് ചെയർമാനാകാമെന്നും പി.ജെ. ജോസഫ് പറയുന്നു. ജോസഫിന്റെ നിലപാട് വെല്ലുവിളിയായാണ് മാണിവിഭാഗം വിലയിരുത്തുന്നത്. ലയനവേളയിൽ ഉരുത്തിരിഞ്ഞ ഫോർമുല ഇതല്ലെന്നും പറയുന്നു. അതിനിടെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ തുടർച്ചയായ പ്രസ്താവനകളിലൂടെ വിഭാഗീയത സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ആശ്വാസ്യമല്ലെന്ന് റോഷി അഗസ്റ്റിൻ എംഎ‍ൽഎ. പ്രതികരിക്കുകയും ചെയ്തു. ഇതെല്ലാം പാർട്ടിയിലെ ഭിന്നതയുടെ വലിയ തെളിവുകളുമാണ്.

സംസ്ഥാനസമിതി ചേരുന്നതിനുമുന്പ് പല സമിതികളും ചേരണം. സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തിൽ തെറ്റൊന്നുമില്ല. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്ന നിലപാട് പി.ജെ. ജോസഫ് പരസ്യമായി എടുക്കുന്നു. എന്നാൽ ഇതെല്ലാം സംസ്ഥാന സമിതിയെന്ന തീരുമാനം നീട്ടിക്കൊണ്ട് പോകാനുള്ള കുതന്ത്രമാണ്. മാണി കഴിഞ്ഞാൽ താനാണ് സീനിയറെന്ന വികാരം പൊതുജനങ്ങളിൽ ഉണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് ജോസഫിന്റേത്. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനുള്ള ശ്രമം. കേരളാ കോൺഗ്രസിലെ ബഹുഭൂരിഭാഗം അണികളും ജോസ് കെ മാണിക്കൊപ്പമാണ്. ജനാധിപത്യമാണ് പാർട്ടിയിൽ നടക്കേണ്ടത്. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ് ജോസഫ് സംസ്ഥാന സമിതി വിളിക്കാത്തതെന്നാണ് മാണിയുടെ അനുയായികളുടെ പക്ഷം.

400 പേരാണ് സംസ്ഥാന സമിതിയിലുള്ളത്. ഇതിൽ 300 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇവരിൽ വിള്ളലുണ്ടാക്കാൻ ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ ജനറൽ സെക്രട്ടറിയായ ജോയി എബ്രഹാമിനേയും യുത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പനേയും അല്ലാതെ ആരേയും ജോസഫിന് അവിടെ നിന്ന് കിട്ടിയില്ല. സി എഫ് തോമസിനേയും ഒരു പരിധി വരെ അടുപ്പിക്കാനായി. എന്നാൽ അതിന് അപ്പുറത്തേക്ക് ചലനമുണ്ടാക്കാനായില്ല. ഇതോടെ തന്നെ ചെയർമാൻ സ്ഥാനം നഷ്ടമാകുമെന്ന് ജോസഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാർലമെന്ററീ പാർട്ടിയിൽ നിലവിൽ അഞ്ച് പേരാണുള്ളത്. ഇതിൽ സിഎഫിനെ അടർത്തിയെടുത്ത് തന്റെ പക്ഷക്കാരനാക്കി ലീഡറാക്കാനാണ് ശ്രമം. മാണിയിൽ പാർട്ടി ലയിച്ചപ്പോഴും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സമിതി ഓഫീസ് മാണിക്ക് ജോസഫ് നൽകിയിരുന്നില്ല. പഴയ പാർട്ടിയുടെ ആസ്തിയും കെട്ടിടവുമെല്ലാം ജോസഫിന് സ്വന്തമാണ് ഇത്. അതുകൊണ്ട് തന്നെ പ്രശ്‌നം അതിരൂക്ഷമായാൽ പുതിയ പാർട്ടിയുണ്ടാക്കാൻ ജോസഫ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് തന്നെ ജോസ് കെ മാണി സീനിയോറിട്ടി മറികടന്ന് ചവിട്ടി പുറത്താക്കിയെന്ന് വരുത്താനാണ് ജോസഫിന്റെ ശ്രമം.

അതിനിടെ പുതിയ പാർട്ടി ഉണ്ടാക്കിയാലും യുഡിഎഫിനൊപ്പം നിൽക്കാനാകുമോ എന്ന സംശയം ജോസഫിനുണ്ട്. കേരളാ കോൺഗ്രസിലെ ചെയർമാൻ പദവി ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും പിന്തുണ ജോസഫ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെടാൻ ഇരുവരും വിസമ്മതിച്ചു. കേരളാ കോൺഗ്രസിനുള്ളത് മാണിയുടെ വികാരമാണെന്ന സൂചന ഇവർ ജോസഫിന് നൽകിയിട്ടുണ്ട്. മാണിയുടെ മകന് ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാനില്ലെന്നും കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ യുഡിഎഫ് ഇടപെടില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്. ഇത് ജോസഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കാതിരിക്കാൻ ജോസഫിനെ കോൺഗ്രസ് തന്ത്രപരമായി സ്വാധീനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതെല്ലാം മറന്നുവെന്ന വികാരമാണ് ജോസഫിന്. അതുകൊണ്ട് തന്നെ പുതിയ പാർട്ടിയുണ്ടാക്കി ഇടതുപക്ഷത്ത് പോകാനാണ് നീക്കം. ഫ്രാൻസിസ് ജോർജിനെ കൂടെ കൂട്ടാൻ ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.

യുഡിഎഫുമായി പിണങ്ങി നിന്ന മാണിയെ വീണ്ടും ഐക്യമുന്നണിയിൽ എത്തിച്ചത് മുസ്ലിം ലീഗിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭാ അംഗമാക്കുന്ന ഫോർമുലയ്ക്ക് പിന്നിലും കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടിയും പിന്തുണച്ചു. അതുകൊണ്ട് തന്നെ മാണിക്കും ജോസ് കെ മാണിക്കും ഉമ്മൻ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും ഏറെ അടുപ്പം ഉണ്ടായിരുന്നു. മാണിയുടെ മരണത്തിന് ശേഷവും ജോസ് കെ മാണിയിൽ സ്വാധീനം ചെലുത്താനുള്ള ബന്ധം കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ഇത് മനസ്സിലാക്കിയാണ് പിജെ ജോസഫ് ഉമ്മൻ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചത്. എന്നാൽ മാണിയുടെ വിയോഗത്തെ കേരളാ കോൺഗ്രസുകാർ വികാരപരമായാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ജോസ് കെ മാണിയെ ഉപദേശിക്കാനില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഇത് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജോസഫിനോട് പറഞ്ഞത്.

എത്രയും വേഗം സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ കണ്ടെത്തണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതാണ് പാർട്ടി ഭരണഘടനയും. സമവായത്തിന് അപ്പുറം ജനാധിപത്യത്തിനാണ് ജോസ് കെ മാണി മുൻതൂക്കം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ജോസഫിന് വേണ്ടി വാദിക്കാനില്ലെന്നാണ് കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് നീക്കം നടത്തിയിരുന്നു. അന്ന് ജോസഫിന് വേണ്ടി ഉമ്മൻ ചാണ്ടിയും മറ്റു രംഗത്ത് എത്തി. ജോസഫിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാണി പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. എന്തായാലും പാർട്ടിയുടെ അടുത്ത ചെയർമാൻ ജോസ് കെ മാണിയാകണമെന്ന അണികളുടെ വികാരം ജോസഫിനോടും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തലയും പ്രശ്നത്തിൽ ഇടപെടാൻ വിസമ്മതം അറിയിച്ചതാണെന്നാണ് സൂചന.

കേരള കോൺഗ്രസ് എമ്മിൽ പ്രതിസന്ധി അതിരൂക്ഷമാണ് എന്ന് യുഡിഫിലെ ഘടകക്ഷികൾക്കെല്ലാം അറിയാം. എന്നാൽ അതിന് കാരണം ജോസഫിന്റെ അതിമോഹമാണെന്നാണ് മാണി ഗ്രൂപ്പിന്റെ വാദം. തിരുവനന്തപുരത്തു ചേർന്ന കെ എം മാണി അനുസ്മരണ യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേർത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയർമാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയർമാൻസ്ഥാനത്തേക്ക് കൊണ്ടുവരാൻ, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികൾ. ഈ സാഹചര്യത്തിൽ കരുത്ത് കാട്ടാൻ കൂടിയാണ് മാണി അനുസ്മരണം ഇന്നലെ കോട്ടയത്ത് സംഘടിപ്പിച്ചത്.

പി.ജെ. ജോസഫ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനുമായി സമവായ ഫോർമുല അംഗീകരിപ്പിച്ചെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും സഹായം ജോസഫ് അഭ്യർത്ഥിച്ചത്. മാണിയുടെ പിൻഗാമിയായി മകനാണ് ചെയർമാൻ സ്ഥാനത്ത് വരേണ്ടതെന്ന് പത്ത് ജില്ലാ പ്രസിഡന്റുമാരെക്കൊണ്ടും ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെക്കൊണ്ടും പറയിപ്പിക്കാൻ ജോസ് കെ മാണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP