Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോത്തിലാൽ നെഹ്രുവിന്റേത് മുഗൾ കുടുംബം, ഇന്ദിരാ ഗാന്ധിയുടെ പേര് മൈമൂനാ ബീഗം ഖാൻ! തെരഞ്ഞെടുപ്പു വേളകളിൽ നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കാൻ വ്യഗ്രത പൂണ്ട് സംഘപരിവാർ സൈബറിടത്തിൽ രചിക്കുന്നത് നുണയിൽ ചാലിച്ച വ്യാജചരിത്രം; എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തിൽ ചരിത്രം തുടങ്ങുന്നത് കാശ്മീരി പണ്ഡിറ്റായ മോത്തിലാൽ നെഹ്രുവിൽ നിന്ന്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാതെ മതേതര രാഷ്ട്രമാക്കിയതിൽ മുഖ്യപങ്കുകാരായ ജവഹർലാൽ നെഹ്രുവിനോട് കലിപ്പു തീരാതെ ദുഷ്പ്രചരണം തുടരുന്നു

മോത്തിലാൽ നെഹ്രുവിന്റേത് മുഗൾ കുടുംബം, ഇന്ദിരാ ഗാന്ധിയുടെ പേര് മൈമൂനാ ബീഗം ഖാൻ! തെരഞ്ഞെടുപ്പു വേളകളിൽ നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കാൻ വ്യഗ്രത പൂണ്ട് സംഘപരിവാർ സൈബറിടത്തിൽ രചിക്കുന്നത് നുണയിൽ ചാലിച്ച വ്യാജചരിത്രം; എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തിൽ ചരിത്രം തുടങ്ങുന്നത് കാശ്മീരി പണ്ഡിറ്റായ മോത്തിലാൽ നെഹ്രുവിൽ നിന്ന്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാതെ മതേതര രാഷ്ട്രമാക്കിയതിൽ മുഖ്യപങ്കുകാരായ ജവഹർലാൽ നെഹ്രുവിനോട് കലിപ്പു തീരാതെ ദുഷ്പ്രചരണം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതവിദ്വേഷം വിതച്ചും രാജ്യത്തിന്റെ ചരിത്രശിൽപ്പികളെ അവഹേളിച്ചു കൊണ്ടും ഇത്രയും കലുഷിതമായ വിധത്തിൽ ഇന്ത്യയിൽ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. സോഷ്യൽ മീഡിയയിൽ അടക്കം വിഷല്പിതമായ പ്രചരണങ്ങൾ വ്യാപിപ്പിച്ചു ജനങ്ങളെ മതത്തിന്റെ പേരു പറഞ്ഞു ഭിന്നിപ്പിച്ചുമാണ് ഇത്തവണ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രചരണം നടന്നത്. ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാത്തവരെ മുസ്ലീമായി ചാപ്പകുത്തിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ പാക്കിസ്ഥാനായി മുദ്രകുത്തിയതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയ പ്രചരണത്തിൽ രാഹുൽ ഗാന്ധിയെയും പിതാവ് രാജീവ് ഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും കടന്നാക്രമിച്ചിരുന്നു. നെഹ്രുവിന്റെ മതേതര കാഴ്‌ച്ചപ്പാടിനോടും സോഷ്യലിസ്റ്റ് ആശങ്ങളോടുമുള്ള ആർഎസ്എസിന്റെ എതിർപ്പാണ് നെഹ്രു കുടുംബത്തിലൂടെ ഇന്ത്യ നേടിയ നേട്ടങ്ങളെ തള്ളിക്കളയാൻ മോദിയെ അടക്കം പ്രേരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടും അഴിമതിക്കാരനായി ചിത്രീകരിച്ചു കൊണ്ടുമാണ് മോദി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തുവന്നത്.

അതേസമയം ഒരു വശത്ത് ഗാന്ധികുടുംബത്തെ പരസ്യമായി കുറ്റപ്പെടുത്തുമ്പോൾ തന്നെ മറുവശത്ത് വ്യാജപ്രചരണങ്ങൾ കൊണ്ട് നുണകളിൽ തീർത്ത വ്യാജ ചരിത്രം സൃഷ്ടിക്കുകയാണ് സംഘപരിവാർ സൈബർ അണികൾ. നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കി ചിത്രീകരിച്ചു കൊണ്ടാണ് ഇവരുടെ രംഗപ്രവേശം. ഇതിനായി ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത വിവരങ്ങൾ പോലു കൃത്രമമായി സൃഷ്ടിക്കുകയാണ് പരിവാർ പ്രവർത്തകർ. ഇന്ത്യാ ചരിത്രത്തിൽ മോത്തിലാൽ നെഹ്രുവിനെ തൊട്ടാണ് നെഹ്രു കുടുംബത്തെ കുറിച്ചുള്ള പഠനങ്ങൾ ഉള്ളത്. മോത്തിലാൽ നെഹ്രുവിന്റെ പിതാവ് ഗംഗാധർ നെഹ്രുവാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ ഗംഗാധർ നെഹ്രുവിനെ മുസ്ലീമായി അവതരിപ്പിച്ചാണ് ഇവരുടെ വിദ്വേഷ പ്രചരണം നടന്നത്.

നെഹ്രുവിന്റെ അപ്പുപ്പൻ ഗംഗാധർ നെഹ്രു മുസ്ലിം ആണെന്നാണ് സംഘപരിവാർ സമർത്ഥിക്കുന്നത്. ഖിയാസുദ്ദീൻ ഖാസി എന്നതാണ് ഗംഗാധറിന്റെ യഥാർത്ഥ പേരെന്നാണ് പരിവാർ തിരക്കഥ. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം പേര് ഗംഗാധർ എന്ന് മാറ്റുകയായിരുന്നു എന്നണ് ഇക്കൂട്ടരുടെ വാദം. അടുത്തിടെ വിക്കി പീഡിയയിൽ നിന്ന് അടക്കം ഈ ചരിത്രം തിരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പ്് കാലം ആയതോടെ മലയാളം സൈബർ ലോകത്തിൽ അടക്കം ഈവാദവുമായി പരിവാറുകാർ രംഗപ്രവേശം ചെയ്തു.

നെഹ്രു കുടുംബത്തെ അവഹേളിച്ചു കൊണ്ട് രാധാകൃഷ്ണൻ ഉത്രട്ടാതി ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

നെഹറു മൂസ്ലീം ആണ് അദ്ദേഹത്തിന്റെ ഉപ്പയാണ് കോടീശ്വരനായ മുബാറക്ക് ഹൂസൈൻ ഖാൻ ..മുബാറക്കിന്റെ PA ആയിരുന്ന മോത്തിലാൽ അയാളുടെ ബീവിയുമായ് (തുസ്സി റഹ്മാൻ ഭായി) ബന്ധ മുണ്ടായി . മുബാറക്കിനേ കൊന്ന് മോത്തി ബീവിയെ കല്യാണം കഴിച്ചു കോടികളും സ്വത്തും കൈക്കലാക്കി..രണ്ടുമക്കളായ നെഹ്‌റൂ ഹൂസൈനും, സെയദ് ഹൂസൈനും മോത്തിലാൽ വളർത്ത് പുത്രന്മാ രായ് വളർത്തീ  മോത്തിലാലിന് ഇറാനിയൻ ബന്ധത്തിൽ ഉണ്ടായ മകനാണ് ജിന്ന...വീട്ടുവേലകാരിക്കുണ്ടായ കുട്ടിയാണ് ഫറൂക്ക് അബ്ദൂള്ള.. വേറോരു കല്യണത്തിൽ പഡിറ്റിനെ തന്നെ കഴിച്ചതിൽ ഉണ്ടായതാണ് വിജയലക്ഷമി പണ്ഡിറ്റ് മോത്തം 5 ഭാര്യമാർ. ഈ ചരിത്രം എല്ലാം അറിയണം... മൈമൂനബീഗം ഖാൻ എന്നാണ് ഇന്ദീരാഗാന്ധിയുടെ പേര്..അവരൂടേ ഭർത്താവ് മുസ്ലിം തന്നെ..അവരൂടെ മക്കളും മുസ്ലിം തന്നെ രാജീവ് എന്നമുസ്ലീമിൽ കൃസ്ത്യാനിയായ ഇറ്റലിക്കാരി പ്രസവിച്ചാൽ എന്ത് പണഡിറ്റിന്റെ മണം... ഇത്രയും ഭാഗം ഒരു ചർച്ചയിലൂടെ ലഭിച്ചതാണ് ... ഇത് സത്യം ആണോ എന്നറിയാൻ ഞാനൊന്നു സേർച്ച് ചെയ്തു ..കാര്യങ്ങൾ അറിഞ്ഞപ്പോൾ സത്യം ഇതിലും വലുതാണ് .. എന്തായാലും പതിറ്റാണ്ടു നമ്മെ ഭരിച്ച നെഹ്റു കുടുംബത്തെ പറ്റി അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അവഞ്ജ തോന്നി ..നെഹ്റു കുടുംബത്തിന്റെ തനി നിറം ലോകം അറിയട്ടെ..

പരിവാർ കേന്ദ്രങ്ങൾ രചിച്ച ഈ വ്യാജചരിത്രം അംഗീകരിച്ചു ഏറ്റുപിടിച്ചും രംഗത്തെത്തിയവർ കുറവല്ല. നിരവധി പേരാണ് രംഗത്തുള്ളത്. ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തെ കുറിച്ച് എഴുതപ്പെട്ട ഒരു രേഖയിലും മുസ്ലിം കുടുംബമാണെന്ന് പരാമർശമില്ല. എവിടെ നിന്നാണ് പരിവാർ പ്രവർത്തകർക്ക് ഈ ചരിത്രം കിട്ടിയതെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിനെതിരെ വെറുപ്പു വിതയ്ക്കുക എന്നതും തന്നെയാണ് ഈ പ്രചരണത്തിന്റെ പിന്നിൽ.

ജന്മഭൂമിയിലും ഈ വ്യാജചരിത്രം പറയുന്നുണ്ട്. ഒരു ലേഖനത്തിൽ ജന്മഭൂമി എഴുതിയത് ഇങ്ങനെയാണ്:

1857 ലെ ഒന്നാം സ്വാതന്ത്യ സമര കാലഘട്ടത്തിൽ ഡൽഹിയിലെ ഒരു പൊലീസുകാരനായിരുന്നു മുഗൾ വംശജനായ ഖിയാസുദ്ദീൻ ഖാസി. 57 ലെ കലാപം പരാജയപ്പെടുകയും ബഹദൂർ ഷാ സഫർ ഉൽപ്പെടെയുള്ളവർ തടവിലാകുകയും ചെയ്തതോടെ ഡൽഹി പൂർണ്ണമായും ബ്രിട്ടീഷുകാരുടെ കയ്യിലമർന്നു.  മുഗൾ വംശജരെയും പൊലീസുകാരെയും ബ്രിട്ടീഷ് പട്ടാളം വേട്ടയാടി. ഡൽഹി സിംഹാസനത്തിന് പിന്നീട് മുഗൾ വംശജരാരും അവകാശവാദം ഉന്നയിക്കാനുണ്ടാകരുതെന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം. പ്രാണ രക്ഷാർത്ഥം ഖിയാസുദ്ദീൻ പേരുമാറ്റി. ഗംഗാധർ നെഹ്റു എന്ന പേര് സ്വീകരിച്ചു.

അദ്ദേഹമാണ് ജവഹർലാലിന്റെ പിതാവായ മോട്ടിലാൽ നെഹ്രുവിന്റെ പിതാവ്. ചെങ്കോട്ടക്കു സമീപത്തു കൂടി കടന്നു പോകുന്ന നെഹർ കനാലിന്റെ സമീപത്ത് വസിക്കുന്നയാൾ എന്ന അർത്ഥമാണ് നെഹ്രു എന്ന വാക്കു സ്വീകരിക്കുമ്പോൾ ഖിയാസുദ്ദീന്റെ മനസ്സിലുണ്ടായിരുന്നത്. പിന്നീട് ഈ വാക്ക് അദ്ദേഹം തന്റെ കുടുംബപ്പേരായി സ്വീകരിക്കുകയായിരുന്നു. എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിൽ എം.കെ സിങ്ങ് ഇതെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സമർത്ഥമായി ഇത് മറച്ചു വച്ചു. ഗംഗാധർ നെഹ്റു പിന്നീട് ഡൽഹിയിൽ നിന്ന് അലഹാബാദിലേക്ക് താമസം മാറ്റുകയും ചെയ്തു. താൻ മുഗൾ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന സത്യം ജവഹർലാലിനറിയാമായിരുന്നു. മകൾ ഇന്ദിരാഗാന്ധിക്കുമറിയാമായിരുന്നു. പാരമ്പര്യവും ജനിച്ച ഗോത്രവും ഒരു മനുഷ്യന്റെ മഹത്വത്തിനോ കഴിവിനോ ഒരു തരത്തിലും മാനദണ്ഡമാക്കാവുന്നതല്ല. എന്നാൽ അത് മനപ്പൂർവ്വം മറച്ചുവെച്ച് കബളിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റ് തന്നെയാണ്. മുഗൾ പാരമ്പര്യമാണ് തനിക്കുള്ളതെന്ന് അറിഞ്ഞാൽ ഇന്ത്യൻ ജനത തന്നെയും പിൻതലമുറയേയും ബഹിഷ്‌കരിക്കുമെന്ന് ജവഹർലാൽ ഭയപ്പെട്ടിരിക്കണം. പ്രത്യേകിച്ചും ദേശീയ ബോധം വളരെ ശക്തമായിരുന്ന സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ.

എഴുതപ്പെട്ട ചരിത്രത്തിൽ നെഹ്രു കുടുംബത്തെ കുറിച്ചു പറയുന്നത് ഇങ്ങനെ:

കാശ്മീരിലെ പണ്ഡിറ്റ് കുടുംബമാണ് നെഹ്രു കുടുംബത്തിന്റേത്. കൗൾ കുടുംബമാണ് മോത്തിലാൽ നെഹ്രുവിന്റേത്. എന്നാൽ ഡൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്രു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്രു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും അലഹബാദിലേക്ക് കുടുയേറി പാർത്ത ശേഷമാണ് നെഹ്രു എന്ന കുടുംബപ്പേര് ഉപോയഗിച്ചത്.

ഡൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്. പിതാവ് മോത്തിലാൽ നെഹ്രു സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്‌റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. ജവഹറിന്റെ അമ്മ മോത്തിലാലിന്റെ രണ്ടാം ഭാര്യ ആയിരുന്നു, ആദ്യ ഭാര്യയുടെ മരണശേഷമാണ് മോത്തിലാൽ സ്വരുപ് റാണിയെ വിവാഹം ചെയ്തത്. ഇവർക്കു ജനിച്ച മൂന്നു മക്കളിൽ മുതിർന്ന ആളായിരുന്നു ജവഹർ ലാൽ നെഹ്രു.

നെഹ്രുവിന്റെ സഹോദരിമാരിലൊരാൾ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതിക്കും ഉടമയായി. രണ്ടാമത്തെ സഹോദരി കൃഷ്ണഹുതി സിങ് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുമായി മാറി. ജവാഹർ എന്ന അറബി പദമാണ് അദ്ദേഹത്തിന്റെ പേരിനു പിന്നിൽ. അർത്ഥം അമൂല്യരത്‌നം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. മോത്തിലാൽ തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. അദ്ധ്യാപകരെ വീട്ടിൽ വരുത്തിയാണ് തന്റെ മക്കളെ മോത്തിലാൽ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ഫെർഡിനാന്റ്.ടി.ബ്രൂക്ക്‌സ് എന്ന അദ്ധ്യാപകനോടുള്ള ഇഷ്ടത്താൽ നെഹ്രു കൂടുതൽ സ്‌നേഹിച്ചത് സാങ്കേതികവിദ്യയും ബ്രഹ്മവിദ്യയും ആയിരുന്നു. പതിമൂന്നാം വയസ്സിൽ കുടുംബസുഹൃത്തായിരുന്ന ആനീബസന്റിന്റെ കൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ നെഹ്രു അംഗമായി. തന്നെ ഏറെ സ്വാധീനിച്ച ബ്രൂക്ക്‌സുമായി വേർപിരിഞ്ഞതോടെ നെഹ്രു തിയോസഫിക്കൽ സൊസൈറ്റിയിൽ നിന്നും വിടുതൽ നേടി.

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ നെഹ്രു ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഹാരോസ്‌കൂൾ,കേംബ്രിജ് ട്രിനിറ്റി കോളജ്എന്നിവിടങ്ങളിലായിരുന്നു നെഹ്രുവിന്റെ സർവ്വകലാശാലാ വിദ്യാഭ്യാസം. ട്രിനിറ്റി കോളേജിൽ നിന്നും നെഹ്രു ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ലോകപ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അദ്ദേഹം വായിക്കാൻ തുടങ്ങി. ബെർണാഡ് ഷാ,എച്ച്.ജി.വെൽസ്, റസ്സൽ തുടങ്ങിയവരുടെ രചനകൾ നെഹ്രുവിൽ രാഷ്ട്രീയത്തെക്കുറിച്ചും, സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകൾ പാകി. 1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുകയായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക് ഇന്ദിരയെന്ന ഏകമകളുണ്ടായി.

ഇന്ദിരാ - ഫിറോസ് വിവാദവും ഗാന്ധി കുടുംബപേരായി മാറുന്നു

ജവഹർലാൽ നെഹ്റുവിന്റെ മകളായ ഇന്ദിരാ പ്രിയദർശിനിയെ വിവാഹം ചെയ്തത് ഫിറോസ് എന്ന പാർസി യുവാവായിരുന്നു. ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാർത്ത ഒരു പാർസി കുടുംബത്തിലെ അംഗമായിരുന്നു ഫിറോസ്. മുഴുവൻ പേര് ഫിറോസ് ജഹാംഗീർ. ഫിറോസ് ജഹാംഗീറിന്റെ അറിയപ്പെടുന്ന പൂർവികൻ ഒരു ഫരേദൂം ആയിരുന്നു. ഈ ഫരേദൂമിന്റെ മകൻ ജഹാംഗീർ ഫരേദൂം. ജഹാംഗീർ-രത്തിമയി ദമ്പതിമാർക്ക് അഞ്ച് മക്കൾ. മൂന്ന് ആണും രണ്ട് പെണ്ണും. ഏറ്റവും ഇളയമകനായിരുന്നു ഫിറോസ്. മറ്റ് മക്കൾ: ദോറബ് ജഹാംഗീർ, ഫരീദ് ജഹാംഗീർ, തെഹ്മിന കെർഷാഷ്പ്, അലു. ഇതിൽ ഫിറോസിനെയാണ് ജഹവഹർലാൽ നെഹ്റുവിന്റെ മകൾ ഇന്ദിരാ പ്രിയദർശിനി വിവാഹം ചെയ്തത്.

മുംബൈ ഫോർട്ടിലെ തെഹ്മുൽജി നരിമാൻ ആശുപത്രിയിൽ 1912 ൽ ഫിറോസിന്റെ ജനനം. മറൈൻ എഞ്ചിനീയറായിരുന്ന പിതാവ് ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് കുടുംബം അലഹബാദിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഫിറോസിന്റെ അമ്മ വഴിക്കുള്ള അമ്മായി ഷിറിൻ കമ്മിസാറിയത് എന്ന പേരിലുള്ള ഒരു ലേഡി ഡോക്ടറുണ്ടായിരുന്നു. ഇവരുടെ വീട്ടിലാണ് ഫിറോസിന്റെ കുടുംബം താമസിച്ചത്. വിദ്യാമന്ദിർ ഹൈസ്‌കൂൾ, ബ്രിട്ടീഷുകാർ നടത്തിയിരുന്ന എവിങ് ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിറോസ് ആദ്യമായി ഇന്ദിരയെ കാണുന്നത് എവിങ് ക്രിസ്ത്യൻ കോളേജ് വനിതകൾ ഉപരോധിക്കുമ്പോഴാണ്. ഈ സമരത്തിൽ അമ്മയും കോൺഗ്രസ് പ്രവർത്തകയുമായ കമലാ നെഹ്റുവിനൊപ്പമായിരുന്നു ഇന്ദിരയെത്തിയത്.

സമരത്തിനിടെ കനത്ത ചൂടേറ്റ് തളർന്നുവീണ കമലയെ താങ്ങാൻ ഫിറോസ് ഓടിയെത്തി. തൊട്ടടുത്ത ദിവസംതന്നെ പഠനം ഉപേക്ഷിച്ച് ഫിറോസ് കോൺഗ്രസിൽ ചേർന്നു. 1930 ൽ പിൽക്കാലത്ത് പ്രധാനമന്ത്രിയായിത്തീർന്ന ലാൽ ബഹാദൂർ ശാസ്ത്രിക്കൊപ്പം 19 മാസം ഫയ്സാബാദ് ജയിലിൽ തടവനുഭവിച്ചു. ജയിൽമോചിതനായ ഫിറോസ് യുണൈറ്റഡ് പ്രോവിൻസിൽ (ഇന്നത്തെ ഉത്തർപ്രദേശ്) കർഷക സമരങ്ങൾ നയിച്ച് 1932 ലും 1933 ലും ജയിൽവാസമനുഷ്ഠിച്ചു. ഇക്കാലമത്രയും നെഹ്റു കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഫിറോസ് പുലർത്തിയത്.

1933 ലാണ് ഫിറോസ് ആദ്യമായി ഇന്ദിരയുമായുള്ള വിവാഹാലോചന നടത്തുന്നത്. മകൾക്ക് വളരെ പ്രായം കുറവാണെന്ന് പറഞ്ഞ് കമല നെഹ്റു ഇതിനെ എതിർത്തു. ഇതിനുശേഷവും നെഹ്റു കുടുംബവുമായുള്ള ബന്ധം ഫിറോസ് തുടർന്നു. കോൺഗ്രസ് പ്രവർത്തനമായിരുന്നു ഇതിനിടയാക്കിയ പശ്ചാത്തലം. 1934 ൽ ക്ഷയരോഗ ചികിത്സയ്ക്കായി കമല നെഹ്റു ആദ്യം ഇന്നത്തെ ഉത്തരാഖണ്ഡിലുള്ള ഭോവാലിയിലേക്കും അടുത്തവർഷം സ്വിറ്റ്സർലാന്റിലേക്കും പോയപ്പോൾ സഹായിയായ ഫിറോസും അനുഗമിച്ചു. 1936 ൽ സ്വിറ്റ്സർലന്റിലെ ലൗസാനി ടിബി സാനിറ്റോറിയത്തിൽ കമല അന്തരിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാതെ അവിടെത്തന്നെ സംസ്‌കരിച്ചു. കമലയുടെ മരണത്തിനുശേഷം ഇന്ദിരയും ഫിറോസും കുറച്ചുകാലം ഇംഗ്ലണ്ടിൽ തങ്ങി.

ഫിറോസുമായുള്ള വിവാഹത്തിന് തുടക്കത്തിൽ കമല നെഹ്റു മാത്രമല്ല, എല്ലാവരും എതിരായിരുന്നു. ഫിറോസുമായുള്ള വിവാഹത്തിന് ജവഹർലാൽ നെഹ്റുവും അനുകൂലമായിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ എതിർപ്പിന്റെ കാരണം വ്യത്യസ്തമായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. പാർസിമതക്കാരനായ ഒരാൾ ഇന്ദിരയെ വിവാഹം ചെയ്താൽ ഭാവിയിൽ മകൾ ഇന്ത്യയുടെ ഭരണാധികാരിയാവാനുള്ള സാധ്യതക്ക് മങ്ങലേൽക്കുമോ എന്നതായിരുന്നു നെഹ്റുവിന്റെ ആശങ്ക. എന്നാൽ എതിർപ്പുകളെയൊക്കെ അതിജീവിക്കാൻ ഇന്ദിരയും ഫിറോസും തീരുമാനിച്ചതോടെ നെഹ്റുവിന് വഴങ്ങേണ്ടിവന്നു. അപ്പോഴും പുത്രിയോടുള്ള സ്നേഹവും അധികാര പിന്തുടർച്ചയെക്കുറിച്ചുള്ള ആശങ്കയുംകൊണ്ട് വളരെ ബുദ്ധിപൂർവം പ്രവർത്തിക്കാൻ നെഹ്റു തീരുമാനിച്ചിരിക്കണം.

മോത്തിലാൽ നെഹ്റുവിന്റെ ചെറുമകളും ജവഹർലാൽ നെഹ്റുവിന്റെ മകളുമെന്ന നിലയ്ക്ക് ഇന്ദിരാ പ്രിയദർശിനിയോട് മഹാത്മാഗാന്ധിക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹപ്രശ്നം നെഹ്റു ഗാന്ധിജിക്ക് വിട്ടു. ഗാന്ധിജിക്ക് ഇന്ദിരയെ പിന്തിരിപ്പിക്കാനാവുമെന്നായിരുന്നു നെഹ്റുവിന്റെ പ്രതീക്ഷ. സംഭവിച്ചത് മറ്റൊന്നാണ്. അതുവരെ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യപ്രശ്നമായിരുന്നു ഇതെങ്കിലും ഗാന്ധിജിയുടെ ഇടപെടൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നതായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹപ്രകാരം മകളുടെ ഭർത്താവാകാൻ പോകുന്ന ഫിറോസിനെ ഗാന്ധിജി ദത്തെടുത്തുവെന്നാണ് ഒരു കഥ. ഫിറോസിന്റെ ജാതിപ്പേരായ 'ഗണ്ഡി' എന്നത് 'ഗാന്ധി' എന്ന് ഉച്ചരിക്കാൻ നെഹ്റുവിനോട് ഗാന്ധിജി നിർദ്ദേശിച്ചുവെന്നാണ് മറ്റൊരു കഥ. ഗാന്ധിജിയുടെ മഹത്വത്തിന്റെ ചെലവിൽ നെഹ്റു കുടുംബചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഈ രണ്ട് കഥകളും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു പരിശോധനയിൽ ഇണങ്ങാത്ത കണ്ണികൾ നിരവധിയാണ്.

ഇന്ദിരയുടെ ഭർത്താവും ജവഹർലാൽ നെഹ്റുവിന്റെ മരുമകനുമായി മാറിയിട്ടും ഫിറോസ് മരണംവരെ പാർസി മതവിശ്വാസിയായി തുടരുകായിരുന്നു. ഫിറോസ് ജഹാംഗീറിൽനിന്ന് ഫിറോസ് 'ഗാന്ധി'യിലേക്ക് മാറിയതോടെ ഗാന്ധി കുടുംബമായി മാറുകയായിരുന്നു നെഹ്രു കുടുംബം. ഇന്ദിരാ - ഫിറോസ് ബന്ധത്തിൽ രണ്ട് ആൺമക്കളാണ് ഉണ്ടായത്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും. രാജീവിന്റെ ഭാര്യ ഇറ്റാലിയൻ വംശജയായ എഡ്വിജ് ആന്റോണിയ ആൽബിന മെയ്നോ സോണിയാ ഗാന്ധിയായി മാറി. രാജീവ്-സോണിയ ദമ്പതികളുടെ മക്കൾ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമായി. സഞ്ജയ് ഗാന്ധി മനേകയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് വരുൺ ഗാന്ധിയുണ്ടായത്. എന്നാൽ ഇന്ദിര പ്രിയദർശിനിയുമായി ചേരാതെ വന്നപ്പോൾ മനേക പിൽക്കാലത്ത് ബിജെപി പാളയത്തിൽ എത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP