Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് ''കരയരുത് ട്ടാ.. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കലക്ടറാണ് അനുപമ; നമ്മുടെ നാട്ടിലെ എത്ര ഉദ്യോഗസ്ഥർക്ക് ആ മര്യാദയുണ്ട്? പൂരം തകർക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടർ അനുപമ ക്ലിൻസൺ ജോസഫ് തോറ്റുപോയി എന്ന് വിമർശിക്കുന്നവർ വായിച്ചറിയാൻ; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ

തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് ''കരയരുത് ട്ടാ.. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കലക്ടറാണ് അനുപമ; നമ്മുടെ നാട്ടിലെ എത്ര ഉദ്യോഗസ്ഥർക്ക് ആ മര്യാദയുണ്ട്? പൂരം തകർക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടർ അനുപമ ക്ലിൻസൺ ജോസഫ് തോറ്റുപോയി എന്ന് വിമർശിക്കുന്നവർ വായിച്ചറിയാൻ; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: എല്ലാ പ്രതിസന്ധികളും മറികടന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് എത്തും. പൂരം തകർക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടർ അനുപമ ക്ലിൻസൺ ജോസഫ് തോറ്റുപോയി..' പൂരത്തിന്റെ സുരക്ഷ മുൻനിർത്തി കലക്ടർ എടുത്ത തീരുമാനങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾക്കെതിരെയുള്ള സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുകയാണ്.

'ഇത്തവണത്തെ പൂരത്തിന് കൂടുതൽ ആംബുലൻസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ചെറിയ അപകടങ്ങൾ പോലും പ്രതിരോധിക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് പൂരം സൗകര്യത്തോടെ കാണുന്നതിനുവേണ്ടി എൽ.ഇ.ഡി സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.ഈ വക കാര്യങ്ങളെല്ലാം വളരെ പ്രസന്നമായ മുഖത്തോടെ മാധ്യമങ്ങളോട് വിശദീകരിച്ച അനുപമ എങ്ങനെയാണ് പൂരത്തിന്റെ ശത്രുവാകുന്നത്? തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം അനുപമ സംസാരിച്ച അനേകം വിഷയങ്ങളിൽ ഒന്നുമാത്രമാണെന്ന് സന്ദീപ് കറിക്കുന്നു. ജാതി പറഞ്ഞ് അനുപമയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർക്ക് കൂടിയുള്ളതാണ് ഈ മറുപടികൾ.

നീരുള്ളതും അപകടാവസ്ഥയിലുള്ളതും ഒച്ച കേട്ടാൽ പേടിക്കുന്നതുമായ ആനകളെയൊന്നും പ്രവേശിപ്പിക്കരുതെന്നാണ് അവർ ഉത്തരവിട്ടത്. അല്ലാതെ ഏതെങ്കിലും ഒരാനയോടുള്ള പ്രത്യേക വിരോധമൊന്നുമല്ല. അനുപമ തൃശ്ശൂരിന്റെ അപമാനമാണെന്നും അഭിമാനമാണെന്ന് വിശ്വസിക്കുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്. തോറ്റുപോയത് കലക്ടറല്ല അവരെ മനസ്സിലാക്കാൻ കഴിയാതെപോയ മനുഷ്യരാണ്.'-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒടുവിൽ ആ കാര്യത്തിന് ഒരു തീരുമാനമായി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശ്ശൂർ പൂരത്തിന്റെ വിളംബരത്തിന് എഴുന്നള്ളിക്കും.ഇക്കാര്യം സ്ഥിരീകരിച്ചതോടെ,തൃശ്ശൂർ കലക്ടർ ടി.വി അനുപമയ്‌ക്കെതിരായ സൈബർ ആക്രമണം ഒന്നുകൂടി ശക്തമായി.പൂരം തകർക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടർ ദയനീയമായി തോറ്റുപോയെത്രേ. ഇത്രയും ക്രൂരമായ അധിക്ഷേപങ്ങൾ അവർ അർഹിക്കുന്നുണ്ടോ? പൂരത്തിനുമുന്നോടിയായി അനുപമ വിളിച്ചുചേർത്ത പത്രസമ്മേളനം കണ്ടിരുന്നോ?ക്രാന്തദർശിയായ ഒരു ഉദ്യോഗസ്ഥയേയാണ് അതിൽ കാണാനാകുന്നത്. 2019ലെ പൂരം എങ്ങനെ നടത്തണം എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ കാഴ്‌ച്ചപ്പാടുകളും നിലപാടുകളും അനുപമയ്ക്കുണ്ട്.ജനങ്ങളുടെ നന്മയാണ് ലക്ഷ്യമെന്ന് ആ വാക്കുകൾ വ്യക്തമാക്കുന്നു.

ഇത്തവണത്തെ പൂരത്തിന് കൂടുതൽ ആംബുലൻസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.ചെറിയ അപകടങ്ങൾ പോലും പ്രതിരോധിക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ട്.ജനങ്ങൾക്ക് പൂരം സൗകര്യത്തോടെ കാണുന്നതിനുവേണ്ടി എൽ.ഇ.ഡി സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.ഈ വക കാര്യങ്ങളെല്ലാം വളരെ പ്രസന്നമായ മുഖത്തോടെ മാധ്യമങ്ങളോട് വിശദീകരിച്ച അനുപമ എങ്ങനെയാണ് പൂരത്തിന്റെ ശത്രുവാകുന്നത്? തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം അനുപമ സംസാരിച്ച അനേകം വിഷയങ്ങളിൽ ഒന്നുമാത്രമാണ്.നീരുള്ളതും അപകടാവസ്ഥയിലുള്ളതും ഒച്ച കേട്ടാൽ പേടിക്കുന്നതുമായ ആനകളെയൊന്നും പ്രവേശിപ്പിക്കരുതെന്നാണ് അവർ ഉത്തരവിട്ടത്.അല്ലാതെ ഏതെങ്കിലും ഒരാനയോടുള്ള പ്രത്യേക വിരോധമൊന്നുമല്ല !

പൂരങ്ങളിലെ ആനയെഴുന്നള്ളിപ്പിനെ അനുകൂലിക്കുന്ന ആളുകൾ പോലും രാമചന്ദ്രന്റെ വിഷയത്തിൽ കലക്ടറെ പിന്തുണച്ച് സംസാരിക്കുന്നത് കണ്ടിരുന്നു.13 പേരുടെ ജീവനെടുത്ത ഒരാനയാണത്.അങ്ങനെയുള്ള ആനയെ എഴുന്നള്ളിക്കുമ്പോൾ അപകടങ്ങൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്.അതുകൊണ്ടാണ് രാമചന്ദ്രന്റെ വരവ് എതിർക്കപ്പെട്ടത്. രാമചന്ദ്രൻ എന്ന ആന ഒരു ചിരഞ്ജീവിയൊന്നുമല്ല.മറ്റു ജീവജാലങ്ങളെപ്പോലെ എന്നെങ്കിലുമൊരിക്കൽ രാമചന്ദ്രനും അന്ത്യം സംഭവിക്കും.അപ്പോഴും പൂരത്തിന് മുന്നോട്ടുപോയേ തീരൂ.ഈ ആനയുടെ വരവിനുമുമ്പും പൂരം ഭംഗിയായി നടന്നിരുന്നു.ഇത്രയും വലിയ റിസ്‌ക് എടുക്കേണ്ടതുണ്ടോ എന്ന് കലക്ടർ ചിന്തിച്ചത് അതുകൊണ്ടാണ്.അതിൽ എന്താണ് തെറ്റ്? പൂരപ്പറമ്പുകളിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാവുമ്പോഴും ആന ഇടഞ്ഞോടുമ്പോഴും നാം അധികൃതരെയാണ് പഴിക്കാറുള്ളത്.ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ എന്തുകൊണ്ട് വേണ്ട നടപടികൾ മുൻകൂട്ടി സ്വീകരിച്ചില്ല എന്ന് ചോദിക്കും.ഇക്കാര്യം മനസ്സിലാക്കിയതാണോ അനുപമ ചെയ്ത അപരാധം?

മാന്നാമംഗലം പള്ളിയിലെ തർക്കത്തിന്റെ സമയത്ത് യാക്കോബായ വിഭാഗം കുർബാന നടത്താൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അനുപമ അത് തള്ളിയിരുന്നു.ക്രമസമാധാന പ്രശ്‌നത്തിനുള്ള സാദ്ധ്യതയുള്ളതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.മതമേതായാലും ഈ കലക്ടർ ആഗ്രഹിക്കുന്നത് മനുഷ്യരുടെ സുരക്ഷിതത്വമാണ്. തൃശ്ശൂരിൽ കലക്ടറായി ചുമതലയേറ്റ ആദ്യ ദിവസം അനുപമ പറഞ്ഞത് മുൻവിധികളില്ലാതെ ജോലി ചെയ്യുമെന്നാണ്.അങ്ങനെ ചെയ്തതിന്റെ പേരിലാണ് ഒറ്റരാത്രി കൊണ്ട് അവർ 'അനുപമ ക്ലിൻസൺ ജോസഫ് ' ആയത് ! യഥാർത്ഥ പേരല്ലേ വിളിക്കുന്നത് എന്ന് ചിലർ ചോദിച്ചേക്കാം.പക്ഷേ ആ വിളി അത്ര നിഷ്‌കളങ്കമല്ലെന്ന് സാമാന്യബോധമുള്ള എല്ലാവർക്കുമറിയാം.

അനുപമ എന്ന കലക്ടറിലെ മനുഷ്യസ്‌നേഹിയെ നേരിൽ കണ്ടറിഞ്ഞവനാണ് ഈ ലേഖകൻ.പ്രളയത്തിനുശേഷം കേരളത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൃശ്ശൂർക്കാർക്കെല്ലാം ബോദ്ധ്യമുള്ള കാര്യമാണത്.അനുപമ നടത്തിയത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള നാടകമായിരുന്നില്ല.ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം അവർ സദാസമയം ഉണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും സമയം കിട്ടാത്ത ദിനങ്ങൾ!പക്ഷേ അനുപമയുടെ മുഖത്ത് അപ്പോഴും ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു.കടൽക്ഷോഭബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴും കലക്ടർ അവരിലൊരാളായിരുന്നു.വേർതിരിവുകളില്ലാതെ മനുഷ്യരെ കാണുന്ന ഒരാളെക്കുറിച്ചാണ് മനുഷ്യത്വമില്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നത് !

തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് ''കരയരുത് ട്ടാ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കലക്ടറാണ് അനുപമ.നമ്മുടെ നാട്ടിലെ എത്ര ഉദ്യോഗസ്ഥർക്ക് ആ മര്യാദയുണ്ട്? ഒരാവശ്യവുമായി ചെന്നാൽ മുഖത്തുപോലും നോക്കാത്തവരില്ലേ? രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കണമെന്ന് അനുപമ പറഞ്ഞിരുന്നു.പത്തുമീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വേണമെന്നും ജനങ്ങളെ അകലെ നിർത്തണമെന്നും നിർദ്ദേശിച്ചത് സുരക്ഷ മുൻനിർത്തിയാണ്.അങ്ങനെയുള്ള കലക്ടറെയാണ് ചിലർ 'തൃശ്ശൂരിന്റെ അപമാനം' എന്നൊക്കെ വിശേഷിപ്പിക്കുന്നത്. അനുപമ തൃശ്ശൂരിന്റെ അഭിമാനമാണെന്ന് വിശ്വസിക്കുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്.തോറ്റുപോയത് കലക്ടറല്ല ; അവരെ മനസ്സിലാക്കാൻ കഴിയാതെപോയ മനുഷ്യരാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP