Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

17 കാരിയെ വളാഞ്ചേരി എൽ.ഡി.എഫ് കൗൺസിലർ പീഡിപ്പിച്ചത് പത്തിലധികംതവണ; നേരത്തെ പീഡനമറിഞ്ഞ് ചൈൽഡ് ലൈൻ എത്തിയിട്ടും പെൺകുട്ടി പരാതി നൽകാതെ പിന്മാറി; പെൺകുട്ടിയുടെ സഹോദരി 50 ലക്ഷം രൂപയുടെ സ്വത്ത് ചോദിച്ചെന്നും ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും പ്രതി ഷംസുദ്ദീൻ; താൻ ബ്ലാക്ക്മെയിലിങ്ങിന്റെ ഇരയെന്നും സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ; കേസിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മലപ്പുറം ഡിസിസി

17 കാരിയെ വളാഞ്ചേരി എൽ.ഡി.എഫ് കൗൺസിലർ പീഡിപ്പിച്ചത് പത്തിലധികംതവണ; നേരത്തെ പീഡനമറിഞ്ഞ് ചൈൽഡ് ലൈൻ എത്തിയിട്ടും പെൺകുട്ടി പരാതി നൽകാതെ പിന്മാറി; പെൺകുട്ടിയുടെ സഹോദരി 50 ലക്ഷം രൂപയുടെ സ്വത്ത് ചോദിച്ചെന്നും ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും പ്രതി ഷംസുദ്ദീൻ; താൻ ബ്ലാക്ക്മെയിലിങ്ങിന്റെ ഇരയെന്നും സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ; കേസിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മലപ്പുറം ഡിസിസി

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരിയിൽ 17കാരിയെ എൽ.ഡി.എഫ് കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചത് 10 ലധികം തവണ. പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ്. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴിയെടുത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തയ്യാറായിരുന്നില്ല.

പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42 ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈ സ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

താൻ പുറത്താണെന്ന് പറഞ്ഞു തുടങ്ങുന്ന ഷംസുദ്ദീൻ വിദേശത്തുനിന്നും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ശബ്ദ സന്ദേശത്തിലാണ് വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ലെറ്റർ താൻ പാർട്ടിക്ക് അയച്ചുകൊടുത്തു, ഞാൻ ഒരു രണ്ടാംവിവാഹംചെയ്തുവെന്ന് നിങ്ങൾക്കെല്ലാം അറിയാം, ഞാൻ വിവാഹം ചെയ്യുമ്പോൾ ആദ്യത്തെ ഭർത്താവിനെ അവൾ ഒഴിവാക്കിയിരുന്നു. തുടർന്നാണ് 3 വർഷം അവൾ എന്റെ കൂടെ താമസിച്ചത്. ദിവസവും പതിനായിരം അടക്കമുള്ള പണം എന്റെ കയ്യിൽനിന്നും വാങ്ങിയിരുന്നു. ഇതിനിടയിലാണ് ഇവൾക്കുവേറേയും ബന്ധങ്ങൾ ഉള്ളതായി അറിഞ്ഞു. താൻ അത് കയ്യോടെ പിടികൂടി, ഇവരെ ഞാൻ ബെഡ്റൂമിൽ നിന്നും പിടികൂടി. ഇത് ചോദ്യംചെയ്തപ്പോഴാണ് അവൾ നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ, ഈവീട് എനിക്ക് എഴുതി തരാനും ആവശ്യപ്പെട്ടത്. അവിടെ അവളും, അവളുടെ ഉമ്മയും രണ്ടു സഹോദരിമാരും ഒപ്പമാണ് താമസിക്കുന്നത്. രണ്ടുമാസമായി ഈകാര്യത്തിൽ ഞങ്ങൾ പ്രശ്നത്തിലായിരുന്നു.

ഞാൻ പറഞ്ഞു വീട് രണ്ടുപേരുടേയുംകൂടി പേരിലാക്കാമെന്ന്, അപ്പോൾ അവൾ പറഞ്ഞത് പറ്റില്ലെന്നാണ്, പിന്നീട് അനിയത്തിയെ കൊണ്ടു ഫോൺ വിളിപ്പിച്ചു, അവളുടെ രണ്ടുപേരുടേയും കൂടി പേരിൽ വീട് എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല, ആ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത തെളിവ് എന്റെ പക്കലുണ്ട്, ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് അവർ എന്നെ ഭീഷണിപ്പെടുത്തിത്തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത എന്റെ അനിയത്തിയെ നിങ്ങൾ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. കള്ളക്കേസ് കൊടുത്ത് കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് പേടിച്ചുനിൽക്കേണ്ടെന്ന് കരുതിയാണ് അറുതിവരുത്താൻ വേണ്ടിയാണ് താൻ ഇനി സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞതെന്നും ഷംസുദ്ദീൻ പറയുന്നു.

അതേ സമയം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള രേഖകളെല്ലാം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് താൻ കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരൻ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ കേസന്വേഷിക്കുന്ന വളാഞ്ചേരി പൊലീസാണ് വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന പ്രതിയെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാൻ നടപടികൾ സ്വീകരിച്ചത്. അതോടൊപ്പം പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചാർത്തിയിട്ടുള്ളത്. നിരവധിതവണ പീഡിപ്പിച്ചതിനാലാണ് പോക്സോ കേസിലെ ശക്തമായ വകുപ്പുകൾ ചാർത്തികേസെടുത്തതെന്നും പൊലീസ് പറഞ്ഞു. അതേ സമയം കൗൺസിലർ ഷംസുദ്ദീന് കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിയെ സംരക്ഷിക്കാൻ ജലീൽ ശ്രമിച്ചെന്നും ആരോപിച്ച് പെൺകുട്ടിയുടെ സഹോദരി രംഗത്തുവന്നിരുന്നു.

ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് മന്ത്രി ജലീലാണെന്നാണ് ഇവരുടെ ആരോപണം, ചൈൽഡ് ലൈനിൽ പരാതി നൽകുകയും പിന്നീട് അത് പൊലീസ് കേസായി മാറുകയും ചെയ്തപ്പോൾ തന്നെ ഷംസുദ്ദീൻ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാൽ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പൊലീസിൽ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്കൊണ്ടാണ് എന്നുമാണ് പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നത്. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കിൽ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നുമാണ് സഹോദരി ആരോപിക്കുന്നത്.

ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കൾ എന്നതിലുപരി കെ.ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീൻ എന്നും കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. എന്നാൽ ആരോപണം നിഷേധിച്ച് മന്ത്രി ജലീൽ രംഗത്തെത്തി. വളാഞ്ചേരിയിൽ ആരു കുറ്റം ചെയ്താലും അതിൽ താൻ കുറ്റക്കാരനാകുന്നതെങ്ങനെയെന്നാണ് ജലീൽ പറയുന്നത്. ഷംസുദ്ദീൻ സിപിഎമ്മിലെ അംഗമല്ലെന്നും ഷംസുദ്ദീൻ സ്വതന്ത്ര്യനായി മത്സരിക്കുകയും സിപിഎം പിന്തുണ നൽകുകയുമായിരുന്നുവെന്ന് ജലീൽ പറഞ്ഞു. വളാഞ്ചേരിയിലെ എല്ലാവരുമായും തനിക്കു സൗഹൃദമുണ്ട്. ലീഗുകാരുമായിട്ടും കോൺഗ്രസ്സുകാരുമായിട്ടും അല്ലാത്തവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരിൽ പല പേരും കേസുകളിൽപെട്ടിട്ടുണ്ട്. അതിൽ ഞാൻ കുറ്റക്കാരനാണോയെന്നും ജലീൽ ചോദിച്ചു. കേസിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നു കെ.ടി ജലീൽ പറഞ്ഞു.

ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി ജലീൽ വ്യക്തമാക്കി.പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും കെ.ടി ജലീൽ പറഞ്ഞു.വിവാഹ വാഗ്ദാനം നൽകി 17 വയസുകാരിയെ വളാഞ്ചേരിയിലെ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം.

നഗരസഭയിലെ 32ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ. പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് ആരോപണം. കൗൺസിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ബന്ധുക്കളുമൊത്ത് താമസിച്ചിരുന്ന പെൺകുട്ടിയുമായി ഷംസുദ്ദീൻ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തിൽനിന്ന് കൗൺസിലർ പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ്ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരനാണ് അന്വേഷണച്ചുമതല.

സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ്

പോക്‌സോ കേസിലെ പ്രതിയായ നഗരസഭ കൗൺസിലർ ഷംസുദ്ദീനുമായി മന്ത്രി കെ.ടി. ജലീലിനുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകരമായ പശ്ചാത്തലമുള്ള വ്യക്തിയുടെ വാഹനത്തിൽ എംഎൽഎ ബോർഡ് വച്ച് യാത്ര ചെയ്തതും എംഎൽഎമാരുടെ ഉത്തരേന്ത്യൻ ടൂറിൽ കൂടെ കൊണ്ടു പോയതുമെല്ലാം കേവലം യാദൃശ്ചിക സംഭവങ്ങൾ അല്ല. ഇത്തരം സമ്പന്നന്മാരുടെ കുറ്റകരമായ പ്രവർത്തികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നതും മാന്യതയുടെ മുഖം മൂടി നൽകി സമൂഹത്തെ കബളിപ്പിക്കുന്നതും അങ്ങേയറ്റം തെറ്റാണ്. പീഡന വിവരം മന്ത്രി ജലീലിനെ അറിയിച്ചുവെന്ന ഇരയുടെ ബന്ധുക്കളുടെ മൊഴി അതീവഗുരുതരമായ നിയമപ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കും. ബന്ധു നിയമനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജലീൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്.

സ്ത്രീ സംരക്ഷണവും നവോഥാനവും പറയുന്ന ഇടതുസർക്കാർ തുടർച്ചയായി തങ്ങളുടെ ജനപ്രതിനിധികൾ ഇത്തരം കേസുകളിൽ പ്രതികളാവുന്നതിൽ മറുപടി പറയണം. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേ ഉയർന്ന ആരോപണം സിപിഎം പാർട്ടി തലത്തിൽ ഒതുക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് വനിതാ സ്ഥാനാർത്ഥിയെ അപമാനിക്കുന്ന പരാമർശങ്ങളാണ് ഇടതുമുന്നണി കൺവീനർ പി. വിജയരാഘവനിൽ നിന്നുണ്ടായത്. സ്ത്രീ സംരക്ഷണത്തെയും നാവോഥാനത്തെയും പറ്റി സംസാരിക്കാനുള്ള അവകാശം ഇടതു നേതാക്കൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തക്കാരായ വ്യവസായികൾക്കും അക്രമികൾക്കും ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടാനുള്ള അവസരമാണ് ജലീലിനെപ്പോലുള്ള മന്ത്രിമാർ ഒരുക്കുന്നത്. ജലീലിനെതിരേ കർശനമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതിനെ തുടർന്ന് പോക്സോ കേസിൽ പ്രതിയായ വളാഞ്ചേരിയിലെ സിപിഎം നേതാവുമായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് വി.ടി ബൽറാം എംഎ‍ൽഎയാണ് ആദ്യം രംഗത്തുവന്നത്. പീഡനക്കേസ് പ്രതിയായ ഷംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതിയെ രക്ഷിക്കാൻ മന്ത്രി അവിഹിത ഇടപെടൽ നടത്തിയെന്നും തുടക്കം മുതൽ ആരോപണമുണ്ടായിരുന്നു. പ്രതിയെ രക്ഷിക്കാൻ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശംസുദ്ദീനൊപ്പം ജലീൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.
എന്നാൽ അതെല്ലാം യാദൃശ്ചികമായി ഉള്ള ഫോട്ടോകളാണെന്നും ഒരുമിച്ച് ഫോട്ടോ എടുക്കുന്ന എല്ലാവരുമായും ബന്ധമുണ്ടെന്ന് ആരോപിക്കാനാവില്ലെന്നും ആയിരുന്നു ജലീലിന്റെ ന്യായീകരണം. ഇതിനെ തുടർന്നാണ് വി.ടി ബൽറാം കൂടുതൽ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്. ശംസുദ്ദീനൊപ്പം മന്ത്രി ജലീൽ വിദേശത്ത് പാർട്ടി ആഘോഷിക്കുന്ന ഫോട്ടോയാണ് വി.ടി ബൽറാം ഇന്ന് പുറത്തുവിട്ടത്. നിയമസഭാ അംഗങ്ങൾക്കുള്ള യാത്രയിലും ശംസുദ്ദീൻ ജലീലിനൊപ്പം പോയതിന്റെ ഫോട്ടോകൾ കഴിഞ്ഞ ദിവസം വി.ടി ബൽറാം പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP