Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വകാര്യ വോൾവോ ബസിൽ മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്താൻ വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ കരാറിലായി; പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ടയാൾ ബാധ്യസ്ഥനാകും; ഡ്രൈവർ അമിത വേഗതയിൽ ഓടിച്ചാൽ വേഗത കുറയ്ക്കാൻ ഡ്രൈവറോട് നിങ്ങൾക്ക് ആവശ്യപ്പെടാം; കല്ലട ബസിലെ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവം ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട ചില നിയമ വശങ്ങൾ

സ്വകാര്യ വോൾവോ ബസിൽ മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്താൻ വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ കരാറിലായി; പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ടയാൾ ബാധ്യസ്ഥനാകും; ഡ്രൈവർ അമിത വേഗതയിൽ ഓടിച്ചാൽ വേഗത കുറയ്ക്കാൻ ഡ്രൈവറോട് നിങ്ങൾക്ക് ആവശ്യപ്പെടാം; കല്ലട ബസിലെ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവം ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട ചില നിയമ വശങ്ങൾ

അഡ്വ. സുനിൽ സുരേഷ്

1988 ലെ മോട്ടോർ വാഹന നിയമത്തിലും ദേശീയ മോട്ടോർ വാഹന ചട്ടങ്ങളിലും മോട്ടോർ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകളും ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലുള്ള വകുപ്പുകൾക്ക് പുറമേ കാലാനുസൃതമായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പുറപ്പെടുവിക്കുന്ന ചട്ടങ്ങളും പാലിക്കുവാൻ വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും ബാധ്യസ്ഥർ ആയിരിക്കും. വാഹനത്തിലെ യാത്രികർക്കും ചില വ്യവസ്ഥകൾ ബാധകമാണ്. ഇനി യാത്രാമദ്ധ്യെ ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങളിലേക്ക് കടക്കാം.

ഉദാഹരണത്തിന് നിങ്ങൾ ഒരു സ്വകാര്യ (പ്രൈവറ്റ് ) വോൾവോ സെമിസ്ലീപ്പർ മൾട്ടി ആക്‌സിൽ ബസിൽ ദീർഘദൂരയാത്ര ചെയ്യുകയാണ് എന്ന് കരുതുക.മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്തു കഴിഞ്ഞ സ്ഥിതിക്ക് വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ ഒരു കരാറിലേർപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നു വ്യക്തം. അതായതുകൊടുക്കുന്ന പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ട ആൾ ബാധ്യസ്ഥൻ ആയിരിക്കും. യാത്രയുടെ ആരംഭം മുതൽ അവസാനം വരെ ഈ കരാറിന് സാധുത ഉണ്ടായിരിക്കുന്നതാണ്.

അന്തർ സംസ്ഥാന - ദീർഘദൂര സർവീസ് നടത്തുന്ന വോൾവോ ബസുകൾ നിയമപ്രകാരം 'കോൺട്രാക്ട് ക്യാര്യേജ് ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. യാത്രാവേളയിൽ കൈ കാണിക്കുന്നവരെയെല്ലാം വണ്ടി നിർത്തി കയറ്റിക്കൊണ്ടു പോകുന്ന രീതി ഇത്തരം കോൺട്രാക്ട് ക്യാര്യേജ് ബസുകളിൽ അനുവദനീയമല്ല. മുൻകൂർ പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യമായി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുവാൻ അനുവദിക്കാവുന്ന രീതിയിലാണ് ഇവയ്ക്ക് പെർമിറ്റ് നൽകുന്നത്.

സമയം രാത്രി 11 മണി. ബസിന്റെ അമിതവേഗത കാരണം സ്വസ്ഥമായി ഇരിക്കുവാനോ ഉറങ്ങുവാനോ സാധിക്കുന്നില്ല. ഡ്രൈവറോട് കുറച്ചു കൂടി പതുക്കെ ഓടിക്കാൻ ആവശ്യപ്പെടാം. എല്ലാത്തിനും സാക്ഷിയായി മുകളിൽ സ്പീഡ് ക്യാമറ ഉണ്ടെങ്കിൽ ലൊക്കേഷൻ, വണ്ടി നമ്പർ, സഞ്ചരിച്ച സ്പീഡ് ഇതെല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. അമിത വേഗത കണ്ടു പിടിച്ചാൽ 400 രൂപ മുതൽ പിഴ ഒടുക്കേണ്ടതായി വരും.

പ്രയോജനം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ ഡ്രൈവറോട് മാന്യമായി ഒന്നുകൂടി ബുദ്ധിമുട്ട് പറയുക. മറുപടി ധിക്കാരവും ഭീഷണിയും കലർന്നതാണ് മാത്രവുമല്ല എതിരെ വരുന്ന വണ്ടികൾക്ക് അപകടമുണ്ടാക്കാവുന്ന രീതിയിൽ വളഞ്ഞും പുളഞ്ഞും അമിതവേഗതയിൽ അപകടകരമായി തന്നെ ഡ്രൈവിങ് തുടരുകയാണ് എങ്കിൽ ആറ് മാസം വരെ ഗോതമ്പുണ്ട തിന്നു കിടക്കാനുള്ള വകുപ്പുണ്ട്. ഒപ്പം 1000 രൂപ വരെ പിഴയും ഒടുക്കണം.വാഹനം ഒരു ജംക്ഷനിൽ എത്തി, സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞു; എന്നാൽ വാഹനം നിർത്താതെ വന്ന വേഗതയിൽ തന്നെ യാത്ര തുടരുകയാണ്, ആ പോക്കിൽ റോഡിലെ മഞ്ഞവര നിരന്തരം മുറിച്ച് കടക്കുകയും ചെയ്യുന്നു. 100 രൂപ പിഴ.

അതാ ദൂരെയായി ആളില്ലാത്ത ഒരു ലെവൽ ക്രോസിങ്. പോരാത്തതിന് രാത്രി സമയവും. എന്നാൽ ഡ്രൈവർ വീണ്ടും വന്ന വേഗതയിൽത്തന്നെ വണ്ടി മുന്നോട്ടെടുക്കുന്നു, റോഡിലെ ഹംപിൽ കയറി വാഹനത്തിൽ അമിതമായ കുലുക്കം അനുഭവപ്പെടുന്നു. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ആളില്ലാ ലെവൽ ക്രോസിങ് കടന്നതിന് 100 രൂപ പിഴ.

ഒടുവിൽ ഡ്രൈവറുടെ ഇത്തരം ചെയ്തികളിൽ അരിശം പൂണ്ട് 'എന്നാൽ നീ വണ്ടി ഓടിക്കുന്നത് എനിക്കൊന്ന് കാണണം' എന്ന് ആക്രോശിച്ചുകൊണ്ട് ഡ്രൈവറെ തള്ളിമാറ്റി വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പോകരുത്. നിയമപരമായി അനുവദിക്കപ്പെടാതെ വളയം പിടിക്കാൻ പോയാൽ 197 ആം വകുപ്പ് പ്രകാരം മൂന്നുമാസം ഗോതമ്പുണ്ട കഴിക്കേണ്ടി വരുന്നത് നിങ്ങളായിരിക്കും, പിഴയും ഒടുക്കണം. ക്യാബിനിൽ നടക്കുന്ന ബഹളമൊക്കെ കേട്ട് നിങ്ങളുടെ സഹയാത്രികൻ എഴുന്നേറ്റ് വന്നു. സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കി ഡ്രൈവറുടെ കാഴ്ച മറയത്തക്ക വിധം സ്റ്റിയറിങ്ങിനും ഗിയർബോക്‌സിനും ഇടയ്ക്കുള്ള സ്ഥലത്ത് രോഷാകുലനായി നിൽക്കുകയാണ്. പാടില്ല. വാഹനം നിയന്ത്രിക്കുന്നതിൽ ഡ്രൈവറെ തടസ്സപ്പെടുത്തി അപ്രകാരം എന്തെങ്കിലും അപകടം സംഭവിച്ചാൽ നിങ്ങളും സഹയാത്രികനും ഒരുമിച്ച് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.

ഡ്രൈവിങ് അങ്ങനെതന്നെ തുടരുകയാണ്. അതാ തൊട്ടുമുന്നിൽ സമാന റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഒരു വോൾവോ ബസ്. ഒരു നിശ്ചിത അതിർത്തിക്കുള്ളിൽ രണ്ട് ആൺ സിംഹങ്ങൾ ഒരുമിച്ച് വാഴില്ലല്ലോ. ആ കാഴ്ചയിൽ കലിപൂണ്ട ഡ്രൈവറുടെ സഹായി, 'അണ്ണാ.. ലെഫ്റ്റ് നല്ല സ്ഥലമുണ്ട്.. ഹോൺ നീട്ടിയടിച്ച് കയറ്റിപ്പിടിച്ചോ.. ' എന്ന് പറഞ്ഞുകൊണ്ട് രാത്രി തട്ടുകടകൾ പ്രവർത്തിക്കുന്ന ഇടുങ്ങിയ റോഡിന്റെ ഇടതുവശത്തുകൂടി മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കാൻ ഡ്രൈവറെ പ്രലോഭിപ്പിക്കുകയാണ്. കേട്ടമാത്രയിൽ ഡ്രൈവർ മുന്നിൽ പോകുന്ന ബസിനെ ഇടതുവശത്തുകൂടി മറികടക്കുവാനുള്ള ശ്രമം നടത്തുന്നു അതിനിടയിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുവാനായി റോഡരികിൽ ഒതുക്കി ഇട്ടിരുന്ന ഒരു കാറിനെ ഇടിച്ചുതെറിപ്പിക്കുന്നു.

സ്വാഭാവികമായിട്ടും ചെയ്യേണ്ടത് എന്താണ്? വകുപ്പ്134 പ്രകാരം ഡ്രൈവർ പ്രസ്തുത കാറിലുണ്ടായിരുന്ന പരിക്ക് പറ്റിയ ആളുകളെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ന്യായമായ കാര്യങ്ങൾ ചെയ്യേണ്ടതും; ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതുമാണ്. ആളപായം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും ഉത്തരവാദി ആയിരിക്കും. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ യാത്ര തുടർന്നാൽ വകുപ്പ് 187 പ്രകാരം മൂന്നുമാസം അകത്തു കിടക്കാം. പിഴയും ഒടുക്കണം. ഹതഭാഗ്യരായ കാർ യാത്രികരുടെ കാര്യം ആര് നോക്കും? അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോകുന്ന ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ 161ആം വകുപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ച് ആളുകളുടെ മരണത്തിനിടവരുത്തുകയോ ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കാനിടയാക്കുകയോ ചെയ്താൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന കടുത്ത നിയമനടപടികൾ നേരിടേണ്ടതായി വരും.

എങ്കിലും സംഭവത്തിൽ പകച്ചുപോയ ഡ്രൈവർ തന്റെ മനസാന്നിധ്യം നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു. അതിനേക്കാൾ വേഗത്തിൽ ഇക്കാര്യം മനസ്സിലാക്കിയ സഹായി ഫസ്റ്റ് എയ്ഡ് ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്നും കൃത്യം 60 മില്ലി അളന്നൊഴിച്ച്
' അണ്ണാ.. ഇതങ്ങോട്ട് പിടിപ്പിച്ചാൽ എല്ലാ ടെൻഷനും മാറിക്കിട്ടും..' എന്ന് മൊഴിഞ്ഞ് ധൈര്യം പകരുന്നു; ഡ്രൈവർ അപ്രകാരം ചെയ്യുന്നു; തുടർന്ന് ലഭിച്ച ഉത്തേജനത്തിന്മേൽ ആഹ്ലാദവാനായി ഡ്രൈവിങ് തുടരുന്നു. മദ്യപിച്ച് മദോന്മത്തനായി വണ്ടി ഓടിച്ചതിന് വകുപ്പ് 185 പ്രകാരം ആറ് മാസം തടവ് 2000 രൂപ പിഴ.

ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും. സംഗതി തലയ്ക്ക് പിടിച്ചതിനാൽ വണ്ടി കയ്യിൽ നിൽക്കുന്നില്ല. വീര്യം കെട്ടടങ്ങുന്നതു വരെ വളയം പിടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് മാത്രമുള്ള തന്റെ സഹായിയെ നിയോഗിക്കുന്നു. നല്ല തണുത്ത കാറ്റു കൊണ്ടാൽ കെട്ടു വിടും എന്നതിനാൽ കുറച്ചുനേരം വണ്ടിയുടെ ഫുട്‌ബോർഡിൽ ഇറങ്ങിനിന്ന് യാത്ര ചെയ്യാം എന്നും തീരുമാനിക്കുന്നു. ആദ്യമായി ബസ് ഓടിക്കാൻ കിട്ടിയ സുവർണാവസരം ഒട്ടും പാഴാക്കാതെ സഹായി ആവേശപൂർവ്വം ആ ദൗത്യം ഏറ്റെടുക്കുന്നു. നിയമലംഘനം നടത്തി വണ്ടി ഓടിച്ചതിന് വകുപ്പ് 180 പ്രകാരം മൂന്ന് മാസം തടവും 1000 രൂപ പിഴയും, ഫുട്‌ബോർഡിൽ നിന്നു യാത്ര ചെയ്തതിന് ഡ്രൈവർക്ക് 300 രൂപ പിഴയും.

ഡ്രൈവർ വീണ്ടും തന്റെ സീറ്റിലേക്ക് വരുന്നു, യാത്ര തുടരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ ആരോ വിളിച്ചുപറഞ്ഞതനുസരിച്ച് സ്ഥലം സബ് ഇൻസ്‌പെക്ടർ ചീറിപ്പാഞ്ഞെത്തി വണ്ടി നിർത്താൻ കൈ കാണിക്കുന്നു. പൊലീസിനെ കണ്ടമാത്രയിൽ ഡ്രൈവർ വണ്ടിയുടെ വേഗത കൂട്ടി നിർത്താതെ പോയി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ട് നിർത്താതെ പോയതിന് 100 രൂപ പിഴ.

ഡ്രൈവറുടെ പെരുമാറ്റ രീതിയും വാഹനമോടിക്കുന്ന രീതിയും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന മറ്റൊരു യാത്രികൻ പ്രസ്തുത ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലും സമാന കൃത്യങ്ങൾ ചെയ്തതിന്റെ പേരിലും മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണെന്നും ആയതിന്റെ ഭാഗമായി ടിയാന്റെ ഡ്രൈവിങ് ലൈസൻസ് അയോഗ്യമാക്കപ്പെട്ടതാണെന്നും ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് വളഞ്ഞ മാർഗത്തിലൂടെ സംഘടിപ്പിച്ചതാണെന്നും വെളിപ്പെടുത്തുന്നു. വകുപ്പ് 182 മൂന്ന് മാസം തടവ്ശിക്ഷ.

ഇടയ്‌ക്കെപ്പൊഴോ വണ്ടി ഒന്നു നിർത്തി. നോക്കിയപ്പോൾ സമീപത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ നിന്നും അഞ്ച് ചാക്ക് അരി ബസിന്റെ ലഗേജ് സ്റ്റോറേജിലേക്ക് ചുമന്ന് കയറ്റുകയാണ്. കൂട്ടത്തിലൊരാൾ രണ്ട് വലിയ കന്നാസുകൾ ചുമന്നുകൊണ്ടുവന്ന് ഡ്രൈവറുടെ ക്യാബിനിൽ കൊണ്ടു വയ്ക്കുന്നു. ചോദിച്ചപ്പോൾ പെട്രോൾ ആണെന്നു മറുപടി. ഒന്നാമതായി, അനുവദിക്കപ്പെട്ടിട്ടുള്ളതിൽ കൂടുതൽ ഭാരം വാഹനത്തിൽ കയറ്റുവാൻ പാടുള്ളതല്ല; രണ്ടാമത്, ഇത്തരം ചരക്ക് കടത്തൽ ഏർപ്പാടുകൾ കൂടി നടത്തണമെന്നുണ്ടെങ്കിൽ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. (അനുമതി കിട്ടുമോ ഇല്ലയോ എന്നത് മറ്റൊരു പ്രശ്‌നം.) മൂന്നാമത് സ്‌ഫോടനത്തിനോ തീപിടുത്തത്തിനോ സാദ്ധ്യത ഉള്ള വസ്തുക്കൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കൊണ്ടു പോകുവാൻ പാടുള്ളതല്ല. പെർമിറ്റ് പ്രകാരം അനുവദിക്കപ്പെട്ടിട്ടില്ലാത്ത ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നതും നിരന്തരം വേഗപരിധി ലംഘിക്കുന്നതുമൊക്കെ പെർമിറ്റ് റദ്ദാക്കുന്നതിന് മതിയായ കാരണങ്ങളാണ്.

യാത്ര ആരംഭിച്ചതുമുതൽ പലർക്കും ഉള്ള ഒരു സംശയമാണ് ബസിന്റെ ബ്രേക്ക് ശരിക്കും പ്രവർത്തിക്കുന്നില്ല എന്നത്. സാമാന്യം നല്ല കുലുക്കവുമുണ്ട്. പോരാത്തതിന് ടയറുകൾ നല്ല രീതിയിൽ തേഞ്ഞിട്ടുമുണ്ട്. ഡ്രൈവറോടു തിരക്കിയപ്പോൾ
' സംഗതിയൊക്കെ ശരി തന്നെ.. പക്ഷേ കുഴപ്പമൊന്നുമില്ല ' എന്ന തായിരുന്നു മറുപടി. ഓർക്കുക: വാഹനത്തെ ബാധിച്ചിരിക്കുന്നതും ന്യായമായ രീതിയിൽ കണ്ടെത്താൻ സാധിക്കുന്നതുമായ ഒരു തകരാർ പരിഹരിക്കാതെ വാഹനം ഓടിക്കുന്നതിലൂടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പ് 190 പ്രകാരം മൂന്നു മാസം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

യാത്ര തുടങ്ങി നാല് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. വാഹനത്തിൽ ഉള്ള ഒരു പ്രമേഹരോഗിക്ക് അതിയായ മൂത്രശങ്ക. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വണ്ടി നിർത്താൻ തയ്യാറാകുന്നില്ല. യാത്രികരുടെ ന്യായമായ ആവശ്യങ്ങൾക്ക് വണ്ടി നിർത്തിക്കൊടുക്കുവാനുള്ള ബാദ്ധ്യത ഡ്രൈവർക്കുണ്ട്. ഇപ്രകാരം പ്രതീക്ഷിക്കാവുന്ന ഏറ്റവും ന്യായമായ സേവനങ്ങൾക്കു കൂടിയുള്ള വിലയായിട്ടാണ് ടിക്കറ്റ് ചാർജ്ജ് നൽകുന്നത്.

വാഹനത്തിനുള്ളിൽ അതിയായ ചൂട്. എ.സി കൃത്യമായി പ്രവർത്തിക്കുന്നില്ല. തിരക്കിയപ്പോൾ ബാറ്ററി പ്രശ്‌നമായതിനാൽ ഇടയ്ക്കിടയ്ക്ക് ഓഫ് ചെയ്യേണ്ടിവരുന്നു വേറെ വഴിയില്ല എന്ന് പറയുന്നു. ഇപ്രകാരമാണ് യാത്ര ചെയ്യേണ്ടി വരുന്നത് എങ്കിൽ ടിക്കറ്റ് ചാർജ് ഒരു നിശ്ചിത ശതമാനം തിരിച്ചു കൊടുക്കുവാൻ വാഹനത്തിന്റെഅധികാരപ്പെട്ടയാൾ ബാധ്യസ്ഥനാണ്. യാത്രക്കാരുടെ ആവശ്യങ്ങളിലും പ്രത്യക്ഷസാഹചര്യങ്ങളിലും കലി പൂണ്ട ഡ്രൈവർ 'എനിക്ക് വണ്ടി ഓടിക്കാൻ തൽക്കാലം സൗകര്യമില്ല ' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് വണ്ടി റോഡിൽ ഇട്ടിട്ട് ഇറങ്ങിപ്പോകുന്നു, റോഡ് ഇടുങ്ങിയതായതിനാൽ മറ്റ് വലിയ വണ്ടികൾക്ക് കടന്ന് പോകാൻ സാധിക്കാത്ത അവസ്ഥ. വാഹനം നേരെ ചൊവ്വെ പാർക്ക് ചെയ്യാത്തതിന് 100 രൂപ പിഴ.

അര മണിക്കൂർ കഴിഞ്ഞപ്പോൾ കക്ഷി അതാ എവിടെ നിന്നോ തിരിച്ചു വരുന്നു. ക്ഷമ കെട്ട യാത്രക്കാർ ഡ്രൈവറെ നല്ല രീതിയിൽ തന്നെ 'കൈകാര്യം' ചെയ്തു. പക്ഷെ മർദ്ദനത്തിൽ ഡ്രൈവർക്ക് സാരമായ പരിക്കു പറ്റിയിട്ടുണ്ടെങ്കിൽ കൈവെച്ച എല്ലാവരും തന്നെ വിവരം അറിയും.ഒടുവിൽ ഡ്രൈവർ വണ്ടിയിൽ തിരിച്ചു കയറി യാത്ര തുടരുന്നു. മൊബൈലിൽ ആരോടോ കാര്യമായി സംസാരിക്കുകയാണ്. ഫോൺ ചെയ്തു കൊണ്ട് വാഹനം ഓടിച്ചതിന് 100 രൂപ പിഴ. അവസാന സ്റ്റോപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാൽ പത്ത് കിലോമീറ്റർ മുന്നെ തന്നെ വണ്ടി നിർത്തിയിട്ട് യാത്ര അവസാനിപ്പിച്ചതായി അറിയിക്കുന്നു. യാത്രക്കാർക്ക് തുടർന്ന് ഉണ്ടാകാവുന്ന നഷ്ടങ്ങൾ നികത്താൻ ഡ്രൈവർ ബാധ്യസ്ഥനാണ്.

ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു തെറ്റിന് വാഹനത്തിന്റെ ഉടമസ്ഥൻ മറുപടി പറയേണ്ടതായിട്ടുണ്ട്. ഇരുതല വാളിനു സമാനമായ ഒരു നിയമവ്യവസ്ഥിതി ആണിത്. 'തന്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും രണ്ടാമതൊരാൾ തനിക്ക് വേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തി താൻ അറിഞ്ഞുകൊണ്ട് തന്നെയായിരിക്കും' എന്നതാണ് നിയമത്തിന്റെ മുൻവിധി. അപ്പന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർ മകൻ എടുത്തുകൊണ്ടുപോയി വഴിയേ പോകുന്നവനെ ഇടിച്ചിട്ടാൽ വാഹനഉടമ എന്ന നിലയ്ക്ക്ക്ക് നിയമപരമായും, മകന്റെ ഉത്തരവാദിത്തപ്പെട്ടയാൾ എന്ന നിലയ്ക്ക് ധാർമ്മികമായും അപ്പന് ന്യായമായ ഒരു ഉത്തരവാദിത്തം ഉണ്ടായിരിക്കുമല്ലോ.

ഇനി ഇത്തരം സാഹചര്യങ്ങൾ വന്നുപെട്ടാൽ യാത്രികൻ എന്ത് ചെയ്യണം? അല്ലെങ്കിൽ എന്തൊക്കെ ചെയ്യാം?

എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് ഒരു കാര്യം ഉറപ്പുവരുത്തുക: നിങ്ങൾ ടിക്കറ്റ് എടുത്തുതന്നെയാണ് യാത്ര ചെയ്യുന്നത്. ഓൺലൈൻ ടിക്കറ്റ് ആണെങ്കിൽ അതിന്റെ സ്‌ക്രീൻ ഷോട്ട്, സാധാരണ ടിക്കറ്റ് ആണെങ്കിൽ പണം അടച്ച രസീത്, തിരിച്ചറിയൽ കാർഡ് ഇതൊക്കെ കൃത്യമായി കൈവശം ഉണ്ടായിരിക്കണം.

യാത്രാവേളയിൽ പ്രായോഗികമായ ഒരു കാര്യം പൊലീസിനെ വിവരം അറിയിക്കുക എന്നതാണ്. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോൺ ആണെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്താൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ കിട്ടും. അതിനും മുൻപ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഓഫീസ് നമ്പറിലോ അന്വേഷണ നമ്പറിലോ അതുമല്ലെങ്കിൽ ബസ്സിന്റെ ഉടമസ്ഥൻ അഥവാ മുതലാളിയെയോ ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം കൂടി നടത്തുക. സമയവും സാഹചര്യവും ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിന്റെ ആവശ്യകതയും കൂടി കണക്കിലെടുക്കുമ്പോൾ യാത്ര അവസാനിക്കുന്നതുവരെ മറ്റ് സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നതായിരിക്കും അഭികാമ്യം. എന്നാൽ അതല്ല സാഹചര്യം എങ്കിൽ വാഹനം നിർത്തുവാൻ ആവശ്യപ്പെടുക, അധികാരപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എത്തുംവരെ സംയമനം പാലിച്ച് നിൽക്കുക.

സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ആണ് ഏറ്റവും ശക്തമായ തെളിവ്. 202 ആം വകുപ്പ് പ്രകാരം അപകടകരമായ രീതിയിലോ മദ്യപിച്ച് മദോന്മത്തനായിട്ടോ വണ്ടിയോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കക്ഷിയെ വാറണ്ടില്ലാതെ സ്‌പോട്ടിൽ വച്ച് തന്നെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഓർക്കുക : മുൻപ് പറഞ്ഞതുപോലെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇതേ വകുപ്പ് അനുസരിച്ച് പൊലീസിന് നിങ്ങളെയും അറസ്റ്റ് ചെയ്യാം. മാന്യമായി യാത്ര ചെയ്യുന്നതിനുള്ള ബാദ്ധ്യത നിങ്ങൾക്കും ഉണ്ട്. അനാവശ്യ 'വിക്രിയകൾ'ക്കൊന്നും തുനിയരുതെന്ന് ചുരുക്കം.

യാത്ര അവസാനിച്ചു. നിങ്ങൾ എത്തേണ്ടിടത്ത് എത്തി. എങ്കിലും വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവറുടെ യോഗ്യത,വാഹനത്തിന്റെ നിയമപരമല്ലാത്ത ഉപയോഗം ഇവയൊക്കെ സംബന്ധിച്ച ഏറെ പരാതികൾ ഉണ്ട് പക്ഷെ നേരിട്ടുപോയി പരാതി നൽകാൻ മടി. വാഹനത്തിന്റെ പേരും, നമ്പറും, ഓഫീസ് വിലാസവും ഉൾപ്പെടെ നിരന്തരം നടന്നു വരുന്ന നിയമ ലംഘനങ്ങൾ (വീഡിയോ ക്ലിപ് ഉണ്ടെങ്കിൽ അതും ഉൾപ്പെടെ)നിർണ്ണായകമായ ഒരു അജ്ഞാത ഫോൺ സന്ദേശത്തിലൂടെ ബസ്സിന്റെ ഓഫീസ് പ്രവർത്തിക്കുന്നിടത്തെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷൻ അല്ലെങ്കിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരെ അറിയിക്കുക.

അല്ലെങ്കിൽ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തിയശേഷം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. കേസ് രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ പിന്നീട് അതിന്റെ വഴിയേ പൊയ്‌ക്കോളും. സംഭവങ്ങളുടെ സ്വഭാവമനുസരിച്ച് മോട്ടോർ വാഹന നിയമത്തിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾക്കൊള്ളിച്ചായിരിക്കും കേസ് മുൻപോട്ടു പോകുന്നത്.

സാരമായ മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്നതിലേക്കായിട്ടാണ് മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂലുകൾ (എം.എ.സി.ടി) സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പിച്ചിയതിനും മാന്തിയതിനുമൊക്കെ കേസ് ഫയൽ ചെയ്യാൻ ചെന്നാൽ കോടതി കണ്ടം വഴി ഓടിക്കും. താരതമ്യേന തീവ്രത കുറഞ്ഞ സംഭവവികാസങ്ങളാണ് യാത്രക്കാരന്റെ പരാതിക്ക് ആധാരം എങ്കിൽ കോടതിക്ക് വെളിയിൽ വെച്ചുള്ള ഒത്തുതീർപ്പുകളിലൂടെ പ്രശ്‌നപരിഹാരം കാണുന്നതായിരിക്കും ഉചിതം. കാര്യപ്രാപ്തിയുള്ള ഒരു മധ്യസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഇപ്രകാരം എത്തിച്ചേരുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ എഴുതി തയ്യാറാക്കി വായിച്ച് ബോധ്യപ്പെട്ട് ഇരുകക്ഷികളും സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച് അന്തിമം ആക്കേണ്ടതുമാണ്.

(കേരളാ ലോ അക്കാദമിയിലെ പ്രൊഫസറാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP