Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ എൻജിനീയറായാൽ രണ്ടാംദിനം തൊട്ട് അവർ ബ്യൂറോക്രാറ്റുകളായി മാറുന്നു; സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങൾ പഠിക്കുന്നതിലല്ല, ഫയൽ ഉണ്ടാക്കുന്നതിലാണ് പിന്നെ ശ്രദ്ധ; എന്തിനും ഏതിനും കൈക്കൂലി കൂടുതൽ കിട്ടുന്ന പോസ്റ്റിങ് കിട്ടാനുള്ള കൈക്കൂലിയെന്ന നിലയിലാണ് കാര്യങ്ങളാര്; നാട്ടിലും മറുനാട്ടിലും പാലം പണിയാൻ കേരളത്തിലെ എൻജിനീയർമാർ വേണ്ട എന്ന പറയിക്കരുത്: മുരളീ തുമ്മാരുകുടി എഴുതുന്നു

സർക്കാർ എൻജിനീയറായാൽ രണ്ടാംദിനം തൊട്ട് അവർ ബ്യൂറോക്രാറ്റുകളായി മാറുന്നു; സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങൾ പഠിക്കുന്നതിലല്ല, ഫയൽ ഉണ്ടാക്കുന്നതിലാണ് പിന്നെ ശ്രദ്ധ; എന്തിനും ഏതിനും കൈക്കൂലി കൂടുതൽ കിട്ടുന്ന പോസ്റ്റിങ് കിട്ടാനുള്ള കൈക്കൂലിയെന്ന നിലയിലാണ് കാര്യങ്ങളാര്; നാട്ടിലും മറുനാട്ടിലും പാലം പണിയാൻ കേരളത്തിലെ എൻജിനീയർമാർ വേണ്ട എന്ന പറയിക്കരുത്: മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സിവിൽ എൻജിനീയറിംഗിൽ പഠിക്കാൻ ഏറ്റവും ശ്രമകരവും അതിനാൽത്തന്നെ ഗ്ലാമറുള്ളതുമായ വിഷയമാണ് സ്ട്രക്ചറൽ എൻജിനീയറിങ്. ഡിഫറൻഷ്യൽ ഇക്ക്വേഷനും പാർഷ്യൽ ഡിഫറൻഷ്യൽ ഇക്ക്വേഷനും ചേർന്ന കണക്കാണ് മുഴുവൻ. എനിക്കിത് കാണുമ്പോൾ തല പെരുക്കുന്നതുകൊണ്ടാണ് കേരളത്തിലെ നമ്പർ വൺ ഗേറ്റ് സ്‌കോർ ഉണ്ടായിരുന്നിട്ടും പരിസ്ഥിതി എൻജിനീയറിങ്ങിന് ചേർന്നത്.

ഐ ഐ ടി കാൺപൂരിൽ ലോകപ്രശസ്തനായ ഒരു സ്ട്രക്ചറൽ എൻജിനീയറുണ്ടായിരുന്നു. പ്രൊഫസർ ദയാരത്‌നം . അദ്ദേഹത്തിന്റെ ക്ലാസ്സുകൾ 'ഓഡിറ്റ്' ചെയ്യാൻ ഞാൻ പോകും. (നല്ല അദ്ധ്യാപകരുടെ ക്ലാസ്സുകളിൽ വെറുതെ പോയിരിക്കാൻ അവിടെ അവകാശം ഉണ്ട്, അതിനാണ് ഓഡിറ്റിങ്ങ് എന്ന് പറയുന്നത്. പരീക്ഷയില്ല, മാർക്കുമില്ല) അതിമനോഹരമായ ക്‌ളാസുകൾ ആസ്വദിക്കാൻ ഗ്രേഡിനെക്കുറിച്ചുള്ള പേടിയില്ലാത്ത ഓഡിറ്റിങ്ങാണ് ഏറ്റവും നല്ല്‌ലത്. കെമിസ്ട്രിയിലെ വെങ്കിട്ടരാമൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലെ ഡോക്ടർ പി ആർ കെ റാവു, ഹ്യൂമാനിറ്റിസിലെ അർച്ചന മൽഹോത്ര ഇവരുടെയൊക്കെ ക്‌ളാസുകൾ അങ്ങനെയാണ് അനുഭവിച്ചത്.

അഡ്വാൻസ്ഡ് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ മുൻകൂർ സ്‌ട്രെസ് ചെയ്ത കോൺക്രീറ്റിനെ (prestressed concrete) ക്കുറിച്ചാണ് പ്രൊഫസ്സർ പഠിപ്പിക്കുന്നത്. അങ്ങനൊരു ക്ലാസ്സിലാണ് പ്രീസ്‌ട്രെസ്സ് കോൺക്രീറ്റിൽ ആദ്യമായി പാലം നിർമ്മിച്ച എൻജിനീയറെപ്പറ്റി പ്രൊഫസർ ദയാരത്‌നം പറഞ്ഞത്.

ക്രിസ്തുവിന് മുൻപേ റോമാക്കാർ കണ്ടുപിടിച്ച വസ്തുവാണ് കോൺക്രീറ്റ്. എന്നാൽ അതിന്റെ ശാസ്ത്രം എൻജിനീയർമാർ മനസ്സിലാക്കിയിട്ട് രണ്ടു നൂറ്റാണ്ടു പോലുമായിട്ടില്ല. അത് മനസ്സിലാക്കിയപ്പോൾ ആണ് കോൺക്രീറ്റ് സിവിൽ എൻജിനീയർമാരുടെ ഇഷ്ട വസ്തു ആയത്. സംഗതി സിംപിൾ ആണ്. കംപ്രഷൻ, ടെൻഷൻ എന്നിങ്ങനെ രണ്ടു തരം സ്‌ട്രെസ് ആണ് നിർമ്മാണ വസ്തുക്കൾക്ക് താങ്ങേണ്ടത്. കംപ്രഷൻ എന്നാൽ ഇരു വശത്തു നിന്നും പിടിച്ചു ഞെക്കുന്നതും ടെൻഷൻ എന്നാൽ ഇരു വശത്തു നിന്നും പിടിച്ചു വലിക്കുന്നതും എന്ന് പറയാം. ഇതിൽ കംപ്രഷൻ എടുക്കുന്നതിൽ കോൺക്രീറ്റിന് വലിയ കഴിവുണ്ട്, വെട്ടുകല്ലിനേക്കാളും ഇഷ്ടികയെക്കാളും ഒക്കെ. പക്ഷെ ടെൻഷൻ വന്നാൽ വേഗത്തിൽ വിണ്ടു കീറും, പൊട്ടിപ്പോകും.

അതുകൊണ്ടു തന്നെ 'ഒരു കെട്ടിടത്തിന്റെ ഭിത്തിയായോ അടിത്തറയായോ അണക്കെട്ടായോ കോൺക്രീറ്റ് ഉത്തമമാണ്. കാരണം ഭാരം മിക്കവാറും കംപ്രഷൻ ആയിട്ടാണ് വരുന്നത്. അതേ സമയം പാലമായോ കെട്ടിടത്തിന്റെ മുകളിലെ സ്‌ളാബായോ താഴെ സപ്പോർട്ട് ഇല്ലാതെ കോൺക്രീറ്റിട്ടാൽ അത് പൊളിഞ്ഞുവീഴും. ഒരു ആർച്ച് പോലെ പണിതാൽ ടെൻഷൻ ആയി വരേണ്ട ഭാരം എല്ലാം വശങ്ങളിലേക്ക് കംപ്രഷൻ ആക്കി മാറ്റിക്കൊടുക്കാം. അതുകൊണ്ട് കോൺക്രീറ്റ് കൊണ്ട് പാലമോ കെട്ടിടമോ പണിയണം എങ്കിൽ ആർച്ച് രൂപത്തിൽ വേണം. ' ഇതായിരുന്നു രണ്ടായിരം വർഷങ്ങളോളം കോൺക്രീറ്റിനെപ്പറ്റിയുള്ള ചിന്ത.

സ്റ്റീലിന്റെ കാര്യം പക്ഷെ അങ്ങനെ അല്ല. കംപ്രഷനിൽ മാത്രമല്ല ടെൻഷനിലും സ്റ്റീലിന് ഉറപ്പുണ്ട്. അതുകൊണ്ടാണ് സ്റ്റീൽ നിർമ്മാണം പൊടിപിടിച്ച വ്യവസായ വിപ്ലവത്തിന് ശേഷം പാലങ്ങളുടെ എണ്ണത്തിലും നീളത്തിലും ഒക്കെ കുതിച്ചു ചാട്ടം ഉണ്ടായത്.

കംപ്രഷൻ താങ്ങുന്ന കോൺക്രീറ്റും ടെൻഷൻ താങ്ങുന്ന കമ്പിയും ഒരുമിച്ച് കാസ്റ്റ് ചെയ്താൽ കോൺക്രീറ്റ് ഒരു പക്ഷെ ടെൻഷനും താങ്ങിയേക്കാം എന്ന ചിന്തയിൽ നിന്നാണ് നമ്മൾ ഇപ്പോൾ കാണുന്ന റീ ഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് ഉണ്ടാകുന്നത്. ഒരു ബീമിന്റെ അല്ലെങ്കിൽ സ്‌ളാബിന്റെ അടിഭാഗത്ത് വലിവ് വരുന്നതുകൊണ്ടാണ് സ്‌ളാബും ബീമും വാർക്കുമ്പോൾ കൂടുതൽ കമ്പികൾ
അടിയിൽ കാണുന്നത്. ഇത് കണ്ടുപിടിച്ചതോടെ ചെറിയ ചെറിയ ആർച്ചുകൾ അല്ലാതെ കോൺക്രീറ്റ് ഉപയോഗിച്ച് എത്ര വലിയ ഗ്യാപ്പിലും പാലവും പള്ളിയും കൊട്ടാരവും പണിയാമെന്നായി. എതിർ വശത്തേക്ക് ആണ് ഈ മുൻകൂർ സ്‌ട്രെസ് കൊടുക്കുന്നത്.

അക്കാലത്ത് ഫ്രാൻസിലെ ഒരു ചെറിയ നഗരത്തിലെ എഞ്ചിനീയർമാർക്ക് ഒരു ആശയം തോന്നി. ഒരു ബീം ഉണ്ടാക്കുമ്പോൾ കോൺക്രീറ്റ് സെറ്റാകുന്നതിനു മുൻപേതന്നെ അതിൽ കുറച്ചു കമ്പി ഉറപ്പിച്ച് അതിൽ ടെൻഷൻ കൊടുക്കുക. (അതായത് വലിച്ചുനീട്ടുക). ശേഷം കോൺക്രീറ്റ് ഇട്ടുറപ്പിക്കുക. കോൺക്രീറ്റ് ഉറപ്പിച്ചതിനു ശേഷം കമ്പിയിലെ ടെൻഷൻ വിടുക. അപ്പോൾ ബീമിൽ മുൻകൂർ ആയി അകത്തേക്ക് സ്‌ട്രെസ് വരും. ലോഡ് വരുമ്പോൾ എങ്ങോട്ടാണോ ടെൻഷൻ വരുന്നത് അതിന്റെ എതിർ വശത്തേക്ക് ആണ് ഈ മുൻകൂർ സ്‌ട്രെസ് കൊടുക്കുന്നത്. പിന്നെ അതിന്റെ മീതെ ലോഡ് കയറ്റി വച്ചാൽ സാധാരണയുടെ ഇരട്ടി ലോഡ് അതിനു താങ്ങാൻ കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പന്ത്രണ്ട് ടൺ ട്രക്ക് കയറ്റിപ്പോകേണ്ട പാലമുണ്ടാക്കാൻ സാധാരണഗതിയിൽ രണ്ട് അടി കനമുള്ള കോൺക്രീറ്റും ഒരിഞ്ചു കമ്പിയുമാണ് വേണ്ടതെങ്കിൽ മുൻകൂർ സ്ട്രെസ് ചെയ്ത കോൺക്രീറ്റിന് ആറിഞ്ച് കോൺക്രീറ്റ് മതിയാകും. വലിയ പാലങ്ങളുടെ കാര്യത്തിൽ ഇത് വലിയ ലാഭമാണ്.

ഇത്രയും കാര്യങ്ങൾ കണക്കുകൊണ്ട് ശരിയാണ്. ഫ്രാൻസിലെ എൻജിനീയർ ഈ പദ്ധതി സ്ഥലത്തെ മേയറോട് പറഞ്ഞു. മേയർ പുതിയ പാലത്തിന്റെ പണി ഈ എൻജിനീയറെ ഏൽപ്പിച്ചു. സാധാരണ പാലംപണിയുടെ പകുതി ചെലവേ ആകൂ. പണി തുടങ്ങി പകുതിയായപ്പോൾ പണിക്കാരിൽ ചിലർ മുറുമുറുത്ത് തുടങ്ങി. കാരണം, അവരൊക്കെ പരിചയമുള്ള പണിക്കാരാണ്. അവരാരും ഇത്ര ചെറിയ വലുപ്പം ഉള്ള ബീമിൽ വലിയ പാലം പണിതിട്ടില്ല. ടെൻഷൻ, കംപ്രഷൻ, എന്നൊന്നും പറഞ്ഞാൽ അവരുടെ തലയിൽ കേറില്ല. ഈ പാലം പൊളിയും, പൊളിഞ്ഞാൽ ഞങ്ങളുടെ സൽപ്പേര് പോകും എന്നൊക്കെ പറഞ്ഞ് അവർ പണിമുടക്കി. വിവരം നാട്ടുകാർ അറിഞ്ഞു. അവർക്കും പേടിയായി. മേയറെ കണ്ടു. ജനം ഇളകിയാൽ രാഷ്ട്രീയക്കാർ എന്തുചെയ്യുമെന്ന് ഊഹിക്കാമല്ലോ. മേയർ സ്റ്റോപ്പ് മെമോ കൊടുത്തു.

എൻജിനീയർക്ക് സ്വന്തം ശാസ്ത്രത്തിൽ അപ്പോഴും വലിയ വിശ്വാസമാണ്. ആധുനിക കണക്കുശാസ്ത്രം നൽകിയ ആത്മവിശ്വാസത്തിൽ അദ്ദേഹം മേയറോട് ഒരു കണ്ടീഷൻ വെച്ചു. ഞാൻ എന്റെ സ്വന്തം ചെലവിൽ ഈ പാലംപണി പൂർത്തിയാക്കാം. പാലം നന്നായി നിലനിന്നാൽ മാത്രം പണം തന്നാൽ മതി. പാലം പൊളിഞ്ഞുവീണാൽ കാശും വേണ്ട, എൻജിനീയറിങ് ലൈസൻസും വേണ്ട. എങ്ങനെയെങ്കിലും പാലം പൂർത്തിയാക്കാൻ അനുവദിക്കണം.

അക്കാലത്ത് ഇന്നത്തെപ്പോലെയല്ല, എഞ്ചിനീയർമാർക്ക് സമൂഹത്തിൽ നല്ല വിലയുള്ള കാലമാണ്. എൻജിനീയർ പാലംപണിക്കായി തന്റെ ഭൂസ്വത്ത് വിൽക്കാൻ ശ്രമിച്ചു. അതോടെ ഭാര്യ ഉടക്കി, പിണങ്ങി തന്റെ ഭാഗം വാങ്ങി വീട്ടിൽപ്പോയി. എൻജിനീയർ സ്ഥലവും വീടും വിറ്റ പണവുമായി പാലം പണിയാനെത്തി.

പണിക്കാരോട് ഡീൽ ഉറപ്പിച്ചു. പാലം പണിയുന്നത് എന്റെ സ്വന്തം ഉത്തരവാദിത്തത്തിലും പണത്തിലുമാണ്. അതിനാൽ ഞാൻ പറയുന്നത് പോലെ നിങ്ങൾ പണിയെടുക്കണം. പാലംപണി പുനരാരംഭിച്ചു. സാധാരണ ചെലവാകുന്നതിന്റെ പകുതിയിൽ താഴെ കല്ലും മണലും സിമന്റും ഉപയോഗിച്ച് ഘനം കുറഞ്ഞ മനോഹരമായ ഒരു പാലത്തിന് തട്ടടിച്ച് കമ്പി വലിച്ച് കോൺക്രീറ്റ് ഇട്ടു.

ഒരു സിവിൽ എൻജിനീയറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരീക്ഷണം കോൺക്രീറ്റിന്റെ തട്ട് പൊളിക്കുന്ന ദിനമാണ്. നഗരം മുഴുവൻ ആ കാഴ്ച കാണാൻ സ്ഥലത്തുണ്ട്. മിക്കവരും പാലം പൊളിയുന്നത് കാണാനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അല്പം മാറിയാണ് നിൽക്കുന്നത്. പണിക്കാർ സ്‌കഫോൾഡിങ്ങിൽ നിന്നുകൊണ്ട് തട്ട് പൊളിച്ചുതുടങ്ങി. ആത്മവിശ്വസത്തോടെ എൻജിനീയർ പാലത്തിന്റെ മുകളിലും.

തട്ട് മുഴുവൻ പൊളിച്ചിട്ടും പാലം തകർന്നുവീണില്ല. അതോടെ മൂത്ത പണിക്കാർക്ക് വിശ്വാസമായി. അവർ ഓടിക്കേറി വന്ന് എൻജിനീയറെ കെട്ടിപ്പിടിച്ചു. നഗരത്തിലെ കുതിരക്കാർ പാലത്തിലൂടെ വണ്ടിയോടിച്ചു. എന്നിട്ടും പാലം തകരാത്തപ്പോൾ ജനങ്ങളെല്ലാം പാലത്തിലേക്ക് ഇരച്ചുകയറി. ആൾക്കൂട്ടത്തിന്റെ മുന്നിൽ എൻജിനീയർ നൃത്തം ചെയ്തു, കൂടെ മറ്റാളുകളും.

മേയർ തന്റെ പ്രസംഗത്തിൽ ''ഇദ്ദേഹത്തിന്റെ കഴിവുകളിൽ എനിക്ക് എന്നും വിശ്വാസമുണ്ടായിരുന്നു'' എന്നൊരു കാച്ചും കാച്ചി.

ഇത് സംഭവകഥയാണോ ദയാരത്‌നം ഉണ്ടാക്കിയ കഥയാണോ എന്നെനിക്കറിയില്ല. പ്രീ സ്‌ട്രെസ്സിന്റെ പേറ്റന്റ് ഫ്രഞ്ച് കാരന്റെ കയ്യിൽ അല്ല അമേരിക്കക്കാർക്കാണ് കിട്ടിയത്. പക്ഷെ അതുകൊണ്ടു മാത്രം കഥ അസത്യം ആകണം എന്നില്ല.

ഇടപ്പള്ളി പാലത്തിന്റെ തകർച്ചയാണ് എന്നെ ഈ കഥ വീണ്ടും ഓർമ്മിപ്പിച്ചത്. ഒരു എൻജിനീയർ എന്ന നിലക്ക് എനിക്ക് ഏറെ നാണക്കേട് തോന്നുന്ന കാര്യമാണ് ഇടപ്പള്ളിയിൽ സംഭവിച്ചത്. എൻജിനീയർമാർ കോൺക്രീറ്റിൽ പാലം പണി തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. വലുപ്പത്തിന്റെയോ വാഹന ഗതാഗതത്തിന്റെയോ ഒക്കെ കാര്യം വച്ച് നോക്കിയാൽ 'ഇത് ചെറുത്' ആണ്. ഇപ്പോൾ കേരളത്തിലെ സർക്കാർ രംഗത്തുള്ള മുൻ നിര സിവിൽ എൻജിനീയർമാർ ഏറെ എന്റെ ക്ളാസ്സിൽ പഠിച്ചവരോ ജൂനിയേഴ്സോ ആണ്. എന്നിട്ടും എന്താണ് പാലം അപകടത്തിൽ ആയത് ?

എനിക്ക് വേണമെങ്കിൽ എന്റെ സുഹൃത്തുക്കളെ വിളിച്ചു ചോദിക്കാം. അവർ പറയാൻ പോകുന്ന ഉത്തരവും എനിക്കറിയാം. ശാസ്ത്രത്തിന്റെ അഭാവമോ എൻജിനീയർമാരുടെ പരിചയക്കുറവോ ഒന്നുമല്ല. 'മുരളി, കേരളത്തിൽ കാര്യങ്ങൾ നടക്കുന്ന ഒരു പ്രത്യേക രീതി ഉണ്ട്. വിദേശത്തിരിക്കുന്ന മുരളിക്ക് അതൊന്നും മനസ്സിലാവില്ല. ഇവിടെ എഞ്ചിനീയർമാരല്ല കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്'

സംഗതി സത്യമാണ്. കേരളത്തിന് നമ്മുടെ ചില രീതികൾ ഉണ്ട്. എൻജിനീയർമാർ ഇപ്പോൾ മറ്റ് ഔദ്യോഗിക സംവിധാനങ്ങൾക്ക് താഴെയാണ്. ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും അവരെ ഭരിക്കാനെത്തുന്നു. കേരളത്തിൽ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പലപ്പോഴും എൻജിനീയർമാരല്ലാത്ത ബോർഡ് മെമ്പർമാർക്കും താഴെയാണ് എൻജിനീയർമാരുടെ സ്ഥാനം.

പക്ഷെ എന്റെ എൻജിനീയറിങ് സുഹൃത്തുക്കൾ ഒരു കാര്യം നന്നായി മനസ്സിലാക്കണം. എൻജിനീയർ എന്ന നിലയിലുള്ള നമ്മുടെ അവകാശം സർക്കാരിന്റെ സ്വകാര്യ സംവിധാനങ്ങളിലോ മറ്റേത് സംവിധാനങ്ങളിലോ ഉള്ള ഉദ്യോഗസ്ഥ മേധാവിത്വത്തിന് പുറത്താണ്. ഒരു പാലത്തിന്റെ ശക്തിയെക്കുറിച്ച് സ്വന്തം എൻജിനീയറിങ് പ്രൊഫഷണലിസത്തിന്റെ അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ കമന്റെഴുതിയാൽ ശാസ്ത്രീയമായ കാരണം കാണിക്കാതെ മുകളിലുള്ള ഒരു എൻജിനീയർക്കും അത് തിരുത്താൻ അധികാരമില്ല. എൻജിനീയർ അല്ലാത്തവർ (ബ്യൂറോക്രാറ്റോ രാഷ്ട്രീയക്കാരോ) അതിനെപ്പറ്റി അഭിപ്രായം പറയേണ്ട കാര്യമേയില്ല.

ഇതൊന്നും എൻജിനീയർമാർ ഒരുദിവസം രാവിലെയങ്ങ് ചെയ്യുന്നതല്ല. ഡിഗ്രി കഴിഞ്ഞ് ആറുമാസത്തെ പരിശീലനം കൊണ്ട് നേടിയെടുക്കുന്നതുമല്ല. നാലു വർഷത്തിൽ കണക്കും ഫിസിക്സും കെമിസ്ട്രിയും എക്കണോമിക്സും സ്റ്റാറ്റിസ്റ്റിക്സും ജിയോളജിയും ഉൾപ്പെടെയുള്ള ശാസ്ത്രവിഷയങ്ങൾ പഠിച്ചും - 'പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ളവർ' മഴ അവധി ആഘോഷിച്ചപ്പോൾ ക്ലാസിലിരുന്ന് പഠിച്ചും, നിർമ്മാണ സ്ഥലത്ത് വെയിലുകൊണ്ടും ആർജ്ജിക്കുന്നതാണ്.

ഈ പ്രൊഫഷണലിസം ഉണ്ടെങ്കിൽ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ റോയ് പറയുന്നത് പോലെ ഏതൊരപ്പനോടും പോയി പണി നോക്കാൻ പറയാം. കാരണം ഒഴുകുന്ന നദിയെ ഒരപ്പനോ മേയറോ മന്ത്രിയോ വിചാരിച്ചാൽ അണകെട്ടി തടയാൻ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാൻ പറ്റില്ല. എത്ര രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കുഴിച്ചെടുക്കാൻ ആവില്ല. ഏത് മന്ത്രവാദി വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാൻ സാധിക്കില്ല. അതിനെല്ലാം എൻജിനീയർമാർ തന്നെ വേണം.

പക്ഷെ തൽക്കാലം ഈ പ്രൊഫഷണലിസം നമ്മുടെ എഞ്ചിനീയർമാരിൽ ഇപ്പോൾ ഇല്ല. സർക്കാർ സർവീസുകളിൽ എൻജിനീയറായി ചേരുന്നവർ രണ്ടാം ദിനം തൊട്ടേ ബ്യൂറോക്രാറ്റുകളായി മാറുന്നു. സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങൾ പഠിക്കുന്നതിലല്ല, ഫയൽ ഉണ്ടാക്കുന്നതിലാണ് പിന്നെ ശ്രദ്ധ. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സ്വന്തം പ്രൊഫഷണലിസം കൂട്ടുന്നില്ലെന്ന് മാത്രമല്ല, എന്തിനും ഏതിനും കൈക്കൂലി - കൂടുതൽ കൈക്കൂലി കിട്ടുന്ന പോസ്റ്റിങ് കിട്ടാനുള്ള കൈക്കൂലി എന്നിങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഇങ്ങനെ എഞ്ചിനീയറിങ്ങ് പ്രൊഫഷണലിസം ഇല്ലാത്ത പെരുമാറ്റത്തിലൂടെ മേലുദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അടുത്ത് ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഇതിന്റെ പ്രതിഫലനം നമുക്കുചുറ്റും കാണാനുണ്ട്. 'എന്തുകൊണ്ട് ഇടപ്പള്ളിയിലെ മേൽപ്പാലം അപകടത്തിൽ ആയി' എന്ന് സർക്കാരിന് അകത്തോ പുറത്തോ ഉള്ള ഒരു എൻജിനീയറും ഇത് വരെ അഭിപ്രായം പറഞ്ഞു കണ്ടില്ല. ഡിസൈൻ പിഴവെന്നോ, കൊച്ചിയിലെ മണ്ണിന്റെ ഘടന എന്നോ, സിമന്റിന്റെ കുഴപ്പം എന്നോ ആരും പറഞ്ഞു നോക്കുന്നു പോലും ഇല്ല. പാലം പണിയിൽ അഴിമതി നടന്നു എന്ന് ആളുകൾ വിശ്വസിക്കുന്നു. ആരും അതിനെ പ്രതിരോധിക്കുന്നില്ല. ഈ പാലം പണിയുമായി ബന്ധപ്പെട്ട എത്രയോ എൻജിനീയർമാർ ഉണ്ടായിരുന്നിരിക്കണം. അതിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ, ഡിസൈൻ പിഴവുകൾ ഉണ്ടെങ്കിൽ, ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെങ്കിൽ, അവരൊക്കെ അതറിഞ്ഞിരിക്കണം. എന്നിട്ടും എന്താണ് എല്ലാവരും മിണ്ടാതെ ഇരിക്കുന്നത്?.

ഇത് കഷ്ടമാണ്. കൊളോസിയം മുതൽ കൊച്ചി മെട്രോ വരെ പണിതുയർത്തിയവരുടെ പിൻഗാമികൾ ആണ് നമ്മൾ. നമ്മുടെ സൃഷിടികൾ നമ്മെക്കാളും ഉയർന്ന് നിൽക്കുന്നതാണ് നമ്മുടെ ശക്തി. 'പാലം എന്തുകൊണ്ട് രണ്ടു വർഷത്തിൽ പ്രയോജനമില്ലാത്തതായി' എന്ന് സമൂഹത്തോട് വിശദീകരിക്കാൻ അതിൽ പ്രവർത്തിച്ച എഞ്ചിനീയർമാർക്ക് ബാധ്യത ഉണ്ട്. ഇല്ലെങ്കിൽ എൻജിനീയർമാരുടെ പ്രൊഫഷണൽ സംഘടന അവരോട് ചോദിക്കണം. എൻജിനീയർമാരുടെ എത്തിക്‌സിന് യോജിക്കാത്ത പെരുമാറ്റം ഉണ്ടായവരെ എഞ്ചിനീയറിങ്ങ് പ്രൊഫഷനിൽ നിന്നും മാറ്റി നിറുത്തണം. സർക്കാരിന്റെ വിജിലൻസ് അന്വേഷണവും ആയി ഇതിനെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഇത് എഞ്ചിനീയറിങ്ങ് എന്ന പ്രൊഫഷന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. 'അഴിമതിക്കാരൻ അല്ലാത്ത ഒരുത്തനുമില്ലേടോ നിങ്ങളുടെ കൂട്ടത്തിൽ' എന്ന് സമൂഹം ചോദിക്കുന്നു. നമ്മൾ എൻജിനീയർമാർ ആണ് അതിന് ഉത്തരം പറയേണ്ടത്. സർക്കാരിന്റെ വിജിലൻസ് അന്വേഷണം ഒക്കെ ഏതു വഴിക്കും പൊക്കോട്ടെ, നമ്മുടെ റെപ്യൂട്ടേഷൻ ആണ് ഇല്ലാതാകുന്നത്, അത് തിരിച്ചു പിടിക്കണം. അല്ലെങ്കിൽ നാട്ടിലും മറുനാട്ടിലും പാലം പണിയാൻ കേരളത്തിലെ എൻജിനീയർമാർ വേണ്ട എന്ന് പറയുന്ന കാലം വരും. അത് വരുത്തരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP