Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്‌ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം

ഇരുപത് വർഷം മുമ്പ് സൂപ്പർ സൈക്ലോണിന് മുന്നിൽ വമ്പുകാട്ടാൻ നോക്കിയപ്പോൾ ജീവൻ പൊലിഞ്ഞത് പതിനായിരം പേർക്ക്; കരഞ്ഞു തളർന്ന ബന്ധുക്കളെ കണ്ടപ്പോൾ ഉറച്ച തീരുമാനമെടുത്തു: ഇനിയിങ്ങനൊരു കാഴ്‌ച്ച ഞങ്ങൾക്കു കാണണ്ട; സമ്പാദ്യമെല്ലാം കാറ്റു കൊണ്ടുപോയാലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ തയ്യാറാക്കിയത് 900 ദുരിതാശ്വാസ ക്യാമ്പുകൾ; തുണയായത് കാറ്റിന്റെ ഗതിയറിയാനുള്ള സാങ്കേതിക വിദ്യയും; ഫോനിയെ അതിജീവിച്ച ഒഡീഷയുടെ മികവിനു പിന്നിലുമുണ്ടൊരു കണ്ണീരിന്റെ ചരിത്രം

മറുനാടൻ ഡെസ്‌ക്‌

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കാറ്റ് കലിതുള്ളി എത്തിയിട്ടും കാറ്റിനും കാലനും കൊടുക്കാതെ സ്വന്തം ജനതയെ കാത്ത ഒഡിഷ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എങ്ങനെയാണ് ഒരു ഭരണകൂടം പ്രകൃതി ദുരന്തത്തിനു നേരെ പോരാടാനൊരുങ്ങേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷയിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനം. ആയിരക്കണക്കിന് ജീവനെടുത്ത് മാത്രം പോകുമായിരുന്ന ഫോനി ചുഴലിക്കാറ്റിന് ഒഡീഷയിൽ നിന്നും കൊണ്ടുപോകാനായത് പത്തിൽ താഴെ മനുഷ്യജീവനുകൾ മാത്രം. 1999ൽ പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിന്നും പാഠമുൾക്കൊണ്ടു നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് ഒഡിഷയിലെ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാനിടയാവാതിരുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തങ്ങളുടെ തലയെടുക്കാൻ വരുന്നു എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു വന്നതോടെ പ്രകൃതിയോട് മല്ലിട്ട് ജീവനുകളെ രക്ഷിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചു. സംഹാര താണ്ഡവമാടി വരുന്ന പ്രകൃതി ശക്തിക്കു മുന്നിൽ വമ്പു പറഞ്ഞ് നിൽക്കലല്ല, ഒഴിഞ്ഞു മാറലാണ് വേണ്ടതെന്ന് ഭരണാധികാരികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാറ്റിന്റെ ഗതി കൃത്യമായി വിലയിരുത്തിയും കൂട്ടത്തോടെ ജനങ്ങളെ ഒഴിപ്പിച്ചും മുന്നൊരുക്കങ്ങൾ നടത്തിയതാണ് മണിക്കൂറിൽ 245 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിച്ച ഫോനിയിൽ നിന്നും 12 ലക്ഷത്തോളം ജനങ്ങളെ രക്ഷിച്ചത്. ആളപായം കുറയ്ക്കാൻ സഹായകരമായത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൃത്യമായ വിലയിരുത്തലുകളായിരുന്നു. ഇതിന് യുഎൻ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

കണക്കു തെറ്റാതെയുള്ള മുന്നൊരുക്കങ്ങൾ
മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന ചടങ്ങുതീർക്കൽ അറിയിപ്പല്ല അവിടെ സർക്കാർ നൽകിയത്. 26 ലക്ഷം ഫോൺ സന്ദേശങ്ങൾ, 43,000 വോളന്റിയർമാർ, 1000 അടിയന്തസന്നദ്ധപ്രവർത്തകർ, നിർത്താതെയുള്ള ടെലിവിഷൻ പരസ്യങ്ങളിലൂടെയുള്ള മുന്നറിയിപ്പ്, തീരദേശ സൈറണുകൾ, സർവസജ്ജമായിരുന്നു ഭുവനേശ്വർ. മുന്നറിയിപ്പ് സന്ദേശങ്ങൾ ആകട്ടെ പ്രാദേശികഭാഷയിൽ ഏതുസാധാരണക്കാരനും വരാനിരിക്കുന്ന ദുരന്തം മനസിലാകുന്ന തരത്തിലും.

തങ്ങളുടെ തലയെടുക്കാൻ വരുന്ന കാറ്റിന് തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം നൽകാം എന്നും ജീവനുണ്ടെങ്കിൽ ഈ ജനത ഇതെല്ലാം വീണ്ടും പടുത്തുയർത്തുമെന്ന ചിന്ത ജനങ്ങളിലേക്കെത്തിക്കുവാൻ ഭരണകൂടത്തിന് കഴിഞ്ഞു. ജീവഹാനി പരമാവധി കുറയ്ക്കണം എന്ന ഉറച്ച നിലപാടിലായിരുന്നു ഒഡിഷ സർക്കാർ. രക്ഷാപ്രവർത്തനമന്നാൽ വെറും പ്രഹസനമായിരുന്നില്ല. ആളുകളെ അപകടസാധ്യതാ മേഖലയിൽ നിന്ന് പൂർണമായും ഒഴിപ്പിക്കലായിരുന്നു. പൊലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ വാഹനങ്ങളിൽ കയറ്റി താൽക്കാലിക രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി. രാവും പകലും നീണ്ട കഠിനാധ്വാനം. അപകടസാധ്യതാമേഖലയിലെ ജനങ്ങളുടെ കൃത്യമായ വിവരങ്ങൾ കൈവശമുണ്ടായിരുന്നതിനാൽ ജോലി എളുപ്പമായി. സർക്കാർ ബസുകളിൽ പരമാവധി ആളുകളെ കയറ്റി ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിച്ചു.

ലോകം നമിക്കുന്ന രക്ഷാപ്രവർത്തനം

ഫോനി ഒഡിഷ തീരത്തെത്തുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ തീരമേഖലയിൽനിന്ന് എട്ടുലക്ഷം പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. ഫോനി സംസ്ഥാനത്തിലൂടെ താണ്ഡവ യാത്ര ാരംഭിച്ചപോഴേക്ും പതിനൊന്ന് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഫോനിയുടെ സഞ്ചാരപാതയിലുള്ള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്ഗഢ്, കട്ടക്ക്, ജഗത്‌സിങ് പൂർ, കേന്ദ്രപാര, ജാജ്പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായതെങ്കിലും ജനങ്ങളെ കാറ്റിനു മുന്നിലേക്ക് ഇട്ടുകൊടുക്കാതെ ഭരണകൂടം കാത്തു. ഗഞ്ചമിലും പുരിയിലും നിന്നു മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. അയ്യായിരത്തോളം അടുക്കളകളാണ് ഇവർക്കായി സജ്ജമാക്കിയത്.അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അഥോറിറ്റിയും സജീവമായി രംഗത്തെത്തി.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മണിക്കൂറിൽ 275 കി.മീ വരെ വേഗതയിൽ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഡിഷയിലെ 11 ജില്ലകളിൽ കനത്തനാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽനിന്ന് ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാൻ 880 സുരക്ഷിതകേന്ദ്രങ്ങൾ ഒഡിഷ സർക്കാർ സജ്ജമാക്കിയിരുന്നു.

സർക്കാർ ശ്രമങ്ങളുമായി പെട്ടന്നുതന്നെ സഹകരിച്ച സാധാരണമനുഷ്യരും ഈ ദൗത്യത്തെ വിജയിപ്പിച്ചു. 300 രക്ഷാബോട്ടുകളും, രണ്ട് ഹെലികോപ്ടറുകളും മുഴുവൻ സമയ രക്ഷാപ്രവർത്തനത്തിൽ മുഴുകി. ക്യാംപുകൾക്ക് സ്ഥലമന്വേഷിച്ച് അലയേണ്ടിയും വന്നില്ല ഒഡിഷയ്ക്ക്. പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളെല്ലാം അവിടെ എന്നേ തയ്യാറായിരുന്നു.

പതിനായിരം ശവകുടീരങ്ങളിൽ നിന്നു ഊർജ്ജമുൾക്കൊണ്ട ഒഡീഷ


അല്ലെങ്കിലും ഒഡിഷ കാറ്റു കാണാൻ തുടങ്ങിയത് ആദ്യമായല്ലല്ലോ. 2013ൽ 210 കിലോമീറ്റർ വേഗത്തിൽ വിനാശകരമായ ചുഴലിക്കാറ്റുണ്ടായിട്ടും മരണം പത്തിനു താഴെ മാത്രമായിരുന്നു. 1999ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരത്തോളം പേർ മരിച്ച സംസ്ഥാനമാണത്. അതിൽ നിന്ന് പാഠമുൾക്കൊണ്ട ഒഡിഷ നല്ല തയ്യാറെടുപ്പ് നടത്തി. 20 വർഷം മുമ്പ് ഫോനിയുടെ മുൻഗാമി സൂപ്പർ സൈക്ലോൺ ഒഡീഷയെ തകർത്തെറിഞ്ഞപ്പോൾ ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേയും സർക്കാർ-ഉദ്യോഗസ്ഥ വൃത്തങ്ങളുടേയും പിഴച്ച കണക്കുകൂട്ടലുകൾ കാരണം ജീവൻ നഷ്ടപ്പെട്ടത് 10,000ത്തോളം പേർക്കായിരുന്നു.

1999 ഒക്ടോബർ 29ന് ഒരു ദിവസം മുഴുവൻ ഒഡീഷ എന്ന അന്നത്തെ ഒഡീഷ സംസ്ഥാനത്ത് സംഹാര താണ്ഡവമാടുകയായിരുന്നു സൂപ്പർ സൈക്ലോൺ. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രങ്ങളിൽ നിന്നു അന്നും ലഭിച്ചിരുന്നു. എന്നാൽ, ഏത് ദിശയിലെന്നോ എത്രസമയമെന്നോ കാറ്റിന്റെ വേഗതയും തീവ്രതയും എത്രയാണെന്നോ തുടങ്ങിയ വശങ്ങളെ സംബന്ധിച്ച മുഴുവൻ മുൻധാരണകളിലും കണക്കുകൂട്ടലുകളിലും പിഴവ് സംഭവിച്ചു. അതുവരെ രാജ്യം തന്നെ ഒരു ചുഴലിക്കാറ്റിന്റെ രൗദ്രഭാവം അത്രയ്ക്ക് കണ്ടിരുന്നില്ല.

ഒഡീഷയെ തൂത്തെറിയാൻ 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിന്റെ ക്രൂരതയിൽ രണ്ടു ദിവസം മുഴുവൻ പുറംലോകവുമായുള്ള എല്ലാ ബന്ധവും ആ ജനതക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ വിനിമയ സാങ്കേതിക വിദ്യകൾ തകർക്കപ്പെട്ടു. വൈദ്യുതിയും ടെലഫോൺ ബന്ധവും വിച്ഛേദിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ഗിരിധർ ഗമാങിന്റെ വീട്ടിലെ ടെലഫോൺ മാത്രമായിരുന്നു പുറംലോകവുമായും രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമായും ഉപയോഗിക്കാൻ സാധിച്ചിരുന്നത്. രാത്രിയോടെ ആ രണ്ട് ഫോണുകളും പ്രവർത്തനം നിലച്ചതോടെ രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളുമായുള്ള വിനിമയവും രക്ഷാപ്രവർത്തനത്തിനുള്ള ഏകോപനവും വിച്ഛേദിക്കപ്പെട്ടു.

ഒറ്റപ്പെട്ടുപോയ ഒഡീഷയിൽ സൂപ്പർ സൈക്ലോൺ കനത്ത പേമാരിയും വിതച്ചു. 10,000 പേരുടെ ജീവൻ നഷ്ടമായി. 2 ലക്ഷം വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടു. നിരവധി ഗ്രാമങ്ങളാണ് അപ്രത്യക്ഷമായത്. 3.5 ലക്ഷം വീടുകൾ തകർക്കപ്പെട്ടു. 25 ലക്ഷം ജനങ്ങളെ ഒന്നുമില്ലാത്തവരും പരിക്കേറ്റവരുമാക്കി. നഗരങ്ങൾ തകർന്നടിഞ്ഞു. അവയ്ക്ക് കീഴിൽ ആയിരക്കണക്കിന് ജനങ്ങളും പിടഞ്ഞു മരിച്ചു. സൂപ്പർ സൈക്ലോണിന്റെ സംഹാരത്തിനു ശേഷം ബുൾഡോസർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ കല്ലറകളിൽ മൂടിയത് എന്നത് ദുരന്തത്തിന്റെ ഭീകരത നമുക്ക് മനസ്സിലാക്കിത്തരും.

സാങ്കേതികമായ പിഴവുകളും ദുരിതാശ്വാസ രംഗത്തെ പാളിച്ചകളുമാണ് അന്ന് ഈ സംസ്ഥാനത്തെ തകർത്തത്. എന്നാൽ അതിൽ തളർന്നിരിക്കാതെ സംഭവിച്ച പിഴവുകളെല്ലാം നികത്തി സംസ്ഥാനം മുന്നോട്ടുപോയി. കാറ്റിന്റെ ദിശ കൃത്യമായി കണക്കാക്കുന്നതിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സാങ്കേതിക വിദ്യകൾക്കും പിഴവ് പറ്റി. സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയെ തന്നെ തച്ചുടയ്ക്കാൻ പര്യാപ്തമായിരുന്നു സൂപ്പർ സൈക്ലോൺ. സൂപ്പർ സൈക്ലോൺ വീശിയടിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് മുറപോലെ നൽകിയിരുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ സംഹാരത്തെ കുറിച്ച് അറിവില്ലാതിരുന്ന ജനങ്ങൾ തങ്ങളുടെ ഇടങ്ങളിൽ നിന്നും മാറി താമസിക്കാനും സ്വന്തം സമ്പത്തും വീടും ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് ചേക്കാറാനും മടിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച ജനങ്ങളെ സൂപ്പർ സൈക്ലോൺ കൂട്ടത്തോടെ നാശത്തിലേക്ക് വലിച്ചിഴച്ചു.

സൂപ്പർ സൈക്ലോണിന്റെ കടന്നാക്രമണം ജനങ്ങളുടെ മാനസികനിലയെ പോലും സാരമായി ബാധിച്ചു. കൂട്ടത്തോടെ അനാഥരാക്കപ്പെട്ട, സകലതും നഷ്ടപ്പെട്ട ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി തെരുവുകളിൽ ഏറ്റുമുട്ടി. പലപ്പോഴും കലാപങ്ങൾ പോലും സൃഷ്ടിക്കപ്പെട്ടു. ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടരം പരാജയപ്പെടുകയും ചെയ്തു.

ദുരന്തത്തെ നേരിടാനുറച്ച് ഒരു ജനത


മരണം വാരിയെടുത്ത് പോയതിന് ശേഷം ബാക്കിയായവർ ഒരു തീരുമാനമെടുത്തു. ഇനിയൊരു കാറ്റിനും തങ്ങളുടെ ജീവൻ വിട്ടു കൊടുക്കില്ലെന്ന്. പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനതയും ഭരണകൂടവും ഒരുപോലെ ബോധവാന്മാരായി. തുർന്ന് തങ്ങൾ സുരക്ഷയൊരുക്കി കാത്തിരിക്കുമെന്ന സന്ദേശമാണ് അവർ പ്രകൃതി ശക്തികൾക്ക് നൽകിയത്. യുദ്ധകാലടിസ്ഥാനത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നിർമ്മാണങ്ങൾ നടന്നു.അന്ന് രക്ഷാപ്രവർത്തകർ കാറ്റ് വീശുന്നതിന് മുന്നോടിയായി ഒരുക്കിയിരുന്നത് വെറും 21 ദുരിതാശ്വാസ ക്യാംപുകൾ മാത്രമായിരുന്നു. അന്നുണ്ടായിരുന്ന 21 കേന്ദ്രങ്ങൾ ഇന്ന് ഫോനി വീശിയടിക്കുന്ന സമയത്ത് 900മായി ഉയർന്നു. ഇത്തവണ ഫോനി വീശുമ്പോൾ 15 ജില്ലകളിൽ നിന്നായി പതിനൊന്നര ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചതും അതുകൊണ്ടാണ്.

സൂപ്പർ സൈക്ലോണിന് പിന്നാലെ, സംസ്ഥാനത്ത് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി രൂപീകരിച്ചിരുന്നു. അത്തരത്തിൽ ഒന്ന് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമായിരുന്നു. അന്നത്തെ എല്ലാ തിരിച്ചടികളിൽ നിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട ഒഡീഷ ഇത്തവണ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ കഴിയുന്നത്ര മികച്ച പ്രതിരോധ സംവിധാനമാണ് ഒരുക്കിയത്. നേരത്തെ 2013ൽ ഫൈയിലിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഒഡീഷ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനേയും യുഎൻ അഭിനന്ദിച്ചിരുന്നു.

മഴ പെയ്യാനുൾപ്പെടെ മന്ത്രവും മായാജാലവും നടത്തുന്ന സർക്കാരുകൾ ഭരിക്കുന്ന നാട്ടിലാണ് പൊതുവെ ദരിദ്രരായ ഒരു ജനത പ്രകൃതി ശക്തികളുടെ കയ്യിൽപെടാതെ ശാസ്ത്രത്തിന്റെ സാധ്യതകളും ഭരണകൂടത്തിന്റെ നിശ്ചയദാർഡ്യവും കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിച്ചത്. ലോകത്തിന് തന്നെ വരും നാളുകളിൽ മാതൃകയാകാവുന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് സംവിധാനം ഒഡീഷ സർ്ക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP