Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേണലും പത്മഭൂഷൻ ജേതാവുമായ നടന് നാടിനോട് ഉത്തരവാദിത്വമുണ്ട്; സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല; ചർക്കയിൽ നൂൽനൂൽക്കുന്നതായി ലാൽ അഭിനയിക്കുന്നത് ഖാദിബോർഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും; പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാൾ അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്; 50 കോടി നൽകാനുള്ള ശേഷി ഞങ്ങൾക്കില്ല; ചർക്ക വിവാദത്തിൽ മോഹൻലാലിനോട് ശോഭനാ ജോർജിന് പറയാനുള്ളത്

കേണലും പത്മഭൂഷൻ ജേതാവുമായ നടന് നാടിനോട് ഉത്തരവാദിത്വമുണ്ട്; സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല; ചർക്കയിൽ നൂൽനൂൽക്കുന്നതായി ലാൽ അഭിനയിക്കുന്നത് ഖാദിബോർഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും; പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാൾ അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്; 50 കോടി നൽകാനുള്ള ശേഷി ഞങ്ങൾക്കില്ല; ചർക്ക വിവാദത്തിൽ മോഹൻലാലിനോട് ശോഭനാ ജോർജിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഖാദി ബോർഡിനെതിരെ മാനനഷ്ട കേസ് കൊടുത്ത മോഹൻലാലിനെതിരെ വീണ്ടും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്. പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാളാണ് നടൻ മോഹൻലാലെന്നും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ശോഭനാ ജോർജ് ആവശ്യപ്പെട്ടു. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും ശോഭനാ ജോർജ് പറയുന്നു.

മോഹൻലാൽ വെറുമൊരു നടനല്ല. കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത് ഖാദിബോർഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ ഖാദി ബോർഡിനും നോട്ടീസ് അയച്ചിരുന്നു. ഇതുനൽകാനുള്ള ശേഷി ബോർഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന പറയുന്നു.

ചർക്കയുമായി സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനെ ശോഭനാ ജോർജിനെ വിമർശിച്ചത് മോഹൻലാലിന് പിടിച്ചിരുന്നില്ല. എംസിആർ മുണ്ടിന്റെ പരസ്യ ചിത്രത്തിന് എതിരെ ശക്തമായ പ്രതികരിച്ച നേതാവ് ശോഭനാ ജോർജിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത് ഈ സാഹചര്യത്തിലാണ്. ചർക്കയിൽ കൈകൊണ്ട് നൂൽ നൂൽക്കുന്നതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ ചർക്ക ഉപയോഗിച്ച് മോഹൻലാൽ അഭിനയിക്കുന്നതിനെ കഴിഞ്ഞ വർഷം ശോഭാനാ ജോർജ് ശക്തമായി വിമർശിക്കുകയായിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കി എന്നും പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരം വേണമെന്നുമാണ് മോഹൻലാലിന്റെ ആവശ്യം.

ഖാദി ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം നടന്ന പരിപാടിക്കിടെയാണ് കഴിഞ്ഞവർഷം ശോഭനാ ജോർജിന്റെ പരാമർശം വന്നത്. ഖാദി ഉൽപന്നങ്ങൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശോഭനാ ജോർജ് ലാലിന്റെ പരസ്യ ചിത്രത്തെ വിമർശിച്ചത്. ദേശീയതയുടെ അടയാളങ്ങളിൽ ഒന്നാണ് ചർക്കയെന്നും ഖാദിയുമായോ ചർക്കയുമായോ ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ സജീവമാകുന്നുണ്ട്. ഇതുകൂടെ പരിഗണിച്ചുവേണം ഇത് വിലയിരുത്തേണ്ടതെന്ന് കോഴിക്കോട് ഓണം-ബക്രീദ് മേളയുടെ ഉദ്ഘാടന വേളയിൽ ശോഭനാ ജോർജ് വിമർശിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരമൊരു പരസ്യത്തിൽ അഭിനയിച്ചതിന് ലാലിനും പരസ്യം പിൻവലിക്കണണെന്ന് ആവശ്യപ്പെട്ട് പരസ്യ സ്ഥാപനത്തിന്റെ എംഡിക്കും വക്കീൽ നോട്ടീസ് അയച്ചതായും അന്ന് ശോഭന വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിരവധി ന്യായങ്ങൾ നിരത്തി മോഹൻലാൽ രംഗത്ത് എത്തിയത്. താൻ സംസ്ഥാന സർക്കാരിനാലും കേന്ദ്രസർക്കാരിനാലും വിദേശങ്ങളിൽ നിന്നുമെല്ലാം നിരവധി പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണെന്നും തനിക്ക് അപകീർത്തിയുണ്ടാക്കി ശോഭനാ ജോർജിന്റെ പരാമർശങ്ങളെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. ചർക്ക ഒരു തൊഴിലുപകരണം മാത്രമാണെന്നും അതിന് മറ്റാർക്കും പേറ്റന്റ് ഇല്ലെന്നുമാണ് താരം വാദിക്കുന്നത്. അതേസമയം, യന്ത്രത്തറികൊണ്ട് ഉണ്ടാക്കുന്ന മുണ്ടുകളുടേയും മറ്റും പരസ്യത്തിൽ എന്തിനാണ് ചർക്കയുമായി വന്നതെന്ന കാര്യമാണ് അന്ന് ശോഭനാ ജോർജ് ചോദ്യം ചെയ്തത്. ഇത് ന്യായമെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധം ഭയന്ന് എംസിആർ ആ പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.

ശോഭനാ ജോർജിന്റെ പരസ്യ പരാമർശങ്ങളിലൂടെ അപകീർത്തി ഉണ്ടായെന്നും നിരവധി താരങ്ങളും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരും സുഹൃത്തുക്കളുമെല്ലാം ഇക്കാര്യം അന്വേഷിച്ചെന്നും എല്ലാം പറഞ്ഞ് മോഹൻലാലിന്റെ നോട്ടീസ്. ഒരു നടൻ എന്ന നിലയിൽ ആ പരസ്യ ചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നാണ് താരം പറയുന്നത്. ചർക്കയെ അപമാനിച്ചിട്ടില്ല. നൂൽനൂറ്റ് വസ്ത്രം നെയ്യുന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. അത് നിങ്ങൾക്ക് മനസ്സിലായില്ല. വീഡിയോയിലോ പരസ്യ ചിത്രത്തിലോ ഖാദി ഉൽപന്നങ്ങൾക്ക് എതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കൈത്തറിയുടെ പ്രചാരണാർത്ഥമാണ് താരത്തിന്റെ വാക്കുകളെന്നും യന്ത്രത്തറികൾക്ക് വേണ്ടിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ലാലിന്റെ നോട്ടീസിൽ.

ഖാദിയുടെ പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ നിർലോഭം എത്തുന്നത് യഥാർത്ഥ ഖാദി തൊഴിലാളികൾക്ക് വൻ ഭീഷണിയായിരുന്നു. ഖാദിയെന്ന വ്യാജേന നിരവധി സ്ഥാപനങ്ങൾ പരസ്യങ്ങളുമായി വിലസുകയും ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ ഖാദി മേഖലയുടെയും കൈത്തറി തൊഴിലാളികളുടേയും എല്ലാം അന്നം മുട്ടിക്കുന്നതാണെന്ന് കണ്ടാണ് ശോഭനാ ജോർജ് ഇത്തരമൊരു പ്രതികരണം നടത്തിയതും കമ്പനിക്കും പരസ്യത്തിനും എതിരെ രംഗത്തുവന്നതും. ഖാദിയുടെ പരസ്യത്തിലാണ് അതുവരെ ചർക്ക ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചർക്കയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥാപനത്തിന് വേണ്ടിയാണ് എംസിആർ ഗ്രൂപ്പ് മോഹൻലാലിനെ വച്ച് പരസ്യം നിർമ്മിച്ചിരിക്കുന്നത്. ഇതിനെയാണ് ഖാദി ബോർഡ് ചോദ്യം ചെയ്തതെന്നും ആയിരുന്നു ശോഭനയുടെ പ്രതികരണം.

മാത്രമല്ല, ഖാദി തൊഴിലാളികൾക്ക് വെറും 500 രൂപപോലും വേതനം കിട്ടാത്ത സ്ഥിതിയാണെന്നും അവരെ രക്ഷിക്കാനാണ് ബോർഡിന്റെ എല്ലാ ശ്രമങ്ങളെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ശോഭനാ ജോർജിന്റെ പ്രതികരണം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP